Saturday, May 11, 2019 12:01 AM IST
ഡല്‍ഹി ഡയറി / ജോർജ് കള്ളിവയലിൽ
കേന്ദ്രത്തിൽ ആരാകും അടുത്ത സർക്കാർ രൂപീകരിക്കുക? അഞ്ചു ഘട്ടങ്ങളിലായി 80 ശതമാനം പാർലമെന്റ് മണ്ഡലങ്ങളിലെയും പോളിംഗ് പൂർത്തിയായപ്പോൾ ഇതാണു കൂടുതൽ പേരും അറിയാൻ ആഗ്രഹിക്കുന്നത്. വോട്ടെടുപ്പിന്റെ ആറാം ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇനി 19ന് അവസാന ഘട്ടം വോട്ടെടുപ്പു കൂടി കഴിയുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ വലിയൊരു ഘട്ടം പൂർത്തിയാകും.
ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന പുതിയ ജനവിധി അറിയാൻ ഇനി വെറും 12 ദിവസം കൂടി മാത്രം. 23നു നടക്കുന്ന വോട്ടെണ്ണലിന്റെ ഫലമറിയാൻ രാജ്യത്തെ 125 കോടി ജനങ്ങളും ലോകമാകെയും ആകാംക്ഷ വിടാതെ കാത്തിരിക്കുകയാണ്. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലവും 23ന് പ്രഖ്യാപിക്കും.
മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ 2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന് അധികാരത്തുടർച്ച ലഭിക്കുമെന്നു ബിജെപിക്കാർക്കും ഉറപ്പില്ല. മോദിയെ ഒഴിവാക്കിയുള്ള പുതിയൊരു എൻഡിഎ സർക്കാരിനെക്കുറിച്ചുള്ള ആലോചനകളും ചില കേന്ദ്രങ്ങളിൽ രഹസ്യമായി നടക്കുന്നു. മോദിക്കെതിരേ പുതിയ പോർമുഖം തുറന്നു തന്റേടത്തോടെ പോരാടിയ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്നു കോണ്‍ഗ്രസുകാരും ഉറപ്പിക്കുന്നില്ല. എങ്കിലും "മൂന്നാം യുപിഎ' എന്ന സ്വപ്നത്തിനു ചിറകുകൾ മുളച്ചുകഴിഞ്ഞു.
പ്രതീക്ഷകൾക്കപ്പുറം ജനവിധി
ബിജെപിക്കും കോണ്‍ഗ്രസിനും അല്ലെങ്കിൽ എൻഡിഎയ്ക്കും യുപിഎയ്ക്കും കേവല ഭൂരിപക്ഷം ഇപ്പോൾ പ്രതീക്ഷിക്കാനാകില്ല. എസ്പി- ബിഎസ്പി മഹാസഖ്യത്തിനോ മൂന്നാംമുന്നണിക്കോ നാലാമതൊരു തട്ടിക്കൂട്ടു മുന്നണിക്കോ വോട്ടെണ്ണലിനു ശേഷം മാത്രമേ സാധ്യതാ പരീക്ഷണം പോലും നടക്കുകയുളളൂ. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കി മൂന്നാമതൊരു പ്രതിപക്ഷ മുന്നണിയെന്നതും തത്കാലം സ്വപ്നം മാത്രമാകും. ഈ സ്വപ്നത്തിനു ചിറകു നൽകേണ്ട ഇടതുപക്ഷ പാർട്ടികളുടെ പ്രസക്തിയും കുറയുകയാണ്.
ത്രിശങ്കു സഭ വന്നാൽ ശരിയായ രാഷ്ട്രീയക്കളികളുടെ പുതുയുദ്ധത്തിനാകും 23-ാം തീയതി മുതൽ രാജ്യം കാതോർക്കുക. സർവേ ഫലങ്ങളുടെ സൂചനയനുസരിച്ച് എൻഡിഎ, യുപിഎ മുന്നണികൾക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടാനിടയില്ല. എക്സിറ്റ് പോൾ ഫലങ്ങൾ 19ന് വൈകുന്നേരം പുറത്തു വരുന്നതോടെ ഏതാണ്ടൊരു സൂചന കിട്ടിയേക്കും. രാജ്യത്തെ എക്സിറ്റ് പോളുകൾ പോലും തെറ്റുന്നതായാണു ചരിത്രം. എക്സിറ്റ് പോളുകളും സർവേകളും നൽകുന്ന സൂചനയിലാണു പക്ഷേ രാഷ്ട്രീയനേതാക്കളുടെ കളമൊരുക്കൽ തകൃതിയാകുക.
എൻഡിഎയ്ക്കു 250 കടക്കാനാകില്ലെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും. എൻഡിഎ മുന്നണിക്ക് 225 പോലും കിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന പ്രതിപക്ഷ നേതാക്കളുമുണ്ട്. 19ന് പരസ്യപ്പെടുത്തുന്ന എക്സിറ്റ് പോൾ ഫലങ്ങൾ കൂടി അറിഞ്ഞ ശേഷം 21-ന് ഡൽഹിയിൽ ചേരുന്ന 22 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം പുതിയ സർക്കാർ രൂപീകരണത്തിൽ നിർണായക ചുവടുവയ്പാകും.
വിട്ടുവീഴ്ചകൾ തുണയാകുമോ?
പരസ്പരം പോരാടിയ പ്രതിപക്ഷത്തെ പാർട്ടികൾ നിലനിൽപ്പിനായും അധികാരത്തിനായും വിട്ടുവീഴ്ചകൾ ചെയ്തു സഹകരിക്കുന്നതിനു കൂടിയാലോചനകൾ തുടങ്ങിക്കഴിഞ്ഞു. ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധിയും മമത ബാനർജിയും അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിൽ അനൈക്യത്തിന്റെ വേലികൾ മുറിച്ചുമാറ്റാൻ സഹായകമായിട്ടുണ്ട്. ശരത് പവാർ, ഫറൂഖ് അബ്ദുള്ള എന്നിവർ മുതൽ അരവിന്ദ് കേജരിവാളും എം.കെ. സ്റ്റാലിനും വരെയുള്ളവരുമായി നായിഡു നടത്തിയ ചർച്ചകളും പ്രതിപക്ഷത്തു പുതിയ ഉണർവേകുന്നുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്തേക്കു താൻ ഇല്ലെന്നു നായിഡു പരസ്യമായി മുൻകൂട്ടി പ്രഖ്യാപിച്ചതു പലതും കണക്കുകൂട്ടിയാണ്. പ്രതിപക്ഷത്തെ വലിയ പാർട്ടിയായ കോണ്‍ഗ്രസ് ഇല്ലാതെ പുതിയ സർക്കാർ രൂപീകരണം നടക്കില്ലെന്നു നായിഡു സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധിയെയോ മറ്റാരെയെങ്കിലുമോ ഈ ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കാതെ ഇരിക്കുന്നതാണ് പ്രതിപക്ഷ ഐക്യത്തിനു ഗുണകരമെന്നതാണു തന്ത്രം. പക്ഷേ രാഹുൽഗാന്ധി തന്നെയാണു നായിഡുവും സ്റ്റാലിനും അടക്കമുള്ളവരുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി സ്ഥാനാർഥി.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മൂന്നാംമുന്നണി ചർച്ചകളും സജീവമാണ്. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുമായി ചന്ദ്രശേഖര റാവു നടത്തിയ ചർച്ചകൾക്കു പക്ഷേ പ്രതീക്ഷ പോര. ചെന്നൈയിൽ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ കാണാൻ റാവു അനുമതി തേടിയെങ്കിലും സ്റ്റാലിൻ അത്തരമൊരു ബദൽ ചർച്ചയ്ക്കു തയാറായില്ല. കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി ഇതര സർക്കാർ നടക്കില്ലെന്നതാണു ഡിഎംകെയുടെ നിലപാട്.
കണ്ണുവച്ച് ചന്ദ്രശേഖരറാവു
പ്രധാനമന്ത്രി സ്ഥാനത്തിനു മോഹമുള്ള മമത ബാനർജി, മായാവതി എന്നിവരെ എങ്ങനെയും പാട്ടിലാക്കുകയാണു ചന്ദ്രശേഖര റാവുവിന്റെ ലക്ഷ്യം. പക്ഷേ, റാവുവിന്റെ ബദൽ ശ്രമങ്ങളോടു പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾക്കു വേണ്ടത്ര മതിപ്പില്ല. ആന്ധ്ര മുഖ്യമന്ത്രി നായിഡുവിന്റെ നീക്കങ്ങൾക്കു പാര പണിയാനും ബിജെപിയെ സഹായിക്കാനുമാണ് തെലുങ്കാന മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്ന സംശയവമുണ്ട്. മായാവതിയും അഖിലേഷ് യാദവും ഒഡീഷയിലെ നവീൻ പട്നായിക്കും ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡിയും വലിയ മോഹങ്ങളോടെയാണു രംഗത്തുള്ളത്.
ബിഎസ്പി നേതാവ് മായാവതിക്കു പ്രധാനമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ കിംഗ് മേക്കറാവുകയും പ്രധാന വകുപ്പുകൾ സ്വന്തമാക്കുകയും ചെയ്യുകയെന്നതു കൃത്യമായ ലക്ഷ്യമാണ്. പ്രധാനമന്ത്രിയാകാനുള്ള മോഹം മായാവതി ഇപ്പോൾ മറച്ചുവയ്ക്കുന്നുമില്ല. അതിനാൽ 23ന് ഉച്ചമുതൽ തുടങ്ങുന്നത് വിലപേശൽ രാഷ്ട്രീയത്തിന്റെ പുതിയ തലങ്ങളാകും. ഇതെല്ലാം തൂക്കു പാർലമെന്റ് ആകുമെന്ന വിചാരത്തിലാണ്.
ബിജെപിയുടെ സാധ്യതകൾ
1. 250 + സീറ്റുകൾ
ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം, ബാലാകോട്ട് വ്യോമാക്രമണം, മോദിയുടെ വ്യക്തിപ്രഭാവം, പ്രതിപക്ഷത്തെ ഭിന്നതകൾ എന്നിവയെല്ലാം ചേർന്നാൽ അത്തരമൊരു സാധ്യത തീർത്തും തള്ളാനാകില്ല. എങ്കിൽ നരേന്ദ്ര മോദി തന്നെയാകും വീണ്ടും പ്രധാനമന്ത്രി. മോദി യുഗത്തിന്റെ മങ്ങിയ തുടർച്ചയാകും രാജ്യം കാണുക.
2. 220-230 സീറ്റുകൾ
ബിജെപിക്ക് പരാമവധി കിട്ടാവുന്ന സീറ്റുകളാണിതെന്നാണ് തെരഞ്ഞെടുപ്പു വിദ്ഗധരുടെ മതം. എൻഡിഎയുടെ നിലവിലെ സഖ്യകക്ഷികൾക്കു പുറമേ മായാവതിയും മമതയും മുതൽ ചന്ദ്രശേഖര റാവുവും നവീൻ പട്നായിക്കും ജഗൻ മോഹൻ റെഡ്ഡിയും വരെയുള്ള പുതിയ സഖ്യസാധ്യതകളെ മുതലെടുത്തു വീണ്ടുമൊരു ബിജെപി നേതൃത്വ സർക്കാരിനാകും വഴിതെളിയുക. എന്നാൽ, മോദിയെ മാറ്റണമെന്ന് ശിവസേനയും പുതിയ സാധ്യതാ സഖ്യകക്ഷികളും ആവശ്യപ്പെടാതിരിക്കില്ല. അങ്ങനെയെങ്കിൽ നിതിൻ ഗഡ്കരിയോ, പൊതുസ്വീകാര്യനായ മറ്റൊരാളോ പ്രധാനമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കാൻ ആർഎസ്എസും ബിജെപിയിലെ ഒരു വിഭാഗവും തയാറാകും. അധികാരത്തിൽ നിന്നു മാറുന്ന കാര്യം മോദിക്കും അമിത് ഷായ്ക്കും ചിന്തിക്കാൻ പോലും കഴിയില്ലെങ്കിലും കോണ്‍ഗ്രസ് സർക്കാർ വരാതിരിക്കാനായി ഒടുവിൽ ഏതു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയേക്കും.
3. 170-190 സീറ്റുകൾ
മോദിയെ മാറ്റി പകരം പൊതുസ്വീകാര്യനായ മറ്റൊരാളുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാനാകും ശ്രമം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ രാഷ്ട്രപതി ബിജെപിയെ തന്നെയാകും ആദ്യം മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുക. ഈയവസരം മുതലാക്കി പണവും അധികാരവും ഉപയോഗപ്പെടുത്തി കിട്ടാവുന്ന പാർട്ടികളെയും എംപിമാരെയും സംഘടിപ്പിക്കാനാകും നെട്ടോട്ടം. കോർപറേറ്റ് വമ്പന്മാരും മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ നടത്തിപ്പുകാരും ചേർന്ന് എംപിമാരെ വിലയ്ക്കു വാങ്ങുന്നതും രാജ്യം കാണേണ്ടി വന്നേക്കാം.
4. 140-160 സീറ്റുകൾ
നോട്ട് അസാധുവാക്കലും ജിഎസ്ടിയും അടക്കമുള്ള മോദി ഭരണത്തിന്റെ പാളിച്ചകളും കാർഷിക മേഖലയിലെ തകർച്ചയും തൊഴിലില്ലായ്മ, വിലക്കയറ്റം, വർഗീയത തുടങ്ങിയവയ്ക്കെതിരേ ജനവികാരം ഉണ്ടായാൽ ബിജെപിക്ക് 150 സീറ്റു പോലും കിട്ടാത്ത നിലയിലെത്തിയേക്കാം. അങ്ങിനെ വന്നാൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരെന്നതു സ്വപ്നമായി ശേഷിച്ചേക്കും. പ്രതിപക്ഷത്തിന്റെ കൂട്ടായ ശ്രമത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായേക്കും.
കോണ്‍ഗ്രസിന്റെ സാധ്യതകൾ
1. 150 + സീറ്റുകൾ
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, കേരളം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, യുപി, ബിഹാർ, പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ മികച്ച ജയം നേടാനായാൽ കോണ്‍ഗ്രസിന് 150ലേറെ എംപിമാരെ ലോക്സഭയിലെത്തിക്കാനാകും. അങ്ങനെ വന്നാൽ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയേറെ. യുപിഎയുടെ കൂടെ തൃണമൂൽ, എസ്പി, ബിഎസ്പി, തെലുങ്കുദേശം തുടങ്ങിയ പാർട്ടികൾ കൈകോർക്കാനുള്ള അവസരവും തെളിയും.
2. 120- 140 സീറ്റുകൾ
ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് തന്നെയാകും. എന്നാൽ മമതയും മായാവതിയും ശരത് പവാറും മുതലുള്ളവർ പ്രധാനമന്ത്രിക്കസേരയ്ക്കായി വിലപേശിയേക്കാം. എങ്കിലും തൃണമൂൽ, ബിഎസ്പി, എസ്പി, എൻസിപി, ആർജെഡി, ഡിഎംകെ, ടിഡിപി, നാഷണൽ കോണ്‍ഫറൻസ്, സിപിഎം തുടങ്ങിയവരുടെ പിന്തുണയോടെ രാഹുലിന് പ്രധാനമന്ത്രിയാകാനും അവസരമൊരുങ്ങിയേക്കും.
3. 80-100 സീറ്റുകൾ
നൂറിൽ താഴെ സീറ്റിൽ ഒതുങ്ങിയാൽ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കു വളരെ പ്രയാസമാകും. മായാവതി, മമത, നവീൻ പട്നായിക്, ശരത് പവാർ, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് തുടങ്ങിയവരിൽ ആരുടെയെങ്കിലുമോ പ്രതിപക്ഷത്തെ മറ്റൊരു പുതിയ നേതാവിന്റെയോ നേതൃത്വത്തിൽ വിശാല പ്രതിപക്ഷ ഐക്യമുന്നണിക്കാകും ശ്രമം. കോണ്‍ഗ്രസ് മന്ത്രിസഭയിൽ ചേരുകയോ പുറത്തുനിന്നു പിന്തുണയ്ക്കുകയോ ആവാം.