Monday, May 13, 2019 12:44 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പു ക്രമക്കേടുകൾ ഇന്ത്യയിൽ പുതിയതല്ല. ബൂത്ത് പിടിത്തം, കള്ളവോട്ട്, പോളിംഗ് ബൂത്തുകളിൽ എത്തുന്നതിൽനിന്നു വോട്ടർമാരെ തടയൽ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, വോട്ടർമാർക്കു പണവും മറ്റു വസ്തുക്കളും കോഴയായി നൽകുക, സംഘടിതമായ അക്രമങ്ങളിലൂടെ വോട്ടർമാരെ ഭയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ വളരെ നാളുകളായി രാജ്യത്തു നടക്കുന്നുണ്ട്. പണ്ടു ബിഹാറിനെക്കുറിച്ചു പരിഹാസം കലർന്ന ഒരു തമാശയുണ്ടായിരുന്നു-രാഷ്ട്രീയപാർട്ടികൾ പിടിച്ച ബൂത്തുകളുടെ എണ്ണം നോക്കി അവിടത്തെ തെരഞ്ഞെടുപ്പു ഫലം പ്രവചിക്കാം എന്ന്. യുദ്ധത്തിലും പ്രണയത്തിലും എന്നപോലെ ഇന്ത്യൻ തെരഞ്ഞെടുപ്പിലും ചെയ്യുന്നതെല്ലാം ശരിയാണ്. ആത്യന്തികമായി വിജയിക്കുക എന്നതാണു പ്രധാനം.
ഇപ്പോൾ നടന്നുവരുന്ന തെരഞ്ഞെടുപ്പിലും അനഭിലഷണീയമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. ഭൂരിഭാഗവും ക്രിമിനൽ സ്വഭാവത്തിലുള്ളവ. ഇത്തരം കാര്യങ്ങൾ ഒറ്റയ്ക്കും കൂട്ടായും രാജ്യത്തെല്ലായിടത്തും നടക്കുന്നതായി കാണാം. ഇക്കുറി തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും അക്രമങ്ങൾ നടന്നു. എന്നാൽ, പശ്ചിമബംഗാളിൽ അതു വ്യാപകമായിരുന്നു. ആ സംസ്ഥാനത്തിന് അതു പുതുമയല്ല. നേരത്തെ അക്രമം സംഘടിപ്പിച്ചിരുന്നത് ഇടതുമുന്നണി ആയിരുന്നെങ്കിൽ ഇപ്പോൾ അത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആണെന്നു മാത്രം. വോട്ടർമാർക്കു കൈക്കൂലി നൽകാനായി കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന വൻതോതിലുള്ള കള്ളപ്പണം പിടിച്ചെടുത്തതിനെത്തുടർന്നു തമിഴ്നാട്ടിൽ ഒരു നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പു റദ്ദാക്കി.
കേരളത്തിൽ പല ബൂത്തുകളിലും കള്ളവോട്ട് നടന്നു. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അതിൽ നടപടിയെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ പോലീസ് അസോസിയേഷന്റെ ഭാരവാഹികളുടെ ഒത്താശയോടെ തിരിമറി നടന്നതായി പരാതി വന്നപ്പോഴും അദ്ദേഹം നടപടിയെടുത്തു. അന്തിമവോട്ടർപട്ടികയിൽനിന്നു ലക്ഷക്കണക്കിനു പേരുകൾ വെട്ടിമാറ്റിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുൾൾപ്പെടെ പലരും ആരോപിച്ചിട്ടുണ്ട്.
