Tuesday, May 14, 2019 11:58 PM IST
ജനകോടികള്‍ പുണ്യതീര്‍ഥം എന്നു വിശ്വസിക്കുമ്പോഴും മാലിന്യം നിറഞ്ഞു പലയിടത്തും ഒഴുക്കുതന്നെ നിലച്ചും ശോകം കൊണ്ടു കറുത്തൊഴുകുകയാണ് ഗംഗ. വാരാണസിക്കു ഗംഗ കൊടുത്തത് എന്താണെന്നു ചോദിച്ചാല്‍ ഇപ്പോഴീ കാണുന്നതെല്ലാം പുണ്യനദിയുടെ സംഭാവനകളെന്നേ പറയാന്‍ കഴിയൂ. പകരം വാരാണസി ഗംഗയ്ക്ക് എന്തു നല്കി എന്നു തിരിച്ചൊരു ചോദ്യത്തിനു പവിത്രത എന്നത് ഒരു വിശ്വാസം മാത്രമായി അവശേഷിച്ച് മാലിന്യങ്ങള്‍ നിറഞ്ഞൊഴുകുന്ന ഈ നദി തന്നെയാണ് ജീവിക്കുന്ന സാക്ഷ്യം പോലെ ഒരു മറുപടി.
നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി ഗംഗയുടെ പുനരുദ്ധാരണത്തിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി 20,000 കോടി രൂപ പ്രഖ്യാപിച്ചതു നാലു വര്‍ഷം മുമ്പായിരുന്നു. എന്നാല്‍, മോദി സര്‍ക്കാരിന്റെ അര്‍ധമനസോടെയുള്ള പരിശ്രമങ്ങള്‍ക്കു ഗംഗയെ കാര്യമായി നവീകരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ് മലിനമായിക്കഴിഞ്ഞിരിക്കുന്നു നദി ഇപ്പോളെന്നാണു ഗംഗയെക്കുറിച്ച് നിരന്തരം പഠനങ്ങള്‍ നടത്തുന്ന വിശ്വംഭര്‍നാഥ് മിശ്ര പറയുന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് പ്രഫസറാണ് മിശ്ര. 500 വര്‍ഷത്തിലേറെ പഴക്കമുള്ള വാരാണസിയിലെ സുപ്രസിദ്ധമായ സങ്കടമോചന്‍ ഹനുമാന് ക്ഷേത്രത്തിലെ മഹന്തുമാണ് അദ്ദേഹം. പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത കവിയായിരുന്ന തുളസീദാസ്, രാമചരിതമാനസത്തിന്റെ അവസാന അധ്യായങ്ങള്‍ ഇവിടെയിരുന്നാണ് എഴുതിയത്. സങ്കടമോചന്‍ ഫൗണ്ടേഷന് എന്ന പേരില്‍ വാരാണസി ആസ്ഥാനമായി ഒരു എന്‍ജിഒയും നടത്തുന്നുണ്ട് വിശ്വംഭര്‍നാഥ് മിശ്ര.
മൂന്നു ദശാബ്ദക്കാലമായി ഗംഗാ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനയാണിത്. സങ്കടമോചന്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ വീരഭദ്ര മിശ്രയെ 1999ല്‍ ടൈം മാഗസിന് ഹീറോസ് ഓഫ് ദി പ്ലാനറ്റിൽ പെടുത്തിയിരുന്നു.
ഗംഗാ നവീകരണ ചരിത്രം
1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആണ് ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്നത്. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം 1993ലും ആരംഭിച്ചു. 2009ല്‍ യുപിഎ സര്‍ക്കാര്‍ നാഷണല്‍ ഗംഗാ റിവര്‍ ബേസിന് അഥോറിറ്റി (എന്‍ജിആര്‍ബിഎ) എന്ന പേരില്‍ ഗംഗാ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളിലും 938.57 കോടി രൂപ ചെലവഴിച്ചാണ് ഗംഗയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 2015 ഡിസംബര്‍ വരെ എന്‍ജിആര്‍ബിഎ 1,664.73 കോടി രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
മോദിയും ഗംഗയും
2014 തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ മാ ഗംഗാ (ഗംഗാ മാതാവ്) എന്ന വചനം ഉയര്‍ത്തിയാണ് മോദി വാരാണസിയില്‍ പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പു വിജയത്തിന് തൊട്ടു പിന്നാലെ ഗംഗാ തീരത്ത് നിന്ന് നടത്തിയ പ്രസംഗത്തില്‍ ഗംഗാ മാതാവ് ശുദ്ധീകരണത്തിനായി തന്നെ തെരഞ്ഞെടുത്തതാണെന്നാണ് മോദി പ്രഖ്യാപിച്ചത്. 2018 ഒക്ടോബര്‍ രണ്ടിനു മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ആകുമ്പോള്‍ ഗംഗയെ പൂര്‍ണമായി ശുചീകരിച്ചിരിക്കും എന്നാണ് മോദി വാരാണസിക്കും രാജ്യത്തിനു തന്നെയും വാക്ക് നല്‍കിയത്.
