Wednesday, April 24, 2019 11:49 PM IST
സർക്കാർ ശന്പളം പറ്റുന്ന ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു സ്വാശ്രയ എൻജിനിയറിംഗ് കോളജിൽ രണ്ടു വർഷക്കാലം ജോലി ചെയ്തിരുന്നു. ആറു ബാച്ചുകളിലായി 300 വിദ്യാർഥികൾ ഒരു വർഷം പഠിച്ചിറങ്ങുന്ന അവിടത്തെ എൻജിനിയറിംഗ് ഫിസിക്സ് ലാബിൽ ഒരു മാസം ശരാശരി 10 സയന്റിഫിക് കാൽക്കുലേറ്ററുകളെങ്കിലും വിദ്യാർഥികൾ മറന്നുവയ്ക്കാറുണ്ട്. രണ്ടോ മൂന്നോ പേരൊഴികെ മറ്റാരും അതന്വേഷിച്ചുവന്നതായി അവിടെയുണ്ടായിരുന്ന രണ്ടു വർഷക്കാലവും കണ്ടിട്ടില്ല.
ഒരിക്കൽ രണ്ടു പവനോളം വരുന്ന ഒരു കൈച്ചെയിൽ വീണുകിട്ടിയത് ഒരാഴ്ചയോളം ഡിപ്പാർട്ടുമെന്റിൽ സൂക്ഷിച്ചു. ആരും അന്വേഷിച്ചു വരാതെയായപ്പോൾ കോളജിന്റെ മൈക്കിൽ പ്രിൻസിപ്പൽ വിവരം പറഞ്ഞു. എന്നിട്ടുപോലും ആഭരണത്തിന്റെ ഉടമസ്ഥയായ പെണ്കുട്ടി അന്വേഷിച്ചുവരാൻ ഒരാഴ്ച കൂടിയെടുത്തു. ഇന്നത്തെ വിദ്യാർഥികളിൽ പലരുടെയും ഉത്തരവാദിത്വബോധത്തെപ്പറ്റി ഒരു ധാരണ ഇതിൽനിന്നു ലഭിക്കും.
കോളജിലെ വിനോദയാത്രയെപ്പറ്റി കുട്ടികൾ പറയുന്പോൾതന്നെ മൊത്തം പാക്കേജിന് 5,000 രൂപ മതിയാകില്ലേയെന്നു ചോദിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിൽ പലരും. അവർ പറയുന്ന കാര്യങ്ങൾക്കപ്പുറം മക്കളുടെ മനസിലുള്ള കാര്യങ്ങൾ പോലും മാനത്തുകണ്ടു പ്രാവർത്തികമാക്കുന്ന ചെറു ന്യൂനപക്ഷം മാതാപിതാക്കൾ കൂടിയാണ്, ഇന്നത്തെ വിദ്യാർഥിതലമുറയുടെ ധാരാളിത്തത്തിന് ഒരു പ്രധാന കാരണം. നിയന്ത്രണമില്ലാത്തവിധം പണം മക്കളുടെ ആവശ്യങ്ങൾക്കപ്പുറം യാതൊരു മടിയും കൂടാതെ നൽകുന്നതു വിദ്യാർഥികളിൽ ഇന്നു പൊതുവിൽക്കാണുന്ന ധാരാളിത്തത്തിനു വഴിവയ്ക്കുന്നുണ്ട്. സാങ്കേതികതയുടെ മാസ്മരികതയിലും ഉൗബറിലും സ്വിഗ്ഗിയിലും സൊമാറ്റോയിലും ആസ്വാദന മികവോടെ വ്യാപരിക്കുന്ന വിദ്യാർഥികളെ അങ്ങനെയാക്കുന്നതിൽ മാതാപിതാക്കളുടെ സംഭാവന വലുതാണ്.
ഈ ധാരാളിത്തത്തിന്റെ ചുവടുപിടിച്ച് കൗമാരക്കാരുടെയും യുവാക്കളുടെയും വിഹാരയിടങ്ങളായ കലാലയങ്ങളിൽ അത്യാഡംബര പ്രവണതകളും ഒപ്പം ലഹരിയുടെ ഉപയോഗവും കൂടിവരുന്നത് ഒരിക്കലും ശുഭകരമല്ല. 100 ഉം 150 ഉം സി.സി. കപ്പാസിറ്റിയുളള ബൈക്കുകളിൽ നിന്നു 350 ഉം 500 ഉം സി.സി.യിൽ ചിറിപ്പായുന്ന ഇരുചക്രവാഹനങ്ങളെ പുൽകിയ നമ്മുടെ യുവതലമുറയെ തിരുത്തുകയെന്നത് ഇന്നത്തെ അധ്യാപക- രക്ഷാകർത്തൃ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായി മാറിക്കഴിഞ്ഞു.
