Saturday, April 27, 2019 12:04 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
വർണപ്പകിട്ടേറിയ വെടിക്കെട്ടോടെയുള്ള പൂരം പോലെയാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന്റെ പാതി വിധിയെഴുത്ത് കഴിഞ്ഞു. കേരളത്തിലും വോട്ടുകൾ യന്ത്രത്തിലാക്കി പൂട്ടിവച്ചിരിക്കുകയാണ്. ഉൗഹങ്ങളും മോഹങ്ങളും കൂട്ടിക്കുഴച്ച് പ്രതീക്ഷകളിൽ ആകാശക്കോട്ടകൾ കെട്ടുകയാണു നേതാക്കളെല്ലാം. തെരഞ്ഞെടുപ്പു വിശകലന വിദഗ്ധർക്കു പോലും കൃത്യമായി പ്രവചിക്കാൻ കഴിയാത്ത നിലയിലാണ് ഇത്തവണത്തെ ജനവിധി.
ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യവും വിസ്തൃതിയുമുള്ള രാജ്യത്ത് പടിഞ്ഞാറൻ രാജ്യങ്ങളിലേതു പോലെ കൃത്യമായ പ്രവചനം പലപ്പോഴും പ്രായോഗികമല്ല. പല സർവേകളുടെയും പ്രവചനം പൊളിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിദേശികളെ പോലെ കൃത്യതയോടെ ഉള്ളകാര്യം തുറന്നുപറയാൻ ഇന്ത്യയിലെ ഗ്രാമീണർ പോലും പലപ്പോഴും തയാറാകില്ല. എങ്കിലും പൊതുവായ ദിശ പ്രകടമാകും. രാഷ്ട്രീയക്കാറ്റ് വീശിയാൽ തിരിച്ചറിയാനാകും.
നെഞ്ചിൽ തീയുമായി നേതാക്കൾ
ഇക്കുറി അധികാരം പിടിക്കാൻ ആകുമോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പ്രബലരായ മറ്റു നേതാക്കൾക്കും പോലും വലിയ ഉറപ്പില്ലെന്നതാണു വാസ്തവം. അവകാശവാദവും പ്രതീക്ഷയും മോഹവും കുറയില്ലെങ്കിലും വോട്ടെണ്ണുന്ന മേയ് 23 -ാം തീയതി വരെ അങ്കലാപ്പു മാറില്ല. പുറമെ ചിരിക്കുന്പോഴും നെഞ്ചിൽ പഞ്ഞി വച്ചാൽ കത്തുന്ന തീയാണ് ഉള്ളിൽ.
പ്രധാനമന്ത്രി മോദി അധികാരം നിലനിർത്തുമോ എന്നതിന് വ്യക്തത വരാൻ അടുത്ത മാസം 23 വരെ കാത്തിരിക്കണം. മോദിയെ താഴെയിറക്കി അധികാരം പിടിക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മോഹം നടക്കണമെന്ന് ആശിക്കുന്നവരുമുണ്ട്. മൂന്നാം മുന്നണിയുടെ അധികാരക്കയറ്റത്തിനാണു മറ്റു ചിലരുടെ മോഹം.
ഭരണവിരുദ്ധ വികാരം ഇല്ലെന്നാണു മോദിയുടെ അവകാശവാദം. എന്നാൽ, നോട്ട് അസാധുവാക്കലും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദളിത്, ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും പാലിക്കാതെ പോയ മോദിയുടെ വാഗ്ദാനങ്ങളുമെല്ലാം തിരിച്ചടിക്കാൻ ഗ്രാമീണ ജനതയെ പ്രേരിപ്പിച്ചേക്കുമെന്നു കണക്കുകൂട്ടുന്നവരുണ്ട്.
പ്രഭ മങ്ങിയാലും വലയെറിഞ്ഞ് മോദി
2014ൽ തെളിഞ്ഞുനിന്ന മോദി തരംഗം ഇത്തവണയില്ല. മോദിയുടെ ജനപ്രീതി പഴയതു പോലെ മുന്നോട്ടല്ല. ഇടിവുണ്ടായെന്നാണ് എല്ലാ സർവേകളും സൂചിപ്പിക്കുന്നത്. മറുപക്ഷത്ത് രാഹുൽ ഗാന്ധിയും വലിയൊരു തരംഗം ആയിട്ടില്ല. പക്ഷേ മോദിക്ക് ബദലാകാൻ കഴിവുള്ള, ദിശാബോധമുള്ള നേതാവെന്ന പ്രതിച്ഛായയോടെ ശക്തനായ പോരാളിയായി രാഹുൽ വളർന്നിട്ടുണ്ട്. സോണിയാ ഗാന്ധി പ്രചാരണത്തിൽ സജീവമല്ലെങ്കിലും പ്രിയങ്കയുടെ തുണ രാഹുലിന് കരുത്തേകും. രാഷ്ട്രീയപ്പോരു മൂക്കുന്തോറും ആശയക്കുഴപ്പത്തിനു കുറവില്ല.
