Monday, May 27, 2019 12:11 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിൽ ദയനീയപ്രകടനം കാഴ്ചവച്ച പാർട്ടികൾക്കു ചരമക്കുറിപ്പെഴുതുക നിരീക്ഷകരുടെ ഒരു പതിവായിട്ടുണ്ട്. ജനാധിപത്യത്തിൽ ജയിക്കുന്നതും തോൽക്കുന്നതും സാധാരണമാണ്. ചില തെരഞ്ഞെടുപ്പുകളിൽ ചില ദേശീയപാർട്ടികൾ തൂത്തെറിയപ്പെടലിന്റെ വക്കോളമെത്തുന്നതായി നാം കാണുന്നു. അതിനർഥം ആ പാർട്ടി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കു തൂത്തെറിയപ്പെട്ടു എന്നല്ല. അതിനടുത്തെങ്ങുമല്ല വസ്തുത. നാണംകെട്ട തോൽവി ഒരു തിരിച്ചുവരവിന് എല്ലാ ശ്രമവും നടത്താൻ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കും.
1984-ൽ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നു കോൺഗ്രസ് തൂത്തുവാരുകയും രാജീവ്ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അംഗസംഖ്യ പാർലമെന്റിൽ വെറും രണ്ടംഗങ്ങളായി ചുരുങ്ങിയിരുന്നു. എന്നാൽ, 1989-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം വളരെ മോശമായി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും രാജീവ്ഗാന്ധി പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു. രാജീവ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന വി.പി. സിംഗ് പെട്ടെന്നു തട്ടിക്കൂട്ടിയ നാഷണൽ ഫ്രണ്ടിന്റെ ലേബലിൽ പ്രധാനമന്ത്രിയായി ഒരുവർഷത്തോളം ഭരിച്ചു. വി.പി. സിംഗ് മന്ത്രിസഭയുടെ പതനത്തെത്തുടർന്നു പ്രധാനമന്ത്രിയായ ചന്ദ്രശേഖറിന് ഏഴുമാസത്തോളം ഭരിക്കാനേ കഴിഞ്ഞുള്ളു. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറുകയും പി.വി. നരസിംഹറാവു പ്രധാനമന്ത്രിയാവുകയും ചെയ്തു.
റാവു അഞ്ചുവർഷം പൂർത്തിയാക്കിയശേഷം 1996-ൽ നടന്ന തെരഞ്ഞെടുപ്പിൽ അടൽ ബിഹാരി വാജ്പേയി 16 ദിവസത്തേക്കു പ്രധാനമന്ത്രിയായി. പിന്നെ കോൺഗ്രസിന്റെ തുടർച്ചയായ പിന്തുണമാറ്റങ്ങളുടെ ഫലമായി എച്ച്.ഡി. ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്റെയും നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭകൾ വന്നു. 1999-ൽ വാജ്പേയി വീണ്ടും പ്രധാനമന്ത്രിയാവുകയും അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുകയും ചെയ്തു.
2004-ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെടുകയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിൽ വരികയും പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് പത്തുവർഷം പൂർത്തിയാക്കുകയും ചെയ്തു. 2014-ലെ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎയ്ക്കു ഭൂരിപക്ഷം കിട്ടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവർത്തിക്കുകയും ലോക്സഭയിലെ പാർട്ടിയുടെ അംഗബലം 303 ആയി ഉയർത്തുകയും ചെയ്തു. 1984-ലെ രണ്ടിൽനിന്ന് 2019-ൽ 303. അതാണു ജനാധിപത്യത്തിലെ രാഷ്ട്രീയം.
ഭാഗ്യങ്ങൾ മാറിവരും
ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ചു രാഷ്ട്രീയക്കാരുടെ ഭാഗ്യങ്ങൾ മാറിവരും. തെരഞ്ഞെടുപ്പിലെ തോൽവിയോ നാണംകെട്ട വൻ പരാജയമോകൊണ്ട് ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ അന്ത്യമാകുന്നില്ല.
ഇടതുപക്ഷ പാർട്ടികളുടെ കാര്യമെടുത്താൽ, കേന്ദ്രത്തിൽ അവരുടെ പ്രാധാന്യം അവരുടെ എണ്ണംകൊണ്ടായിരുന്നില്ല. ലോക്സഭയിൽ ഏതാനും ഇരുപതുകളോ രാജ്യസഭയിൽ അതിലും കുറവോ അംഗങ്ങളേ ഇടതുപക്ഷത്തിനു പരമാവധി ഉണ്ടായിരുന്നുള്ളു. അവരിൽ പലരും പ്രസംഗപാടവംകൊണ്ടും വിഷയത്തിലുള്ള അറിവുകൊണ്ടും മറ്റു പലരേയുംകാൾ മികച്ച പ്രകടനം പാർലമെന്റിൽ നടത്തി. ചില സീനിയർ ഇടതുപക്ഷ നേതാക്കൾ പ്രസംഗിക്കുന്പോൾ പ്രധാനമന്ത്രിപോലും പ്രസംഗം കേൾക്കാൻ സഭയിൽ എത്താറുണ്ടായിരുന്നു. പ്രസ് ഗാലറിയും നിറഞ്ഞിരിക്കും.