ക്രമക്കേട് വ്യാപകം
അന്തിമ വോട്ടർപട്ടികയിൽനിന്നു 10 ലക്ഷം വോട്ടുകൾ നീക്കംചെയ്തതായി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യാൻ സാധ്യതയുള്ള 10 ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്നു ചില സർക്കാർ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിപിഎം നീക്കംചെയ്യുകയായിരുന്നെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. കൊല്ലം മണ്ഡലത്തിൽനിന്ന് ഒന്നര ലക്ഷം വോട്ടുകൾ നീക്കംചെയ്തെന്നാണു പ്രേമചന്ദ്രൻ പറഞ്ഞത്. വോട്ടർപട്ടികയിൽനിന്നു യുഡിഎഫ് അനുഭാവികളുടെ പേരുകൾ നീക്കംചെയ്തശേഷം എൽഡിഎഫ് അനുഭാവികളുടെ പേരുകൾ തിരുകിക്കയറ്റിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഈ ആരോപണങ്ങളൊക്കെ ശരിയെങ്കിൽ വളരെ ഗുരുതരമാണ്. ജനാധിപത്യ പ്രക്രിയയിലെ ജനങ്ങളുടെ വിധിയെഴുത്ത് എന്ന പദപ്രയോഗത്തിനുതന്നെ അർഥമില്ലാതായി മാറും. ജനാധിപത്യ സ്ഥാപനങ്ങളുടെയും സംവിധാനത്തിന്റെയും അടിവേരറക്കുന്നതിനു തുല്യമാണിത്.
തങ്ങളുടെ പാർട്ടിപ്രവർത്തകർ പലരുടെയും പേരുകൾ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ലെന്നു ലോക്കൽ പാർട്ടി നേതാക്കൾ പരാതിപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. വോട്ടർപട്ടികയിലെ തിരിമറികളെപ്പറ്റി അന്വേഷണം വേണമെന്നതിൽ കോടിയേരിയും യോജിക്കുന്നു. ഇതിന് ഇടതുമുന്നണി സർക്കാരിനെ ഉമ്മൻ ചാണ്ടി പ്രതിക്കൂട്ടിലാക്കുന്നതു നിർഭാഗ്യകരമാണെന്നും വോട്ടർപട്ടിക തയാറാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്നും കോടിയേരി പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവി മുന്നിൽക്കണ്ട് ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യമെടുക്കുകയാണന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പ് അതിക്രമങ്ങൾക്കെതിരേ ശക്തവും നീതിപൂർവകവുമായ നിലപാടെടുക്കുന്ന ടിക്കാറാം മീണ ആരോപണങ്ങളെപ്പറ്റി ഇങ്ങനെ പ്രതികരിച്ചു: 2018 മേയിൽ തുടങ്ങിയ ദീർഘമായ പ്രക്രിയയ്ക്കു ശേഷമാണ് ഞങ്ങൾ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. നാലുമാസം നീണ്ട ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ഞങ്ങൾക്ക് ആറുലക്ഷം അപേക്ഷകൾ കിട്ടുകയും അതിൽ നാലുലക്ഷം സാധുവാണെന്നു കണ്ടെത്തുകയും ചെയ്തു. ഏതായാലും ഉമ്മൻചാണ്ടിയുടെ ആരോപണത്തെപ്പറ്റി അന്വേഷിക്കും.
രാഷ്ട്രീയ ചായ്വുള്ള ഉദ്യോഗസ്ഥർ
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പോലീസുകാരുമെല്ലാം പാർട്ടിയടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണു ശ്രദ്ധിക്കേണ്ട കാര്യം. ഈ ജീവനക്കാർ തങ്ങളുടെ പാർട്ടി അനുഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ കാര്യവും ചെയ്യുന്നതെന്നു നിരവധി ആരോപണങ്ങളുണ്ട്. പോലീസ് അസോസിയേഷൻ ഭാരവാഹികൾ പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതായി വാർത്ത വന്നപ്പോൾത്തന്നെ പലരും അതിൽ സംശയം മണത്തതാണ്. അത്തരം പോസ്റ്റൽ വോട്ടുകൾ ഏകദേശം 30,000 വരുമെന്ന് ഓർക്കുക. കേരളത്തിൽ പല മണ്ഡലങ്ങളിലെയും വിജയ ഭൂരിപക്ഷം ഏതാനും നൂറുകളിൽ ഒതുങ്ങുമെന്നിരിക്കെ ഈ 30,000 വോട്ടിന് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാനാവും.
