Saturday, May 25, 2019 1:25 AM IST
പൊതു വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു എന്നു മാധ്യമങ്ങളിലൂടെ അറിയുന്നു. ഏകീകരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വിളിച്ചുകൂട്ടിയ അധ്യാപക സംഘടനകളുടെ മീറ്റിംഗ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ബഹിഷ്കരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പൊതു സമൂഹത്തിന് ആവശ്യമായ മാറ്റങ്ങൾ ആരോഗ്യപരമായ ചർച്ചകളിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണു ജനാധിപത്യ മര്യാദ. അതാണ് ഇത്തരം സാഹചര്യങ്ങളിലുണ്ടായിരുന്ന കീഴ്വഴക്കവും.
കോളേജുകളിൽ നിന്നു പ്രീഡിഗ്രി കോഴ്സുകൾ സ്കൂൾ തലത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് സുദീർഘമായ പഠനങ്ങൾ നടത്തുകയും ഇതുമായി ബന്ധപ്പെട്ട മാനേജർമാർ ഉൾപ്പടെയുള്ളവരുമായി വിശദമായി ചർച്ചകൾ നടത്തുകയും ചെയ്തശേഷമാണ് 1998 - ൽ പ്ലസ് ടു കോഴ്സുകൾ വ്യാപകമായി ആരംഭിച്ചത്. പ്ലസ് ടു കോഴ്സിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉണ്ടായ സുപ്രീംകോടതി വിധി അനുസരിച്ച് ഹയർ സെക്കൻഡറിക്കു മാത്രമായി പ്രത്യേക നിയമന- യോഗ്യത- സേവന വേതന വ്യവസ്ഥകൾക്ക് രൂപം നൽകുന്ന സ്പെഷൽ റൂൾ നിർമിക്കണമെന്നു നിർദേശിക്കുകയും അതിനനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ റൂൾസ് കെ. ഇ ആറിൽ 32-ാം അധ്യായമായി ചേർക്കുകയും ചെയ്തിട്ടുള്ളതാണ്. എങ്കിലും പ്ലസ് ടു സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനായി സർക്കാർ നിയോഗിച്ച ലബ്ബ കമ്മീഷന്റെ റിപ്പോർട്ടുകൾ ഇനിയും പ്രാവർത്തികമാക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ എങ്ങനെ വിദ്യാഭ്യാസവകാശനിയമം ഫലപ്രദമായി നടപ്പിലാക്കാം എന്നതിനാവശ്യമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡോ. എം.എ. ഖാദർ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ 2017 ഒക്ടോബർ 19 ലെ സർക്കാർ ഉത്തരവു പ്രകാരം നിയമിച്ചു. 2009 ലെ വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളും 12-ാം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങളും സമർപ്പിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസമേഖലയിൽ ക്രിയാത്മകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മാനേജർമാരെ വിശ്വാസത്തിലെടുത്തു ചർച്ച ചെയ്യാൻ ഈ കമ്മിറ്റിയുടെ ചർച്ചകളിൽ ഒരു ഘട്ടത്തിലും തയാറായില്ല എന്നത് വലിയ ഒരു വിരോധാഭാസം തന്നെയാണ്.
2018 ഏപ്രിൽ - മേയ് മാസങ്ങളിൽ തെളിവെടുപ്പുകൾ പൂർത്തിയാക്കിയതിനുശേഷം 2018 ഡിസംബറിൽ ഹയർസെക്കൻഡറി അടക്കമുള്ള മേഖലയിലെ ഘടനാപരമായ മാറ്റങ്ങൾ കൂടി പരിഗണനാവിഷയമായി ഉൾപ്പെടുത്തിക്കൊണ്ട് പുതുക്കി നിശ്ചയിച്ച ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിനുശേഷം കമ്മിറ്റി പുതിയ അന്വേഷണമോ ചർച്ചകളോ നടത്തിയതായിട്ടറിവില്ല. എങ്കിലും ഈ മേഖലയിൽ വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന റിപ്പോർട്ടാണ് കമ്മിറ്റി 2019 ജനുവരി 25-ന് സർക്കാരിൽ സമർപ്പിച്ചിരിക്കുന്നത്.
