Saturday, April 27, 2019 12:01 AM IST
ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ
നാലു മാസം മുമ്പുണ്ടായ ജനവിധിയുടെ അലയൊലികളാണ് ഇപ്പോഴും മധ്യപ്രദേശിൽ മുഴങ്ങുന്നത്. ഹാട്രിക് തികച്ച സർക്കാരിനൊപ്പം വീണുടഞ്ഞ അവകാശവാദങ്ങളും അധികാരമോഹവും ബിജെപിയെ ഇപ്പോഴും വേട്ടയാടുന്നു. 2014ലെ മികച്ച വിജയത്തിന്റെ ആവേശമൊന്നും ബിജെപി ക്യാമ്പുകളിലില്ല. എങ്കിലും 20 സീറ്റെങ്കിലും കിട്ടുമെന്നാണു പ്രതീക്ഷ. അതിനായി തീവ്രഹിന്ദുത്വം പരമാവധി പ്രയോജനപ്പെടുത്താൻതന്നെയാണ് തീരുമാനം; സ്ഥാനാർഥിപ്പട്ടികതന്നെ തെളിവാണല്ലോ. ഭരണനഷ്ടമുണ്ടായപ്പോഴും വോട്ട് വിഹിതത്തിൽ താമരയ്ക്കു കടുത്ത വാട്ടമുണ്ടായില്ല എന്നതു ബിജെപി നേതാക്കളുടെ ആത്മവിശ്വാസം നിലനിർത്തുന്നുണ്ട്.
തനിച്ചു കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സംസ്ഥാനത്തു സർക്കാരുണ്ടാക്കാനും മികച്ച ഭരണത്തിന് അടിത്തറയിടാനും കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. കാർഷികകടം എഴുതിത്തള്ളുന്നതടക്കമുള്ള ജനപ്രിയ പദ്ധതികൾക്കു തുടക്കംകുറിച്ചതിന്റെ ആവേശവുമുണ്ട്. രാഹുൽ ഗാന്ധിക്കും പ്രിയങ്കയുടെ വരവോടെ പാർട്ടിക്കും വർധിച്ചുവരുന്ന സ്വീകാര്യതയും സ്വാധീനവും ഹിന്ദിഹൃദയഭൂമികയിൽ കഴിഞ്ഞതവണയേറ്റ കനത്ത തോൽവിയിൽനിന്നു കരകയറാൻ പര്യാപ്തമാണെന്നും കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.
29 സീറ്റുകളുള്ള മധ്യപ്രദേശിൽ 2014ൽ രണ്ടിടത്തു മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യയും ചിന്ത്വാരയിൽ കമൽനാഥും. പിന്നീട് 2015ലെ ഉപതെരഞ്ഞെടുപ്പിൽ രത്ലം മണ്ഡലത്തിൽ കാന്തിലാൽ ഭുരിയയും വിജയിച്ചു. 2013 നിയമസഭാ തെരഞ്ഞെടുപ്പിലെ 165 സീറ്റിന്റെ മിന്നുന്ന വിജയത്തുടർച്ചയും മോദി തരംഗവുമായിരുന്നു 2014ൽ ബിജെപിയെ തുണച്ചത്. 2013ൽ 58 സീറ്റിലൊതുങ്ങിപ്പോയ കോൺഗ്രസ് 2014ൽ തീർത്തും നിറംകെട്ടു. എന്നാൽ, ഇപ്പോൾ സംസ്ഥാനഭരണം തിരിച്ചുപിടിച്ചു കുതിപ്പിനു ശ്രമിക്കുകയാണ്.
29നാണ് മധ്യപ്രദേശിലെ ആദ്യഘട്ടം തെരഞ്ഞെടുപ്പ്. ചിന്ത്വാരയടക്കം ആറു മണ്ഡലങ്ങൾ അന്നു വിധിയെഴുതും. മേയ് ആറിന് ഏഴിടത്തു വോട്ടെടുപ്പ് നടക്കും. മേയ് 12നും 19നുമായി എട്ടു വീതം മണ്ഡലങ്ങളും ജനവിധി കുറിക്കും. ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനും കേന്ദ്രമന്ത്രി സുഷമ സ്വരാജും മത്സരരംഗത്തില്ല, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് കാവിക്കോട്ടയായ ഭോപ്പാലിൽ മത്സരിക്കുന്നു, മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ ദിഗ്വിജയ് സിംഗിനെ നേരിടുന്നു, പത്തു തവണ ചിന്ത്വാരയിൽനിന്നു ജയിച്ച കമൽനാഥ് മുഖ്യമന്ത്രിപദമുറപ്പിക്കാൻ നിയമസഭയിലേക്കും മകൻ നകുൽ ലോക്സഭയിലേക്കും മത്സരിക്കുന്നു. ഇതൊക്കെയാണ് പ്രധാന വിശേഷങ്ങൾ.
കോൺഗ്രസ് പ്രതീക്ഷ ഒരു ഡസനിലേറെ സീറ്റ്
2014ൽ 54.8 ശതമാനം വോട്ട് നേടി ആധികാരിക വിജയമായിരുന്നു ബിജെപി നേടിയത്. കോൺഗ്രസിനു കിട്ടിയത് 35.3 ശതമാനം വോട്ട് മാത്രം. ബിഎസ്പിക്ക് 3.8 ശതമാനം വോട്ടാണു ലഭിച്ചത്. അന്ന് 192 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപിക്കു മുൻതൂക്കമുണ്ടായിരുന്നു. കോൺഗ്രസ് നേട്ടമുണ്ടാക്കിയത് 36 ഇടത്തായിരുന്നു. എന്നാൽ, 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ 109 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് 41 ശതമാനം വോട്ടു കിട്ടി. 114 മണ്ഡലങ്ങളിൽ വിജയിച്ച കോൺഗ്രസിന് 40.9 ശതമാനം വോട്ടാണു കിട്ടിയത്. ബിഎസ്പിക്ക് അഞ്ച് ശതമാനം വോട്ട്കിട്ടി.
നാലു മാസം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട്നിലപ്രകാരം 2014ൽ ബിജെപി ജയിച്ച 11 ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസിനാണു മുൻതൂക്കം. മുറേന, ഭിൻഡ്, ഗ്വാളിയർ, ടികംഗഡ്, ശഹ്ദോൾ, മൻദ്ല, ദേവാസ്, രത്ലം, ധർ, ബേതുൽ, രാജ്ഗഡ് എന്നീ 11 ലോക്സഭാ മണ്ഡലങ്ങളിലെ അസംബ്ലി മണ്ഡലങ്ങളിലെ വോട്ട്നിലപ്രകാരമാണ് കോൺഗ്രസ് ബിജെപിയേക്കാൾ മുന്നിലെത്തിയത്. ചിന്ത്വാരയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസാണു വിജയിച്ചത്. എന്നാൽ കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ ഗുണയിൽ 16,499 വോട്ടിന്റെ ലീഡ് ബിജെപിക്കാണ്. ദമോഹ്, ബലാഗഡ്, ഖർഗോൺ സീറ്റുകളിൽ നേരിയ മുൻതൂക്കം മാത്രമാണ് ബിജെപിക്കുള്ളത്.
കഴിഞ്ഞ തവണ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് ടോമർ 2.96 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഗ്വാളിയറിൽ കോൺഗ്രസിന് 1.33 ലക്ഷത്തിന്റെ ലീഡാണ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. ഇവിടുത്തെ എട്ട് അസംബ്ലി മണ്ഡലങ്ങളിൽ ഗ്വാളിയർ റൂറൽ ഒഴികെ ഏഴിടത്തും കോൺഗ്രസാണു വിജയിച്ചത്. നരേന്ദ്ര സിംഗ് ടോമർ ഇപ്പോൾ ഗ്വാളിയറിൽനിന്ന് മുറേനയിലേക്ക് മാറിയിരിക്കുന്നു.
എന്നാൽ, മുറേനയിൽ കോൺഗ്രസിന് 1.26 ലക്ഷത്തിന്റെ ലീഡാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. 2014ൽ 1.32 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ അനൂപ് മിശ്ര ജയിച്ചത്. എട്ടിൽ ആറിടത്തും കോൺഗ്രസ് വിജയിക്കുകയും ചെയ്തു. നിയമസഭാ വോട്ട്നിലപ്രകാരം 15 സീറ്റുകളിലെങ്കിലും വിജയിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ഇളകാത്ത കാവിക്കോട്ടകൾ
കഴിഞ്ഞ 15 വർഷമായി തോൽക്കാത്ത 14 സീറ്റുകൾ സംസ്ഥാനത്തു ബിജെപിക്കുണ്ട്. ഇതിൽ ഭോപ്പാലും ഇൻഡോറും വിദിഷയും ഭിൻഡും ദമോഹും 30 വർഷമായി ബിജെപിയെ മാത്രം വിജയിപ്പിച്ചവയാണ്. എന്നാൽ ചിന്ത്വാരയും ഗുണയും മാത്രമാണ് ഇത്തരമൊരു വിജയം കോൺഗ്രസിനു നൽകുന്നത്. 2004ലെ വിഭജനത്തിനുശേഷം 2009ൽ മാത്രമാണ് ബിജെപിക്ക് അല്പം ക്ഷീണമുണ്ടായത്. അന്ന് 29ൽ 12 ഇടത്ത് കോൺഗ്രസും 16 സീറ്റിൽ ബിജെപിയും ഒരിടത്ത് ബിഎസ്പിയും ജയിച്ചു. 2004ൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മധ്യപ്രദേശിൽ 25 സീറ്റ് ബിജെപിക്കായിരുന്നു. കോൺഗ്രസിനു കിട്ടിയത് കേവലം നാല് മാത്രം.
ഇത്തരമൊരു കാവിക്കോട്ടയിൽ ഇക്കുറി കാര്യമായ നഷ്ടം ഉണ്ടാകില്ലെന്നാണു ബിജെപിയുടെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി താത്കാലികമായിരുന്നെന്നും മോദിഭരണം നിലനിൽക്കണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നുമാണു പാർട്ടി നേതാക്കളുടെ അവകാശവാദം. അതിനാൽ ഇരുപതിലധികം എംപിമാരെ ഇക്കുറിയും സ്വന്തമാക്കാമെന്നാണു ദേശീയ- സംസ്ഥാന നേതാക്കൾ പ്രതീക്ഷിക്കുന്നത്. തീവ്രഹിന്ദുത്വത്തിന് ഇപ്പോഴും ഇവിടെ ചലനമുണ്ടാക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നു. അതിനാലാണു ഭോപ്പാലിൽ മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ മത്സരിപ്പിക്കുന്നത്.
ഭോപ്പാലിൽ തീപാറുന്നു
മൂന്നു പതിറ്റാണ്ടായി ബിജെപിക്കൊപ്പമാണു ഭോപ്പാൽ. അവിടെയാണു മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്വിജയ് സിംഗ് കോൺഗ്രസിനുവേണ്ടി പോരാടുന്നത്. ബിജെപിയാകട്ടെ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഇറക്കി മറുപടിയും നൽകി. രാജ്യത്തെ ഹൈന്ദവ തീവ്രവാദത്തിന്റെ മുന്നണിപ്പോരാളിയെന്ന് ആരോപിക്കപ്പെടുന്ന പ്രജ്ഞാ സിംഗിനെ ഭോപ്പാലിൽ നിർത്തിയതുവഴി വ്യക്തമായ സന്ദേശമാണ് ബിജെപി നൽകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ച ഹൈന്ദവ ആഭിമുഖ്യം പാർട്ടിക്കു ഗുണകരമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനജനസംഖ്യയുടെ 21 ശതമാനം പട്ടികവർഗക്കാരും 15.6 ശതമാനം പട്ടികജാതിക്കാരുമാണ്. ഇവരെ സ്വാധീനിക്കാൻ കെല്പുള്ള നിരവധി നേതാക്കളാണ് ബിജെപിക്കുള്ളത്. എന്നാൽ, കഴിഞ്ഞവർഷം ദിഗ്വിജയ് സിംഗ് നടത്തിയ 3000 കിലോമീറ്റർ നർമദാ യാത്ര അദ്ദേഹത്തിന്റെ പ്രതിച്ഛായ ഏറെ വർധിപ്പിച്ചിരുന്നു. കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഭോപ്പാലിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ സിംഗിന് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ലഭ്യമാകുന്നുണ്ട്. വെല്ലുവിളിയുള്ള സീറ്റിൽ മത്സരിക്കണമെന്ന കമൽനാഥിന്റെ നിർദേശം ഏറ്റെടുത്തുകൊണ്ടാണ് സിംഗ് ഭോപ്പാലിൽ മത്സരത്തിന് തയാറായത്.
സുമിത്ര മഹാജന്റെ തട്ടകമായ ഇൻഡോറിൽ ബിജെപി പുതുമുഖമായ ശങ്കർ ലാൽവാനിയെയാണ് മത്സരിപ്പിക്കുന്നത്. പ്രായം 75 കഴിഞ്ഞതിനാലാണു സുമിത്രയ്ക്കു സീറ്റ് കിട്ടാതെപോയത്. മനസില്ലാമനസോടെയാണ് സുമിത്ര പാർട്ടിതീരുമാനം അനുസരിച്ചത്. പങ്കജ് സംഗ്വിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞതവണ സുഷമ ജയിച്ച വിദിഷയിൽ ഇതുവരെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. മുൻ എംഎൽഎ ഷൈലേന്ദ്ര പട്ടേലിനെയാണ് കോൺഗ്രസ് വിദിഷയിൽ മത്സരിപ്പിക്കുന്നത്.
കമൽനാഥും മകനും
പത്തുതവണ തന്നെ പിന്തുണച്ച ചിന്ത്വാര ഇക്കുറി മകൻ നകുലിന് നൽകിയാണ് കമൽനാഥ് ചിന്ത്വാര അസംബ്ലി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. പിസിസി പ്രസിഡന്റായ കമൽനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ദീപക് സക്സേന രാജിവച്ചാണു കമൽനാഥിനു സീറ്റ് നൽകിയിരിക്കുന്നത്.
കോൺഗ്രസിന്റെ ഉറച്ചകോട്ടയായ ചിന്ത്വാരയിൽ മകനു സീറ്റുറപ്പിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തന്റെ സ്വാധീനം നിലനിർത്താനാണു കമൽനാഥിന്റെ ശ്രമം. ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും ഉയർത്തിയ വെല്ലുവിളികൾ മറികടന്നാണ് കമൽനാഥ് മുഖ്യമന്ത്രിപദം സ്വന്തമാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ തനിക്കുള്ള മേൽക്കൈ നിലനിർത്താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ചവിജയം അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ് അത്യധ്വാനം ചെയ്യുകയാണു കമൽനാഥ്.