ഉദാഹരണത്തിനു ജവഹർലാൽ നെഹ്റു സഭയിലുണ്ടായിരിക്കുന്പോഴാണു പ്രഫ. ഹിരൺ മുഖർജി മിക്കവാറും പ്രസംഗിക്കുക. ഇന്ദ്രജിത് ഗുപ്ത പ്രസംഗിക്കുന്പോൾ സഭയിലുണ്ടായിരിക്കാൻ ഇന്ദിരാഗാന്ധി ശ്രദ്ധിക്കുമായിരുന്നു. ഈയടുത്തകാലത്തു സീതാറാം യെച്ചൂരി പ്രസംഗിക്കുന്പോൾ ബിജെപി നേതാക്കളും അതു കേൾക്കാൻ ശ്രദ്ധ പുലർത്തി.
കമ്യൂണിസ്റ്റുകൾ മാത്രമല്ല, മധു ലിമായെ, നാഥ് പൈ, ജോർജ് ഫെർണാണ്ടസ്, അണ്ണാദുരൈ, വാജ്പേയി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. തമിഴ്നാട്ടിൽ നിന്നുള്ള അണ്ണാദുരൈ ഔദ്യോഗിക ഭാഷയെക്കുറിച്ച് സംസാരിക്കുന്പോൾ നെഹ്റു അതു ശ്രദ്ധിച്ചു കേൾക്കുകയും മറ്റംഗങ്ങളുടെ തലയ്ക്കു മുകളിലൂടെ ആ പ്രസംഗം പോകരുതെന്നു പറയുകയും ചെയ്യുമായിരുന്നു. നല്ല ഒരു പ്രസംഗം സർക്കാരുകളുടെമേൽ ചെലുത്തുന്ന സ്വാധീനം അതാണ്. നിയമമന്ത്രാലയത്തിലെ വിദഗ്ധർ തയാറാക്കുന്ന ബില്ലുകളിൽ പല പിഴവുകളും എച്ച്.വി. കാമത്ത് ചൂണ്ടിക്കാട്ടുമായിരുന്നു. പലപ്പോഴും അദ്ദേഹം കൊണ്ടുവരുന്ന ഭേദഗതികൾ വിദഗ്ധാഭിപ്രായം എന്ന നിലയിൽ സർക്കാരുകൾ സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത്തരം പ്രഗത്ഭരുടെ പട്ടിക നീണ്ടതാണ്. സർക്കാരിനെ ആക്രമിച്ചുകൊണ്ടു നടത്തുന്ന ഉശിരൻ പ്രസംഗത്തിന്റെ പേരിലാണ് ഇടതുനേതാക്കൾ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ചുരുക്കം ചില അംഗങ്ങൾക്കുപോലും നല്ല സംഭാവനകൾ ചെയ്യാൻ കഴിയും എന്നാണ് ഇതിനർഥം. ഈ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ സിപിഎമ്മിന്റെ മൂന്നും സിപിഐയുടെ രണ്ടും അംഗങ്ങളേ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു. വളരെ ചെറിയ സംഖ്യ. അധികാരത്തിൽ പങ്കു കിട്ടുമെന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ ഇടതുപക്ഷം കണക്കുകൂട്ടിയിട്ടില്ല, മുന്പ് അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും. എന്നാൽ, മുൻ കമ്യൂണിസ്റ്റുകൾ പലതവണ കേന്ദ്രമന്ത്രിസഭയിൽ എത്തിയിട്ടുണ്ട്. തങ്ങളുടെ വീക്ഷണം നിർബന്ധിച്ചുപോലും അവതരിപ്പിക്കുന്നതിനും സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്നതിനുമാണ് അവർ ഈ അവസരങ്ങൾ പ്രധാനമായും പ്രയോജനപ്പെടുത്തിയത്. അങ്ങനെ ഒരു തിരുത്തൽ ശക്തിയായി ഇടതുപക്ഷംനിന്നു.
ഉദാഹരണത്തിന് ഇടതുപക്ഷം പിന്താങ്ങിയ അവസരത്തിൽ ഒന്നാം യുപിഎ സർക്കാർ നന്നായി മുന്നോട്ടുപോയി. ഇടതുപക്ഷം പിരിഞ്ഞപ്പോഴാണു യുപിഎ സർക്കാരിനു പ്രശ്നങ്ങൾ തുടങ്ങിയത്. ഇപ്പോഴത്തെ ഇടതുപക്ഷ നേതാക്കൾ ലില്ലിപ്പൂപോലെ വെളുത്ത മാലാഖമാരോ എല്ലാം തികഞ്ഞവരോ ആണെന്നല്ല പറഞ്ഞുവരുന്നത്. അല്ലേയല്ല.
കാരണങ്ങൾ പലത്
കേരളത്തിൽ ഇടതുപക്ഷത്തിനു ജനങ്ങൾ ഇപ്പോൾ കൊടുത്ത നാണംകെട്ട പരാജയത്തിനു കാരണങ്ങൾ പലതുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ, പാർട്ടി നേതാക്കൾക്കെതിരേ ലൈംഗികാരോപണങ്ങൾ വന്നപ്പോൾ നടപടിയെടുക്കാതിരിക്കൽ, അധികാര ദുർവിനിയോഗം, ശബരിമല വിഷയം കൈകാര്യംചെയ്തു വഷളാക്കിയത്, ചില നേതാക്കളുടെ ധാർഷ്ട്യംനിറഞ്ഞ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെല്ലാം ഇപ്പോഴത്തെ നേതാക്കളെ ജനങ്ങളിൽനിന്നകറ്റി. അതുകൊണ്ടാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഒരുപക്ഷേ ആദ്യമായി മുഖ്യമന്ത്രിയുമായി വിയോജിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സീനിയർ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭാവം നിരവധി പാർട്ടി അനുഭാവികൾക്കു വിഷമമുണ്ടാക്കിയിരുന്നു.
ഹിന്ദുത്വശക്തികളുടെ വെല്ലുവിളി നേരിടുന്നതിന് എല്ലാ മതേതര ശക്തികളും യോജിക്കണമെന്ന യെച്ചൂരി ലൈനായിരുന്നു പിന്തുടരേണ്ടിയിരുന്നത്. എന്നാൽ, കാരാട്ട് പക്ഷം അതു തള്ളിക്കളയുകയും തങ്ങളുടെ ലൈൻ നടപ്പാക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകൾ മതേതര ആശയങ്ങളിൽ വെള്ളംചേർത്തതായി ന്യൂനപക്ഷങ്ങൾ കരുതാൻ ഇതിടയാക്കി. കേരളത്തിലെ ഇടതുസർക്കാർ കാരാട്ട് ലൈൻ പിന്തുടരുക മാത്രമല്ല, ശബരിമല വിഷയം വഷളായി കൈകാര്യംചെയ്തും ഭരണത്തിലെ കെടുകാര്യസ്ഥതയും തങ്ങളുടെ ശൈലിയും വഴിയും ജനവികാരം കൂടുതലായി തങ്ങൾക്കെതിരാക്കുകയും ചെയ്തു. താൻ ദീർഘകാലമായി പിന്തുടരുന്ന ശൈലി മാറ്റില്ലെന്നു മുഖ്യമന്ത്രി പറയുന്നു.
പാർട്ടി ഉന്നതനേതൃത്വം ഇതെല്ലാം സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. ഇതവഗണിച്ചാൽ അവർക്കുതന്നെയായിരിക്കും അതിന്റെ ദോഷഫലം അനുഭവിക്കേണ്ടിവരിക. നിയമസഭയിലെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുവർഷം മാത്രമാണു ബാക്കി.
ഒരു തെരഞ്ഞെടുപ്പു പരാജയം ഒരു പാർട്ടിയുടെയോ നേതാവിന്റെയോ അവസാനമല്ല എന്നു പറയാൻ മാത്രമാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിച്ചത്. ഇതു ചരമക്കുറിപ്പ് എഴുതാനോ സ്മാരകശിലകൾ തയാറാക്കാനോ ഉള്ള സമയവുമല്ല. ഭരണാധികാരികളെ തിരുത്താൻ ജനങ്ങൾക്കു കിട്ടുന്ന ഒരു അവസരമാണ് തെരഞ്ഞെടുപ്പ്. ജനവികാരത്തിന്റെ പ്രതിഫലനമാണത്. അതിനെ മാനിക്കണം. ഈ സന്ദേശം ശ്രദ്ധിക്കാനും സ്വയം തിരുത്താനും ഭരണാധികാരികൾ തയാറാവുകയാണെങ്കിൽ അവർക്കുതന്നെ നല്ലത്.