Sunday, April 21, 2019 1:48 AM IST
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ക്രൈസ്തവ വിശ്വാസികൾക്കു മാത്രമല്ല മനുഷ്യകുലം മുഴുവനും പ്രത്യാശയുടെയും സന്തോഷത്തിന്റെയും അനുഭവം പകർന്നുകൊടുക്കുന്ന ഈശോമിശിഹായുടെ ഉയിർപ്പുതിരുനാൾ ഒരിക്കൽകൂടി വന്നണയുകയാണല്ലോ. ഉത്ഥിതനായ ഈശോ നമുക്കു നൽകുന്ന സമാധാനം നമ്മിലും ലോകം മുഴുവനിലും നിറയുകയും പ്രത്യാശയുടെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു.
ഉയിർപ്പുതിരുനാളിനൊരുക്കമായിട്ടാണ് ക്രൈസ്തവരായ നാം വലിയ നോന്പ് ആചരിച്ചത്. കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ ജീവിതത്തിന്റെയും സഹനത്തിന്റെയും മരണത്തിന്റെയും അന്തിമഫലമാണ് ഉയിർപ്പ് അഥവാ പുനരുത്ഥാനം. ഈശോയുടെ ജീവിതത്തിന്റെ ഓശാന ഞായർ മുതലുള്ള ആഴ്ചയെ പെസഹാവാരം എന്നു നാം വിശേഷിപ്പിക്കുന്നു.
ഈ വലിയ ആഴ്ചയിൽ അവിടത്തെ ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവങ്ങളാണ് വിശ്വാസികൾ അനുസ്മരിക്കുന്നത്. ഓശാനത്തിരുനാൾ, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഉയിർപ്പ് ഞായർ എന്നിങ്ങനെ അവിടത്തെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിലെയും മണിക്കൂറുകളിലെയും സംഭവങ്ങളാണ് പ്രാർഥനയ്ക്കും ധ്യാനത്തിനും വിഷയമാകുന്നത്.
പെസഹാ എന്ന വാക്കിന്റെ അർഥം “കടന്നുപോകൽ’’ എന്നാണ്. പെസഹാവാരത്തിലെ സംഭവങ്ങളിലൂടെയാണ് കർത്താവ് ഈ ലോകത്തിൽനിന്നു പിതാവിന്റെ പക്കലേക്കു കടന്നുപോകുന്നത്. അവിടുന്ന് അപ്രകാരം കടന്നുപോയപ്പോൾ മനുഷ്യവംശത്തെയും അവിടുന്നു തന്നിലൂടെ പിതാവിന്റെ പക്കലേക്കു കൊണ്ടുപോയി എന്ന ചിന്ത ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു അടിസ്ഥാനപ്രമാണമാണ്. മിശിഹാ എല്ലാ മനുഷ്യരുടെയും രക്ഷകനാണെന്ന് ഈ അർഥത്തിൽ നാം വിശ്വസിക്കുന്നു.
ക്രൈസ്തവർ അല്ലാത്തവർ അത് അംഗീകരിക്കണമെന്നില്ല. എങ്കിലും മിശിഹായിൽ എല്ലാ മനുഷ്യരെയും സമഭാവനയോടെ കാണുവാനും എല്ലാവരെയും സാഹോദര്യത്തിൽ ഉൾക്കൊള്ളാനും എല്ലാവരോടും സഹകരിച്ച് ഈ ലോകത്തിൽ ജീവിക്കുവാനും ഈ അടിസ്ഥാനവിശ്വാസം ക്രൈസ്തവരെ പ്രേരിപ്പിക്കുന്നു.
ഓശാനത്തിരുനാൾ ക്രിസ്തുവിന്റെ പരസ്യജീവിതത്തിനു ജനങ്ങൾ നൽകിയ അംഗീകാരമായിട്ടു കാണാം. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചും ഉപമകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ദൈവസ്നേഹത്തിന്റെ വിവിധങ്ങളായ വശങ്ങൾ പ്രഘോഷിച്ചും ക്രിസ്തു നടന്നുനീങ്ങിയപ്പോൾ ജനങ്ങൾ അവിടുന്നിൽ ആകൃഷ്ടരായി. ഒരവസരത്തിൽ അവനെ രാജാവാക്കുവാൻ പോലും അവർ ആഗ്രഹിച്ചു.
“ഇവൻ തീർച്ചയായും വരാനിരിക്കുന്ന പ്രവാചകൻ’’ ആണെന്ന് അവരിൽ ചിലർ പറഞ്ഞു. “നമ്മുടെ റബ്ബിമാരെപ്പോലെയല്ല ഇവൻ സ്വന്തം അധികാരത്താലാണ് സംസാരിക്കുന്നത്” എന്നു ജനം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ഈ പൊതുവായ അഭിപ്രായമാണ് ക്രിസ്തുവിന്റെ ആഘോഷപൂർവകമായ ജറുസലേം പ്രവേശനത്തിൽ പ്രകടമായത്. ജനങ്ങൾ ആർത്തുവിളിച്ചു: “ദാവീദിന്റെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഹോസാന”.
