Monday, May 27, 2019 12:09 AM IST
93 കോടി വോട്ടർമാർ, 543 ലോക്സഭാ മണ്ഡലങ്ങൾ, പത്തു ലക്ഷത്തി മുപ്പത്തയ്യായിരം പോളിംഗ് ബൂത്തുകൾ - ഇത്ര ബൃഹത്തായ ഒരു തെരഞ്ഞെടുപ്പ് മാമാങ്കം ലോകം കണ്ടിട്ടില്ല. പ്രധാനമന്ത്രിപദത്തിൽ വീണ്ടുമെത്തുന്ന നരേന്ദ്ര മോദിക്ക് അതിപ്രധാനമായ തീരുമാനങ്ങൾ പലതും ഉടൻ എടുക്കേണ്ടിവരും.
1. സാന്പത്തിക തളർച്ച മാറ്റുക
കഴിഞ്ഞ മൂന്നുനാലു കൊല്ലങ്ങളായി നമ്മുടെ സന്പദ്വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നു. സന്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന മൂന്നു തൂണുകളിൽ ആദ്യത്തേതു കാർഷികമേഖലയാണ്. മിക്ക സംസ്ഥാനങ്ങളിലും ഈ മേഖല തളർന്നു കിടക്കുന്നു. കർഷകർക്ക് ഉത്പന്നത്തിന് ന്യായമായ വിലയില്ല. വരുമാന മാർഗവും സാധനങ്ങൾ വാങ്ങാനുള്ള ക്രയശക്തിയുമില്ലാതെ നമ്മുടെ ഗ്രാമീണമേഖല മുഴുവൻ മരവിച്ചു കിടക്കുന്നു.
തൊഴിൽസേനയുടെ 50 ശതമാനവും ജോലി ചെയ്യുന്ന കാർഷികമേഖല ദേശീയ ഉത്പാദനത്തിന്റെ 16 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. ഈ മേഖലയിൽ നിന്നു കുറെ അധികം പേരെ അടർത്തിയെടുത്ത് അവർക്കു പുതിയ തൊഴിലുകളിൽ പരിശീലനം നൽകി സേവനമേഖലയിലേക്കു നിയോഗിക്കണം (സ്കിൽ ഡെവലപ്മെന്റ്). വിദഗ്ധരായ മെക്കാനിക്കുകളും ഡ്രൈവർമാരും ഇലക്ട്രീഷ്യൻമാരും പ്ലംബർമാരും മരപ്പണിക്കാരും വെൽഡർമാരും മെഷീനിസ്റ്റുകളും ഫിറ്റർമാരും കൽപ്പണിക്കാരും മറ്റും നമുക്കാവശ്യത്തിനില്ല.
കർഷകരുടെ ഉത്പന്നത്തിനു ന്യായമായ വില നൽകാൻ ഏർപ്പാട് ചെയ്യണം. അനവസരത്തിലുള്ള ഇറക്കുമതി നിയന്ത്രിച്ചേതീരൂ.
സന്പദ്വ്യവസ്ഥയുടെ അടുത്ത നെടുംതൂണായ വ്യാവസായിക മേഖലയുടെ സ്ഥിതിയും അവതാളത്തിലാണ്. അടുത്ത കാലത്ത് നാം വൻ വളർച്ച നേടിയ മേഖലകളിലെല്ലാം ഇന്നു തളർച്ച മാത്രം (ഉദാഹരണം - ഓട്ടോമൊബൈൽ ഇൻഡസ്ട്രി). ഇന്ത്യയ്ക്ക് അഞ്ചു കോടി ചെറുവീടുകൾ അത്യാവശ്യമാണെന്ന് പറയുന്പോഴും വീടു നിർമാണവും റിയൽ എസ്റ്റേറ്റ് ബിസിനസും ജീവനറ്റുനിൽക്കുന്നു. ഇതുമൂലം സ്റ്റീൽ, സിമന്റ് മറ്റ് ഭവനനിർമാണ സാമഗ്രികൾ ഇവയ്ക്കെല്ലാം ഡിമാന്റ് ഇല്ലാത്ത സ്ഥിതി. ഈ മേഖലയിൽ പുനരുജ്ജീവനത്തിന് നടപടി എടുത്തേതീരൂ. നോട്ട് നിരോധനവും ചൈനയിൽ നിന്നും മറ്റുമുള്ള ഇറക്കുമതിയുടെ കുത്തൊഴുക്കും കൂടി നമ്മുടെ നാട്ടിലെ ചെറുകിട വ്യവസായ മേഖലയെ തകർത്തുകഴിഞ്ഞിരിക്കുന്നു. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് നിവർന്നുനിൽക്കാൻ സഹായകരമായ പുതിയ നയം അത്യാവശ്യം.