ഇവിടത്തെ കലാലയങ്ങളുടെ നെഞ്ചിലേക്കു ലഹരിമാഫിയ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതും നാം കാണാതെ പോകുന്നു. കേരളത്തിലെ പല കലാലയങ്ങളുടെയും അകത്തളങ്ങൾ ധാർമികതയുടെ ശരിയായ അർഥത്തിൽ സുരക്ഷിതമല്ലെന്നതാണ് ഇന്നിന്റെ യാഥാർഥ്യം.
ഇതിന്റെ അനുരണനമെന്നോണം, സർഗാത്മകതയോടെയും ശുഭാപ്തിവിശ്വാസത്തോടെയും കരിയറുകൾ തെരഞ്ഞെടുക്കാൻ നമ്മുടെ പുതുതലമുറ പലപ്പോഴും പരാജയപ്പെടുന്നതും പഠനവിധേയമാക്കേണ്ടതു തന്നെ. ഈ പ്രത്യേക സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും സാമൂഹികപ്രവർത്തകരും ഉണർന്നു പ്രവർത്തിക്കണം. നമ്മുടെ യുവതയെ അവജ്ഞയോടെ സമീപിക്കാതെ, അവധാനതയോടെ ചാരേനിർത്തി, പരാമർശിത വിഷയങ്ങളുടെ ഗൗരവം സ്നേഹപുരസരം ബോധ്യപ്പെടുത്തിയാൽ അവരിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇതിനായി വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഒറ്റക്കെട്ടായി നില്ക്കണം.
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിലെ വിമുഖതയും ഇന്നത്തെ യുവത്വത്തിന്റെ പ്രശ്നമാണ്. ഒരുപരിധി വരെ മാതാപിതാക്കൾ കൂടിയാണിതിന്റെ ഉത്തരവാദികൾ. പ്ലസ് വണ് അഡ്മിഷൻ ഫോം മാത്രമല്ല, പ്രായപൂർത്തിയായ മക്കളുടെ ബിരുദ പ്രവേശത്തിനുള്ള അപേക്ഷാഫോം പോലും മാതാപിതാക്കൾ ഇരുന്ന് പൂരിപ്പിക്കുന്ന രീതി ഇന്നു വ്യാപകമായിത്തന്നെ കാണുന്നു. ഏതു കോഴ്സിന്, എവിടെ ചേരണമെന്നതു കുട്ടികളുടെ ആഗ്രഹവും സ്വപ്നവുമെന്നതിനപ്പുറം പലപ്പോഴും മാതാപിതാക്കളുടെ മാത്രം ആഗ്രഹവും ഉത്തരവാദിത്വവും ഒരുപക്ഷേ നിർബന്ധവുമായി മാറുന്നു.
കൂട്ടിലടയ്ക്കപ്പെട്ട ബ്രോയിലർ കോഴി കണക്കെ, കേവലം മാംസവും തൂക്കവും മജ്ജയുമുള്ള മക്കളെയല്ല; വകതിരിവും തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുമുള്ള യുവത്വത്തെയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. ചോദിച്ച എന്തും നൽകി മക്കളുടെ പ്രീതി സന്പാദിക്കാൻ ശ്രമിക്കുന്നവരുണ്ട്. ലക്ഷ്യബോധത്തിലും സ്വയംപര്യാപ്തതയിലും മക്കളെ വളർത്താനുള്ള പരിശീലനം മാതാപിതാക്കൾക്കും ആശ്രയ ബോധമില്ലാതെ പ്രായത്തിന്റെ തൻമയത്വത്തോടെയുള്ള കാര്യനിർവഹണശേഷി കൈവരിക്കാനുള്ള പരിശീലനം വിദ്യാർഥികൾക്കും പുതിയ കാലഘട്ടത്തിൽ ആവശ്യമാണ്. ശരിയായ വ്യക്തിത്വ രൂപവത്കരണം, ആളുകളോടുള്ള ശരിയായ സമീപനം, ശരിയായ ധാർമിക പരിശീലനം എന്നിവയൊക്കെ കലാലയ കാലയളവിൽ വിദ്യാർഥി സ്വാംശീകരിക്കേണ്ട അടിസ്ഥാന ഗുണങ്ങളാണ്.
