Wednesday, May 15, 2019 12:01 AM IST
ബിഹാറിലേത് എൻഡിഎയും പ്രതിപക്ഷ മഹാസഖ്യവും തമ്മിലുള്ള മൽസരമെന്നതുപോലെ മുന്നോക്കക്കാരും പിന്നോക്കക്കാരും തമ്മിലുള്ള പോരുകൂടിയാണ്. ജെഡിയു- ബിജെപി- എൽജെപി സഖ്യത്തിനു നേരിയ മുൻതൂക്കം ഉണ്ടെങ്കിലും 2014ലെ വിജയം ആവർത്തിക്കാനാകില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമീപകാല മലക്കംമറിച്ചിലുകളും ബിഹാറിന്റെ പ്രത്യേക പാക്കേജ് ആവശ്യത്തിനു പ്രധാനമന്ത്രി വഴങ്ങാത്തതും നരേന്ദ്ര മോദിയുടെ പ്രഭാവം കുറയുന്നതുമെല്ലാം കാരണമാണ്.
ആർജെഡി, കോണ്ഗ്രസ്, ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമതാപാർട്ടി (ആർഎൽഎസ്പി), ജിതൻ റാം മാൻജിയുടെ ഹിന്ദുസ്ഥാൻ അവം മോർച്ച (എച്ച്എഎം), മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) മഹാസഖ്യം ബിഹാറിലെ 40 സീറ്റിൽ പകുതിയെങ്കിലും തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ഇക്കുറി.
രാഷ്ട്രീയപ്പോരിനേക്കാളേറെ ജാതി സമവാക്യങ്ങളും നേതാക്കളുടെ ജനപ്രീതിയും പണവുമാകും ഫലം നിർണയിക്കുക.
അവസാന ലാപ്പിൽ കുളംകലക്കൽ
ഒരു റിലേ മൽസരം പോലെ ഏഴു ഘട്ടങ്ങളിലായുള്ള ബിഹാറിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്കു കടന്നതോടെ തെരഞ്ഞെടുപ്പു രംഗം വല്ലാതെ കലങ്ങിയിട്ടുണ്ട്. അവസാന റൗണ്ടിലെ എട്ടു സീറ്റിൽ പലതും പ്രസ്റ്റീജ് പോരാട്ടങ്ങൾ കൂടിയാണ്. ഇതുവരെയുണ്ടായിരുന്ന അടുക്കും ചിട്ടയും അച്ചടക്കവും പോലും ഉപേക്ഷിച്ചാണ് എങ്ങനെയും ജയമുറപ്പിക്കാൻ പാർട്ടികളും നേതാക്കളും നെട്ടോട്ടമോടുന്നത്. നാൽപതും 45ഉം ഡിഗ്രി വരെയെത്തുന്ന പൊള്ളുന്ന ചൂടിനെപ്പോലും അവഗണിച്ചാണ് അവസാന കുളംകലക്കൽ.
ബിഹാറിനു പ്രത്യേക പാക്കേജ് മുതൽ ജാതി സംവരണം, ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയത, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, വികസനമില്ലായ്മ, അഴിമതി, സ്വജനപക്ഷപാതം വരെ എന്തെല്ലാം വിഷയമാണ് പ്രചാരണ രംഗത്ത് വരുന്നതെന്നു നിശ്ചയമില്ല. നരേന്ദ്ര മോദിയുടെ മേഘ- റഡാർ ബന്ധവും ഡിജിറ്റൽ കാമറയും ഇ-മെയിലും പോലുള്ള തള്ളലുകളും ലാലു പ്രസാദ് യാദവിന്റെ ജയിലിൽ നിന്നുള്ള ഫേസ്ബുക് പോസ്റ്റും കത്തും വരെ പലതും മേന്പൊടിയുമാണ്.
