Monday, June 3, 2019 12:10 AM IST
“ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള നികുതി കുറച്ചില്ല, അതുകൊണ്ട് ഇന്ത്യയിൽനിന്ന് തിരിച്ചു കയറ്റുമതിക്കുള്ള നികുതിയിളവ് നിർത്താൻ പോവുന്നു’’- ഇതാണ് ഇന്ത്യയുമായുള്ള വ്യാപാരം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയുടെ രത്നച്ചുരുക്കം. കഴിഞ്ഞ 50 വർഷങ്ങളായി ഇന്ത്യ അനുഭവിച്ചുവരുന്ന സവിശേഷ വ്യാപാര പരിഗണന അഥവാ ജിഎസ്പി- ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് പിൻവലിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരുന്പോൾ ഇന്ത്യൻ വാണിജ്യമേഖലയെ കാത്തിരിക്കുന്നത് ഒട്ടനവധി ആശങ്കകളാണ്.
ചൈനയുമായി ഏതാനും മാസങ്ങളായി വ്യാപാരയുദ്ധത്തിൽ ഏർപ്പെട്ടുവരുന്ന അമേരിക്കൻ പ്രസിഡന്റ് അതിൽ മഞ്ഞുരുക്കലിന്റെ പാതയിലാണിപ്പോൾ. ചൈനയുമായി സൗഹൃദ ചർച്ച നടക്കുന്പോൾ തന്നെയാണു ട്രംപ് ഇന്ത്യയുടെയും തുർക്കിയുടെയും വ്യാപാര-വാണിജ്യരംഗത്തെ കടന്നാക്രമിച്ചിരിക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ, ഹാർലി-ഡേവിഡ്സൺ എന്ന ആഡംബര മോട്ടോർസൈക്കിൾ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിന് 100 ശതമാനത്തിലധികം നികുതിയാണ് ചുമത്തപ്പെടുന്നത്. ട്രംപിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽനിന്നുള്ള ഇരുചക്രവാഹനങ്ങൾക്ക് നികുതി ഒന്നുംതന്നെ അമേരിക്ക ഈടാക്കുന്നില്ല. നികുതി കാര്യത്തിൽ കടുത്ത അസമത്വം നിലനിൽക്കുന്നുവെന്ന അഭിപ്രായമാണ് അമേരിക്കൻ ഭാഗത്തുള്ളത്.
വിവരസാങ്കേതിക രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്ക് ഏതാനും മാസം മുന്പ് വീസാനിയന്ത്രണം ഏർപ്പെടുത്തിയതു മുതൽ തുടങ്ങുന്നു ട്രംപിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകൾ. പുറംജോലി കരാറിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ കന്പനികൾക്കു കടുത്ത നികുതിയാണ് ട്രംപ് ചുമത്തിയത്. അതോടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഐടി കന്പനികൾ പലതും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. തദ്ദേശ തൊഴിലുകളും വാണിജ്യവും സംരക്ഷിച്ച് കൈയടി നേടാനുള്ള ട്രംപിന്റെ ശ്രമങ്ങൾ ഇന്ത്യൻ ടെക്കികളെ കാര്യമായി ബാധിക്കുന്നുണ്ട്.
വാഹനങ്ങൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, ഇലക്ട്രിക് കേബിളുകൾ, വയറുകൾ തുടങ്ങിയവയാണ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതികളിൽ പ്രധാനമായത്. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 121 ഉത്പന്നങ്ങൾക്ക് അമേരിക്ക നല്കിയിരുന്ന ജിഎസ്പി എന്ന സന്പൂർണ തീരുവ ഇളവാണ് 60 ദിവസത്തിനുള്ളിൽ ഇല്ലാതാവാൻ പോവുന്നത്. കാർഷിക, കൈത്തറി മേഖലകളെ മാത്രമല്ല ഇതു ബാധിക്കുക. ഇന്ത്യയിൽ ആയിരക്കണക്കിനു പേർക്കു തൊഴിൽ നല്കുന്ന സമുദ്രവിഭവ വ്യവസായത്തെയും അവരുടെ കയറ്റുമതി സാധ്യതകളെയും ഇതു കാര്യമായി ബാധിക്കും.