കഴിഞ്ഞ തവണ ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി തൂത്തുവാരിയ ഉത്തർപ്രദേശിൽ ഇത്തവണ ബിജെപിക്കു പകുതി സീറ്റ് നഷ്ടമായാലും അത്ഭുതപ്പെടാനില്ല. എസ്പി- ബിഎസ്പി സഖ്യം ബിജെപിക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുപിയിലെ മഹാസഖ്യത്തിൽ ഉൾപ്പെടുത്താതെ മായാവതിയും അഖിലേഷ് യാദവും ചേർന്ന് ഒതുക്കിയ കോണ്‍ഗ്രസും വിട്ടുകൊടുക്കാതെ കളത്തിലുണ്ട്. രാഹുലിനോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി വദ്ര കൂടി സജീവമായി കളത്തിലിറങ്ങിയതോടെ യുപിയിലെ രാഷ്ട്രീയക്കളം കുളം കലങ്ങിയതുപോലെയായി.
കലങ്ങിയ കുളത്തിൽ മീൻ പിടിക്കാൻ മോദി വല വീശിയെറിയുന്നുണ്ട്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്പോൾ യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ പകുതിയെങ്കിലും ഇക്കുറി കീശയിലാക്കാമെന്നു മോദി ആശിക്കുന്നു. കഴിഞ്ഞ തവണ കിട്ടിയ 73 ആവർത്തിക്കാനാകില്ലെന്ന് മോദിക്കും അമിത് ഷായ്ക്കും ബോധ്യമുണ്ട്.
പ്രതിപക്ഷ അനൈക്യം തിരിച്ചടിയാകും
പ്രതിപക്ഷത്തെ അനൈക്യമാണ് 2019ലെ മോദിയുടെ ഏറ്റവും വലിയ പ്രതീക്ഷ. പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി ഇതര വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായാൽ മോദിക്ക് രക്ഷയില്ല. പക്ഷേ യുപിയും പശ്ചിമ ബംഗാളും മുതൽ ഡൽഹി വരെ പ്രതിപക്ഷം തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും സംയുക്ത സർക്കാരുമുള്ള കർണാടകയിൽ പോലും ഇരുപാർട്ടികളും തമ്മിലുള്ള യോജിപ്പിന്റെ രസതന്ത്രം വേണ്ടപോലെ വന്നിട്ടില്ല.
പ്രധാനമന്ത്രിക്കസേരയിൽ നോട്ടമിട്ട് ഒരു ഡസനോളം നേതാക്കളാണ് രാത്രികളെ വെളുപ്പിക്കുന്നത്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി പ്രാദേശിക പാർട്ടികളും കൈവിട്ടുകളിക്കുകയാണ്. കസേരകൾക്കായുള്ള വിലപേശലിൽ പരമാവധി സ്വന്തം കീശയിലാക്കാനാണ് ചെറുപാർട്ടികളുടെ പോലും ശ്രമം.
ബിജെപിക്ക് ദേശീയ തലത്തിൽ ബദലാകാൻ ശേഷിയുള്ള ഏക പാർട്ടി കോണ്‍ഗ്രസാണ്. പക്ഷേ കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും എളുപ്പത്തിൽ വഴിയൊരുക്കാൻ പ്രബല പ്രാദേശിക നേതാക്കളാരും തയാറല്ല. മായാവതി, മമത ബാനർജി, നിതീഷ് കുമാർ, നവീൻ പട്നായിക്, ചന്ദ്രബാബു നായിഡു, കെ. ചന്ദ്രശേഖര റാവു എന്നിവർ മുതൽ മൽസരരംഗത്തില്ലാത്ത ശരത് പവാർ വരെ പ്രധാനമന്ത്രിക്കസേരയ്ക്കായി മനക്കോട്ട കെട്ടുന്നു.
