Monday, June 10, 2019 12:58 AM IST
ഉന്നതമായ ആത്മീയദർശനത്തിലൂടെയും വിനയാന്വിതമായ പെരുമാറ്റത്തിലൂടെയും ആത്മാർഥമായ ഇടപെടലുകളിലൂടെയും ഹൃദ്യമായ സംഭാഷണ ശൈലിയിലൂടെയും അനേകരെ ആകർഷിച്ച ഇടയജീവിതം; അഭിവന്ദ്യ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിനെ വിശേഷിപ്പിക്കാൻ ഈ വാക്കുകൾ മതിയാവില്ല. കേരളസഭയുടെ ചക്രവാളത്തിൽ അപൂർവ സൗന്ദര്യത്തോടെ വിരിഞ്ഞ തേജോഗോളം ദീപ്തമായ ഒരോർമയായി തീർന്നിട്ടു നാളെ 25 വർഷം പൂർത്തിയാകുന്നു.
പത്തു വർഷത്തോളം ആലുവ സെമിനാരിയിൽ പ്രഫസർ, 16 വർഷം എറണാകുളം അതിരൂപത സഹായമെത്രാൻ, വികാരി ജനറാൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, താമരശേരി രൂപതയുടെ പ്രഥമ മെത്രാൻ എന്ന നിലകളിലെല്ലാം അദ്ദേഹം നിർവഹിച്ചതു നിസ്തുല സേവനം.
എറണാകുളം അതിരൂപതയിൽപ്പെട്ട ചേർത്തലയ്ക്കടുത്തുളള തണ്ണീർമുക്കം ഇടവകയിൽ 1929 മാർച്ച് രണ്ടിനാണു മങ്കുഴിക്കരി പിതാവ് ജനിച്ചത്. നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം പെറ്റി സെമിനാരിയിലും തുടർന്ന്, ആലുവ സെമിനാരിയിലും വൈദികപരിശീലനം പൂർത്തിയാക്കി 1955 മാർച്ച് 12നു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ അസിസ്തേന്തിയായി സേവനമനുഷ്ഠിച്ചുവരവെ ഉപരിപഠനത്തിനായി റോമിലേക്ക് അയയ്ക്കപ്പെട്ടു. റോമിൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ പഠിച്ച് സ്വർണമെഡലോടെ ഡോക്ടറേറ്റ് കരസ്ഥമാക്കി. നൊബേൽ സമ്മാനജേതാവായ മഹാകവി ടാഗോറിന്റെ ദാർശനികതയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. ടാഗോറിനെ പഠിച്ചതു വഴി ഭാരതത്തിന്റെ ആധ്യാത്മികതയുടെ ആഴങ്ങൾ മനസിലാക്കാനുളള അവസരം അദ്ദേഹത്തിനുണ്ടായി.
തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പ്രഫസറായി നിയമിക്കപ്പെട്ട അദ്ദേഹം 1964-ൽ ബൽജിയം ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്നു പ്രശംസനീയമാംവിധം പോസ്റ്റ് ഡോക്ടറേറ്റും കരസ്ഥമാക്കി. പത്തു വർഷത്തോളം പ്രഫസറായി സേവനം ചെയ്തു.
1970 ജനുവരി ആറിന് എറണാകുളം അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ 1984-ൽ വിരമിച്ചപ്പോൾ, മാർ മങ്കുഴിക്കരി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി. 1985-ൽ അഭിവന്ദ്യ മാർ ആന്റണി പടിയറ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടപ്പോൾ മാർ മങ്കുഴിക്കരി അദ്ദേഹത്തിന്റെ സഹായമെത്രാനായി.
1986-ൽ പുതുതായി രൂപീകരിക്കപ്പെട്ട താമരശേരി രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെടുന്നതുവരെ 16 വർഷത്തോളം അദ്ദേഹം എറണാകുളം അതിരൂപതയിൽ സേവനം ചെയ്തു. 1994 ജൂണ് 11നു നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ എട്ടു വർഷക്കാലം താമരശേരി രൂപതയുടെ സമഗ്രവും സന്പൂർണവുമായ വികസനത്തിനായി സ്തുത്യർഹമായ അജപാലനശുശ്രൂഷ നിർവഹിച്ചു.
