Wednesday, May 8, 2019 11:55 PM IST
സീതാറാം യെച്ചൂരിയിൽ നിന്ന് ഇത്രയും വലിയ അബദ്ധം ആരും പ്രതീക്ഷിക്കുകയില്ല. നമ്മുടെ മഹത്തായ ഇതിഹാസ കാവ്യങ്ങൾ, വാല്മീകി രാമായണവും മഹാഭാരതവും അക്രമസംഭവങ്ങളുടെ ആഖ്യാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞല്ലൊ. അദ്ദേഹത്തെപ്പോലെ സമുന്നതനായ ഒരു ദേശീയ നേതാവിൽ നിന്നും ഇത്തരത്തിലൊരു ഇതിഹാസനിന്ദ ഉണ്ടാകാൻ പാടില്ലായിരുന്നു.
ഇതോടൊപ്പം അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു. ഇന്ത്യയിലെ അഹിംസാപാരന്പര്യം, ബുദ്ധമതം സ്വീകരിച്ച അശോക ചക്രവർത്തിയുടേതാണെന്ന്. ഭാഗികമായി മാത്രം ശരിയായ പ്രസ്താവം.
ഭോപ്പാലിൽ കോണ്ഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിംഗിന്റെ തെരഞ്ഞെടുപ്പുപ്രചാരണവുമായി ബന്ധപ്പെട്ടു നടന്ന ഒരു സെമിനാറിൽ സംസാരിക്കുന്പോളാണ് സീതാറാം യെച്ചൂരിയിൽ നിന്ന് ഈ അഭിപ്രായ പ്രകടനങ്ങളുണ്ടായത്.
രാമായണവും മഹാഭാരതവും രണ്ടു മഹായുദ്ധങ്ങളുടെ കഥയാണു പറയുന്നത്. പക്ഷേ, അവയെ അക്രമകഥകൾ എന്നു വിളിക്കാമോ? അയോധ്യാരാജാവ് ശ്രീരാമന്റെ ധർമപത്നി സീതയെ ലങ്കാധിപനായ രാവണൻ അപഹരിച്ചുകൊണ്ടുപോയി. അതിന്റെ ഫലമായിരുന്നു രാമരാവണയുദ്ധം. രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുകയാണു ശ്രീരാമൻ ചെയ്തത്. അധർമത്തിനുമേൽ ധർമം നേടിയ വിജയം എന്ന നിലയിലാണ് ആദികവി ഈ യുദ്ധകഥ ആഖ്യാനം ചെയ്യുന്നത്.
ഏതാണ്ടിതിനു സമാനമാണു മഹാഭാരതകഥയും. പാണ്ഡവർക്കവകാശപ്പെട്ട പാതിരാജ്യം ദുര്യോധനൻ വിട്ടുകൊടുക്കാതിരിക്കുക മാത്രമല്ല, പാണ്ഡവ പത്നി പാഞ്ചാലിയെ അയാൾ രാജസദസിൽ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കുകയും ചെയ്തു. എല്ലാ വിധത്തിലും അധർമത്തിന്റെ പക്ഷം ചേർന്നു നിന്ന കൗരവരെ നിഗ്രഹിച്ച് അവകാശപ്പെട്ട രാജ്യം വീണ്ടെടുക്കുകയാണു പാണ്ഡവർ. ഇതിനെയും കേവലമൊരു അക്രമസംഭവമെന്ന നിലയിൽ വിലയിരുത്താനാകുമോ?
വാല്മീകിയും വ്യാസകവിയും അവരുടെ ഇതിഹാസങ്ങളിലൂടെ സംസാരിക്കുന്നത് അക്രമത്തിനെതിരേയാണ്. നിയതമായ നീതി വ്യവസ്ഥയുടെയോ ധർമാനുഷ്ഠാനത്തിന്റെയോ ക്രമത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നതാണ് അക്രമം. രാവണന്റെയും ദുര്യോധനാദികളുടെയും പ്രവർത്തനങ്ങൾ അക്രമങ്ങളാണ്. അവരെ സംഹരിച്ചുകൊണ്ടു നീതി ധർമങ്ങളെ വീണ്ടും ക്രമപ്പെടുത്തുന്നതിന് അല്ലെങ്കിൽ പുനഃസ്ഥാപിക്കുന്നതിനാണു യുദ്ധങ്ങൾ വേണ്ടിവന്നത്.
ഭഗവദ്ഗീതയുടെ വീക്ഷണത്തിൽ, ഇതു ധർമിഷ്ഠരുടെ സംരക്ഷണവും ദുഷ്ടബുദ്ധികളുടെ സംഹാരവും ധർമത്തിന്റെ സംസ്ഥാപനവുമാണ്.
ഇവിടെ ഹിംസയുണ്ട്. അത് അഹിംസയുടെ സംരക്ഷണത്തിന് അനിവാര്യമായിത്തീരുന്ന സംഹാരമാണ്. ഹിംസ തെറ്റാണെന്നറിയാഞ്ഞിട്ടല്ല, അഹിംസയ്ക്കെതിരേ നിലപാടു സ്വീകരിച്ചവരുടെ മേൽ നിർദയം നടപ്പാക്കിയ ശിക്ഷാവിധിയാണത്. ദാക്ഷിണ്യമില്ലാത്ത ദൈവനീതിയുടെ വിധിതീർപ്പെന്നു പറയാം.
അഹിംസയുടെ എക്കാലത്തെയും മഹാനായ പ്രവാചകനാണു ഭാരതത്തിന്റെ അഭിമാനമായ ശ്രീബുദ്ധൻ. അദ്ദേഹം ഉപദേശിക്കുന്ന പഞ്ചശീലങ്ങളിൽ ആദ്യത്തേത് അഹിംസയാണ്. അന്പേറ്റു വീണ അരയന്നത്തിന്റെ മുറിവിൽ മരുന്നു പുരട്ടി സുഖപ്പെടുത്തി ജീവിതത്തിലേക്കു വീണ്ടും പറപ്പിച്ചു വിട്ട ആ മഹാകാരുണ്യത്തിന്റെ പൊരുൾ 26 നൂറ്റാണ്ടുകൾക്കിപ്പുറത്ത് ഇന്നും മനുഷ്യരാശിക്കു പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
ഹിംസ ചെയ്യുന്നവരെ കാട്ടാളർ എന്നു വിശേഷിപ്പിച്ചുകൊണ്ട്, രാമായണ മഹാകവി അവരോടു തടഞ്ഞു പറഞ്ഞത്, "മാ നിഷാദ' (അരുതേ കാട്ടാളാ) എന്നായിരുന്നല്ലൊ. അതുപോലെതന്നെ വ്യാസ മഹാകവിയും അഹിംസയുടെ പക്ഷത്തു നിന്നുകൊണ്ടു പ്രഖ്യാപിക്കുന്നത് "അഹിംസയാണു പരമധർമം' എന്നാണ്.
കുരുക്ഷേത്ര യുദ്ധത്തിന്റെ സമാപ്തിഘട്ടത്തിൽ, ശരശയ്യയിൽ കിടന്നുകൊണ്ടു ഭീഷ്മപിതാമഹൻ യുധിഷ്ഠിരനു നല്കുന്ന സുദീർഘമായ ധർമോപദേശത്തിനിടയിലാണ് അഹിംസയെക്കുറിച്ചുള്ള സമഗ്ര നിർവചനം കാണുന്നത്.
""അഹിംസ പരമം ധർമം-അഹിംസ പരമം ദമം- അഹിംസ പരമം ദാനം- അഹിംസ പരമം തപം- അഹിംസ പരമം യജ്ഞം- അഹിംസ പരമം ബലം- അഹിംസ പരമം മിത്രം- അഹിംസ പരമം ശ്രുതം.'' എന്നിങ്ങനെ.
ഹിംസയുടെ സർവസംഹാരകത്വവും അഹിംസയുടെ സർവോത്തര കാരുണികത്വവും ആദ്യം തിരിച്ചറിഞ്ഞ ഒരു ചക്രവർത്തിയും നമുക്കുണ്ടായിരുന്നു - അശോകൻ. കലിംഗയുദ്ധത്തിൽ മുറിവേറ്റ മനസും കനൽ കെടാത്ത പശ്ചാത്താപവുമായി അദ്ദേഹം ബുദ്ധ മിഷണറിമാരെ ഭാരതത്തിനപ്പുറവുമുള്ള രാജ്യങ്ങളിലേക്കു നിയോഗിച്ചു. അങ്ങനെയാണു ബുദ്ധദർശനം നമ്മുടെ അയൽരാജ്യങ്ങളിലും വ്യാപിച്ചത്. അപ്പോഴേക്കും അഹിംസാദർശനം രൂപം കൊണ്ടിട്ട് ഒന്പതു നൂറ്റാണ്ടു കഴിഞ്ഞിരുന്നു.
ആധുനിക കാലഘട്ടത്തിൽ, അഹിംസയാണു പരമമായ ധർമമെന്നു സ്വജീവിതംകൊണ്ട് സാക്ഷാത്ക്കരിച്ച മഹാത്മാ ഗാന്ധിയെ ലോകത്തിനു സംഭാവന ചെയ്തതും ഇന്ത്യയാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാണ്, ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഏക ഉത്തരം മഹാത്മാ ഗാന്ധിയാണെന്ന്, 1986 ൽ ഇന്ത്യൻ മണ്ണിൽ കാലു കുത്തിയ സന്ദർഭത്തിൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ പ്രശംസിച്ചത്.
ഹിന്ദുമത വികാരങ്ങൾ വ്രണപ്പെടുന്നതിന്റെ പേരിൽ യെച്ചൂരിക്കെതിരേ കേസെടുപ്പിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നു എന്നാണു വാർത്ത. ഇതിലുമുണ്ട് വസ്തുതാപരമായ മറ്റൊരബദ്ധം. ഇതിഹാസങ്ങൾ മതഗ്രന്ഥങ്ങളല്ല. അവ എഴുതപ്പെടുന്ന കാലത്തു ഹിന്ദുമതമില്ല. പില്ക്കാലത്ത് ഇതിഹാസങ്ങളെ മത ്രന്ഥങ്ങളാക്കാൻ ചിലർ ശ്രമിച്ചു എന്നേയുള്ളൂ.
അങ്ങനെ സംഭവിച്ചപ്പോൾ പോലും വാല്മീകിരാമായണത്തിനല്ല അധ്യാത്മരാമായണത്തിനാണ് ആ പരിവേഷം കൈവന്നത്. മധ്യശതകങ്ങളിൽ വാല്മീകി രാമായണത്തെ മുൻനിർത്തി അധ്യാത്മരാമായണം രൂപപ്പെടുത്തിയ ഭക്തകവി ശ്രീരാമനെയും സീതയെയുമൊക്കെ അവതാരങ്ങളായി പുനരവതരിപ്പിക്കുകയാണു ചെയ്തത്.
മഹാഭാരതത്തിലെ ഭഗവദ്ഗീത ഇന്ന് ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്. അതിൽ പക്ഷേ ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമർശങ്ങളൊന്നുമില്ല. അതു മുഴുവൻ ഭാരതീയർക്കും സ്വീകാര്യമായ ആധ്യാത്മിക, ദാർശനിക ഗ്രന്ഥം കൂടിയാണ്.
വാല്മീകി രാമായണവും മഹാഭാരതവും മറ്റു പുരാണ ഗ്രന്ഥങ്ങളുമെല്ലാം ചേർന്നാണ്, ഓരോ ഭാരതീയന്റെയും പൈതൃക സന്പത്തായ ആർഷസംസ്കാരം രൂപപ്പെടുത്തിയത്. അവയെ നിന്ദിക്കാൻ ആർക്കും അവകാശമില്ല.
ഇതിഹാസ കവികളുടെയും ശ്രീബുദ്ധന്റെയും അശോക ചക്രവർത്തിയുടെയും മഹാത്മാഗാന്ധിയുടെയും വഴിയാണ് അംഹിസാമാർഗം. ആ വഴി സഞ്ചരിക്കാൻ തയ്യാറല്ലാത്തതാണ് ഇന്നത്തെ ലോകം നേരിടുന്ന മഹാവിപത്ത്. അതിന്റെ ചെറിയ പതിപ്പുകളാണ് ഉത്തരകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളും. അവയാണ് അക്രമങ്ങൾ.
ഇതു നന്നായറിയാവുന്ന ആളു തന്നെയാണു യെച്ചൂരി. പിന്നെന്താണു പറ്റിയത്? പ്രഭാഷണ വേദിയിൽ എതിരാളികളെ ആക്രമിക്കുന്പോൾ വാളിന്റെ വായ്ത്തല സ്വന്തം കൈയിൽ മുറിവുണ്ടാക്കുന്നു എന്നു മാത്രം.
ഡോ. കുര്യാസ് കുന്പളക്കുഴി