ഈ റിപ്പോർട്ട് തത്ത്വത്തിൽ കാബിനറ്റും അംഗീകരിച്ചിരിക്കുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന കമ്മിറ്റിയുടെ നിർദേശങ്ങൾ അസംബ്ലിയിലും മറ്റ് ഉത്തരവാദിത്വപ്പെട്ട സമിതികളിലും ചർച്ച ചെയ്യാൻപോലും തയാറാവാതെ നടപ്പിലാക്കാൻ കാട്ടുന്ന ഈ തിടുക്കം ദുരൂഹമാണ്.
ഖാദർ കമ്മിറ്റി-നിർദേശങ്ങളും പ്രതികരണങ്ങളും
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടയായി കരുതപ്പെടുന്ന കോത്താരി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആകമാനം നടപ്പിലാക്കിയ 10+2+3 എന്ന ത്രിതല സംവിധാനമാണ് ഈ ഘടനാമാറ്റത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. ഇന്ത്യയിൽ +2 സംവിധാനം സിബിഎസ്ഇ യിൽ സീനിയർ സെക്കൻഡറിയും മറ്റു സ്റ്റേറ്റ് ബോർഡുകളിൽ ജൂണിയർ കോളജും ആയിരിക്കുന്പോൾ കേരളത്തിൽ മാത്രം സെക്കൻഡറിയിലേക്കാക്കാനാണ് ഈ കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ധർക്കു പുറമേ ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിലെ പ്രഫസർമാരും വിദ്യാഭ്യാസ വിചക്ഷണരും ഉൾപ്പെടുന്ന കോത്താരി കമ്മീഷൻ വളരെ വിപുലമായ അക്കഡേമിക് സമൂഹവുമായി നടത്തിയ അഭിമുഖത്തിലൂടെയും ചർച്ചകളിലൂടെയും രൂപപ്പെടുത്തി എടുത്ത നിർദേശങ്ങളാണ് ഈ മൂന്നംഗ സമിതിയുടെ കണ്ടെത്തലിലൂടെ മറി കടക്കാൻ ശ്രമിക്കുന്നത് എന്നത് നാം തിരിച്ചറിയേണ്ടതാണ്.
കുറ്റകരമായ പ്രവണതകൾ സമൂഹത്തിൽ, പ്രത്യേകിച്ച് സ്കൂൾ അന്തരീക്ഷത്തിൽ, വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്ത പ്രായപരിധിയിൽ പെട്ടവരെ ഒരു യൂണിറ്റായി ഇടപെടാൻ സാഹചര്യമൊരുക്കുന്നത് വളരെ അപകടകരമായ പ്രതിസന്ധി സൃഷ്ടിക്കും എന്നതിൽ സംശയം വേണ്ട. തങ്ങളുടെ ശാരീരിക വളർച്ചയിലുണ്ടാകുന്ന സാമൂഹിക വശം തിരിച്ചറിയാൻ സാധിക്കാത്ത സെക്കൻഡറി തലത്തിലുള്ള കുട്ടികളും ശാരീരിക വളർച്ചയുടെ സമൂഹിക വശം തിരിച്ചറിയുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളും ഒരേ കുടക്കീഴിൽ അണിനിരക്കുന്നത് സാമൂഹികമായും ധാർമികമായും ആരോഗ്യപരമായ സാഹചര്യമല്ല സൃഷ്ടിക്കുക. ആറുവയസ് മുതൽ 18 വയസ് വരെയുള്ള ഒരു മിശ്ര ഗ്രൂപ്പിനെ ഒരേ കാന്പസിൽ നിലനിർത്തുന്നത് മനശാസ്ത്രപരമായ കാഴ്ചപ്പാടിൽ തെറ്റാണ്.