എന്നാല്‍, 2020 മാര്‍ച്ച് ആകുമ്പോഴേ ഗംഗയെ നൂറു ശതമാനം ശുദ്ധീകരിച്ചെടുക്കാന്‍ കഴിയൂ എന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പിന്നീട് പറഞ്ഞത്. 2018ലെ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രേഖകള്‍ അനുസരിച്ച് ഗംഗ ഏറ്റവും മലിനമായി ഒഴുകുന്നത് വാരാണസി പോലുള്ള തീര്‍ഥാടക കേന്ദ്രങ്ങള്‍ക്ക് അരികിലാണെന്നാണ്.
മരണാലങ്കാരം പോലെ മോടികള്‍
ബനാറസ് മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതിനെ പുറംമോടികളാല്‍ വീര്‍പ്പുമുട്ടിച്ചു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വംഭര്‍ നാഥ് മിശ്ര പറഞ്ഞത്. ഗംഗയോട് മലിനപ്പെടരുതേ എന്നു പ്രാര്‍ഥിച്ച് കാലം കഴിക്കുന്നതിന് പകരം നദിയുടെ ശുദ്ധീകരണത്തിനായി ശാസ്ത്രീയവും സാങ്കേതികവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇലക്ട്രോണിക് പ്രഫസര്‍ ആയിരുന്നുകൊണ്ടുതന്നെ സങ്കടമോചന്‍ ഫൗണ്ടേഷന്റെ നടത്തിപ്പുകാരനായും ക്ഷേത്രത്തിലെ മഹന്ത് ആയും എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്ന് അദ്ദേഹത്തോടു ചോദിച്ചു. വളരെ ലളിതമായി തന്നെ മിശ്ര അതു വിവരിച്ചു തന്നത് ഇങ്ങനെയാണ് : ഞങ്ങള്‍ പിന്തുടരുന്നത് വളരെ പഴയ ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ടതിന്. ആധുനിക സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്ന ഒരു സ്ഥാനത്ത് അല്ല നമ്മള് ഇരിക്കുന്നത് എങ്കില്‍ ഇത്തരം പാരമ്പര്യങ്ങളും ആചാര്യങ്ങളും പാർശ്വവത്കരിക്കപ്പെടും.
അതീവ ഗുരുതരം ഈ അവസ്ഥ
ഗംഗാനദിയെ തൊണ്ണൂറു ശതമാനവും മലിനീകരിക്കുന്നത് അസംസ്കൃത മലിനജലം നേരിട്ട് നദിയിലേക്കൊഴുക്കിവിടുന്നതു തന്നെയാണ്. വാരാണസിയിലെ ഘാട്ടുകളിലൂടെ നടക്കുമ്പോള്‍ നേരിട്ടു കാണാവുന്നതാണു മലിനജലം പല ചാലുകളില്‍ കൂടിയും പടവുകളിലൂടെയും നേരിട്ട് നദിയിലേക്കൊഴുകി വീഴുന്നത്.
സ്നാനം നടത്തുന്നതിന് മാത്രം ഉപയോഗിക്കാവുന്ന ക്ലാസ് ബി ഗണത്തില്‍ പെട്ട നദികള്‍ക്ക് മൂന്നു തരത്തിലുള്ള മാനദണ്ഡങ്ങളാണുള്ളത്. ഇതില്‍ മനുഷ്യ വിസര്‍ജത്തില്‍ നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലിലിറ്റര്‍ ജലത്തില്‍ 500 എന്ന തോതില്‍ കുറവ് മാത്രമേ ഉണ്ടാകാവൂ.
ഒരു ലിറ്റര്‍ ജലത്തില്‍ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് 300 മില്ലിഗ്രാമില്‍ താഴെയേ കാണാവൂ. മൂന്നാമതായി ദ്രവ ഓക്സിജന്റെ അളവ് ഒരു ലിറ്റര്‍ ജലത്തില്‍ അഞ്ചു മില്ലിഗ്രാമില്‍ താഴെയും ആയിരിക്കണം.
വാരാണസി നഗരത്തിലേക്ക് ഗംഗ പ്രവേശിക്കുന്നിടത്ത് നദിയുടെ നില ഒട്ടൊക്കെ മെച്ചപ്പെട്ടിരിക്കുന്നു. കൈവഴികളായി തെക്കേ അറ്റത്ത് അസി നദിയും വടക്കേ അറ്റത്ത് വരുണ നദിയും കൂടിച്ചേര്‍ന്നാണ് വാരാണസി എന്ന ഒറ്റ നഗരനാമം ഉണ്ടാകുന്നത്. ഗംഗയിലേക്ക് നൂറു ശതമാനം മാലിന്യവും ഒഴുക്കിക്കൊണ്ടു വരുന്നത് ഈ കൈവഴികളാണ്. കുളിക്കാന്‍ മാത്രമുള്ള നദികള്‍ക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങളുടെ കണക്കെടുത്താല്‍ ഇപ്പോള്‍ ഗംഗയുടെ തീരത്തു കൂടി പോലും നടക്കാന്‍ കഴിയാത്ത വിധം മലിനമായാണ് നദി ഒഴുകുന്നത്.
