Tuesday, June 4, 2019 12:06 AM IST
കോട്ടയത്തെ സ്വകാര്യ ലാബിൽ തെറ്റായ രോഗനിർണയത്തിന്റെ ഫലമായി ഒരു രോഗിക്ക് അനാവശ്യമായി കീമോ ചികിത്സ നടത്തിയെന്ന വാർത്ത കേരളത്തിന്റെ ആരോഗ്യചികിത്സാരംഗത്തെ കറുത്ത അധ്യായമായേ നോക്കിക്കാണാനാവൂ. "ബിഫോർ’ ആൻഡ് "ആഫ്റ്റർ’ എന്ന നിലയിൽ പ്രസിദ്ധീകരിച്ച രോഗിയുടെ ചിത്രങ്ങൾ ആരിലും വേദനയുളവാക്കും. ഒരു ഡോക്ടറും ഒരു ടെക്നീഷനും ബോധപൂർവം ഒരു രോഗിയെ ഉപദ്രവിക്കുകയില്ലെന്നു ലേഖകൻ ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ ആ രോഗിയുടെ ആരോഗ്യത്തിനേറ്റ ആഘാതം ഇല്ലാതാക്കാൻ എന്തെങ്കിലും ശിക്ഷയ്ക്കോ നഷ്ടപരിഹാരത്തിനോ സാധിക്കുകയില്ല.
ഖേദകരവും മാപ്പർഹിക്കാത്തതുമായ ഈ സംഭവത്തിൽനിന്നു സർക്കാരടക്കം ബന്ധപ്പെട്ടവർ ഗൗരവമായ ചില വസ്തുതകൾ ഉൾക്കൊള്ളേണ്ടതുണ്ട്. പ്രാഥമികമായി സ്വകാര്യലാബിന്റെ അനാസ്ഥ എന്നു പറയാമെങ്കിലും രോഗിയുടെ പരിശോധനാ റിപ്പോർട്ട് ഡോക്ടറുടെ സമക്ഷം കൃത്യസമയത്തുതന്നെ എന്തുകൊണ്ട് എത്തിച്ചില്ല എന്ന ഗൗരവമായ ചോദ്യത്തിന് മെഡിക്കൽ കോളജ് അധികൃതർ ഉത്തരം പറഞ്ഞേ പറ്റൂ. എന്താ, അർബുദം സംശയിക്കുന്ന ഒരു രോഗിയുടെ ജീവനു സാങ്കേതികത്വത്തിനു മുന്പിൽ വിലയില്ലെന്നായോ? രോഗി സംഘടനാശക്തിയില്ലാത്ത നിസഹായാവസ്ഥയിലായതിനാൽ തീരെ അവഗണിക്കാമെന്നു കരുതരുതെന്നു ബന്ധപ്പെട്ടവർ മനസിലാക്കിയേ പറ്റൂ.
സ്തനാർബുദമെന്ന രോഗനിർണയം വന്നയുടൻ പ്രത്യാഘാതങ്ങൾ പരിഗണിച്ചു ചികിത്സ ആരംഭിച്ചതിൽ ഡോക്ടർമാരിൽ കുറ്റമാരോപിക്കുകവയ്യ. പക്ഷേ കൗണ്ടർചെക്ക് ആവശ്യമുള്ള ഒരു മേഖലയാണത്. അൽപം അശ്രദ്ധമൂലം തെറ്റായ ശരീരഭാഗങ്ങളെ മുറിച്ചുമാറ്റുന്ന സംഭവങ്ങളും ഇല്ലാതില്ലല്ലോ. ശസ്ത്രക്രിയകൾ ഒരു ഡോക്ടർ ഒറ്റയ്ക്കല്ലല്ലോ ചെയ്യുന്നത്. അനസ്തീസിയ വിഭാഗം, വിദഗ്ധരായ തിയറ്റർ നഴ്സുമാർ, മറ്റു ഫ്ളോർ സ്റ്റാഫ് എല്ലാവർക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്വമുണ്ട്.
പതോളജി, മൈക്രോബയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ റിപ്പോർട്ടിൽ ഒപ്പ് ചാർത്തിയാൽ മാത്രം പോരാ, സ്ലൈഡ് പരിശോധനയോടൊപ്പം മൊത്തം അവയവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ബന്ധപ്പെടുത്തി, രോഗികളോടുള്ള പ്രതിബദ്ധതയെപ്രതി സർജറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളുമായി നേരിട്ടു സന്പർക്കം പുലർത്തണം.
കോട്ടയം മെഡിക്കൽ കോളജ് സംഭവത്തിൽ ശരിയായ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു കീമോ ചികിത്സ നിർത്തിവച്ചതായാണ് മനസിലാക്കുന്നത്. എങ്കിലും തെറ്റായ ചികിത്സയുടെ ആഘാതം ശരീരത്തിനേറ്റു എന്നതു സത്യമാണ്. ശരീരത്തിലെ ന്യൂനതകൾ ശരീരത്തിന്റെ അന്തർഘടനാ പുനർജീവനംവഴി കുറേയേറെ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ സ്രഷ്ടാവ് സൃഷ്ടിക്കു നൽകിയ വരങ്ങളിലൊന്നാണ്.
ആവർത്തിക്കരുത്
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗരേഖകൾ പാലിക്കപ്പെടണം. 2010-ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ തികച്ചും അപ്രായോഗികമാകയാൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും എതിർപ്പുണ്ടായി. ഇതിൽ കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ, നിയമം അംഗീകരിച്ചു നടപ്പാക്കാത്തതിന്റെ പേരിൽ അറസ്റ്റടക്കമുള്ള നടപടികൾ തടഞ്ഞു. പക്ഷേ മറ്റു പതിനാറു സംസ്ഥാനങ്ങൾ നിയമം നടപ്പാക്കി.