വോട്ടർപട്ടിക തയാറാക്കിയപ്പോഴും രാഷ്ട്രീയബന്ധമുള്ള സർവീസ് സംഘടനകൾ പല അവിഹിത ഇടപെടലുകളും നടത്തിയിട്ടുണ്ടാകാമെന്നു പലരും സംശയിക്കുന്നു. ആ സംശയം തള്ളിക്കളയാൻ പറ്റില്ല. പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഓരോ വോട്ടറുടയും രാഷ്ട്രീയ ചായ്വുകൾ മനസിലാക്കാൻ കഴിയും. അതുകൊണ്ട് ഇതേപ്പറ്റി ഒരു അന്വേഷണം നടത്തുകയാണ് ശരിയായ മാർഗം. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കു മാതൃകാപരമായി ശിക്ഷ നൽകിയാൽ ഇത്തരം ഗുരുതര കുറ്റങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ അനുഭാവികൾ പലരുടെയും പേരുകൾ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ലെന്നു മിക്കവാറും എല്ലാ പാർട്ടികളുടെയും നേതാക്കൾ ആരോപിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ തന്നെ അതു സ്ഥിരീകരിക്കുന്നു. അന്വേഷണത്തിനു സന്നദ്ധനാണെന്നു ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. ഏകകണ്ഠമായ അഭിപ്രായമുള്ള നിലയ്ക്ക് ഉടൻ ഒരു അന്വേഷണത്തിന് ഉത്തരവിടുകയാണ് അഭികാമ്യം.
അന്തിമ വോട്ടർപട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണം ഗൗരവമുള്ളതാണ്. അത് അവഗണിക്കരുത്. അധികാരികൾ ഇക്കാര്യത്തിൽ ഉറക്കംനടിക്കുകയുമരുത്. തെരഞ്ഞെടുപ്പു പ്രക്രിയ നിയമാനുസൃതം നടത്താൻ കഴിയുന്നില്ലെങ്കിൽ അതു ജനാധിപത്യ സംവിധാനത്തെ പ്രഹസനമാക്കുന്നതിനു തുല്യമാകും. ടി.എൻ. ശേഷൻ ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്ന സമയത്ത് തെരഞ്ഞെടുപ്പു സന്പ്രദായത്തിൽ ഒരു ശുചീകരണം നടത്തിയിരുന്നു. അദ്ദേഹം ശക്തമായി നടപടിയെടുക്കാൻ തുടങ്ങിയപ്പോഴാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരങ്ങളെപ്പറ്റി പലർക്കും മനസിലായത്. അദ്ദേഹത്തിന്റെ ധൈര്യവും ബോധ്യവും മൂലം തെരഞ്ഞെടുപ്പു സംവിധാനത്തിലെ മിക്കവാറും ക്രമക്കേടുകളെ നീക്കംചെയ്യാനായി.
ശക്തനും നീതിപൂർവം പ്രവർത്തിക്കുന്നയാളുമാണെന്നു തെളിയിച്ച ടിക്കാറാം മീണയ്ക്കു നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധൈര്യമുണ്ട്. കേരളത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചു ശക്തമായ നടപടിയെടുക്കണം-അതു റീ പോളിംഗ് നടത്തുക എന്നതാണെങ്കിൽപോലും. തെരഞ്ഞെടുപ്പു സ്വതന്ത്രവും നീതിപൂർവകുമായി നടത്താൻ കഴിയുന്നില്ലെങ്കിൽ ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടും.
തെരഞ്ഞെടുപ്പു പ്രക്രിയ മലിനീകരിക്കപ്പെട്ടാൽ, ജനാധിപത്യ സന്പ്രദായത്തിലാകെ വിഷം കലരും. ഉന്നത തലത്തിലുള്ള നിഷ്പക്ഷമായ അന്വേഷണവും സ്ഥിതിഗതികൾ പഴയപടിയാക്കാനുള്ള സത്വര നടപടികളും ആവശ്യമാണ്. ക്രമക്കേടുകൾ കണ്ടിടത്തെല്ലാം വീണ്ടും വോട്ടെടുപ്പ് വേണമെങ്കിൽ അതു നടത്തണം.