Saturday, May 4, 2019 1:09 AM IST
ഡൽഹി ഡയറി /ജോർജ് കള്ളിവയലിൽ
വോട്ടും നെട്ടോട്ടവും കേരളത്തിൽ കൊടിയിറങ്ങി തെരഞ്ഞെടുപ്പു ഫലത്തിനായി കാത്തിരിക്കുന്നു. മലയാളികളെ ഇനി സാധാരണ ഗതിയിൽ സ്വാധീനിക്കാനാകില്ല. ചുരുങ്ങിയത് അടുത്ത തെരഞ്ഞെടുപ്പു വരെയെങ്കിലും. അതിനാൽതന്നെ ചില സത്യങ്ങളും വസ്തുതകളും തുറന്നുപറയാൻ തലവേദനകളില്ല. പൊതുതെരഞ്ഞെടുപ്പുകളിൽ വിജയം നേടാനായി എന്തും പറയുകയും ഏതു വിധേനയും വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്യുന്നതു പതിവായിട്ടുണ്ട്.
കപട വാഗ്ദാനങ്ങളും അവകാശവാദങ്ങളും മുതൽ വർഗീയവും ജാതീയവും പ്രാദേശികവുമായ ഭിന്നിപ്പിക്കലുകളും അമിത ദേശീയതയും വരെ പലതും ചെപ്പടിവിദ്യകൾ പോലെ പയറ്റുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പാക്കിസ്ഥാൻവിരോധവും വളർത്തി മുതലെടുപ്പു നടത്താനും ശ്രമിക്കുന്നു. എതിരാളികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനും മടിക്കാറില്ല.
ശേഷനുശേഷം നാമാവശേഷം
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളെ കാറ്റിൽ പറത്തിയുള്ള പ്രചാരണമാണ് പ്രധാനമന്ത്രിയും മന്ത്രിമാരും ഭരണ, പ്രതിപക്ഷ, പ്രാദേശിക പാർട്ടി നേതാക്കളിൽ പലരും നടത്തുന്നത്. നട്ടെല്ലില്ലാത്ത നടപടികളിലൂടെയും അഴകൊഴന്പൻ ന്യായീകരണങ്ങളിലൂടെയും വന്പന്മാരെയും വെള്ളപൂശുന്ന സമീപനമാണ് തെരഞ്ഞെടുപ്പു കമ്മീഷനും സ്വീകരിക്കുന്നത്. പരസ്യമായി ചട്ടലംഘനം നടത്തിയെന്നു സാധാരണ വോട്ടർമാർക്കും ബോധ്യപ്പെടുന്ന പരാതികളിൽ പ്രധാനമന്ത്രിയെയും മറ്റും താക്കീതു ചെയ്യാൻ പോലും കമ്മീഷനു കഴിയുന്നില്ല.
ടി.എൻ. ശേഷൻ എന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ രാജ്യം സ്നേഹത്തോടെ ഓർത്തിരിക്കുന്നതിനു കാരണം വ്യക്തമായിരുന്നു. അന്നേവരെ ഉണ്ടായിരുന്ന സമീപനം മാറ്റി നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ശേഷൻ ഉറച്ച നടപടികളെടുത്തു. ശേഷനു ശേഷം വന്ന ചിലരെങ്കിലും കേന്ദ്രം ഭരിക്കുന്നവരുടെ ഹിസ് മാസ്റ്റേഴ്സ് വോയിസ് ആയി തരംതാണു. തങ്ങളെ അനുസരിക്കുന്ന ഉദ്യോഗസ്ഥരെ ഉന്നത പദവിയിലേക്കു നിയമിക്കാൻ ഭരണകർത്താക്കളും ശ്രദ്ധിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരായ 11 പരാതികളിൽ ശേഷിക്കുന്ന എട്ടെണ്ണത്തിൽ കൂടി തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സുപ്രീംകോടതി കർശനമായി നിർദേശിക്കേണ്ടിവന്നു. പ്രത്യക്ഷമായി തന്നെ ചട്ടലംഘനം നടത്തിയ കേസുകളിൽ പോലും പ്രബലനു ക്ലീൻ ചിറ്റ് നൽകാനും തെരഞ്ഞെടുപ്പു കമ്മീഷൻ മടിച്ചില്ല. മൂന്നു പരാതികളിൽ മോദിക്കും ഒരെണ്ണത്തിൽ രാഹുലിനും ക്ലീൻ ചിറ്റ് നൽകിയതും വിവാദമാണ്. ബാലൻസിംഗ് വേണമല്ലോ എന്നാകും.
പെരുംനുണയുടെ ഫാക്ടറികൾ
വോട്ടർമാരെ സ്വാധീനിക്കാൻ പണത്തിന്റെ പുഴകളാണു ബിജെപി ഒഴുക്കുന്നതെന്നാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം. കള്ളപ്രചാരണങ്ങൾക്കായി നുണ ഫാക്ടറികളാണു പ്രവർത്തിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. റഫാലിന്റെ കാര്യത്തിൽ ദിവസവും നുണകളുടെ കൊട്ടാരം പണിയുകയാണ് രാഹുൽ ഗാന്ധിയെന്നാണു ധനമന്ത്രി അരുണ് ജെയ്റ്റ്ലിയുടെ തിരിച്ചടി.
തെരഞ്ഞെടുപ്പു കാലത്ത് നേതാക്കൾ തമ്മിൽ വാക്പോര് പതിവാണ്. എന്നാൽ, നാക്കുകൊണ്ടുള്ള യുദ്ധത്തിനപ്പുറമാണ് ഇത്തവണ മോദി, ഷാ, രാഹുൽ, പ്രിയങ്ക അടക്കമുള്ള നേതാക്കളുടെയെല്ലാം പ്രസംഗങ്ങൾ. എന്തിനും ഏതിനും അഴിമതിയും മതവും ജാതിയും ദേശഭക്തിയും മുതൽ സൈനികരുടെ പേരിലുള്ള മുതലെടുപ്പുകൾക്കു വരെയാണ് ശ്രമങ്ങൾ.
വലിയ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ ജനങ്ങൾക്കു നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാതെ പോയതിനെക്കുറിച്ചോ, ഭരണ നേട്ടങ്ങളെക്കുറിച്ചോ അല്ല പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ ഉൗന്നൽ എന്നതാണു ദുഃഖകരം. മോദിയുടെയും ബിജെപിയുടെയും കുറ്റങ്ങളിലൂന്നി പ്രചാരണം കൊഴുപ്പിക്കുകയാണ് രാഹുലും ചെയ്യുന്നത്.
ചാക്കിനുള്ളിൽ പാഴായ വാക്കുകൾ
2014ലെ തെരഞ്ഞെടുപ്പിലേതു പോലുള്ള മോദി തരംഗമോ, പത്തു കൊല്ലം തുടർച്ചയായി ഭരിച്ച യുപിഎ സർക്കാരിനെതിരായി ഉണ്ടായിരുന്ന വികാരമോ, രാമക്ഷേത്രം പോലുള്ള വൈകാരിക, വർഗീയ പ്രശ്നങ്ങളോ ഇത്തവണ ഇല്ല. ജനകീയ പാർട്ടിയെന്നതിലേറെ മോദിയെന്ന ഏകവ്യക്തിയുടെ പാർട്ടിയായി ബിജെപിയെ മാറ്റിയതും എത്ര വേഗത്തിലായിരുന്നു. ബ്രാൻഡ് മോദിയുടെ നിറം മങ്ങിയെങ്കിലും ഇപ്പോഴും അതിലാണു പ്രതീക്ഷ.
കോണ്ഗ്രസ് മുക്ത ഭാരതം, അഴിമതിക്കും കള്ളപ്പണത്തിനും ഭീകരതയ്ക്കും എതിരായ പോരാട്ടം, പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിൽ തുടങ്ങിയ 2014ലെ പ്രധാന മുദ്രാവാക്യങ്ങൾ പലതും അപ്പാടെ വിഴുങ്ങിയാണ് ഇത്തവണ ദേശീയതയും പാക് വിരോധവും ഭൂരിപക്ഷ- ന്യൂനപക്ഷ തിരിവുകളുമൊക്കെ വിഷയമാക്കുന്നത്. വിദേശ ബാങ്കുകളിലെ സഹസ്രകോടികളുടെ കള്ളപ്പണം വീണ്ടെടുക്കുമെന്ന വാഗ്ദാനം പാഴ്വാക്കായി.
രാജ്യത്തെ കള്ളപ്പണവും വ്യാജകറൻസികളും ഇല്ലാതാക്കുമെന്നും ഭീകരതയുടെ അടിവേര് അറക്കുമെന്നും മറ്റും വാഗ്ദാനം ചെയ്തതും വെറുതെയായി. ഇതിനായെന്ന പേരിൽ നടപ്പാക്കിയ നോട്ട് അസാധുവാക്കലിലൂടെ സാധാരണക്കാരും ചെറുകിട- ഇടത്തരം വ്യവസായികളും കച്ചവടക്കാരും കർഷകരും തൊഴിലാളികളും ദുരിതക്കയത്തിലായതാണു ബാക്കിപത്രം. സാന്പത്തിക വളർച്ചയെ പോലും ദോഷകരമായി ബാധിച്ചു.
തലയ്ക്കുമീതെ വളരുന്ന ഭീകരത
ഭീകരതയും തീവ്രവാദവും ഇല്ലാതാക്കുമെന്ന മോദിയുടെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച ജനത്തിനു കൂടുതൽ ഭീകരാക്രമണങ്ങളും വളരുന്ന തീവ്രവാദവും ഭീഷണിയായി. പത്താൻകോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങളിൽ വരെ വലിയ ഭീകരാക്രമണം ഉണ്ടായി. ഏറ്റവുമൊടുവിൽ പുൽവാമയിൽ 40 സൈനികരുടെ ജീവൻ ബലികൊടുത്ത ഭീകരാക്രമണത്തിലും വലിയ സുരക്ഷാ വീഴ്ചയാണ് പ്രകടമായത്.
പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ തകർത്തുവെന്ന് അവകാശപ്പെട്ടു നടത്തിയ മിന്നലാക്രമണവും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി. യുപിഎ കാലത്ത് നിരവധി മിന്നലാക്രമണങ്ങൾ നടത്തിയെന്നും സൈന്യത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചില്ലെന്നും മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് തുറന്നടിച്ചിട്ടുണ്ട്. മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു.
മുംബൈ ഭീകരാക്രമണങ്ങളിലെ സൂത്രധാരൻ ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകരരും പാക് സൈന്യവും ഐഎസ്ഐയും പിന്തുണയ്ക്കുന്ന നൂറു കണക്കിനു ഭീകരരും ഇന്ത്യയെ ആക്രമിക്കാനായി പാക്കിസ്ഥാനിൽ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നുവെന്നതു നിഷേധിക്കാനാകില്ല. പുൽവാമ ഭീകരാക്രമണത്തിലെ സൂത്രധാരനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതാണ് പുതിയ ചർച്ച.
പുൽവാമയെക്കുറിച്ചു പരാമർശമില്ലെങ്കിലും ചൈനയുടെ കൂടി പിന്തുണയോടെ യുഎൻ രക്ഷാസമിതി എടുത്ത തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ, ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ വിജയത്തിന് ഏറെ ദൂരം പോകാൻ ബാക്കിയുണ്ട്.
എതിർനിരയിലെ വിള്ളൽ
കോണ്ഗ്രസിന്റെയും പ്രതിപക്ഷത്തെ മറ്റു പാർട്ടികളുടെയും ഐക്യമില്ലായ്മയിലാണ് ഇത്തവണ ബിജെപിക്ക് മുഖ്യ പ്രതീക്ഷയെന്നതും കാണാതിരിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചാൽ കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തുടർച്ച നേടാമെന്നാണു മോഹം. ദക്ഷിണേന്ത്യയിൽ ബിജെപിക്കും മോദിക്കും കാര്യമായി പ്രതീക്ഷിക്കാനില്ല. ആന്ധ്രപ്രദേശിലെ ടിഡിപി പിണങ്ങിയതും ജഗൻ മോഹൻ റെഡ്ഡിയെ ഉറപ്പിച്ചു കൂടെനിർത്താനാകാതെ പോയതും തിരിച്ചടിയാണ്.
കഴിഞ്ഞ തവണ വൻഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ ഹിന്ദി ബെൽറ്റിലെ വോട്ടർമാർ പഴയതുപോലെ ബിജെപിയെ പിന്തുണയ്ക്കുന്നില്ല. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു സീറ്റു കുറയും. യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവ മുതൽ ഡൽഹി വരെയുള്ള ഹിന്ദി മേഖലയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും 75 സീറ്റു വരെ കുറഞ്ഞേക്കുമെന്നാണു റിപ്പോർട്ടുകൾ.
കോടികളുടെ കൊടിയേറ്റം
വ്യാജ വാർത്തകളും നുണ പ്രചാരണവും മാത്രമല്ല, പണക്കൊഴുപ്പും രാഷ്ട്രീയക്കാരുടെ വഴികളാണ്. കോർപറേറ്റ് ഭീമന്മാരുടെ പണവും കള്ളപ്പണവും മദ്യ, മയക്കു മരുന്ന്, റിയൽ എസ്റ്റേറ്റ്, കള്ളക്കടത്ത് തുടങ്ങിയ മാഫിയ പണവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പണത്തിന്റെ സ്വാധീനം അപകടകരമായ വിധത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെയും ബാധിച്ചുകഴിഞ്ഞു. താരതമ്യേന ഭേദപ്പെട്ട രാഷ്ട്രീയ പോരാട്ടം നടക്കുന്ന കേരളത്തിലും പണമാണ് മുഖ്യഘടകമെന്ന നിലയിലേക്കു കാര്യങ്ങൾ വഷളായിട്ടുണ്ട്.
മേയ് 19ന് അവസാനിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യയിൽ 50,000 കോടി രൂപ (ഏഴു ബില്യണ് ഡോളർ) എങ്കിലും ചെലവാകുന്നതായാണ് ന്യൂഡൽഹിയിലെ സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ റിപ്പോർട്ട്. സന്പന്ന രാജ്യമായ അമേരിക്കയിലെ ആർഭാടപൂർണമായ തെരഞ്ഞെടുപ്പിനായി 2016ൽ ചെലവാക്കിയതിനേക്കാൾ 50 ലക്ഷം ഡോളർ കൂടുതലാണിത്.
തെരഞ്ഞെടുപ്പു കമ്മീഷൻ 130 കോടിയിലേറെ രൂപയാണ് തെരഞ്ഞെടുപ്പു കാലത്തു പിടിച്ചെടുത്തത്. ഓരോ സ്ഥാനാർഥിയും പരമാവധി 70 ലക്ഷം രൂപ വരെ ചെലവാക്കാനാണ് അനുമതി. ഗോവ, സിക്കിം, അരുണാചൽപ്രദേശ് പോലെയുള്ള ചെറുസംസ്ഥാനങ്ങളിൽ 54 ലക്ഷമാണു പരമാവധി ചെലവാക്കാവുന്ന തുക. പക്ഷേ ആറു മുതൽ പത്തു വരെ കോടി രൂപ പല സ്ഥാനാർഥികളും അനൗദ്യോഗികമായി ചെലവാക്കുന്നതായാണ് രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും രഹസ്യമായി പറയുന്നത്.
ആധിപത്യം ജനചൂഷണത്തിനല്ല
പട്ടിണിയും തൊഴിലില്ലായ്മയും പോഷകാഹാരമില്ലാത്ത കോടിക്കണക്കിനു പാവങ്ങളുമുള്ള രാജ്യത്താണ് ഇത്രവലിയ ധൂർത്ത് നടക്കുന്നത്. ഭരണം ഉപയോഗിച്ചു പണം പരിച്ചെടുക്കുന്നതും രഹസ്യമല്ല. കോർപറേറ്റ് കന്പനികൾ, മാഫിയകൾ, വ്യവസായികൾ, വ്യാപാരികൾ എന്നിവർ മുതൽ മുതലാളിമാർ വരെയുള്ളവരെ പിഴിഞ്ഞെടുക്കുന്ന കോടിക്കണക്കിനു രൂപയും അത്രയും തന്നെ കള്ളപ്പണവും പ്രചാരണത്തിനായി ചെലവഴിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനസേവനത്തിനായാണ് ഇത്രയധികം പണം ചെലവഴിക്കുന്നത് എന്നതാണ് തമാശ. ജനങ്ങളുടെ സേവകരാകേണ്ടവർ പണവും അധികാരവും കൈക്കലാക്കി ആധുനിക രാജാക്കന്മാരായി മാറുന്നു. തെറ്റായ ഈ പ്രവണതയ്ക്ക് ഇനിയെങ്കിലും കടിഞ്ഞാണ് ഇടാനായില്ലെങ്കിൽ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകും.
മതവും ജാതിയും അല്ല, ജനാധിപത്യത്തിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങളെ ചെറുക്കാനാകണം ഇനിയുള്ള നാളുകളിലെ ചർച്ച. ജനങ്ങളെ ചൂഷണം ചെയ്യുന്നതാകരുത് ജനാധിപത്യം. രാഷ്ട്രീയം ശുദ്ധീകരിച്ചാലേ രാജ്യം പുരോഗതി നേടുകയുള്ളൂ.