ഒരു ചെറിയ ലാബിൽപോലും 24 മണിക്കൂർ ഡോക്ടറുടെ സേവനം നിർബന്ധമാക്കിയുള്ള നിബന്ധനകൾമൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിഷനറിമാർ ചെയ്തിരുന്ന സേവനങ്ങൾക്കും ചെറിയ ആശുപത്രികൾക്കും തുടരാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതു ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിപാലനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. പരീക്ഷണാർഥം കേരളസർക്കാർ 2018-ൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൃദുവായി ഈ നിയമം നടപ്പാക്കി. പക്ഷേ ശിക്ഷാനടപടികളിലേക്കൊന്നും കടന്നില്ല.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയല്ല ചോദ്യംചെയ്യപ്പെട്ടത്, പ്രായോഗികതയാണ്. സ്വകാര്യ ആശുപത്രി, ലാബ് മാനേജ്മെന്റുകൾ മാത്രമല്ല, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടങ്ങിയ സംഘടനകളും എതിർപ്പിന്റെ ഭാഗമായിരുന്നു.
ഗ്രാമീണ മേഖലയിൽ ക്രൈസ്തവ മിഷനറിമാർ ചെയ്തുവന്നിരുന്ന സേവനങ്ങളുടെ മൂല്യം എത്രമാത്രമാണെന്നു ചിന്തിക്കുന്നവർക്ക് മനസിലാക്കാനുള്ള അവസരം ഈ ആക്ട് കാരണമായി. ചികിത്സാ സൗകര്യമില്ലാത്ത ഓണംകേറാമൂലകളിൽ സേവനത്തിന്റെ കൈത്തിരിയുമായി പ്രവർത്തിക്കുന്ന സിസ്റ്റർ നഴ്സുമാർക്കും ആതുരസേവന പ്രവർത്തകർക്കും പ്രണാമമർപ്പിക്കാം.
ചികിത്സയും രോഗനിർണയവും ഒരു മാനദണ്ഡത്തിനു കീഴിലാക്കുന്നതിൽ തെറ്റ് കാണേണ്ടതില്ല. എന്നാൽ ആവശ്യമായ ഭേദഗതികൾ നടപ്പാക്കുകതന്നെ വേണം. രോഗനിർണയത്തിന്റെ പൂർണതയ്ക്കു ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ ലാബുകളെ ക്ലസ്റ്ററുകളാക്കി (ഒരു പ്രദേശത്തുള്ള മൂന്നോ നാലോ ലാബുകൾ) അവയ്ക്ക് ഒരു ഡോക്ടറുടെ സേവനം ഉറപ്പുവരുത്താനാകും. പക്ഷേ രാത്രിയിൽ അതു നടപ്പാക്കുന്നത് ശ്രമകരമാകയാൽ താലൂക്ക് ആശുപത്രി മുതലുള്ള സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കാനാവശ്യമായ സ്റ്റാഫിനെ നിയമിക്കണം.
ചില ആശുപത്രികളിൽ രാത്രി ഷിഫ്റ്റ് ഇപ്പോഴുണ്ടെങ്കിലും സ്റ്റാഫ് ഷോർട്ടേജ് മൂലം ഫലപ്രദമാകുന്നില്ല. ഗുരുതരമായ രോഗനിർണയ ഫലങ്ങൾ എത്രയും വേഗം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ മനുഷ്യത്വത്തിന്റെ പേരിൽ നേരിട്ട് ഇടപെടാൻ ബന്ധപ്പെട്ട സ്റ്റാഫ് ഔത്സുക്യം കാണിക്കണം. മെഡിക്കൽ സേവനരംഗം ഗൗരവപൂർണമായ തിടുക്കത്തിന്റെ മേഖലയാണെന്നും രോഗികൾ നമുക്കു രക്തബന്ധമുള്ളതാണെന്നും കരുതിയാൽ ചെറിയ അസൗകര്യങ്ങൾ മറികടക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
വിശ്വാസ്യത നിലനില്ക്കണം
ഡോക്ടറുടെ കണ്ണിലെ കൃഷ്ണമണിയാണു രോഗി. സമൂഹം ഇന്നും ഡോക്ടർമാരിൽ അർപ്പിക്കുന്ന വിശ്വാസം ഡോക്ടർമാർതന്നെ ആദ്യം മനസിലാക്കണം. ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങളെ സമൂഹവും മാനിക്കണം. ഈ മേഖല തകർക്കുന്ന ഘടകമാണ് പരസ്പരവിശ്വാസമില്ലായ്മയും കോടതികയറ്റവും.
അബദ്ധത്തിൽ കീമോ തെറാപ്പിക്കു വിധേയയായ സ്ത്രീ വിദഗ്ധ ഡോക്ടർമാരുടെ കമ്മിറ്റിയുടെ സൂക്ഷ്മമായ നിരീക്ഷണവും ചികിത്സയുംവഴിയായി മിക്കവാറും പൂർണമായി സാധാരണ അവസ്ഥയിൽ തിരിച്ചെത്തും എന്നാണ് ആർസിസിയിലെ അടക്കം ഓങ്കോളജി വിദഗ്ധന്മാരിൽനിന്നു മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയാകട്ടെയെന്നു ലോകം മുഴുവൻ ആ സഹോദരിക്കുവേണ്ടി പ്രാർഥിക്കുന്നു. ഏതായാലും പഠിക്കേണ്ട പാഠങ്ങൾ പഠിച്ചേ പറ്റൂ!
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് സ്ഥാപക ഡയറക്ടറാണു ലേഖകൻ)