വികേന്ദ്രീകരണവും - ഏകീകരണവും
ഗുണമേന്മയ്ക്കു വേണ്ടി വികേന്ദ്രീകരണത്തിന് മുൻതൂക്കം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഏകീകരണം ഒരു ഗുണവും ചെയ്യില്ല എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പഠിതാവിന്റെ അനുദിനജീവിത വ്യവഹാരത്തിലെ പൊതുവായ നൈപുണികളെ ആർജിക്കാൻ സഹായകമായ സെക്കൻഡറി തലവും ഒരു വ്യക്തിയെ സമൂഹത്തിൽ സ്വന്തം കാലിൽ നിൽക്കുന്നതിനാവശ്യമായ നൈപുണികൾ ആർജിക്കുന്നതിനാവശ്യമായ വ്യത്യസ്തങ്ങളായ പഠനലക്ഷ്യങ്ങളുള്ള ഹയർ സെക്കൻഡറി തലവും സംയോജിപ്പിക്കാനുള്ള നിർദേശത്തിന്റെ പ്രസക്തി മനസിലാക്കാൻ സാധിക്കുന്നില്ല. ഒരു വിദ്യാർഥിയെ വിഷയ വൈദഗ്ധ്യ മേഖലയിലേക്കും ഗവേഷണങ്ങളിലേക്കും നയിക്കേണ്ട ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ സാധ്യതയെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നത്.
പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി എന്നിങ്ങനെ പ്രത്യേക സംവിധാനം പ്രായത്തിനും അഭിരുചിക്കുമനുസരിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായമാകുമെന്നുള്ള വിദഗ്ധരുടെ അഭിപ്രായവും ഹയർ സെക്കൻഡറി സ്കൂൾ കാന്പസിൽ വ്യതിരിക്തമായി നിലനിൽക്കണമെന്ന കോത്താരി കമ്മീഷന്റെ ശിപാർശയുമാണ് ഈ തീരുമാനത്തിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടി എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാഭ്യാസം നിലവിലുള്ള വിഷയ വൈവിധ്യവും, വിവിധ വിഷയങ്ങളുടെ കോന്പിനേഷനുകളും കൊണ്ട് ഉന്നത നിലവാരത്തിൽ ഇപ്പോൾ തന്നെ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്.
ഹയർ സെക്കൻഡറി അധ്യാപക യോഗ്യതയായ 50% മാർക്കോടു കൂടിയ പിജിയും SET / NET / M.Phil / M.Ed / Ph.d യും അവശ്യമായിരിക്കെ ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള ഹൈസ്കൂൾ അധ്യാപകർക്ക് ഹയർസെക്കൻഡറിയിൽ പഠിപ്പിക്കാൻ സാഹചര്യമൊരുക്കുന്ന ഈ നിർദേശം കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാഭ്യാസസന്പ്രദായത്തിന്റെ തന്നെ ഗുണനിലവാരം തകർക്കും എന്നതിൽ സംശയമില്ല.
അതുപോലെ DPI, Higher Secondary Directorate, Vocational Higher Secondary Directorate എന്നീ മൂന്നു വിഭാഗങ്ങളേയും ഇതിന്റെ തലവന്മാരെയും ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ രൂപവത്കരിച്ച് അതിന്റെ ഡയറക്ടറുടെ കീഴിൽ കൊണ്ടുവരാനുള്ള നിർദേശമാണ് കമ്മിറ്റി വച്ചിട്ടുള്ളത്. നിലവിൽ ഡയറക്ടർ തസ്തിക ഐഎഎസ് കേഡറിലുള്ളവയാണ്. എന്നാൽ റിപ്പോർട്ടിൽ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറായി ഒരു സീനിയർ ഐഎഎസ് ഓഫീസറെയോ, സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രാവീണ്യമുള്ള അക്കാദമിക് വിദഗ്ധനെയോ നിയമിക്കാമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതു വിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും ഉയർന്ന തസ്തികയിൽ സർക്കാരിന്റെ അജൻഡകൾ നടപ്പിലാക്കാൻ പറ്റുന്ന ഒരു വ്യക്തിയെ പ്രതിഷ്ഠിക്കാനും വിദ്യാഭ്യാസവകുപ്പ് പൂർണമായും രാഷ്ട്രീയവത്കരിക്കാനും ലക്ഷ്യം വച്ചുള്ളതാണ് എന്ന സംശയിക്കേണ്ടിയിരിക്കുന്നു.