മാതാപിതാക്കളും അധ്യാപകരും നമ്മുടെ കുട്ടികളിൽ കാണുന്ന നല്ലതും ചീത്തയുമായ ഗുണങ്ങൾ മനസിലാക്കേണ്ടതുണ്ട്. മൗലികതയും എളിമയും സാമൂഹ്യബോധവും അച്ചടക്കവും സംവേദനക്ഷമതയും തന്ത്രജ്ഞതയും അവരിലുണ്ടാക്കിയെടുക്കേണ്ട ഉത്തരവാദിത്വത്തിൽനിന്ന് അവർക്കൊരിക്കലും ഒഴിഞ്ഞുമാറാനാകില്ല. ഒപ്പം ധാർമിക തത്വങ്ങൾ (നന്മ, ദയ, സത്യസന്ധത, കരുണ, നൈതികത തുടങ്ങിയവ) പകർന്നുനൽകണം. യുവതലമുറയ്ക്കു ജീവിക്കുന്ന മാതൃകകളാകണം അധ്യാപകരും മാതാപിതാക്കളും.
കുട്ടിയുടെ ധാർമിക വികാരങ്ങളുടെ വിജയകരമായ വികാസത്തിനു പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നത് അവരുടെ മാതൃകകളാണ്. അതുകൊണ്ടുതന്നെ കുടുംബങ്ങളിൽ ആശയ വിനിമയത്തിന് കൂടുതൽ അവസരങ്ങളും സാധ്യതകളും ഉണ്ടാകേണ്ടിയിരിക്കുന്നു. കുറ്റപ്പെടുത്തലുകൾക്കും ഉപദേശങ്ങൾക്കുമപ്പുറം പ്രോൽസാഹനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും അന്തരീക്ഷത്തിനു പ്രാമുഖ്യം നൽകണം. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ മാത്രമേ മൂല്യവത്തായ ആത്മീയ ഗുണങ്ങളും സാമൂഹ്യ വീക്ഷണങ്ങളും സംവേദിക്കപ്പെടുകയുമുള്ളൂ. അതോടൊപ്പം മുതിർന്നവർക്ക് കുട്ടിയുടെ മാനസികാവസ്ഥയെ ശരിയായി വിലയിരുത്തുന്നതിനുള്ള സാഹചര്യം സംജാതമാകപ്പെടുകയും ചെയ്യുമെന്നതാണ് ഇതിന്റെ ഗുണം.
ശക്തമായ ദാർശനികവും ധാർമികവുമായ അടിത്തറ വിദ്യാഭ്യാസപ്രക്രിയയിലുടനീളം ആവശ്യമാണ്. സാമൂഹ്യജീവി കൂടിയായ മനുഷ്യന്റെ നിലനിൽപ്പിനെപ്പറ്റിയും ആയിരക്കണക്കിനു വർഷങ്ങൾകൊണ്ടു വികസിപ്പിച്ചെടുത്ത സാർവത്രികമൂല്യങ്ങളെപ്പറ്റിയും അവയുടെ സനാതന ധാർമിക മൂല്യങ്ങളെപ്പറ്റിയും സ്വാഭാവികമായും ഉണ്ടാക്കിയെടുക്കേണ്ട അവബോധവും യാന്ത്രികമല്ലാതെ അവയെ സ്വായത്തമാക്കേണ്ട സാഹചര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. കാരണം ധാർമികതയുടെയും അടിസ്ഥാന മൂല്യങ്ങളുടെയും മാനവികതയുടെയും പരിശീലനക്കളരി കൂടിയാണു നമ്മുടെ കലാലയങ്ങൾ.
കാന്പസുകൾ എന്ന നിർവചനത്തിൽ സിനിമയിലെ പ്രതീകങ്ങളായി ഇന്ന് അവതരിപ്പിക്കപ്പെടുന്ന 20,000 രൂപയുടെ മൊബൈലും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കിൽ കോളജിൽ വരുന്ന ന്യൂജനറേഷൻ വിദ്യാർഥികളും മാത്രമല്ല ഇന്നത്തെ കാന്പസിന്റെ മുഖം.
അവരെ മാത്രം മാതൃകയായി കാണുന്ന, കാന്പസിന്റെ മുഖം അവർ മാത്രമാണെന്നു ചിന്തിക്കുന്നതിനപ്പുറം, പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നു വരുന്ന, പഠനസമയത്തിനു മുമ്പും പിമ്പും പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളുമുണ്ടെന്നുള്ളത് അഭിമാനകരം തന്നെ. ആ ചെറു ന്യൂനപക്ഷത്തെ അംഗീകരിക്കാനും സ്നേഹിക്കാനും അവരുടെ നന്മയെ ആദരിക്കാനും ഉള്ള മഹാമനസ്കതയും നമുക്കാവശ്യം വേണ്ടതാണ്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