Friday, June 7, 2019 12:50 AM IST
വേനലവധിയുടെ വസന്തം തീർത്ത മായിക വലയത്തു നിന്നു പഠനസമ്മർദങ്ങളും മികവിന്റെ മത്സരങ്ങളും നിറഞ്ഞ പുതിയ അധ്യയന വർഷത്തേക്കു കുട്ടികൾ പ്രവേശിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിച്ച് വിജ്ഞാനത്തിന്റെ മാസ്മരിക ലോകത്തേക്ക് ശുഭപ്രതീക്ഷയോടെ പ്രവേശിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പം പോയ പഠനവർഷം തീർത്ത കുറവുകളിലെ തിരുത്തലുകളുമായി മുതിർന്ന വിദ്യാർഥികൾ അവരുടെ പഠനം പുനരാരംഭിക്കുന്ന സമയം കൂടിയാണല്ലോ പുതിയ അധ്യയനവർഷം. അവരുടെ പഠന മികവിനു സഹായിക്കുന്നതിനൊപ്പം അവരുടെ ധാർമികവും സാമൂഹ്യപരവുമായ വളർച്ചയും സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.
അതിനുള്ള പരിശ്രമങ്ങളിൽ അവരുടെ അധ്യാപകരോടും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്നു പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നു സമൂഹം ഒഴിഞ്ഞുമാറിക്കൂടാ. വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും അവരോട് ചേർന്നു പൊതുസമൂഹവും നിന്നാലേ പഠന പ്രക്രിയയ്ക്ക് സ്വീകാര്യതയുണ്ടാകുകയുള്ളൂ. കുത്തിയിരുത്തി പഠിപ്പിക്കുന്ന ശൈലിയിൽ നിന്നു പഠിക്കാനുള്ള താത്പര്യം വിദ്യാർഥികളിൽ സ്വയം ജനിപ്പിക്കാനുള്ള പരിശീലനത്തിനാണു പഠന പ്രക്രിയയിൽ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന കാര്യം വിസ്മരിച്ചു കൂടാ.
പരമ്പരാഗത രീതിയിൽ നിന്നു പഠനധാര തന്നെ മാറുകയാണ്- അതോടൊപ്പം തന്നെ ശൈലികളും. അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളുമായുള്ള ആത്മബന്ധമൊക്കെ പഴങ്കഥയായി മാറികഴിഞ്ഞു. ഉൽപ്പന്ന മനോഭാവത്തോടെ വിദ്യാഭ്യാസത്തെ നോക്കിക്കാണുന്ന രക്ഷാകർതൃ- വിദ്യാർഥി സമൂഹം തന്നെയാകണം ഈ മനോഭാവമാറ്റത്തിന്റെ മൂലകാരണം. സേവന തൽപ്പരതയ്ക്കപ്പുറം കേവല ജോലി മാത്രമായി ഈ തപസ്യയെ നോക്കി കാണുന്ന അധ്യാപകരും ഈ പൊതുധാരയുടെ രൂപവത്കരണത്തിലെ സ്വാധീനശക്തികൾ തന്നെ.
സ്വകർമശേഷി കൊണ്ടും ത്യാഗം കൊണ്ടും, അലസനും ദ്വേഷ്യക്കാരനുമായ ഒരമേരിക്കൻ വിദ്യാർഥിയിൽ അനുഗുണമായ മാറ്റങ്ങൾ വരുത്തിയ ഗ്രാഡി എന്ന ഇംഗ്ലീഷ് അധ്യാപികയെ പരിചയപ്പെടുത്തുകയാണിവിടെ. 1950 കളുടെ അവസാനത്തിൽ അമേരിക്കയിലെ തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു മിൽഡ്രഡ് ഗ്രാഡി. അവരെ മാനസികമായി ഏറെ ദ്രോഹിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്ത ഒല്ലി നീൽ എന്ന വിദ്യാർഥിയെ ഗ്രാഡി ക്രിയാത്മകമായ ആസൂത്രണത്തിലൂടെയും സർഗാത്മകമായ ചിന്തകളിലൂടെയും മാറ്റിയെടുത്തു.
