Thursday, May 2, 2019 11:14 PM IST
ഇലക്ഷൻ സഫാരി / സി.കെ. കുര്യാച്ചൻ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മികവിൽ കഴിഞ്ഞതവണത്തെ വിജയം ആവർത്തിക്കാമെന്നാണു ജാർഖണ്ഡിൽ ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, ഇരു സർക്കാരുകൾക്കുമെതിരേയുള്ള കടുത്ത ഭരണവിരുദ്ധവികാരവും പ്രതിപക്ഷ ഐക്യവും ബിജെപിയുടെ അടിവേരറുക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ചവിജയം സമ്മാനിക്കുമെന്നും മഹാസഖ്യം കണക്കുകൂട്ടുന്നു.
കഴിഞ്ഞതവണ 14ൽ 12 സീറ്റും നേടിയ ബിജെപി ഇക്കുറി 13 ഇടത്താണു മത്സരിക്കുന്നത്. ബാക്കി ഒരു സീറ്റ് സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ പാർട്ടിക്കാണ്. പ്രതിപക്ഷപാർട്ടികളുടെ മഹാസഖ്യത്തിൽ കോൺഗ്രസിന് ഏഴു സീറ്റുണ്ട്. കഴിഞ്ഞതവണ രണ്ടിടത്തു ജയിച്ച ജെഎംഎം നാലു സീറ്റിൽ മത്സരിക്കുന്നു. ജാർഖണ്ഡ് വികാസ് മോർച്ച രണ്ടിടത്തും ആർജെഡി ഒരിടത്തുമാണ് മത്സരിക്കുന്നത്.
മൂന്നു മുൻമുഖ്യമന്ത്രിമാരുടെ പോരാട്ടംകൊണ്ടും ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. 25 ശതമാനത്തോളം ആദിവാസികളുള്ള സംസ്ഥാനത്തെ 24 ജില്ലകളിൽ 21 ഉം പിന്നോക്ക ജില്ലകളായാണ് ഗണിക്കപ്പെടുന്നത്. 32 ആദിവാസി വിഭാഗങ്ങളുണ്ടിവിടെ. 50 ശതമാനത്തോളം ജനങ്ങളും മറ്റു പിന്നോക്ക (ഒബിസി)വിഭാഗക്കാരാണ്. 11 ശതമാനം ദളിതരും ഏഴു ശതമാനം മുസ്ലിംകളുമുള്ള ഇവിടെ മേൽജാതിക്കാർ അഞ്ച് ശതമാനം മാത്രമാണ്. മാവോയിസ്റ്റ് ആക്രമണങ്ങളും ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും പട്ടിണിമരണവുമെല്ലാം കുപ്രസിദ്ധി ചാർത്തിയിട്ടുള്ള സംസ്ഥാനത്ത് ഇക്കുറി കടുത്ത മത്സരമാണു നടക്കുന്നത്.
മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ നാലു ഘട്ടമായാണ് ഇവിടെ തെരഞ്ഞെടുപ്പ് . ഏപ്രിൽ 29ന് കഴിഞ്ഞ ആദ്യഘട്ടത്തിൽ മൂന്നു മണ്ഡലങ്ങൾ വിധിയെഴുതി. ചത്ര, ലൊഹർദഗ, പലമു എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് കഴിഞ്ഞത്. ഈ മാസം ആറിനും 12നും നാലിടത്തു വീതവും 19ന് മൂന്നിടത്തും വോട്ടെടുപ്പ് നടക്കും.
2014ൽ ബിജെപിക്ക് ഇരട്ടവിജയം
2014ൽ ബിജെപിക്ക് ഇരട്ടവിജയം ലഭിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 40.1 ശതമാനം വോട്ടും 12 സീറ്റും നേടി ആധികാരിക വിജയമാണ് പാർട്ടി കരസ്ഥമാക്കിയത്. സഖ്യകക്ഷിയായ എജെഎസ്യുപിക്ക് 3.7 ശതമാനം വോട്ട് കിട്ടി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 31.3 ശതമാനം വോട്ടും 81ൽ 37 സീറ്റും നേടി. എജെഎസ്യുപിക്ക് 3.7 ശതമാനം വോട്ടും അഞ്ച് സീറ്റുമാണ് കിട്ടിയത്. 2015ൽ ജെവിഎമ്മിലെ ആറ് എംഎൽഎമാർ ബിജെപിയിൽ ചേരുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടികളിലെ അനൈക്യവും മോദിതരംഗവുമാണു രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപിക്കു തുണയായത്. സംസ്ഥാനഭരണം കിട്ടിയപ്പോൾ ആദിവാസി വിഭാഗത്തിൽനിന്നല്ലാത്ത ആദ്യ മുഖ്യമന്ത്രിയായി രഘുബർ ദാസിനെ പാർട്ടി നിയോഗിക്കുകയും ചെയ്തു. 2006ൽ പാർട്ടി വിട്ട് ജെവിഎം രൂപീകരിച്ച മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡിയുടെ പാർട്ടിയെ 2015ൽ പിളർത്തിയതോടെയാണ് ബിജെപി ഭരണം ദൃഢമായത്. കാലാവധി തികയ്ക്കാത്ത പല മുഖ്യമന്ത്രിമാരെ കണ്ടിട്ടുള്ള സംസ്ഥാനത്തു രഘുബർ ദാസ് അഞ്ചുവർഷം തികയ്ക്കുകയാണ്. തീവ്രഹിന്ദുത്വം പ്രോത്സാഹിപ്പിച്ച് നടത്തുന്ന ഭരണം ജനപ്രിയമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിന്റെ ഗുണം ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വർഷം അവസാനം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
മഹാസഖ്യം
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ എതിർപക്ഷത്തു യോജിപ്പില്ലാതെ പോയതാണു ബിജെപിയെ വളർത്തിയതെന്നു തിരിച്ചറിഞ്ഞാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാസഖ്യം രൂപീകരിച്ചത്. ബിഹാറിലെ സഖ്യം ഇവിടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും രണ്ടു സീറ്റിൽ വിജയിച്ച ഷിബു സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച 9.3 ശതമാനം വോട്ടാണു നേടിയത്. കോൺഗ്രസിന് സീറ്റൊന്നും കിട്ടിയില്ലെങ്കിലും 13.3 ശതമാനം വോട്ട് കിട്ടിയിരുന്നു. ജെവിഎമ്മും സീറ്റു കിട്ടാതെ 12.1 ശതമാനം വോട്ട് നേടി. ആർജെഡിക്ക് 1.6 ശതമാനമാണ് വോട്ട്വിഹിതം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം 19 സീറ്റും 20.4 ശതമാനം വോട്ടും നേടി. കോൺഗ്രസിന് ഏഴ് സീറ്റും 10.5 ശതമാനം വോട്ടുമാണ് കിട്ടിയത്. ജെവിഎം എട്ട് സീറ്റും പത്ത് ശതമാനം വോട്ടും നേടിയപ്പോൾ ആർജെഡിക്ക് സീറ്റൊന്നുമില്ലാതെ 3.1 ശതമാനം വോട്ടാണു കിട്ടിയത്. ഭരണവിരുദ്ധവികാരം മുതലാക്കാൻ മഹാസഖ്യം രൂപീകരിച്ചാലേ സാധ്യമാകൂ എന്നു തിരിച്ചറിഞ്ഞ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകയായിരുന്നു. എന്നാൽ, ചത്ര സീറ്റിൽ കോൺഗ്രസും ആർജെഡിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സിറ്റിംഗ് എംപി സുനിൽകുമാർ സിംഗാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
ഭരണവിരുദ്ധവികാരം
നോട്ട് നിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയും റഫാൽ അഴിമതിയും അടക്കം മോദി സർക്കാരിനെതിരേയുള്ള എല്ലാ വിമർശനങ്ങൾക്കും പുറമേ സംസ്ഥാന സർക്കാരിന്റെ നയപരിപാടികളിലെ എതിർപ്പും ശക്തമാക്കിയാണു പ്രതിപക്ഷം പ്രചാരണം നടത്തുന്നത്. ആദിവാസി വിഭാഗങ്ങൾക്ക് ബിജെപി ഭരണത്തോട് കടുത്ത എതിർപ്പുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. വനാവകാശ നിയമങ്ങളും ഛോട്ടാ നാഗ്പുർ കുടിയാൻ നിയമവും അപ്രസക്തമാക്കാൻ ബിജെപി സർക്കാരുകൾ ശ്രമിക്കുന്നുവെന്നാണ് ആദിവാസി സംഘടനകളുടെ വിമർശനം. ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ സംസ്ഥാനത്തുനിന്നുള്ള സുദർശൻ ഭഗത് മന്ത്രിയായി ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ ആദിവാസികൾക്ക് ഗുണമൊന്നും കിട്ടിയിട്ടില്ലെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.
ആദിവാസികളുടെപ്രത്യേക ആരാധനാ രീതികളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് ആർഎസ്എസ് എതിരുനിൽക്കുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. ആദിവാസികളെ ഹൈന്ദവരായാണ് ആർഎസ്എസ് കണക്കാക്കുന്നത്. എന്നാൽ, ആദിവാസി വിഭാഗങ്ങളൊന്നും ഇതിനോടു യോജിക്കുന്നില്ല.
ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ റേഷൻ നിഷേധിക്കപ്പെട്ട നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. അതേത്തുടർന്നു പട്ടിണിമരണവും സംഭവിച്ചിരുന്നു. കൂടാതെ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കളും ഗർഭിണികളും അവിവാഹിതരായ അമ്മമാരും സംസ്ഥാനത്തിന്റെ ഉറക്കംകെടുത്തുന്നുണ്ട്. 17 വയസുള്ള ഒരു പെൺകുട്ടി നടുറോഡിൽ പ്രസവിച്ചതു വലിയ വാർത്തയായിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനത്ത് 500 ശിശുക്കളെങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് ജാർഖണ്ഡ് ചൈൽഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷന്റെ കണക്കുകൾ പറയുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പ് വിഷയമാകുകയോ ചർച്ചചെയ്യപ്പെടുകയോ പോലുമില്ല എന്നതാണ് അവസ്ഥ.
ഭരണവിരുദ്ധവികാരമല്ല, മറിച്ച് മോദിതരംഗമാണു സംസ്ഥാനത്തുള്ളത് എന്നാണ് ബിജെപിയുടെ അവകാശവാദം. പ്രചാരണങ്ങളിലുടനീളം മോദിയെ ഉയർത്തിക്കാട്ടാനാണു ശ്രമിക്കുന്നത്. മാവോയിസ്റ്റുകളെ അമർച്ചചെയ്തതും നിരവധി വികസന പദ്ധതികൾ നടപ്പാക്കിയതും വോട്ടാക്കി മാറ്റാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.
ആൾക്കൂട്ട കൊലപാതകങ്ങൾ
ഗോസംരക്ഷണത്തിന്റെ പേരിൽ നടമാടുന്ന ആൾക്കൂട്ട കൊലപാതകങ്ങളാണു പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രചാരണ ആയുധം. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 17 മുസ്ലിംകളെയാണ് സംസ്ഥാനത്തു ഗോസംരക്ഷണത്തിന്റെ പേരിൽ കൊലചെയ്തിരിക്കുന്നത്. അടുത്തനാളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു ക്രൈസ്തവനേയും കൊന്നിരുന്നു. എന്നാൽ, പ്രധാന പ്രതിപക്ഷ കക്ഷിയായ ജെഎംഎം അവരുടെ പ്രകടനപത്രികയിൽപ്പോലും ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഇതെന്നാണു വിമർശനം ഉയരുന്നത്. എന്നാൽ, അതു മനഃപൂർവമല്ലെന്നും വിട്ടുപോയതാണെന്നുമാണ് പാർട്ടിയുടെ വിശദീകരണം.
മുസ്ലിം വിഭാഗത്തിൽനിന്ന് ഒരാളെപ്പോലും സ്ഥാനാർഥിയാക്കാത്ത കോൺഗ്രസിനെതിരേയും വിമർശനമുയരുന്നുണ്ട്. നാലു മണ്ഡലങ്ങളിലെങ്കിലും മുസ്ലിംകൾ നിർണായകമാണെന്നാണ് മുസ്ലിം സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ബിജെപിക്കെതിരേ മുസ്ലിംകൾ മഹാസഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്നു മുൻമുഖ്യന്മാർ
ജനവിധി തേടുന്നവരിൽ മൂന്നു മുൻമുഖ്യമന്ത്രിമാരാണ് പ്രമുഖർ. ബിജെപി നേതാവ് അർജുൻ മുണ്ട, ജെവിഎം നേതാവ് ബാബുലാൽ മറാൻഡി, ജെഎംഎം നേതാവ് ഷിബു സോറൻ എന്നിവരാണിവർ. മൂവരും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരുമാണ്. അർജുൻ മുണ്ടയും ഷിബു സോറനും സംവരണ മണ്ഡലങ്ങളിൽനിന്ന് പോരാടുമ്പോൾ ബാബുലാൽ മറാൻഡി ജനറൽ സീറ്റിലാണ് മത്സരിക്കുന്നത്.
മുൻ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും സിറ്റിംഗ് എംപിയുമായ കരിയാ മുണ്ടയെ മാറ്റിയാണ് ഖുട്ടിയിൽ അർജുൻ മുണ്ട മത്സരിക്കുന്നത്. 2009ൽ ജംഷഡ്പൂരിൽനിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അർജുൻ മുണ്ട 2010ൽ മുഖ്യമന്ത്രിയായതിനെത്തുടർന്ന് രാജിവയ്ക്കുകയായിരുന്നു.
ബാബുലാൽ മറാൻഡി 2006ലാണ് ബിജെപി വിട്ട് ജാർഖണ്ഡ് വികാസ് മോർച്ച-പ്രജാതാന്ത്രിക് എന്ന പാർട്ടി രൂപീകരിച്ചത്. കൊടേർമ മണ്ഡലത്തിൽനിന്നാണ് മറാൻഡി ജനവിധി തേടുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയും ഏഴുതവണ എംപിയുമായിട്ടുള്ള ഷിബു സോറൻ തന്റെ തട്ടകമായ ദുംകയിലാണ് ഇക്കുറിയും മത്സരിക്കുന്നത്.
ലൊഹർദഗയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി സുദർശൻ ഭഗത്താണ് സംസ്ഥാനത്തുനിന്നുള്ള മറ്റൊരു പ്രമുഖൻ.