Saturday, May 25, 2019 12:56 AM IST
പ്രതിപക്ഷ സഖ്യങ്ങൾ ഉണ്ടായതും ഉണ്ടാകാത്തതും ബിജെപിയുടെ വിജയത്തെ കാര്യമായി ബാധിച്ചില്ല. ഉത്തർപ്രദേശിലെ ഒന്പതുസീറ്റ് നഷ്ടമാണ് എതിർസഖ്യങ്ങൾമൂലം നഷ്ടമായെന്നു ബിജെപിക്കു പറയാനുള്ളൂ.
ബിജെപിയുടെ വൻവിജയത്തിനു പിന്നിലുള്ളതു ജനപിന്തുണയിലെ വർധന തന്നെയാണ്. ഹിന്ദി സംസ്ഥാനങ്ങളിലും ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും കൂടുതൽ പേർ ബിജെപിയിൽ വിശ്വാസമർപ്പിച്ചു. 2014-ലേക്കാൾ കൂടുതൽ പേർ ഇത്തവണ ബിജെപിയെ അനുകൂലിക്കുന്നതാണ് ഈ സംസ്ഥാനങ്ങളിൽ കണ്ടത്.
ഡൽഹി അടക്കം 15 സംസ്ഥാനങ്ങളിൽ നിന്നാണു ബിജെപിയും സഖ്യകക്ഷികളും ഈ മഹാവിജയം കുറിച്ചത്. എന്ഡിഎ ഇത്തവണ ഈ സംസ്ഥാനങ്ങളിൽ നിന്നായി 322 സീറ്റ് നേടി. മൊത്തം സീറ്റുകളുടെ 91.5 ശതമാനം. 2014-ൽ ഇവിടങ്ങളിൽ നിന്ന് 299 സീറ്റുണ്ടായിരുന്നു. എൻഡിഎ സീറ്റുകളുടെ 89 ശതമാനമായിരുന്നു അത്.
ആസാം 9 (7), തെലുങ്കാന 4 (1), ജമ്മു കാഷ്മീർ 3 (3), ത്രിപുര 2 (0), അരുണാചൽപ്രദേശ് 2 (1), മണിപ്പുർ 1 (0), ഗോവ 1 (2), ദമൻദിയു 1 (1), ചണ്ഡിഗഡ് 1 (1) എന്നിവിടങ്ങളിൽ നിന്നാണു ബിജെപി ശേഷിക്കുന്ന സീറ്റുകൾ നേടിയത്. ആന്ധ്രപ്രദേശ്, പുതുച്ചേരി, ദാദ്രനഗർ ഹവേലി, ആൻഡമാൻ-നിക്കോബർ എന്നിവിടങ്ങളിൽ ബിജെപിയും സഖ്യകക്ഷികളും 2014-ൽ ജയിച്ച സീറ്റുകൾ നഷ്ടപ്പെടുത്തി.
എതിർശക്തികൾ ഒരുമിച്ചിട്ടും ഉത്തർപ്രദേശിൽ ബിജെപിയുടെ വോട്ട് കൂടി. 46.3 ൽ നിന്ന് 50.3 ശതമാനത്തിലേക്ക്. എന്നാൽ സീറ്റ് കുറഞ്ഞു. അപ്നാദളിന്റെ രണ്ട് അടക്കം 73 ഉണ്ടായിരുന്നത് ഇത്തവണ 64 ആയി. (ബിജെപി 62, അപ്നാദൾ രണ്ട്)
വോട്ട്നില ഗണ്യമായി കൂടിയിട്ടും സീറ്റിൽ മാറ്റമില്ലാതെ പോയ സംസ്ഥാനമാണു ജാർഖണ്ഡ്. വോട്ട് 44.5-ൽ നിന്ന് 55.3 ആയിട്ടും സീറ്റ് 12 തന്നെ. കോൺഗ്രസ് സഖ്യം തങ്ങളുടെ രണ്ടു സീറ്റുകൾ കാത്തു. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായാണ് ബിജെപിക്ക് ഇവിടെ സഖ്യം.
ഗുജറാത്തിലും രാജസ്ഥാനിലും വോട്ട്നില ചെറിയ തോതിൽ വർധിച്ചു. മുഴുവൻ സീറ്റും കഴിഞ്ഞ തവണത്തേതുപോലെ നിലനിർത്തുകയും ചെയ്തു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വോട്ട് കാര്യമായി കൂടിയെങ്കിലും സീറ്റ് മുഴുവൻ നിലനിർത്തിയതു മാത്രമേയുള്ളു.
മഹാരാഷ്ട്രയിൽ വോട്ട് 48.4 ൽ നിന്ന് 50.9 ആയെങ്കിലും രണ്ടു സീറ്റ് ബിജെപി സഖ്യത്തിനു കുറഞ്ഞു. ബിജെപിയുടെയും ശിവസേനയുടെയും അംഗസംഖ്യയിൽ മാറ്റമില്ല. കഴിഞ്ഞ തവണ കൂടെ നിന്ന രണ്ടു ചെറുകക്ഷികൾ ഇത്തവണ ഇല്ലാതെ പോയതു മൂലമാണത്.
ഒഡീഷയിലും പശ്ചിമബംഗാളിലുമാണു വോട്ടിൽ വലിയ കുതിപ്പ്. ബംഗാളിൽ 17-ൽ നിന്നു 40 ശതമാനത്തിലേക്കു വോട്ട് കൂടിയപ്പോൾ സീറ്റ് രണ്ടിൽ നിന്നു 18 ആയി- ഒന്പതു മടങ്ങ്. ഒഡീഷയിൽ 21.9ൽ നിന്ന് 38.4 ശതമാനത്തിലേക്ക് ജനകീയ വോട്ട് വർധിച്ചപ്പോൾ സീറ്റ് ഒന്നിൽ നിന്ന് എട്ടിലേക്കു കുതിച്ചു. കർണാടകത്തിൽ ജനപിന്തുണ 43.4 ൽ നിന്ന് 55.2 ശതമാനമായതോടെ സീറ്റ് 17-ൽ നിന്ന് 26 ആയി.
ദേശീയതലത്തിൽ ബിജെപിയുടെ വോട്ട് 37.5 ശതമാനത്തിലേക്ക് ഉയർന്നു. 2014-ൽ 31.3 ശതമാനമായിരുന്നു. എൻഡിഎ വോട്ട് 38 ശതമാനത്തിൽ നിന്നു 45 ശതമാനത്തിലേക്കു വളർന്നു.