ഞായറാഴ്ചത്തെ അവസാന ഘട്ട വോട്ടെടുപ്പിനായി പ്രചാരണം കൊടുന്പിരികൊള്ളുന്പോഴും ഭരണ, പ്രതിപക്ഷ ക്യാന്പുകളിൽ ഒരുപോലെ ആശങ്കയും ആത്മവിശ്വാസവുമുണ്ട്. എന്നാൽ, 2014ലേതു പോലുള്ള ആത്മവിശ്വാസം ബിജെപി നേതാക്കളിൽ കാണാനായില്ല. മൽസരം കടുകട്ടിയാണെന്നു മുതിർന്ന ജെഡിയു നേതാക്കളും സ്വകാര്യമായി സമ്മതിച്ചു. മറുവശത്ത് ആർജെഡി, കോണ്ഗ്രസ് നേതാക്കളുടെ അഭിപ്രായവും മറ്റൊന്നല്ല.
കേരള ബിഹാറികളും ചർച്ചയാകുന്നു
നഗരങ്ങളിലെ ആവേശം ബിഹാറിലെ ഉൾഗ്രാമങ്ങളിലൊന്നുമില്ല. കർഷകരുടെ പ്രതിസന്ധിയും തൊഴിൽ തേടി യുവാക്കൾ വലിയ തോതിൽ കേരളം അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കു കുടിയേറേണ്ടിവരുന്നതുമെല്ലാം ബിഹാറിലെ ഗ്രാമീണ ജനതയ്ക്കിടയിൽ വലിയ രോഷം ഉയർത്തുന്നുണ്ട്. പതിനായിരക്കണക്കിനു ബിഹാറികളാണ് നിങ്ങളുടെ കേരളത്തിലേക്ക് ഇപ്പോഴും ജോലി അന്വേഷിച്ചു പോകുന്നത്. പതിനായിരങ്ങൾ വർഷങ്ങളായി അന്യസംസ്ഥാനങ്ങളിലാണ് ജീവിക്കുന്നത്- സുശീൽ കുഷ്വാഹ എന്ന കർഷകൻ ചൂണ്ടിക്കാട്ടി.
സ്വന്തം നാട്ടിൽ ജീവിക്കാൻ രക്ഷയില്ലാത്തതി നാലാണു ഗ്രാമവാസികൾ വീടും കുടുംബവും നാടും സംസ്കാരവും എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്കും മറ്റും പോകുന്നത്. ഭൂരിപക്ഷം പേരും കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. എന്നാലും അവരുടെ ജീവിതം അന്യസംസ്ഥാനങ്ങളിൽ ബിഹാറിലേതിലും മെച്ചവും സുരക്ഷിതവുമാണെന്നു സാമൂഹ്യ പ്രവർത്തകനായ രാമാനന്ദ് യാദവ് പറഞ്ഞു. ജോലിതേടി പോയവരെല്ലാം മടങ്ങിയെത്തിയാൽ ബിഹാറിൽ ക്രമസമാധന പ്രശ്നം പോലും വഷളാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പക്ഷേ രാഷ്ട്രീയ, ഭരണ നേതാക്കൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളും വേദനകളും പ്രശ്നമല്ല. പരസ്പരം പോരടിച്ച് അധികാരവും സന്പത്തും കുന്നുകൂട്ടുകയാണു ഭരണപക്ഷ- പ്രതിപക്ഷ നേതാക്കളെന്നു ഹരിചരണ് സിംഗ് യാദവ് എന്ന ബിസിനസുകാരൻ അഭിപ്രായപ്പെട്ടു. ജാതിയും മതവും പറഞ്ഞു ജനങ്ങളെ പതിവായി കബളിപ്പിക്കുകയാണു രാഷ്ട്രീയ നേതാക്കൾ. അഞ്ചു വർഷം കേന്ദ്രത്തിൽ ഐടി മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിന് പോലും വൻകിട ഐടി കന്പനികളെ ബിഹാറിലെത്തിക്കാനായില്ലെന്ന് അരവിന്ദ് കുമാർ എന്ന ഐടി എൻജിനിയർ ചൂണ്ടിക്കാട്ടി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ രാജ്യം കണ്ട ആദ്യ ഹിന്ദു ഭീകരൻ ആണെന്ന കമൽഹാസന്റെ വിവാദ പ്രസ്താവനയും ബിഹാറിലെ പ്രചാരണം കലുഷിതമാക്കിയിട്ടുണ്ട്. ഹിന്ദുക്കളെ ആകെ അപമാനിക്കുകയാണു കമൽഹാസൻ ചെയ്തതെന്നാണ് ബിജെപിയുടെ പ്രതികരണം. നസിറുദീൻ ഷായെ പോലെ കമൽഹാസനും കോണ്ഗ്രസിന്റെ ഭാഷയിലാണ് ഹിന്ദു ഭീകരത എന്ന വാക്ക് ഉപയോഗിച്ചതെന്നാണു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിന്റെ അഭിപ്രായം.
എന്നാൽ, ഭീകരനേക്കാളും കൂടിയ ഭയങ്കരനാണ് രാഷ്ട്രപിതാവിന്റെ ഘാതകൻ എന്നായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം. കമൽഹാസൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നു സ്ഥാപിക്കാനും തേജസ്വി മറക്കുന്നില്ല. വാക്പയറ്റും ജാതിക്കളികളുമായി ബിഹാറിലെ പ്രചാരണത്തിന്റെ അവസാന ഘട്ടം കത്തിക്കയറുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ബക്സറിലും സസറാമിലും റാലികളിൽ പ്രസംഗിക്കും. കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നാളെ പട്നയിലും പാടലീപുത്രയിലും പ്രചാരണത്തിനെത്തും. രാഹുലിന്റെ നാളത്തെ വരവോടെ ബിജെപിയുടെ കഥ കഴിയുമെന്നാണു കോണ്ഗ്രസിന്റെ അവകാശവാദം. ബിജെപി, കോണ്ഗ്രസ് പാർട്ടികളുടെ മറ്റു ദേശീയ നേതാക്കളും പ്രചാരണ രംഗത്ത് സജീവമാണ്.
മോദിയും ചൗക്കിധാരും വിഷയമല്ല
ഭരണപക്ഷ റാലികളിൽ മോദി, മോദി വിളികളോ, പ്രതിപക്ഷ മഹാസഖ്യ റാലികളിൽ "ചൗക്കിദാർ ചോർ ഹെ' വിളികളോ ബിഹാറിൽ കേൾക്കാനില്ല. നിതീഷ് കുമാറും ജയിലിലുള്ള ലാലു പ്രസാദ് യാദവും തന്നെയാണ് പ്രചാരണത്തിന്റെ നായകർ. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിൽ മോദിക്കെതിരേ ചൗക്കിദാർ ചോർ ഹെ പ്രയോഗിക്കുന്നുണ്ടെങ്കിലും ബിഹാറിലെ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവും ജിതൻ റാം മാൻജിയും ഉപേന്ദ്ര കുഷ്വാഹയും അതു പറയാറില്ല.
കാവൽക്കാരൻ കള്ളൻ ആണെന്ന് മോദിയെ ആക്ഷേപിച്ചാൽ, ജയിലിൽ കഴിയുന്ന ലാലു പ്രസാദിനെ കള്ളനെന്ന് ബിജെപിക്കാർ വീണ്ടും വീണ്ടും ഉറക്കെ വിളിക്കുമെന്ന ഭയമാണ് ആർജെഡി നേതാക്കളെ പിന്നോക്കം വലിക്കുന്നത്. പ്രചാരണം ബൂമാറാംഗ് പോലെ തിരിച്ചടിക്കരുതല്ലോ. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണു തന്റെ പിതാവെന്നും പിന്നോക്ക വിഭാഗങ്ങളോട് ബിജെപിക്കും ജെഡിയുവിനും ശത്രുതയാണെന്നുമാണ് തേജസ്വി യാദവിന്റെ വാദം.
ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ആർജെഡിയുടെ പ്രധാന മുദ്രാവാക്യം. പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും രക്ഷ വേണമെങ്കിൽ ആർജെഡി- കോണ്ഗ്രസ് സഖ്യം വരണമെന്നും ഇവർ പറയുന്നു. എന്നാൽ രാഹുൽ ആയാലും ലാലു ആയാലും എല്ലാം കുടുംബവാഴ്ചയാണെന്ന് ബിജെപി ആരോപിക്കുന്നു. ജനങ്ങളെ കൊള്ളയടിച്ചു രണ്ടു കുടുംബങ്ങൾ അധികാരവും സന്പത്തും കൈക്കലാക്കുന്നതിന് അറുതി വരുത്തുമെന്നും ബിജെപി പറയുന്നു.
പാടലിപുത്രയിൽ നിന്ന് ജോർജ് കള്ളിവയലിൽ