ഹയർ സെക്കൻഡറി സിലബസിന്റെ പരിധിയിൽ നിന്നു രൂപപ്പെടുത്തിയിരിക്കുന്ന ഹയർസെക്കൻഡറി ലാബുകൾ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും പങ്കു വയ്ക്കാൻ സാധിക്കുമെന്നതും ഹയർ സെക്കൻഡറിയുടെ മൂത്രപ്പുരകളും ശൗചാലയങ്ങളും കളിസ്ഥലങ്ങളും ഹൈസ്കൂൾ കുട്ടികൾക്കും ഉപയോഗിക്കാൻ അവസരമാകുമെന്നതും ബാലിശമായ അവകാശവാദങ്ങൾ മാത്രമാണ്.
മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസ റിപ്പോർട്ട് എന്ന പേരിലറിയപ്പെടുന്ന ഈ റിപ്പോർട്ടിൽ പ്രഫഷണലിസത്തെക്കുറിച്ചും ഗുണതാ മുന്നേറ്റത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെങ്കിലും മികവു വർധിപ്പിക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ ഒന്നും തന്നെയില്ല എന്നതു ശ്രദ്ധേയമാണ്.
ഹൈസ്കൂൾ - ഹയർ സെക്കൻഡറി പ്രവർത്തനങ്ങളിലെ ഭരണപരമായ പ്രതിസന്ധികൾ പരിഹരിക്കാൻ ഈ റിപ്പോർട്ട് സഹായകമാകുമെന്ന നിർദേശവും വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലും ഇത്തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്നില്ല എന്നു മാത്രമല്ല ആരോഗ്യപരമായ സഹകരണത്തോടെ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ് വസ്തുത.
2004 - ൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർ - പ്രിൻസിപ്പൽ നിയമനക്കേസിൽ ഹൈക്കോടതി ഫുൾ െബഞ്ചും സുപ്രീംകോടതിയും വിധിച്ചിട്ടുള്ളത്, ഹയർ സെക്കൻഡറി സ്കൂളുകളിൽ പത്താം ക്ലാസു വരെ അധികാരി ഹെഡ്മാസ്റ്ററും ഹയർ സെക്കൻഡറിയിലെ അധികാരി പ്രിൻസിപ്പലും ആകട്ടെ എന്നാണ്. അതുകൊണ്ട് ഈ കേന്ദ്രീകരണ നിർദേശം കോടതി വിധികൾക്ക് വിരുദ്ധവുമാണ്. ഹയർ സെക്കൻഡറി അധ്യാപകരേക്കാൾ യോഗ്യത കുറഞ്ഞ ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ അദ്ദേഹത്തേക്കാൾ അക്കഡേമിക് യോഗ്യതയുള്ള ഹയർ സെക്കൻഡറി അധ്യാപകരുടെ മുകളിൽ വൈസ് പ്രിൻസിപ്പലായി നിയമിക്കാനുള്ള നീക്കം യുക്തിക്കു നിരക്കാത്തതും അനാവശ്യമായ അസന്തുലിതാവസ്ഥക്കു കാരണമാകുന്നതുമാണ്.
ഹയർ സെക്കൻഡറി തലത്തിൽ നിലവിലുള്ള സന്പ്രദായത്തിലെ ഗുണപരവും ഭൗതികവും ഭരണപരവുമായ ശ്രേഷ്ഠതയെ തകർക്കാനേ ഖാദർ കമ്മിറ്റിയുടെ നിർദേശങ്ങൾ ഉപകരിക്കൂ.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് (ചെയർമാൻ, കെസിബിസി വിദ്യാഭ്യാസകമ്മീഷൻ)