ഈ ജൈത്രയാത്രയിൽ ഈശോ സഞ്ചരിച്ചത് കഴുതപ്പുറത്താണ്. വിനയാന്വിതനായി കഴുതപ്പുറത്തു യാത്ര ചെയ്ത ദൈവപുത്രൻ! നമ്മുടെ സന്തോഷങ്ങൾക്ക് വിനയഭാവം ഉണ്ടാകണമെന്ന് ഈശോ പഠിപ്പിക്കുകയാണ്. നമ്മുടെ ജീവിതങ്ങളിലും വിജയങ്ങളുടെ അവസരങ്ങൾ ഉണ്ടാകുമല്ലോ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസ, വിവാഹം, വിളി സ്വീകരിക്കുന്നവർക്ക് പൗരോഹിത്യ സ്വീകരണം, സന്ന്യാസസമർപ്പണം, ജൂബിലി ആഘോഷങ്ങൾ എല്ലാം ഓശാനകളാണ്.
പരീക്ഷകളിലെ വിജയം, ഉദ്യോഗലബ്ധി, ഉദ്യോഗക്കയറ്റം, ബിസിനസിലെ ജയം, തെരഞ്ഞെടുപ്പിലെ വിജയം ഇങ്ങനെയൊക്കെ സ്വകാര്യ ഓശാനകളുമുണ്ട്. ഇത്തരം ഓശാനകളുടെ സന്ദർഭത്തിൽ നമ്മുടെ ആഘോഷങ്ങളും സന്തോഷപ്രകടനങ്ങളും സമചിത്തതയോടെ ആയിരിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു.
ഓശാനയ്ക്കുശേഷം മൂന്നു ദിനങ്ങൾ പിന്നിട്ടപ്പോൾ കർത്താവായ ഈശോ തന്റെ പെസഹാ ആഘോഷിച്ചു. തന്റെ കടന്നുപോകലിന്റെ അർഥം തന്റെ ശിഷ്യരെ പഠിപ്പിച്ച് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിലുള്ള തന്റെ സമർപ്പണത്തിന്റെയും സാന്നിധ്യത്തിന്റെയും അടയാളമായ വിശുദ്ധ കുർബാന സ്ഥാപിച്ചു. തന്റെ സമർപ്പണത്തിന് സദൃശ്യമായ ഒരു ജീവിതസമർപ്പണം അനുദിനമെന്നോണം ഇതരർക്കു നൽകുന്ന ശുശ്രൂഷകളിലൂടെ നിർവഹിക്കണമെന്ന സന്ദേശവും അവിടുന്നു ശിഷ്യന്മാർക്കു നൽകി.
സെഹിയോൻ ഊട്ടുശാലയിലെ ഈ മംഗളകർമത്തിനുശേഷം ആരംഭിക്കുന്നു ഈശോയുടെ സഹനയാത്ര. ഗത്സെമൻ തോട്ടത്തിലെ പ്രാർഥന മുതൽ കദനത്തിന്റെ കഥ ചുരുളഴിയുന്നത് നാം കാണുന്നു. സഹനത്തിന്റെ പരിസമാപ്തിയാണ് കുരിശുമരണം. കർത്താവിന്റെ സഹനങ്ങളുടെ തീവ്രത മനുഷ്യജീവിതത്തിൽ ഉണ്ടാകാവുന്ന സഹനങ്ങളെ മനസിലാക്കാൻ നമുക്കു സഹായകമാണ്. ഇന്നു നാം കേൾക്കുന്ന ക്രൂരതയുടെ കഥകൾ കർത്താവിന്റെ സഹനങ്ങളെ നമ്മുടെ ഓർമയിൽ കൊണ്ടുവരുന്നവയാണ്.
മർദനങ്ങളും പീഡനങ്ങളും നരഹത്യകളും വീടുകളിലും സമൂഹത്തിലും ഇന്നു വർധിച്ചുവരുകയാണല്ലോ. ഈശോ ഒറ്റിക്കൊടുക്കപ്പെട്ടു, നിന്ദിതനായി, ചാട്ടവാറടിയേറ്റു, മുൾമുടി ധരിപ്പിക്കപ്പെട്ടു, ഭാരമായ കുരിശും വഹിച്ചു കാൽവരിവരെ യാത്ര ചെയ്തു. ശത്രുക്കളാൽ അവഹേളിക്കപ്പെട്ടു കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു. സഹനത്തിന്റെ തീവ്രതയും മനുഷ്യന്റെ ക്രൂരതയും ക്രിസ്തുവിന്റെ മരണത്തിൽ നമുക്കു കാണാം.
ഇത്രയും കഠിനമായ പീഡനങ്ങൾ ഏൽക്കുന്പോഴും ഈശോയുടെ ഉള്ളിൽ ഒരു ആത്മസംതൃപ്തിയുണ്ട്. താൻ ദൈവഹിതം നിറവേറ്റുകയാണ് എന്ന ബോധ്യമാണ് ഈ സംതൃപ്തിയുടെ അടിസ്ഥാനം. കഴിയുമെങ്കിൽ ഈ കാസ എന്നിൽനിന്ന് അകന്നുപോകട്ടെ എന്നു പ്രാർഥിച്ചുവെങ്കിലും അടുത്തനിമിഷത്തിൽ “എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്നു പിതാവിനോടു പറഞ്ഞതിൽ ഈശോയുടെ ആത്മസംതൃപ്തി പ്രകടമാണ്.