ഇനിയുള്ള വഴികള്‍
ഗംഗാ നദിയെ മലിനപ്പെടുത്തുന്നത് പ്രധാനമായും മാലിന്യം ഒഴുക്കിവിടുന്ന 33 പോയിന്റുകളാണ്. ഗംഗാ പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ടമായി സ്ഥാപിച്ചത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി ദിനാപൂരില്‍ 14 കോടി ലിറ്ററിന്റെയും ഗൊയ്താഹയില് 12 കോടിയുടെയും പ്ലാന്റുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഗൊയ്താഹയില് സ്ഥാപിച്ച് പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. അതോടു കൂടി ഇവിടെ സംസ്കരിക്കപ്പെടേണ്ട മാലിന്യം കൂടി ഇപ്പോള്‍ ഗംഗയിലേക്കാണ് ഒഴുക്കി വിടുന്നത്.
ആരും മിടുക്കരല്ല
1986 മുതല്‍ ഗംഗാ നവീകരണത്തിന് ഇറങ്ങിത്തിരിച്ചവരില്‍ മോദി സര്‍ക്കാര്‍ വരെയുള്ളവര്‍ ഒരേ തോണിയിലിരുന്നു യാത്ര ചെയ്തവര്‍ എന്നാണ് വിശ്വംഭര്‍നാഥ് മിശ്ര പറഞ്ഞത്. പല സര്‍ക്കാരുകളും ഇതിനായുള്ള പേരുകള്‍ മാറ്റി മാറ്റി അവതരിപ്പിക്കുന്നു എന്നേയുള്ളൂ. ഗംഗയ്ക്ക് വേണ്ടി ഒരു പ്രത്യേക കേന്ദ്ര മന്ത്രാലയം തന്നെ ഉണ്ടായിട്ടും കാര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സങ്കടമോചന്‍ ഫൗണ്ടേഷന് നടത്തിയ പഠനങ്ങളില്‍ ഗംഗവരുണ സംഗമ സ്ഥാനത്ത് 2000 ഏപ്രില്‍ 13ന് 100 മില്ലിലിറ്റര്‍ ജലത്തില്‍ കോളിഫോമിന്റെ അളവ് 68,00,000 ആണ്. 2018 മാര്‍ച്ച് ഏഴിന് ഇത് 100 മില്ലീലിറ്റര്‍ ജലത്തില്‍ 4,80,00,000 ആണ്. 2019 ഏപ്രില്‍ 26ന് ഇവിടുത്തെ കോളിഫോമിന്റെ അളവ് നൂറു മില്ലിലിറ്റര്‍ ജലത്തില്‍ 6,00,00,000 ആണ്. എത്ര ഭീകരം എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കി തരുന്ന ഒരു പുണ്യ നദിയുടെ ദുരവസ്ഥ.
മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയം
ഗംഗാ നവീകരണത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നാണ് മിശ്ര ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വിലയിരുത്തുന്നത്. വോട്ടിനു വേണ്ടി അവര്‍ നദീതീരത്തെ ഘാട്ടുകള്‍ മോടി പിടിപ്പിച്ചു. തീരത്ത് മാലിന്യങ്ങള്‍ക്കു മീതെ ക്ലോറിന്‍ വിതറി. വിളക്കുകള്‍ സ്ഥാപിച്ചു. പടിക്കെട്ടുകള്‍ പണിതു ടൈലുകള്‍ പാകി. എന്നാല്‍, നദിയിലേക്കിറങ്ങിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നിട്ടില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മോദിയുമായി സങ്കടമോചന്‍ ഫൗണ്ടേഷന് നേരിട്ടു സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ഗംഗയ്ക്കു വേണ്ടി ഒരു പ്രത്യേക മന്ത്രാലയം ഉണ്ടായത്.
തുടര്‍ന്നു മോദിക്കും മന്ത്രാലയത്തിനും അയച്ച പതിനഞ്ചോളം നിവേദനങ്ങള്‍ മറുപടികളില്ലാതെ വെളിച്ചം കാണാതെ വിശ്രമിക്കുന്നു. എങ്കിലും എല്ലാ നദികളുടെയും ക്യാപ്റ്റനാണ് ഗംഗ. അതുകൊണ്ടാണ് ഇത്രയേറെ മാലിന്യം നിറഞ്ഞിട്ടും ജനകോടികള്‍ ഈ നദിയില്‍ ഇത്രയേറെ വിശ്വാസം അര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാരാണസിയില്‍ നിന്ന് സെബി മാത്യു