2. ബജറ്റ് കമ്മി
കഴിഞ്ഞ നാലഞ്ചു കൊല്ലക്കാലത്ത് സർക്കാർ വിദേശ മൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനായി പല നടപടികൾ എടുത്തെങ്കിലും വേണ്ടത്ര പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. ബന്ധപ്പെട്ട നിക്ഷേപകരെ വിളിച്ചുവരുത്തി അവരുടെ ആശങ്കകൾ അകറ്റി എഫ്ഡിഐ എന്നു വിവരിക്കപ്പെടുന്ന ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് അടിസ്ഥാന സൗകര്യം, ഉത്പന്ന നിർമാണം തുടങ്ങിയ മേഖലകൾക്കു പുരോഗതി ഉണ്ടാക്കാൻ കഴിയും.
ബിജെപി സഖ്യവും കോണ്ഗ്രസ് സഖ്യവും ജനപ്രിയമായ നിരവധി പദ്ധതികൾ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. ഇവ നടപ്പിലാക്കണമെങ്കിൽ ബജറ്റ് കമ്മി ഉയർത്താതെ നിവൃത്തിയില്ലാത്ത സ്ഥിതിയാണു കമ്മി മൊത്തം ദേശീയ ഉത്പാദനത്തിന്റെ 3.4 ശതമാനത്തിൽ കവിഞ്ഞാൽ വിദേശ റേറ്റിംഗ് ഏജൻസികൾ ഇന്ത്യയ്ക്ക് വായ്പ എടുക്കാനുള്ള അർഹത കുറച്ചുകാട്ടുകയും അങ്ങനെ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും. അപ്പോൾ കമ്മിയുടെ ശതമാനം ഉയർത്താതെതന്നെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും.
3. തൊഴിലവസരങ്ങൾ വർധിപ്പിക്കുക
ഇന്ത്യയിൽ ആണ്ടുതോറും ഒന്നരക്കോടി പുതിയ ചെറുപ്പക്കാർ തൊഴിലന്വേഷകരായി എത്തുന്നു. അതായത് മാസം ഒന്നിന് പന്ത്രണ്ടു ലക്ഷം പേർ. കഴിഞ്ഞ മൂന്നുനാലു കൊല്ലങ്ങളിലായി പുതിയ തൊഴിലവസരങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ കഴിഞ്ഞ 45 കൊല്ലത്തിനിടയ്ക്ക് നാം കണ്ട ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണു രാജ്യം അനുഭവിക്കുന്നത് (7.6%). ഈ സ്ഥിതി മാറ്റിയെടുക്കുക മറ്റൊരു വെല്ലുവിളി.
4. ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും
ഐഎൽഎഫ്എസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ തകർച്ച കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയ്ക്കുണ്ടായ വലിയ സംഭവമായിരുന്നു. നമ്മുടെ ബാങ്കുകളുടെ കെടുകാര്യസ്ഥതയും വളരെ ഉയർന്ന എൻ.പി.എയും (Non performing asset - കിട്ടാക്കടം) മറ്റൊരു വലിയ പ്രശ്നം. ധനകാര്യമേഖലയെ മുഴുവൻ ശുദ്ധീകരിക്കുകയും കാര്യക്ഷമമാക്കുകയും സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുകയും അത്യാവശ്യം.