സെമിനാരി പ്രഫസറായിരുന്നപ്പോൾ ഉണ്ടായിരുന്ന ശിഷ്യഗണം എന്നും ഹൃദയത്തിൽ സ്നേഹാദരവുകളോടെ സൂക്ഷിക്കുന്ന പേരാണു മങ്കുഴിക്കരി പിതാവിന്റേത്. ഗഹനമായ വിഷയങ്ങൾപോലും ലളിതമായും സരസമായും അവതരിപ്പിക്കാൻ അദ്ദേഹത്തിന് അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. പണ്ഡിതനായ ഗുരു, ഉത്തമനായ സ്നേഹിതൻ, വാത്സല്യനിധിയായ ഒരപ്പച്ചൻ എന്ന നിലകളിലെല്ലാം ശിഷ്യഗണം അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.
തത്വശാസ്ത്ര വിഷയങ്ങളിൽ വച്ച് ഏറ്റവും ഗഹനമായ സത്താ ദർശനം (Metaphysics) കാവ്യാത്മകത കലർത്തി, ജീവിതാനുഭവങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച് തത്വശാസ്ത്രത്തിന്റെ ഉന്നതസോപാനങ്ങളിലേക്ക് വിദ്യാർഥികളെ നയിച്ചുകൊണ്ടുപോകുന്ന ഈ പ്രഫസറെ ഇന്നും അത്ഭുതാദരങ്ങളോടെയാണു ശിഷ്യഗണങ്ങൾ അനുസ്മരിക്കുന്നത്. വിശുദ്ധ തോമസ് അക്വീനാസിന്റെ ധൈഷണിക പ്രഭാവവും വിശുദ്ധ അഗസ്തീനോസിന്റെ സ്നേഹവശ്യതയും വിശുദ്ധ ജോണ് ക്രിസോസ്തോമിന്റെ പ്രഭാഷണചാതുര്യവും സമന്വയിക്കപ്പെട്ട അപൂർവ വ്യക്തിത്വമായിരുന്നു മങ്കുഴിക്കരി പിതാവിന്റേത്.
എറണാകുളം അതിരൂപതയുടെ സഹായമെത്രാൻ എന്ന നിലയിൽ 16 വർഷക്കാലത്തെ അദ്ദേഹത്തിന്റെ സേവനം ഈ അതിരൂപതയുടെ ചരിത്രത്തിൽ ഒളിമങ്ങാതെ നിൽക്കുന്ന ഒരു കാലഘട്ടമാണ്. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിനോടും പിന്നീട് കർദിനാൾ മാർ ആന്റണി പടിയറയോടുമൊപ്പം എറണാകുളം അതിരൂപതയ്ക്കു സമർഥമായ ഭരണനേതൃത്വം നൽകുന്നതോടൊപ്പം കേരളത്തിന്റെ സാംസ്കാരിക വേദികളിൽ തിളങ്ങുന്ന ഒരു സാന്നിധ്യമായിരുന്നു മങ്കുഴിക്കരി പിതാവ്. ഏതു വിഷയത്തെപ്പറ്റിയും സ്വതസിദ്ധമായ പ്രസംഗശൈലിയോടുകൂടി ഇംഗ്ലീഷിലോ മലയാളത്തിലോ അയത്ന ലളിതമായി സംസാരിക്കാൻ കഴിയുന്ന അദ്ദേഹം സാംസ്കാരിക വേദികളിൽ പ്രിയങ്കരനായി മാറി. അതോടൊപ്പം അനീതിയുടെയും ആർഭാടത്തിന്റെയും അമിതാഘോഷങ്ങളുടെയും വേലിയേറ്റങ്ങൾ കണ്ടാൽ നിർദാക്ഷിണ്യം ശകാരിക്കാനും ധീരതയോടെ പ്രതികരിക്കാനും തിരുത്താനും കഴിയുന്ന പ്രവാചകശബ്ദവും കൂടിയായിരുന്നു അദ്ദേഹം. വിടപറഞ്ഞിട്ടു നാളേറെയായെങ്കിലും ഇന്നും അദ്ദേഹത്തെ ഹൃദയത്തിൽ വച്ച് ആദരവിന്റെ പൂമാലകൾ അർപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്, എറണാകുളത്തും പരിസരങ്ങളിലും.