രാഷ്ട്രീയക്കളികൾ പ്രവചനാതീതം
ജനവിധിയുടെ ഫലം പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയസ്ഥിതിയിൽ പ്രമുഖ പ്രാദേശിക നേതാക്കൾക്ക് വലിയ പങ്കുണ്ടാകുമെന്നാണ് പൊതുവായ പ്രതീക്ഷ. കൃത്യമായി ഇനിയും പക്ഷം ചേരാത്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ബിഎസ്പി നേതാവ് മായാവതി, തെലുങ്കാന നേതാവ് കെ. ചന്ദ്രശേഖർ റാവു എന്നിവർ മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു, ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവരുടെ മലക്കംമറിച്ചിലുകളോ നിലപാടു മാറ്റങ്ങളോ കണ്ടാൽ അതിശയിക്കേണ്ടിവരില്ല.
ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ശിവസേന അവസരം കിട്ടിയാൽ മോദിയെ പ്രധാനമന്ത്രിക്കസേരയിൽനിന്നു മാറ്റാൻ വിലപേശാതിരിക്കില്ല. അകാലിദളിനും അണ്ണാഡിഎംകെയ്ക്കും എത്ര സീറ്റു കിട്ടുമെന്നു നിശ്ചയമില്ലാത്തതിനാൽ വിലപേശൽ ശക്തി കുറവായേക്കും. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള എൻസിപിയും ആർജെഡിയും പോലുള്ള പാർട്ടികളും അവസരത്തിനൊത്ത് നിലപാട് സ്വീകരിച്ചേക്കാം.
ബിജെപിയെയും മോദിയെയും അധികാരത്തിൽനിന്നു താഴെയിറക്കുമെന്നു പറയുന്ന മായാവതിയും മമതയും അഖിലേഷും അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയനീക്കങ്ങളാകും മേയ് അവസാന വാരത്തിലെ പ്രധാന വാർത്ത. ബിജെപിക്കോ കോണ്‍ഗ്രസിനോ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിലെതന്നെ പുതിയ രാഷ്ട്രീയക്കളികളാകും രാജ്യം കാണുക. ആരൊക്കെ, ഏതൊക്കെ പക്ഷത്തേക്കു മാറുമെന്നു ജ്യോൽസ്യന്മാർക്കു പോലും കൃത്യമായി പ്രവചിക്കാനാകില്ല. ഇന്ത്യൻ രാഷ്ട്രീയ സർക്കസിലെ ട്രപ്പീസു കളികൾ കാണാൻ ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ മതിയാകും.
തളർച്ചയിലാകുന്ന ഇടതുപക്ഷം
ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ ശക്തിയും പ്രസക്തിയും ഏറ്റവും ദുർബലമാകുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് വിലയിരുത്തുന്നവരുണ്ട്. ഒന്നാം യുപിഎ സർക്കാരിനെ പുറമെ നിന്നു പിന്തുണയ്ക്കുകയായിരുന്നെങ്കിലും ഭരണത്തിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഒരു നല്ല കാലം ഇനി തത്കാലം ഓർമയാകും. കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കുന്ന നിലയിലേക്കു നേതാക്കൾ കളിക്കുന്നു.1963ൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പിളരുന്പോൾ ചെയർമാനായിരുന്ന എസ്.എ. ഡാങ്കേയും ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നന്പൂതിരിപ്പാടും തമ്മിലുണ്ടായിരുന്ന രൂക്ഷമായ വ്യക്തിവൈരാഗ്യത്തിന്റെ തുടർച്ചയാണ് ഇന്നുമുള്ളത്. സ്ഥിരതയില്ലാത്ത നയവ്യതിയാനങ്ങളും വ്യക്തിവിദ്വേഷങ്ങളും ചേർന്ന് ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി.
ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഇനി വലിയ പ്രതീക്ഷയില്ല. ശേഷിച്ച തുരുത്തായ കേരളത്തിലും ഇക്കുറി വലിയ തിരിച്ചടി നേരിട്ടാൽ അത്ഭുതപ്പെടാനുമില്ല. കേരളത്തിൽ നിന്നു പകുതി സീറ്റു പോലും കിട്ടിയേക്കില്ലെന്നാണു സൂചന. കേരളത്തിലെ പ്രളയ പുനർനിർമാണം മുതൽ ശബരിമല വിഷയം വരെയുള്ളവയിൽ വരുത്തിയ വീഴ്ചകളോ, പോരായ്മകളോ ആകും എൽഡിഎഫിനു തിരിച്ചടിയാകുക. വിശ്വാസത്തിന്റെ മറവിൽ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളും ബിഡിജെഎസിന്റെ സാന്നിധ്യവും ഇടതുപാർട്ടികൾക്കാകും കൂടുതൽ തിരിച്ചടിയാകുന്നത്.
പ്രതീക്ഷയോടെ മോദിയും രാഹുലും
ഉത്തരേന്ത്യയിലെ പലയിടങ്ങളിലും മോദി ഇന്നും താരമാണ്. പഴയ പ്രഭ ഇല്ലെങ്കിലും മോദിയുടെ മിടുക്ക് ഒന്നുവേറെതന്നെ. വോട്ട് മോദിക്കു തന്നെയെന്ന് തറപ്പിച്ചുപറയുന്നവരെ പലയിടത്തും കാണാനായി. ഇന്ത്യയുടെ കരുത്തനായ നേതാവ് മോദിയാണെന്നു കരുതുന്നവരും ഏറെയുണ്ട്. വികസനകാര്യങ്ങളേക്കാളേറെ ഹിന്ദു വികാരം ഇളക്കാനും പാക്കിസ്ഥാൻ വിരുദ്ധത വളർത്തി മുതലെടുക്കാനും മോദിയും അമിത് ഷായും നടത്തുന്ന ശ്രമങ്ങളും ലക്ഷ്യംകാണാതെ പോകില്ല.
കാർഷിക, ബിസിനസ് മേഖലയിലെ തകർച്ചയും റഫാൽ അഴിമതി ആരോപണവും മുതൽ കിട്ടാതെ പോയ കള്ളപ്പണവും തൊഴിലും വരെ പലതിനെക്കുറിച്ചും പ്രസംഗങ്ങളിൽ ഇപ്പോൾ മോദി പറയാറില്ല. പകരം മിന്നലാക്രമണവും ആണവ കരുത്തും സൈനികശക്തിയും വരെയുള്ള മറ്റു പലതുമാണു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. തനിക്കെതിരേ ചോദ്യം ചോദിക്കുന്നവരെ രാജ്യവിരുദ്ധരായും പാക് പക്ഷ ക്കാരായും മുദ്രകുത്താനും ബിജെപിക്കാർ മറക്കുന്നില്ല.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാഹുലിന്റെ കുതിപ്പ്. ഇവിടങ്ങളിലെ കോണ്‍ഗ്രസിനെ സഹായിച്ച കാർഷിക കടാശ്വാസ വാഗ്ദാനം പാലിച്ചുവെന്നതാണു രാഹുലിന്റെ തുറുപ്പുചീട്ട്. പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ നൽകുന്ന ന്യായ് പദ്ധതിയും സ്ത്രീകൾക്ക് 33 ശതമാനം തൊഴിൽ സംവരണവും അടക്കമുള്ള വാഗ്ദാനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്നാണ് രാഹുലിന്റെ കണക്കുകൂട്ടൽ.
മേയ് 23നുശേഷം രാഷ്ട്രീയം മാറും
ഇന്ത്യയിലെ വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രത്യക്ഷത്തിൽ കാണാവുന്നതും അല്ലാത്തതുമായ പലതുമുണ്ട്. അടിയൊഴുക്കുകൾ ഉണ്ടാകുമെന്നതിൽ സംശയം വേണ്ട. ഇന്ത്യ തിളങ്ങുന്ന പ്രചാരണത്തോടെ അധികാരം നിലനിർത്താനിറങ്ങിയ അടൽ ബിഹാരി വാജ്പേയിയെ തഴഞ്ഞ് 2004ൽ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയത് മറക്കരുത്. പിന്നീട് കോണ്‍ഗ്രസുകാരെ പോലും ഞെട്ടിച്ചാണ് 2009ൽ മൻമോഹൻ സിംഗ് വീണ്ടും അധികാരത്തിലെത്തിയത്.
യുപിഎ സർക്കാരിനെ താഴെയിറക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും സാക്ഷാൽ മോദിയെ പോലും അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷമാണ് 2014ൽ ഇന്ത്യൻ വോട്ടർമാർ ബിജെപിക്ക് നൽകിയത്. ഇത്തവണയും പലരുടെയും കണക്കുകളും കണക്കുകൂട്ടലുകളും മോഹങ്ങളും തെറ്റും.
ഏറ്റവും വിവേകവും പക്വതയുമുള്ളവരാണ് ഇന്ത്യൻ വോട്ടർമാർ. വലിയ അത്ഭുതങ്ങൾ സമ്മാനിച്ചാൽ അതിശയിക്കാനില്ല. ദേശീയ രാഷ്ട്രീയത്തിലെ പുതിയൊരേടിനാകും മേയ് 23ന് വാതിൽ തുറക്കുക. രാജ്യനന്മയ്ക്കായി നല്ലതു വരാൻ പ്രതീക്ഷയോടെ കാത്തിരിക്കാം.