5. വ്യാപാര കമ്മി
നമ്മുടെ കയറ്റുമതി വരുമാനം ഉയർത്തിയേ തീരൂ. ഇന്ന് ഏതാണ്ട് 60,000 കോടി ഡോളറിന്റെ ഇറക്കുമതി നടക്കുന്പോൾ 37,500 കോടി ഡോളർ മാത്രമാണ് കയറ്റുമതി. ഈ വിടവ് ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കണം. ഏറ്റവും വലിയ ഇറക്കുമതി ഇനമായ ക്രൂഡോയിലിന്റെ വില നമ്മുടെ ഭാഗ്യത്തിന് ഇക്കൊല്ലം അധികം ഉയരാൻ ഇടയില്ല എന്നാണ് സൂചന. പക്ഷേ അമിതമായ തോതിൽ നടക്കുന്ന സ്വർണ ഇറക്കുമതി നിയന്ത്രിച്ചേതീരൂ. തികച്ചും അനാവശ്യമായ മറ്റു ചില ഇറക്കുമതി ഇനങ്ങൾ ഉദാ: റബർ, നിയന്ത്രിക്കണം.
6. വിലക്കയറ്റം നിയന്ത്രിക്കുക
പുതിയ സർക്കാരിനു നേരിടാൻ താരതമ്യേന എളുപ്പമുള്ള മറ്റൊരു വെല്ലുവിളി ഇതാണ്. ഇക്കൊല്ലം നല്ല മഴ കിട്ടിയാൽ കാർഷിക ഉത്പാദനം മെച്ചപ്പെടും. അല്ലെങ്കിൽപോലും, അരി, ഗോതന്പ് മുതലായവയുടെ വൻ ശേഖരവും താരതമ്യേന കുറഞ്ഞ വിലയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യഎണ്ണയുടെ ലഭ്യതയും അനുകൂല ഘടകങ്ങൾ.
പുതിയ സർക്കാർ ഈ പ്രശ്നങ്ങളെയെല്ലാം എങ്ങനെ നേരിടുന്നുവെന്നു നിരീക്ഷിക്കേണ്ടതുണ്ട്. വളർച്ചാ ശതമാനം ഉയർന്നാൽ മാത്രം പോരല്ലോ, താഴെത്തട്ടിലുള്ളവർക്കും സാന്പത്തിക വളർച്ചയുടെ പ്രയോജനം ലഭ്യമാകണം.
എല്ലാറ്റിനും അടിസ്ഥാനം സത്യസന്ധവും സുതാര്യവുമായ വിധത്തിൽ തീരുമാനങ്ങളെടുക്കാനുള്ള സർക്കാരിന്റെ സന്നദ്ധതയാണ്. ഉയർന്ന ലക്ഷ്യം മാത്രം പോരാ. പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിലും സ്ഥിതി മെച്ചമാകണം.
കഴിഞ്ഞ എട്ടുപത്ത് കൊല്ലമായി അവഗണന അനുഭവിച്ചു തളർന്ന കാർഷികമേഖലയ്ക്കു പുതുജീവൻ നൽകണം. പുതിയ സാങ്കേതികവിദ്യകളും വിപണനതന്ത്രങ്ങളും കൃഷിക്കാരുടെ ഉത്പാദനക്ഷമത ഉയർത്താനും അവർക്കു ന്യായവില ലഭ്യമാക്കാനും വേണ്ടി ഉപയോഗപ്പെടുത്തണം. കൃഷി, സംസ്ഥാനങ്ങളുടെ ചുമതലയിലുള്ള വിഷയമായതുകൊണ്ട് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകണം.
പി.സി. സിറിയക്