താരിഫ് കിംഗ് അഥവാ നികുതികളുടെ രാജാവ് എന്നാണ് ട്രംപ് ഒരിക്കൽ ഇന്ത്യയെ വിശേഷിപ്പിച്ചത് . ആരോഗ്യസേവനരംഗത്തുള്ള ഉപകരണങ്ങളുടെ (മെഡിക്കൽ എക്വിപ്മെന്റ്) കാര്യത്തിൽ അമേരിക്കയുടെ ഒരു പ്രധാന വിപണിയാണ് ഇന്ത്യ. ഹൃദ്രോഗികൾക്കുള്ള സ്റ്റെന്റ് നിർമിച്ചു നല്കുന്ന അമേരിക്കൻ കന്പനികളുടെ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കു വൻ തീരുവ ചുമത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ച പുതിയ ഘടകങ്ങളിലൊന്ന്. ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഇന്ത്യ വളരെ ഉയർന്ന ഇറക്കുമതി ചുങ്കമാണ് ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ നിരന്തര ആവശ്യം പരിഗണിച്ച് ഹാർലി ഡേവിഡ്സന്റെ ഇറക്കുമതിച്ചുങ്കം 100-ൽനിന്ന് 50 ശതമാനമായി ചുരുക്കിയെങ്കിലും ട്രംപ് എന്ന ബിസിനസുകാരൻ ഒട്ടും തൃപ്തനല്ല.
ഇന്ത്യയുടെ കയറ്റുമതിയുടെ 15 ശതമാനം അമേരിക്കയിലേക്കാണ്. 1900 ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ജിഎസ്പി ആനുകൂല്യങ്ങൾ നല്കിവരുന്ന അമേരിക്ക 60 ദിവസത്തിനകം അത് നിർത്തുന്നത് ഇന്ത്യയുടെ കയറ്റുമതിവരുമാനത്തിൽ ഇടിവുണ്ടാക്കും. ആമസോൺ, വാൾമാർട്ട്, ഫ്ലിപ്കാർട്ട് എന്നിങ്ങനെയുള്ള ഓൺലൈൻ കന്പനികൾക്ക് കടുത്ത നികുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കവും ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. മാസ്റ്റർ കാർഡ്, വിസ കാർഡ് തുടങ്ങിയ ഓൺലൈൻ സാന്പത്തിക വിനിമയ പ്രസ്ഥാനങ്ങൾക്കുമേലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവും ട്രംപിന്റെ പ്രകോപനത്തിനു പിന്നിലുണ്ട്.
ഇന്ത്യയിൽ 10 മുതൽ 14 വരെ ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്പോൾ അമേരിക്കയിൽ അതു നാലു ശതമാനത്തിൽ താഴെ മാത്രമാണ്. ഇറക്കുമതി തീരുവകൾ സമീകരിച്ചാൽ അത് ഇന്ത്യൻ ആഭ്യന്തര വ്യാപാരത്തെ വളരെ ദോഷകരമായി ബാധിക്കും. ഇന്ത്യ കൂടുതൽ വിപണികൾ തേടേണ്ടതായി വരും. നിലവിൽ ഇന്ത്യൻ കയറ്റുമതിയുടെ എട്ടു ശതമാനം മാത്രമാണ് ആഫ്രിക്കയിലേക്കുള്ളത്. ലാറ്റിനമേരിക്കയിലേക്കാകട്ടെ രണ്ടു ശതമാനം മാത്രവും. വിപണി വലുതാക്കുക മാത്രമാണ് ഇന്ത്യക്കു മുന്പിലുള്ള ഏക പോംവഴി.
ദേശീയവാദത്തിൽ ഊന്നി വിദേശവ്യാപാരത്തിൽ കടുത്ത നിലപാടെടുത്ത് ആഭ്യന്തര രാഷ്ട്രീയത്തിൽ കൈയടി വാങ്ങാനാണ് ട്രംപിന്റെ ശ്രമം. വ്യാപാര മുൻഗണനാപദവി ഇന്ത്യക്കു പിൻവലിക്കുന്നതിലൂടെ തുറന്ന വാതിലുകൾ പതുക്കെ അടയ്ക്കാനുള്ള ശ്രമംതന്നെയാണു നടത്തുന്നത്. രണ്ടാമതും പദവിയിലെത്താൻ ട്രംപ് അഭ്യാസങ്ങൾ പലതും ഇനിയും നടത്തിയേക്കാം.
ഡോ. സന്തോഷ് വേരനാനി