അമേരിക്കയിലെ ഒരു നാട്ടിൻ പുറത്ത് തികച്ചും ദരിദ്രമായ ഒരു കുടുംബ പശ്ചാത്തലത്തിലായിരുന്നു ഒല്ലി നീൽ എന്ന ആഫ്രോ- അമേരിക്കൻ വംശജനായ വിദ്യാർഥിയുടെ ജനനം. നീലിന്റെ അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. നീൽ ഉൾപ്പെടെ13 മക്കളെ പോറ്റി വളർത്താൻ രാവും പകലും അദ്ധാനിക്കുന്ന ഒരു സാധാരണ കർഷകൻ. മകനു മികച്ച വിദ്യാഭ്യാസം നൽകണമെന്ന അഭിവാഞ്ചയോടെ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ മോശമായിരുന്നിട്ടു കൂടി അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗക്കാർക്കായുള്ള പ്രത്യേക സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. അച്ഛന്റെ ആഗ്രഹങ്ങൾക്കും തന്നെപ്പറ്റിയുള്ള സ്വപ്നങ്ങൾക്കും ഒട്ടും വില കൽപ്പിക്കാതെയും പഠനത്തിൽ അൽപ്പം പോലും ശ്രദ്ധിക്കാതെയും മുന്നോട്ടു പോയ നീൽ, അധ്യാപകരോടു മോശമായി പെരുമാറിയും അകാരണമായി വിദ്യാർഥികളെയും ജീവനക്കാരേയും ചീത്ത വിളിച്ചും ഒപ്പം അല്ലറ ചില്ലറ മോഷണങ്ങൾ നടത്തിയും മറ്റൊരു തരത്തിൽ പഠനം ആസ്വദിക്കുകയായിരുന്നു. ഒരവസരത്തിൽ ഇംഗ്ലീഷ് അധ്യാപിക മിൽഡ്രഡ് ഗ്രാഡിയുമായി വഴക്കിട്ട് അവരെ കരയിപ്പിക്കുക കൂടി ചെയ്തപ്പോൾ ടീച്ചറെ കരയിപ്പിച്ച കുട്ടി എന്ന പേരു കൂടി അവന് വിശേഷണമായി കിട്ടി.
കുട്ടികളെല്ലാവരും അധ്യാപകരെ മിസ് എന്നോ മിസ്റ്റർ എന്നോ അഭിസംബോധന ചെയ്യുമ്പോൾ നീൽ അവരുടെ പേരു മാത്രം വിളിച്ചു. ഒരു ദിവസം നീൽ ക്ലാസ് കട്ട് ചെയ്ത്, ചുറ്റിക്കറങ്ങി താനിതുവരെ കയറിയിട്ടില്ലാത്ത ലൈബ്രറിയിൽ യാദൃച്ഛികമായെത്തി. കുട്ടികൾക്കായി ഗ്രാഡി നേതൃത്വം കൊടുത്ത് ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത്. അവിടെ ലൈബ്രറിയിൽ കണ്ട ഒരു പുസ്തകത്തിന്റെ പുറംചട്ട നീലിനെ ആകർഷിച്ചു.സിഗരറ്റ് പുകച്ചിരിക്കുന്ന, അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ. ആ പുറംചട്ട തീർത്ത കൗതുകത്തിൽ അതിന്റെ ഉള്ളടക്കമറിയണമെന്ന ആഗ്രഹം നീലിനുണ്ടായി. ഫ്രാങ്ക് യെർബി എഴുതിയ "ദ ട്രഷർ ഓഫ് പ്ലസന്റ് വാലി' എന്ന നോവലായിരുന്നു അത് .
പക്ഷേ, നീലിനു പുസ്തകം ലൈബ്രറിയിൽ നിന്നെടുക്കാൻ ഒരു മനഃപ്രയാസം. പുസ്തകം വായിച്ചെന്നു സഹപാഠികളോ അധ്യാപകരോ അറിഞ്ഞാൽ നാണക്കേടാവില്ലേ? അതുകൊണ്ട് നീൽ ഷർട്ടിനിടയിൽ ഒളിപ്പിച്ച് പുസ്തകം വീട്ടിൽ കൊണ്ടുപോയി. കഷ്ടപ്പെട്ട് വായിച്ചെന്നു മാത്രമല്ല വായനയുടെ അനുഭൂതി ആദ്യമായി അനുഭവിക്കുകയും ചെയ്തു. പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി ഭദ്രമായി വച്ചു. അപ്പോൾ അതേ സ്ഥാനത്തിരുന്നിരുന്ന ഫ്രാങ്ക് യെർബിയുടെ മറ്റൊരു പുസ്തകം നീലിന്റെ ശ്രദ്ധയിൽപ്പെട്ടു. അതും മോഷ്ടിച്ചു തന്നെ കൊണ്ടു പോയി വായിച്ചു. അതു തിരിച്ചുവയ്ക്കാൻ ചെന്നപ്പോൾ, ആ സ്ഥാനത്ത് ഫ്രാങ്ക് യെർബിയുടെ തന്നെ മറ്റൊരു പുസ്തകമിരിക്കുന്നു. അതും അങ്ങനെ തന്നെ കൊണ്ടുപോയി വായിച്ചു.
നീൽ പിന്നെയും ഇത് ആവർത്തിച്ചു. നാലു പുസ്തകം വായിച്ചതോടെ വായനയുടെ യഥാർഥ സുഖവും ആനന്ദവും നീൽ അറിഞ്ഞു. പിന്നെ വായനയോടു വായന തന്നെ. ആൽബെർ കമ്യു ഉൾപ്പെടെയുള്ള, ചെറുപ്രായത്തിലെ വിദ്യാർഥികൾക്കു ഗ്രഹിക്കാൻ പ്രയാസമുള്ള പുസ്തകങ്ങളേയും എഴുത്തുകാരേയും വായനയിലൂടെ നീൽ പരിചയപ്പെട്ടു. ലൈബ്രറിയിൽ നിന്നു മോഷ്ടിച്ചെടുക്കുന്ന പുസ്തകങ്ങളെ കൂടാതെ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും മാസികകളും വായിച്ചു. വായന, നീലിനെ ഒരു യഥാർഥ മനുഷ്യനാക്കുകയായിരുന്നു.
സ്കൂൾ കടമ്പ മികച്ച ജയത്തോടെ തന്നെ കടന്നു നീൽ കോളജിലെത്തി. നിയമത്തിൽ ബിരുദം നേടി,അഭിഭാഷകനായി എൻറോൾ ചെയ്തു. 1991 ൽ ആർക്കൻസസിലെ കറുത്ത വർഗക്കാരനായ ആദ്യ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി ചുമതലയേറ്റു. പിന്നെ അവിടെ തന്നെ ജഡ്ജിയായി നിയമനം ലഭിച്ചു.
ഇവിടെ തീർന്നില്ല നീലിന്റെ കഥ. വർഷങ്ങൾക്കു ശേഷം താൻ മുഖ്യാതിഥിയായി പങ്കെടുത്ത സ്കൂളിലെ പൂർവ വിദ്യാർഥിസംഗമത്തിൽ നീൽ തന്റെ പുസ്തകമോഷണത്തെപ്പറ്റി കുറ്റബോധത്തോടെ പറഞ്ഞു. പിന്നീടു പ്രസംഗിച്ച നീലിന്റെ അധ്യാപികയായിരുന്ന ഗ്രാഡി മറ്റൊരു വെളിപ്പെടുത്തൽ നടത്തി. ലൈബ്രറിയിൽ നിന്നു നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്നും കൈയോടെ പിടികൂടിയാൽ അതവന്റെ ആത്മാഭിമാനത്തിനു മുറിവേൽപ്പിക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്നും അവർ പറഞ്ഞു. പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വയ്ക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. നീലിന്റെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഗ്രാഡി ചെയ്ത കാര്യങ്ങൾ സദസിനെ അമ്പരപ്പിച്ചു.
ദ ട്രഷർ ഓഫ് പ്ലസൻറ് വാലി നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച, യെർബിയുടെ മറ്റൊരു പുസ്തകത്തിനായി മെംഫിസിലെ പുസ്തകശാലയിലേക്ക് 70 മൈൽ കാറോടിച്ചു പോയി. വളരെ തെരഞ്ഞിട്ടാണ് ഒരു പുസ്തകം കിട്ടിയത്. പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി വീണ്ടും മെംഫിസിലേക്ക് പോയി. സ്വന്തം കൈയിൽ നിന്നു പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും. തന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും കരയിക്കുകയും ചെയ്ത കുട്ടിയെ ശപിക്കുന്നതിനു പകരം അവനെ യഥാർഥ മാനവനാക്കുകയായിരുന്നു ആ അധ്യാപിക.
ഒരു അധ്യാപിക, ത്യാഗപൂർണമായ സമർപ്പണത്തിലൂടെ ഒരു വിദ്യാർഥിയിൽ വരുത്തിയ മാറ്റം അധ്യാപക സമൂഹത്തിനു വേറിട്ട മാതൃകയാണ്. വിദ്യാർഥികളിൽ അറിവും ഗവേഷണാഭിമുഖ്യവും വളർത്തുന്ന അതേ മനോഭാവത്തോടെ തന്നെ, അൽപ്പം ത്യാഗം സഹിച്ചായാലും അവരിൽ നന്മയും സൽഗുണങ്ങളും വളർത്താനുള്ള ആർജവം അധ്യാപക സമൂഹം കാണിക്കണം. അറിവും ബുദ്ധിയുമുള്ള ഒരു സമൂഹ നിർമിതിക്കൊപ്പം നന്മയും വകതിരിവുമുള്ള ഒരു സമൂഹ നിർമിതിയും നമ്മുടെ കർത്തവ്യം തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(ലേഖകൻ തൃശൂർ സെന്റ് തോമസ് കോളജ് അസി. പ്രഫസറാണ്.)