മരണവേളയിലും അവിടുന്ന് അതു വ്യക്തമാക്കി. “എല്ലാം പൂർത്തിയായി”. “പിതാവേ, നിന്റെ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”. സഹനങ്ങളിലും മരണത്തിലും നാം പാലിക്കേണ്ട ആത്മവിശ്വാസവും പ്രതീക്ഷയും ഈശോയുടെ സഹനത്തിലും മരണത്തിലും നമുക്കു കാണാം. സഹനങ്ങളിലും മരണത്തിന്റെ സാഹചര്യങ്ങളിലും നമ്മുടെ സഹോദരീസഹോദരന്മാരോടു നമുക്കുണ്ടായിരിക്കേണ്ട സഹാനുഭൂതിയുടെയും ശുശ്രൂഷാ മനോഭാവത്തിന്റെയും ആവശ്യകത ഇവിടെ വ്യക്തമാകുന്നു. ആവശ്യക്കാരന് നല്ല അയൽക്കാരനാകുവാൻ നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ പഠിപ്പിച്ച കർത്താവ് ഈ പാഠവും തന്റെ ജീവിതത്തിലൂടെ നമുക്കു വ്യക്തമാക്കി തന്നു.
ഈശോയുടെ പുനരുത്ഥാനം അവിടുത്തെ ജീവിതത്തിന്റെ മഹത്വീകരണമാണ്. മരണത്തിൽ വേർപെട്ട അവിടുത്തെ ദേഹീദേഹങ്ങൾ ദൈവാത്മാവിന്റെ ശക്തിയാൽ പുനഃസംയോജിക്കപ്പെട്ടു മഹത്വീകരിക്കപ്പെടുന്ന സംഭവമാണ് അവിടുത്തെ പുനരുത്ഥാനം. അവിടുന്നിൽ വിശ്വസിക്കുന്നവരെല്ലാം അവിടുത്തോടൊപ്പം ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നും പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടരാക്കപ്പെട്ടിരിക്കുന്നു എന്നുമാണ് വിശുദ്ധ പൗലോസ് പറയുന്നത്. അങ്ങനെ ഉത്ഥാനമഹത്വവും ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവകാശമായി ലഭിക്കുന്നു. ഈ അവകാശം സ്വന്തമാക്കാൻ അവിടുന്നിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിന് സദൃശ്യമായ ഒരു ജീവിതം നയിക്കേണ്ടിയിരിക്കുന്നു.
ജീവൻ ഹനിക്കപ്പെടുന്ന സംഭവങ്ങൾ ഇന്നു പെരുകുന്നുണ്ട്. ഭ്രൂണഹത്യ, ശിശുക്കളോടും കുട്ടികളോടുമുള്ള ക്രൂരതകൾ, കാരുണ്യവധം, ആത്മഹത്യ, കൊലപാതകങ്ങൾ എന്നിങ്ങനെ ജീവഹാനികൾ സമൂഹത്തിൽ വർധിക്കുന്നു. ജീവന്റെ സംരക്ഷണം എല്ലാവരും സ്വന്തം ഉത്തരവാദിത്വമെന്നതുപോലെ മനസിലാക്കി പ്രവർത്തിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അംഗവൈകല്യമുള്ളവർ, കാഴ്ചപരിമിതർ, ബധിരമൂകർ, മനസിന്റെ വളർച്ച കുറഞ്ഞവർ എന്നിങ്ങനെ ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങൾക്കും സമൂഹത്തിൽ തുല്യസ്ഥാനം ലഭിക്കേണ്ടിയിരിക്കുന്നു. ഇതും ജീവന്റെ സംരക്ഷണത്തിൽ ഉൾപ്പെടുന്നവയാണ്.
എല്ലാവർക്കും ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വത്തോടുകൂടി ഒരേ കൂട്ടായ്മയിൽ ദൈവമക്കളായി ജീവിക്കാനും സന്തോഷിക്കുവാനും സാധിക്കണം. ഈശോ പ്രസംഗിച്ച സുവിശേഷത്തിന്റെ സന്ദേശം ഏവർക്കും നൽകുവാൻ നമുക്ക് കഴിയണം. വേദനകളിലും നൊന്പരങ്ങളിലും മനസ് തളരാതെ ദുഃഖവെള്ളിയുടെ ദുഃഖപൂർണമായ ഏകാന്തതയ്ക്കുശേഷം വിശ്വാസിയുടെ ജീവിതത്തിൽ ഉയിർപ്പിന്റെ പള്ളിമണികൾ മുഴങ്ങുമെന്നും തിന്മയെ നന്മ കീഴടക്കുമെന്നും അനുദിന ജീവിതാനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുവാൻ നമുക്കു സാധിക്കട്ടെ. ഏവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു. ഉത്ഥിതനായ ഈശോയുടെ സമാധാനവും സന്തോഷവും നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ!