Monday, May 13, 2019 12:42 AM IST
വാരാണസിയില്‍ നിന്ന് സെബി മാത്യു
ഇനിയും കെടാത്ത ഒരു ചിതയ്ക്കു മീതെ ഓര്‍മകള്‍ മരണം വരിക്കാതെ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് വാരാണസി. പഴമയുടെയും പ്രൗഢിയുടെയും ശേഷിപ്പുകള്‍ നിറംകെട്ട് ഗംഗയിലേക്കു കാല്‍നീട്ടിയിരുന്നു പുരാതന സ്മാരകങ്ങളുടെ വേഷത്തില്‍ നെടുവീര്‍പ്പിടുന്നു. ശരിക്കും ഒരു മ്യൂസിയം പോലെയാണ് ഈ നഗരം.
ഗംഗാ തീരത്ത് കത്തിക്കൊണ്ടിരിക്കുന്ന ചിതകള്‍. ഊഴം കാത്തിരിക്കുന്ന മൃതദേഹങ്ങള്‍. ഗംഗാ തീരത്തെ നിരവധി ഘാട്ടുകളും ഉപേക്ഷിക്കപ്പെട്ട വിധവകളുമായി നഗരം ഒരു വിശ്വാസമായി നിലകൊള്ളുന്നു. ഓരോ ദിവസവും ഒരു ചരിത്രമെന്ന പോലെ അകലെയേതോ ഭൂതകാലത്തിലേക്ക് മാഞ്ഞുപോകുന്നത് പോലെ തോന്നും വാരാണസിയുടെ വഴികളിലൂടെ നടക്കുമ്പോള്‍. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണു കാശിയെന്ന വാരാണസി. വരുണ നദിക്കും അസി നദിക്കും ഇടയില്‍ കിടക്കുന്ന നഗരമാണ് വാരാണസി.
മുഗള്‍ ഭരണാധികാരികള്‍ ഇവിടെ കൈയേറ്റത്തിന്റെ കൈക്കരുത്ത് തെളിയിച്ചത് ബനാറസ് എന്നു പേരു മാറ്റിക്കൊണ്ടാണ്. നാല്ക്കാലികളും മനുഷ്യരും പരസ്പരം തിരക്കുണ്ടാക്കാന് മത്സരിച്ചു നടക്കുന്ന വഴികളില്‍ ചെവിതുളയ്ക്കും ഹോണ്‍ വിളികളോടെ പായുന്ന വാഹനങ്ങളും വീര്‍പ്പുമുട്ടിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ വാരാണസിയിലേത്. അത്തരമൊരു ഇടുങ്ങിയ വഴികളിലൂടെ നടന്നുചെന്നു നോക്കുമ്പോള്‍ കാണുന്നതാണ് ഇന്ത്യയിലെ ഹിന്ദു- മുസ്ലിം സംഘര്‍ഷത്തിന്റെയും സാഹോദര്യത്തിന്റെയും സാക്ഷ്യമെന്നോണം കാശി വിശ്വനാഥ ക്ഷേത്രവും ഗ്യാന്‍വാപി മോസ്കും ചേര്‍ന്നു നില്‍ക്കുന്നത്.
കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി ബിജെപിയുടെ പോക്കറ്റില്‍ കിടക്കുന്ന മണ്ഡലമാണ് വാരാണസി. വര്‍ഗീയ ധ്രുവീകരണവും അത് വഴിവച്ച സാമുദായിക ധ്രുവീകരണവുമാണ് നരേന്ദ്ര മോദി രണ്ടാം വട്ടവും വാരാണസിയില്‍ വിജയം ഉറപ്പിച്ച് പോരാടുമ്പോള്‍ ബിജെപിക്കു ഗുണം ചെയ്യുന്നത്.
വികസന വഴിയിലെ ഭീതി
ഒരു ഹിന്ദു ചരിത്ര, വിശ്വാസ നഗരമായ വാരാണസിയിലെ 16 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരില്‍ മൂന്നു ലക്ഷം മുസ്ലിംകളാണുള്ളത്. രണ്ടു ലക്ഷം ബ്രാഹ്മണരും രണ്ടര ലക്ഷത്തോളം കുര്‍മി വിഭാഗങ്ങളുമുണ്ട്. വാരാണസിയിലെ മുസ്ലിംകൾ ഉൾപ്പെടെ പല വിഭാഗങ്ങളെയും ഇപ്പോള്‍ ഭയത്തിലും ആശങ്കയിലും ആഴ്ത്തിയിരിക്കുന്നത് മോദിയുടെ അഭിമാന പദ്ധതിയായ കാശി ഇടനാഴിയാണ്. ഗംഗയില്‍ നിന്നു കുളിച്ചു കയറി നേരിട്ടു കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഒരിടനാഴി ഒരുങ്ങുമ്പോള്‍ തച്ചുതകർക്കപ്പെടുന്ന സ്വന്തം കുടുംബങ്ങളെയും വിശ്വാസ കേന്ദ്രങ്ങളെയും ഓര്‍ത്താണ് അവരുടെ ആശങ്ക.
കാശി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ നൂറുകണക്കിനു വീട്ടുകാരും വ്യാപാരികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. റോഡ് വലിയ തോതില്‍ വീതി കൂട്ടി സ്നാനഘട്ടങ്ങളിലേക്കുള്ള യാത്ര വേഗത്തിലാക്കാന്‍ കഴിയുന്ന 600 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയപ്പോള്‍ ഒട്ടേറെപ്പേരുടെ വീടും കടകളും പൊളിച്ചുനീക്കുകയാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കു ചില ത്യാഗമൊക്കെ ജനം നടത്തേണ്ടിവരും. എന്നാല്‍, വീടും ജീവനോപാധിയും നഷ്ടപ്പെടുത്തുന്നവര്ക്കു മതിയായ നഷ്ടപരിഹാരം നല്‍കാതെ, ധിക്കാരപൂര്‍വമുള്ള ഒഴിച്ചുമാറ്റലാണ് ഇവിടെ നടക്കുന്നത്. മുന്നൂറോളം വീടുകളും ക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കാനുള്ള വഴിയില്‍ നിന്നിരുന്നത്.
ഭീതി മൂടി ജ്ഞാനവാപി മോസ്ക്
1669ല്‍ ഔറംഗസേബ് പണികഴിപ്പിച്ചതാണ് ജ്ഞാനവാപി മോസ്ക്. അതീവ സുരക്ഷാ സംവിധാനങ്ങളാണു പ്രാദേശിക ഭരണസംവിധാനം ഈ പള്ളിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാശി വിശ്വനാഥ് ഡെവലപ്മെന്റ് അഥോറിറ്റിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ വിശാല്‍ സിംഗ് പറഞ്ഞത് മുപ്പതടി ഉയരമുള്ള ഇരുമ്പു തൂണുകളാലും തോക്കേന്തിയ സിആര്‍പിഎഫ് ജവാന്മാരാലും മസ്ജിദിന് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്.
സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലാണ് ജ്ഞാന്‍വാപി മോസ്ക്. കാശി വിശ്വനാഥ് കോറിഡോര്‍ പ്രോജക്ടിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 25ന് ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ ഗേറ്റിനോട് ചേര്‍ന്ന് മസ്ജിദിന്റെ പ്ലാറ്റ്ഫോം പൊളിച്ചു. ജനരോഷം ഭയന്ന പ്രാദേശിക ഭരണകൂടം തുടര്‍ന്നുള്ള തകര്‍ക്കല്‍ നിര്‍ത്തിവച്ച് പ്ലാറ്റ്ഫോം പുനര്‍നിര്‍മിച്ചു കൊടുത്തു.
ജ്ഞാന്‍വാപി മോസ്ക് ബാബറി മസ്ജിദിന്റെ വിധി കാത്തുകിടക്കുന്ന മോസ്കാണെന്നാണ് അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദിന്റെ ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്‍ പറഞ്ഞത്.
1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ വാരാണസിയില്‍ മുഴങ്ങിക്കേട്ട കര്‍സേവകരുടെ ഒരു ഭീഷണി മുദ്രാവാക്യം അയോധ്യ ഒരു മുന്നറിയിപ്പ് മാത്രമാണ്, കാശിയും മഥുരയും ഇനിയും അവശേഷിക്കുന്നു എന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍, ജ്ഞാന്‍വാപി മോസ്കിന് ഒരാപത്തും വരില്ലെന്നും പൂര്‍ണ സുരക്ഷിതമാണെന്നുമാണ് ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര സിംഗ് പറഞ്ഞത്. മുന്‍പ് തകര്‍ക്കുകയും പിന്നീട് നിര്‍മിക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം മസ്ജിദിന്റെ ഭാഗമായ ഒരു വിശ്വാസ പ്രധാനമായ സ്ഥലമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എതിര്‍പ്പുകള്‍ പലവഴിക്ക്
ഘാട്ടുകള്‍ക്കും കാശി വിശ്വനാഥ ക്ഷേത്രത്തിനുമിടയ്ക്ക് ഒരു കാഴ്ച ദൂരം ഉണ്ടാക്കിയെടുക്കാന്‍ 300 മീറ്റര്‍ ദൂരമാണ് പ്രധാനമായും തെളിച്ചെടുക്കുന്നത്. ബിജെപിക്ക് വേണ്ടി സ്ഥലത്ത് ക്യാമ്പ് ചെയ്തു പ്രചാരണം നടത്തുന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പറഞ്ഞത് ഈ ഇടനാഴി അനിവാര്യമായ ഒരു വികസനമാണെന്നാണ്. വാരാണസിയിലെ തന്നെ ഹിന്ദു സമൂഹത്തില്‍ നിന്നും ഇടനാഴിക്ക് വേണ്ടിയുള്ള പൊളിച്ചു നീക്കത്തിനെതിരേ ശബ്ദം ഉയരുന്നു എന്നാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. പാരമ്പര്യവും സംസ്കാരവും തകര്‍ക്കപ്പെടുന്നു എന്നതാണ് പ്രദേശിക വാസികളുടെ പരാതി.
കാശി കോറിഡോര്‍ വരുന്നതോടെ വഴിമുട്ടിപ്പോകുന്ന പല വിശ്വാസ തീര്‍ഥാടന യാത്രകളുമുണ്ട്. നൂറ്റാണ്ടിന്റെ തന്നെ പഴക്കമുള്ള ഇത്തരം യാത്രകളില്‍ ചിലതാണ് പഞ്ച് കോശി യാത്ര, അന്തര്ഗ്രഹി യാത്ര, ദ്വാദശ ജ്യോതിര്‍ലിംഗ യാത്ര, ചപ്പന്‍ വിനായക യാത്ര, നവ് ഗൗരിനവദുര്ഗ യാത്ര എന്നിവ. വേദങ്ങളിലും പുരാണങ്ങിലും പറയുന്നതനുസരിച്ച് വിവിധ മൂര്‍ത്തികളുടെ പ്രീതിക്കായി കാശിലിയിലെത്തുന്ന വിശ്വാസികളും പ്രദേശവാസികളും അനുഷ്ഠിച്ചു പോന്ന യാത്രകളായിരുന്നു ഇത്. അതോടൊപ്പം തന്നെ വരാനിരിക്കുന്ന ഇടനാഴി തച്ചുടച്ചു കളഞ്ഞ ഇടുങ്ങിയ നിരത്തുകളിലാണ് പ്രധാനമായും വര്‍ഷം തോറും രാമലീല, ലോത ഭണ്ഡ മേള, നരംസിംഗ് ലീല മേള, നാഗ് നാത്തൈയ്യ, ഭാരത് മിലാപ് മേള, നാക് കാത്തയ്യ മേള എന്നിവ നടന്നു വന്നിരുന്നതും. ഈ ഇടനാഴി ഇല്ലാതാക്കിയത് ഈ വഴികളില്‍ വര്‍ഷങ്ങളായി ഹൈന്ദവ വിശ്വാസങ്ങളും വേദങ്ങളും ശാസ്ത്രീയ സംഗീതവും പഠിപ്പിച്ചിരുന്ന നിരവധി പാഠശാലകളെക്കൂടിയാണ്.
മോദി- യോഗി വിസകനക്കൂട്ടിന്റെ പേരില്‍ ഇത്തവണ ബിജെപിക്ക് വാരാണസിയില്‍ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ വോട്ടിന്റെ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുന്നത് സ്ഥലത്തെ ബ്രാഹ്മണ സമൂഹം തന്നെയാണ്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയപ്പോള്‍ സ്ഥലം മാറിപ്പോകേണ്ടി വന്നവരില്‍ തൊണ്ണൂറു ശതമാനം പേരും ഈ ബ്രാഹ്മണരായിരുന്നു. സ്ഥലംമാറിപ്പോയവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. എങ്കിലും വിട്ടുപോന്നത് ഏതോ പൗരാണിക പാരമ്പര്യത്തെയാണ് എന്ന അവരുടെ മനോവേദന ആണ് ഇനി വോട്ടില്‍ പ്രതിഫലിക്കാന്‍ പോകുന്നത്.
ആവേശം അത്രമേലില്ല
വിജയം ഉറപ്പിച്ച് ഒരാള്‍ പൊരുതാനിറങ്ങുമ്പോള്‍ ഒപ്പം നില്‍ക്കുന്നതല്ലേ നല്ലത് എന്നൊരു തത്വമാണ് വാരാണസിയില്‍ ഇതിനോടകം കണ്ടുമുട്ടിയ മോദി ഭക്തരുടെ അകത്തും പുറത്തുമുള്ളത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ആ ഭക്തി അല്പം കൂടി കൂട്ടാനും അവര്‍ ശ്രമിക്കുന്നുണ്ട്.
നഗരത്തിന് പുറത്ത് ഗ്രാമങ്ങളുടെ സ്ഥിതി വേറെയാണ്. രണ്ടാം തവണ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മോദി വന്നപ്പോള്‍ അഞ്ചു വര്‍ഷം മുന്‍പ് ജയ് വിളിച്ചിറങ്ങിയവരില് പലരും ഇത്തവണ വീട്ടിനകത്ത് വെയില്കൊള്ളാതെ ഇരുന്നു. പുഷ്പവര്‍ഷം നടത്താനും ജയ് വിളിക്കാനും ബിജെപിക്ക് ആളുകളെ ഇറക്കുമതി ചെയ്യേണ്ടിയും വന്നു. പല വീടുകളിലേക്കു പൂവുമായി ചെന്ന് പോലീസുകാര്‍ തന്നെ മോദിക്കു മുകളിലേക്കു വിതറുവാന്‍ നിര്‍ബന്ധിച്ചു എന്നും ചിലര്‍ പറഞ്ഞു.
ആഡംബര ദേഹങ്ങളെ ലക്ഷങ്ങളുടെ പട്ടുടുപ്പിക്കുന്നവരാണ് ബനാറസിലെ പരമ്പരാഗത നെയ്ത്തുകാര്‍. അമ്പലങ്ങള്‍ക്കും മസ്ജിദുകള്‍ക്കും അപ്പുറം വാരാണസിയില്‍ നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന ജനങ്ങളും അവരുടെ ജീവിതവുമുണ്ട്. വാഗ്ദാനങ്ങള്‍ പലതും മുന്നോട്ട് വയ്ക്കുമ്പോഴും സാമുദായിക ധ്രുവീകരണത്തിനപ്പുറം വാരാണസിയിലെ യാഥാര്‍ഥ്യങ്ങള്‍ മാറുന്നില്ല. ബനാറസ് സില്‍ക്ക് നിര്‍മിക്കുന്ന വ്യവസായ ശാലകളും കുടുംബങ്ങളുമൊക്കെ പട്ടിണിയിലാണെന്ന യാഥാര്‍ഥ്യത്തിന് ഇത്തവണയും വലിയ വ്യത്യാസമൊന്നും ഇല്ല.
ബനാറസിലെ പട്ടു വ്യവസായം ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നു തന്നെ പറയാം. മേക്ക് ഇന്‍ ഇന്ത്യയും വ്യവസായ വിപ്ലവവുമൊക്കെ പ്രഖ്യാപിച്ച നരേന്ദ്രമോദി സ്വന്തം മണ്ഡലത്തിലെ നിര്‍ണായക വ്യവസായത്തിന്റെ നിലനില്‍പ്പിന് എന്തെങ്കിലുമൊക്കെ ചെയ്യും എന്നു പ്രതീക്ഷിച്ചവര്‍ക്ക് നൂല് പൊട്ടിയ പട്ടത്തിന്റെ പ്രതീക്ഷ പോലുമില്ലാത്ത അവസ്ഥയാണ്.
പ്രതിസ്ഥാനത്തെ പ്രതിപക്ഷം
വാരാണസിയില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത്രയേറെ അമര്‍ഷവും അസ്വസ്ഥതയും പുകഞ്ഞിട്ടും മോദിക്കെതിരേ ഇവിടെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചില്ല എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മഹാസഖ്യവും ഒരു പോലെ പ്രതിസ്ഥാനത്താണ്.1991 മുതല്‍ കുത്തക മണ്ഡലമാക്കാന്‍ കഴിഞ്ഞതിനിടയില്‍ പോലും വാരാണസിയില്‍ 2004ല്‍ ബിജെപിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു എന്നതും കൂട്ടിവായിക്കേണ്ടതാണ്.