Monday, April 22, 2019 11:57 PM IST
ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ
സഖ്യങ്ങൾ മാറിമറിഞ്ഞ ബിഹാറിൽ പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ജാതിരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ സംസ്ഥാനത്ത് കഴിഞ്ഞതവണത്തേക്കാൾ മികച്ചവിജയമാണ് ബിജെപി -ജെഡിയു സഖ്യം പ്രതീക്ഷിക്കുന്നത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള ഭരണവിരുദ്ധവികാരത്തിൽ ബിജെപി -ജെഡിയു സഖ്യം തകർന്നടിയുമെന്നും പിന്നോക്കവിഭാഗങ്ങളുടേയും മുസ്ലിംകളുടേയും പിന്തുണയിൽ തകർപ്പൻ വിജയം കിട്ടുമെന്നും ആർജെഡി-കോൺഗ്രസ് മഹാസഖ്യം കണക്കുകൂട്ടുന്നു.
മറ്റുപിന്നോക്കവിഭാഗം(ഒബിസി), ഏറ്റവും പിന്നോക്കവിഭാഗം(ഇബിസി) എന്നിവർ ചേർന്നാൽ സംസ്ഥാന വോട്ടർമാരിൽ 65-70 ശതമാനം വരും. അതിനാൽ ഈ വിഭാഗങ്ങളെ കൂടെനിർത്താനാണ് ഇരു സഖ്യവും കിണഞ്ഞു പരിശ്രമിക്കുന്നത്. ഓരോ ജാതിക്കും പ്രത്യേക പരിഗണന നൽകാനും ഇരുകൂട്ടരും ശ്രദ്ധിക്കുന്നു.
സംസ്ഥാനത്തെ ഭോജ്പുർ, ചമ്പാരൻ, കോസി, മിഥിലാഞ്ചൽ, പാടലിപുത്ര-മഗധ, സീമാഞ്ചൽ എന്നീ ആറ് മേഖലകളിൽ നാലു മേഖലകളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബിജെപി 2014ൽ 22 സീറ്റുകൾ നേടിയത്. ഭോജ്പുരിലെ എട്ടിൽ ഏഴും ബിജെപി നേടി. ചമ്പാരനിലെ മൂന്നും ബിജെപിക്കായിരുന്നു. മിഥിലാഞ്ചലിലെ പത്തിൽ ആറും നേടിയ ബിജെപി പാടലിപുത്ര-മഗധ മേഖലയിലെ പത്തിൽ അഞ്ച് സീറ്റുകളും സ്വന്തമാക്കി. സഖ്യകക്ഷിയായ എൽജെപിക്ക് മിഥിലാഞ്ചലിൽ മൂന്നും പാടലിപുത്ര-മഗധയിൽ രണ്ടും കോസിയിൽ ഒന്നും സീറ്റ് കിട്ടി. ആർഎൽഎസ്പിക്ക് ഭോജ്പുർ, മിഥിലാഞ്ചൽ, പാടലിപുത്ര-മഗധ മേഖലകളിൽ ഓരോസീറ്റാണു കിട്ടിയത്.
ആർജെഡിക്ക് കോസിയിൽ രണ്ടും പാടലിപുത്ര-മഗധ,സീമാഞ്ചൽ മേഖലകളിൽ ഓരോ സീറ്റും കിട്ടി. കോൺഗ്രസിന് കോസി, സീമാഞ്ചൽ മേഖലകളിലാണ് ഓരോ സീറ്റു കിട്ടിയത്. ജെഡിയുവിന് പാടലിപുത്ര-മഗധ,സീമാഞ്ചൽ മേഖലകളിൽനിന്ന് ഓരോ സീറ്റു കിട്ടിയത്.
മോദിക്കുവേണ്ടി നിതീഷ്
2014ൽ മോദിക്കെതിരേ കലാപക്കൊടി ഉയർത്തി എൻഡിഎ വിട്ട നിതീഷ്കുമാർ ഇതാദ്യമായി മോദിക്കുവേണ്ടി വോട്ടുചോദിക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീടുവന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മോദിയേയും ബിജെപിയേയും തോൽപ്പിക്കാനായിരുന്നു നിതീഷ് വിയർപ്പൊഴുക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയോടു തോറ്റെങ്കിലും ആർജെഡിയേയും കോൺഗ്രസിനേയും ഉൾപ്പെടുത്തി മഹാസഖ്യമുണ്ടാക്കി നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി. എന്നാൽ, പിന്നീട് മഹാസഖ്യംവിട്ട് ബിജെപിക്കൊപ്പം ചേർന്ന നിതീഷ് ഇപ്പോൾ മോദിഭരണത്തിന്റെ തുടർച്ചയ്ക്കായി വോട്ട് തേടുകയാണ്.
പിന്നോക്കവിഭാഗങ്ങളുടെ വോട്ട് നിതീഷ് വഴി സമാഹരിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കഴിഞ്ഞതവണ മോദി തരംഗത്തിൽ നാൽപ്പതിൽ 22 സീറ്റിന്റെ വിജയമാണ് ബിഹാർ ബിജെപിക്കു നൽകിയത്. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടി ആറിടത്തും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി മൂന്നിടത്തും വിജയിച്ചു. 29.86 ശതമാനം വോട്ടാണ് ബിജെപിക്കു കിട്ടിയത്. പാസ്വാന്റെ പാർട്ടിക്ക് 6.5 ശതമാനം വോട്ട് കിട്ടി. തനിച്ചു മത്സരിച്ച ജെഡിയുവിന് കിട്ടിയത് 16.04 ശതമാനം വോട്ടാണ്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റും 16.8 ശതമാനം വോട്ടുമാണ് ജെഡിയു നേടിയത്. ബിജെപിക്ക് 53 സീറ്റും 24.4 ശതമാനം വോട്ടും കിട്ടി. ലോക്ജനശക്തി പാർട്ടിക്ക് 4.8 ശതമാനം വോട്ടും രണ്ട് സീറ്റുമാണ് കിട്ടിയത്. ഈ കണക്കുകളൊക്കെ എൻഡിഎയ്ക്ക് അനുകൂലമാണ്.
സവർണരാണ് ബിജെപിയുടെ വോട്ട് ബാങ്ക്. ഭൂമിഹാർ വിഭാഗത്തെ കൂടെനിർത്താനും പാർട്ടി ശ്രമിക്കുന്നു. യാദവർ ഒഴികെയുള്ള ഒബിസി, മഹാദളിത് വിഭാഗങ്ങളേയും മുസ്ലിംകളേയും ആകർഷിക്കാൻ നിതീഷിനു കഴിയും. പാസ്വാൻ വിഭാഗം രാംവിലാസ് പാസ്വാനൊപ്പം ഉണ്ടാകും. ഈ സമവാക്യം ഫലപ്രദമായാൽ വിജയം ഉറപ്പെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. മദ്യനിരോധനവും കാർഷികമേഖലയിലെ പദ്ധതികളും സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നു. ദേശീയതയും പുൽവാമ-ബലാംകോട്ട് വിഷയങ്ങളുമാണ് ബിജെപിയുടെ പ്രചാരണ ആയുധം.
മഹാസഖ്യം
ബിജെപിക്കെതിരേ ആദ്യമായി മഹാസഖ്യം പരീക്ഷിച്ചു വിജയിച്ചത് ബിഹാറിലായിരുന്നു. 2014ലെ മികച്ചവിജയത്തിന് പിറ്റേവർഷം തിരിച്ചടി നൽകാനായിരുന്നു മഹാസഖ്യം. മഹാസഖ്യത്തിൽ ഏറ്റവും വലിയ കക്ഷിയായിട്ടും ആർജെഡി രണ്ടാംസ്ഥാനക്കാരനായ നിതീഷിന് മുഖ്യമന്ത്രിപദം നൽകി. എന്നാൽ, ഏവരേയും ഞെട്ടിച്ചുകൊണ്ട് പിന്നീട് നിതീഷ് ബിജെപിക്കൊപ്പം ചേർന്നു. ഇക്കുറി നിതീഷിനും ബിജെപിക്കും ഒന്നിച്ചുതിരിച്ചടി നൽകാനാണ് ആർജെഡിയും കോൺഗ്രസും ചേർന്ന് മഹാസഖ്യം രൂപീകരിച്ചത്.
ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം, മുകേഷ് ഷാനിയുടെ വിഐപി, സിപിഐഎംഎൽ-ലിബറേഷൻ എന്നീ പാർട്ടികളും മഹാസഖ്യത്തിന്റെ ഭാഗമാണ്. ഉപേന്ദ്ര കുശ്വാഹയും മുകേഷ് ഷാനിയും എൻഡിഎവിട്ടാണ് മഹാസഖ്യത്തിലെത്തിയത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നൻ സിൻഹയും മഹാസഖ്യത്തിനു മുതൽക്കൂട്ടാണ്.
2014ൽ മോദി തരംഗത്തിൽ പരസ്പരം പോരടിച്ചപ്പോഴും ജെഡിയുവിനു കിട്ടിയതിന്റെ ഇരട്ടി സീറ്റ് ലാലുവിന്റെ ആർജെഡി നേടിയിരുന്നു. നാലിടത്താണ് ആർജെഡി ജയിച്ചത്. 20.46 ശതമാനം വോട്ടും നേടിയിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റുമായി ഒന്നാമതെത്തിയ ആർജെഡിക്ക് 18.4 ശതമാനം വോട്ടു ലഭിച്ചു. 2014ൽ രണ്ട് സീറ്റ്നേടിയ കോൺഗ്രസ് 8.56 ശതമാനം വോട്ടാണു നേടിയത്. നിയമസഭയിലേക്ക് മത്സരിച്ച 41ൽ 27 ഇടത്തു വിജയിച്ച കോൺഗ്രസ് 6.7 ശതമാനം വോട്ടു നേടി. ആർഎൽഎസ്പിക്ക് 2.6ശതമാനവും എച്ച്എഎമ്മിന് 2.3 ശതമാനവും വോട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത്. നിയമസഭയിൽ മൂന്നു സീറ്റുകളുള്ള സിപിഐഎംഎൽ-ലിബറേഷൻ 1.5 ശതമാനം വോട്ടാണു നേടിയത്.
ലാലുപ്രസാദ് യാദവിന്റെ അഭാവത്തിൽ മകൻ തേജസ്വി യാദവാണ് ആർജെഡിയുടെ നായകൻ. തേജസ്വിക്ക് യാദവ് വോട്ടുകൾ എത്രമാത്രം സമാഹരിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും മഹാസഖ്യത്തിന്റെ വിജയം. ഉപേന്ദ്ര കുശ്വാഹയും ജിതൻ റാം മാഞ്ചിയും മുകേഷ് ഷാനിയും യാദവർ ഒഴികെയുള്ള പിന്നോക്കക്കാരിൽ സ്വാധീനംചെലുത്താൻ കെല്പുള്ള നേതാക്കളാണ്. മഹാദളിതുകൾക്കിടയിൽ ജിതൻ റാം മാഞ്ചിയാണ് പ്രബലൻ. നിഷാദ് വിഭാഗത്തിലെ ശക്തനാണ് മുകേഷ് ഷാനി.
സവർണരിലും മുസ്ലിംകളിലും വോട്ടുറപ്പിക്കാൻ കോൺഗ്രസിന് കഴിവുണ്ട്. രാഹുൽ ഗാന്ധിക്കു വർധിച്ചുവരുന്ന ജനപിന്തുണയും ഭരണവിരുദ്ധവികാരവുമാണ് കോൺഗ്രസിന്റെ കരുത്ത്. തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ തിരിച്ചടിയും നോട്ട്നിരോധനവും ജിഎസ്ടി വിഷയങ്ങളും ഭരണവിരുദ്ധവികാരം രൂക്ഷമാക്കാൻ പര്യാപ്തമാണെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
ഒറ്റപ്പെട്ട് ഇടതുപക്ഷം
മഹാസഖ്യത്തിൽ ഇടംകിട്ടാതെവന്നതിനെത്തുടർന്ന് സിപിഐയും സിപിഎമ്മും ഏതാനും സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ജെഎൻയു സമരത്തിലൂടെ പ്രശസ്തനായ സിപിഐയുടെ കനയ്യ കുമാറാണ് ഇടതുസഖ്യത്തിന്റെ താരം. പിന്നോക്കവിഭാഗങ്ങൾ ശത്രുക്കളായി കാണുന്ന ഭുമിഹാർ സമുദായത്തിൽപ്പെട്ട കനയ്യ കുമാറിനെ സഖ്യത്തിൽ ഉൾപ്പെടുത്താൻ തെജസ്വിക്കു കഴിയില്ലെന്നതാണ് ഇടതുപക്ഷത്തിന് മഹാസഖ്യത്തിൽ ഇടംകിട്ടാതെപോയതിനു പ്രധാന കാരണം. സിപിഐയുടെ അടിത്തറയിവിടെ ഭുമിഹാർ വിഭാഗമാണ്.
സ്വദേശമായ ബെഗുസരായിലാണ് കനയ്യ കുമാർ മത്സരിക്കുന്നത്. മുസ്ലിം വിരുദ്ധതകൊണ്ടു ശ്രദ്ധേയനായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ആർജെഡിയുടെ തൻവീർ ഹസൻ മഹാസഖ്യത്തിനുവേണ്ടി മത്സരിക്കുന്നു.
ഇന്നു വോട്ടെടുപ്പ് അഞ്ചിടത്ത്
ഏഴു ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ്. ഇതുവരെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ഒമ്പതിടത്ത് വോട്ടെടുപ്പ് നടന്നു. ശരദ് യാദവും പപ്പു യാദവും ഏറ്റുമുട്ടുന്ന മധേപുരയടക്കം അഞ്ചിടത്താണ് ഇന്ന് വോട്ടെടുപ്പ്. യാദവരുടെ തട്ടകമായ മാധേപുരയിൽ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. നിതീഷിനെ വിട്ട് ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ച ശരദ് യാദവ് ആർജെഡി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. രാജേഷ് രഞ്ജൻ എന്ന പപ്പുയാദവ് സ്വന്തം പാർട്ടിയായ ജനഅധികാർ പാർട്ടിയുടെ ലേബലിലാണ് പോരാടുന്നത്.
ജെഡിയുവിന്റെ ദിനേശ് ചന്ദ്ര യാദവാണ് എൻഡിഎ സ്ഥാനാർഥി. സ്വതന്ത്രനായും ആർജെഡി, എൽജെപി, എസ്പി എന്നീ പാർട്ടികളുടേയും പിൻബലത്തിൽ 1991, 1996,1999,2004 തെരഞ്ഞെടുപ്പുകളിൽ വിവിധ മണ്ഡലങ്ങളിൽനിന്ന് പപ്പു യാദവ് ലോക്സഭയിലെത്തിയിട്ടുണ്ട്. നിതീഷ് ബിജെപി ക്യാമ്പിലെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിൽ ശക്തനായി മാറിയ ശരദ് യാദവിനാണ് ഇവിടെ മേൽക്കൈ. ഈമാസം 29നും മേയ് ആറിനും അഞ്ച് മണ്ഡലങ്ങളിൽവീതമാണ് വോട്ടെടുപ്പ്. അവശേഷിക്കുന്ന 16 മണ്ഡലങ്ങളിൽ എട്ടുവീതം മേയ് 12, 19 തീയതികളിൽ വെട്ടെടുപ്പ് നടക്കും.
പ്രബലർ നിരവധി
കേന്ദ്രമന്ത്രിമാരും മുൻമന്ത്രിമാരും അടക്കം നിരവധി പ്രമുഖരാണ് ബിഹാറിൽ ജനവിധി തേടുന്നത്. പട്നാസാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കടുത്ത മോദി വിരുദ്ധതമൂലം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സിനിമാതാരം ശത്രുഘ്നൻ സിൻഹയും തമ്മിലുള്ള പോരാട്ടം തീപാറുന്നതായി മാറിക്കഴിഞ്ഞു. ലാലുവിന്റെ മകളും രാജ്യസഭാംഗവുമായ മിസാ ഭാരതി പാടലീപുത്രയിൽ സിറ്റിംഗ് എംപി രാം കൃപാൽ യാദവിനോടാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞതവണയും ഇവർ തമ്മിലായിരുന്നു പോരാട്ടം.
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയെ സരൺ സീറ്റിൽ ആർജെഡിയുടെ ചന്ദ്രിക റായിയാണ് നേരിടുന്നത്. മുൻ ലോക്സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ മീരാ കുമാർ സാസാറാം മണ്ഡലത്തിൽ സിറ്റിംഗ് എംപി ഛേദി പാസ്വാനെ നേരിടുന്നു. പപ്പു യാദവിന്റെ ഭാര്യയും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയുമായ രഞ്ജീത് രഞ്ജനെ ജെഡിയുവിന്റെ ദിലേശ്വർ കാമത്താണ് സുപൗലി ൽ എതിർക്കുന്നത്.
ജിതൻ റാം മാഞ്ചി ഗയയിലും ഉപേന്ദ്ര കുശ്വാഹ കേരാകത്തിലും രാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ ജമുയിയിലും കേന്ദ്രമന്ത്രി രാധാ മോഹൻ സിംഗ് പൂർവി ചമ്പാരനിലും എൻസിപി വിട്ട് കോൺഗ്രസിലെത്തിയ താരിഖ് അൻവർ കത്തിഹാറിലും ജനവിധി തേടുന്നു. ബെഗുസരായിയിലെ കനയ്യ കുമാർ -ഗിരിരാജ് സിംഗ്-തൻവീർ ഹസൻ മധേപുരയിലെ ശരദ് യാദവ്- പപ്പു യാദവ്- ദിനേശ് ചന്ദ്ര യാദവ് മത്സരവും ശ്രദ്ധേയമാണ്.