നവജാത താമരശേരി രൂപതയുടെ പ്രഥമ മെത്രാൻ എന്ന നിലയിൽ ബാലാരിഷ്ടതകളിൽ ആ രൂപതയെ കൈപിടിച്ചു നടത്താനുളള ത്യാഗപൂർണമായ ദൗത്യമാണ് അദ്ദേഹത്തിനു നിർവഹിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ, കുറഞ്ഞൊരു കാലംകൊണ്ട് ഒരു രൂപതയ്ക്കു വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുകയും കേരളത്തിന്റെ മറ്റേതൊരു രൂപതയോടും ഒപ്പംനിൽക്കാൻ കെൽപ്പുള്ള ഒന്നാക്കി അതിനെ മാറ്റുകയും ചെയ്തു എന്നുള്ളതാണ് അദ്ദേഹത്തിന്റെ നേട്ടം.
ഒരു ചെറിയ ഓടിട്ട വീട്ടിൽ താമസിച്ചുകൊണ്ട് രൂപതാഭരണം തുടങ്ങിയ അദ്ദേഹം ചെറിയ കാലയളവിനുള്ളിൽ രൂപതാമന്ദിരം, സെമിനാരി, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ, വൈദിക മന്ദിരം, ബഥാനിയ ധ്യാനകേന്ദ്രം, മതബോധനകേന്ദ്രം, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൃദ്ധമന്ദിരങ്ങൾ, അനാഥാലയങ്ങൾ എന്നിങ്ങനെ ആരെയും വിസ്മയിപ്പിക്കത്തക്കവണ്ണം ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കി. കൂടാതെ, കോണ്വെന്റുകൾ, ഭക്തസംഘടനകൾ, സോഷ്യൽ സർവീസ് സെന്റർ, ട്രൈബ്യൂണലുകൾ തുടങ്ങി രൂപതയെ സ്വയംപര്യാപ്തമാക്കാൻ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്തു.
താമരശേരി രൂപതയിലെ അദ്ദേഹത്തിന്റെ ഭരണകാലം ഏറ്റവും അധികം ഓർമിക്കപ്പെടുന്നതു ജാതി-മതഭേദമില്ലാതെ എല്ലാവരിലേക്കും ഒരുപോലെ ഇറങ്ങിച്ചെല്ലാൻ അദ്ദേഹം കാണിച്ച ആർജവത്തിന്റെ പേരിലാണ്. ഹിന്ദുക്കളും മുസ്ലിംകളും തങ്ങളുടെയും കൂടി പിതാവായി അദ്ദേഹത്തെ പരിഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മൃതസംസ്കാരവേളയിൽ പങ്കെടുത്തവരിൽ നല്ലൊരു ഭാഗവും ഇതര മതസ്ഥരായിരുന്നു.
കഴിവുറ്റ വാഗ്മി, പ്രഗത്ഭനായ ചിന്തകൻ, അനുഗ്രഹീതനായ സാഹിത്യകാരൻ, ബഹുമുഖപ്രതിഭ, വിനയാന്വിതമായ ജീവിതത്തിനുടമ, കാര്യപ്രാപ്തിയുളള ഭരണാധികാരി എന്നീ നിലകളിലെല്ലാം സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞയാളാണ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി.
ജീവിച്ചിരുന്ന കാലത്ത് ഒരു വൈദികൻ എന്ന നിലയിലും മെത്രാൻ എന്ന നിലയിലും കേരളത്തിൽ അങ്ങോളമിങ്ങോളം മുഴങ്ങിക്കേട്ട ഘനഗംഭീരശബ്ദമായിരുന്നു മങ്കുഴിക്കരി പിതാവ്. അതു സനാതനമൂല്യങ്ങളുടെ ഉണർത്തുപാട്ടും സങ്കുചിത മനോഭാവങ്ങൾക്കെതിരെയുളള ചാട്ടവാറടിയും അനീതിക്കെതിരെയുളള പ്രവാചക ശബ്ദവുമായിരുന്നു. മണിക്കൂറുകളോളം സദസ്യരെ പിടിച്ചിരുത്തുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞിരുന്ന ഒരപൂർവ വാഗ്മി. വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ആത്മാർഥമായ ഇടപെടലുകൊണ്ടും ഹൃദ്യമായ സംഭാഷണ ശൈലികൊണ്ടും ആരെയും പെട്ടെന്ന് ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കേരളസഭയിൽ ജ്വലിച്ച ഈ പ്രകാശഗോപുരം ഇനിയും അനേകായിരങ്ങളുടെ ഹൃദയങ്ങളിൽ വെളിച്ചം പകരുമെന്നു പ്രത്യാശിക്കാം.
മാർ ജേക്കബ് മനത്തോടത്ത്
(എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ)