Monday, June 10, 2019 11:43 PM IST
എം. സ്വരാജിന്റെ തെരഞ്ഞെടുപ്പു വിശകലനം കേട്ട് ആകെ അമ്പരന്നാണ് തൊട്ടുപിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കാനെഴുന്നേറ്റത്. തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും രണ്ടു ഫുൾജാർ സോഡ കുടിച്ച ഊർജമാണത്രെ ഇടതുപക്ഷക്കാർക്ക്. അപ്പോൾ അവർ ജയിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നാണ് തിരുവഞ്ചൂരിന്റെ സംശയം.
വഞ്ചിക്കപ്പെട്ടു എന്നു ജനങ്ങൾക്കു ബോധ്യമായെന്നാണ് സ്വരാജിന്റെ പക്ഷം. അവർ ഇടതുപക്ഷത്തേക്കു വരുമെന്ന കാര്യത്തിൽ സ്വരാജിനു സംശയമില്ല. അങ്ങനെ കൊടുങ്കാറ്റിന്റെ വേഗത്തിൽ തങ്ങൾ തിരിച്ചുവരുമെന്ന കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസവും സ്വരാജിനുണ്ട്. സ്വരാജിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ ശരിയായ ധാരണ തന്നെയുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന തിരിച്ചറിവു ജനങ്ങൾക്കുണ്ടായിക്കഴിഞ്ഞു എന്നു തന്നെയാണ് മുഖ്യമന്ത്രിയുടെയും തിരിച്ചറിവ്. ആ തിരിച്ചറിവ് വലിയ തിരിച്ചടിയായി യുഡിഎഫിനു ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ്, ജയിൽ വകുപ്പുകളുടെ ധനാഭ്യർഥനാചർച്ചയിൽ സാധാരണ നിറഞ്ഞു നിൽക്കുക പോലീസ് അതിക്രമങ്ങളുടെയും നിഷ്ക്രിയതയുടെയുമൊക്കെ ആക്ഷേപങ്ങളാണ്. എന്നാൽ, ചർച്ചയിൽ പങ്കെടുത്തവരിൽ ഏറെയും തെരഞ്ഞെടുപ്പു ലഹരിയിലാണിപ്പോഴും. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു വിശകലനങ്ങളും ഉപദേശങ്ങളുമായിരുന്നു കുടുതലും കേട്ടത്.
തെരഞ്ഞെടുപ്പു ഫലം വന്നു കഴിഞ്ഞ് സർക്കാരിന്റെ ശൈലിയിൽ കുറച്ചു മാറ്റങ്ങളൊക്കെ കാണാനുണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കണ്ടെത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനിപ്പോൾ ഷർട്ടിടാൻ നേരമില്ലത്രെ. അമ്പലങ്ങൾ തോറും കയറിയിറങ്ങി ദർശനം നടത്തുന്നതു കൊണ്ടാണ് ഷർട്ടിടാതെ കൂടുതൽ സമയവും നടക്കേണ്ടി വരുന്നത്. ഇതൊരു ശൈലീമാറ്റത്തിന്റെ സൂചനയായാണ് തിരുവഞ്ചൂർ കാണുന്നത്.
ബിജെപിക്കു കേരളത്തിൽ ഇടമുണ്ടാക്കി കൊടുക്കാനുള്ള സിപിഎമ്മിന്റെ ദുഷ്ടമനസിനു ദൈവം കൊടുത്ത ശിക്ഷയാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയമെന്നാണ് എൻ. ഷംസുദീന്റെ നിലപാട്. ബംഗാളിൽ ചുവപ്പു കാവിയായി മാറി. കേരളത്തിലും ഇപ്പോൾ ഇതാണു സ്ഥിതി. പണ്ടൊക്കെ തങ്ങളെ വെറും രണ്ട് എംപിമാരുള്ള പ്രാദേശിക പാർട്ടി എന്നു പറഞ്ഞു കളിയാക്കിയിരുന്നവരാണ് സിപിഎമ്മുകാർ. ഇപ്പോൾ നമുക്കു രണ്ടു കൂട്ടർക്കും മൂന്നു പേർ. മാത്രമല്ല, തങ്ങൾ മത്സരിച്ച മൂന്നിടത്തും വിജയിച്ച് 100 ശതമാനം വിജയവും കൈവരിച്ചു.
മോദിപ്പേടി മൂലം ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യുഡിഎഫിനു വോട്ടു ചെയ്തതാണ് ഇടതുപക്ഷത്തിന്റെ പരാജയകാരണമായി ഇടതുപക്ഷക്കാർ പ്രചരിപ്പിക്കുന്നത്. എന്നാൽ മോദിപ്പേടി മാത്രമല്ല, പിണറായിപ്പേടിയും അവരുടെ പരാജയത്തിനു കാരണമായെന്നാണ് കെ.സി. ജോസഫിന്റെ പക്ഷം. 31 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇടതുഭരണകാലത്തു കേരളത്തിൽ നടന്നത്. പാർട്ടിക്കു പങ്കില്ലെന്നു പറയുന്ന കൊലപാതകങ്ങളിലും പ്രതികൾ സിപിഎമ്മുകാരായിരിക്കും. അവർക്കു നിയമസഹായം നൽകുന്നതു പാർട്ടി, അവരുടെ കുടുംബക്കാർക്കു സാന്പത്തിക സഹായം നൽകുന്നതും പാർട്ടി. മുഖ്യമന്ത്രി വിചാരിച്ചാൽ കേരളത്തെ ഈ ദുരവസ്ഥയിൽ നിന്നു രക്ഷിക്കാമെന്നും ജോസഫ് പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം കണ്ട് ആഹ്ലാദിക്കുന്ന യുഡിഎഫുകാർ ദേശീയ തലത്തിലെ അവരുടെ പരാജയത്തേക്കുറിച്ചു ചിന്തിക്കുന്നതേയില്ലെന്ന് ജി.എസ്. ജയലാൽ പറഞ്ഞു. മൂങ്ങകൾ അസ്തമയം കഴിഞ്ഞാൽ കണ്ണു തുറക്കും. എന്നാൽ, കോണ്ഗ്രസുകാർ അസ്തമയം കഴിഞ്ഞിട്ടും കണ്ണു തുറക്കുന്നില്ല. ആറു മാസം കാത്തിരിക്കാനാണ് ഇ.ടി. ടൈസണ് മാസ്റ്റർ പറയുന്നത്. അപ്പോഴേക്കും തിരിച്ചു വന്നു വർത്തമാനം പറയാനുള്ള അവസരം ഇടതുപക്ഷത്തിനു കിട്ടുമെന്ന കാര്യത്തിൽ ടൈസണ് മാസ്റ്റർക്ക് ഉറപ്പുണ്ട്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ടൈസണ് മാസ്റ്റർക്കും ഇടതുപക്ഷത്തെ മറ്റംഗങ്ങൾക്കും ഇപ്പോൾ പ്രതീക്ഷ.
മോദി 353 സീറ്റ് നേടി അധികാരത്തിൽ വരുന്പോൾ കേരളത്തിൽ ഇരുപതു സീറ്റും ലഭിച്ചിട്ടും എന്തു കാര്യമെന്നു പി.സി. ജോർജ് ചോദിച്ചു. പോലീസ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞ പി.സി. അതിന്റെ ക്രെഡിറ്റ് പിണറായി വിജയനു നൽകുകയും ചെയ്തു. ഇത്ര വലിയ പരാജയം നേരിട്ടിട്ടും യുഡിഎഫിനോട് കണ്ണുതുറന്നുകാണാൻ സിപിഎമ്മുകാരും സിപിഐക്കാരും പറയുന്നതിലാണ് മോൻസ് ജോസഫിന് അദ്ഭുതം. കേരളത്തിൽ ഇടതുപക്ഷം ശക്തമായി നിന്നതു കൊണ്ടാണ് യുഡിഎഫിന് 19 സീറ്റ് ലഭിച്ചതെന്നൊരു പുതിയ സിദ്ധാന്തമാണ് യു. പ്രതിഭ അവതരിപ്പിച്ചത്. ഇടതുപക്ഷമില്ലാത്തിടത്ത് കോണ്ഗ്രസിന് ഒന്നും കിട്ടിയില്ലെന്നതാണ് ഇതിനു തെളിവ്.
പെരിയ കൊലപാതകത്തിന്റെ അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിക്കുന്നു എന്ന് കെ.സി. ജോസഫ് ആരോപിച്ചു. അന്വേഷണ ടീമിനെ നാലു തവണ മാറ്റി. പ്രതികളുടെ ബന്ധുക്കളെയാണു സാക്ഷികളാക്കി വച്ചിരിക്കുന്നത്. തലശേരിയിൽ സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിയമസഭയിലെ ഒരംഗം ഗൂഢാലോചന നടത്തിയെന്നു നസീർ മൊഴി നൽകിയെന്നും എന്നാൽ മൊഴിപ്പകർപ്പു കൈമാറാൻ പോലും പോലീസ് തയാറാകുന്നില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെ എൻ. ഷംസുദ്ദീനും തിരുവഞ്ചൂർ രാധാകൃഷ്ണനും എതിർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞു. കൊലപാതക കേസുകളിൽ ആരെയും രക്ഷിക്കുന്നതു സർക്കാർ സമീപനമല്ല. അന്വേഷണം നല്ല നിലയിലാണു നടക്കുന്നത്. പേരിയ കേസിൽ സിബിഐ അന്വേഷണത്തിനു തയാറുണ്ടോ എന്നു കെ.സി. ജോസഫ് ചോദിച്ചെങ്കിലും മുഖ്യമന്ത്രി ആ ആവശ്യം അംഗീകരിച്ചില്ല. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകുന്ന തീരുമാനം യുഡിഎഫ് കാലത്തു മന്ത്രിസഭായോഗത്തിലുണ്ടായതാണെന്നും ഈ നടപടി അന്വേഷണത്തിന്റെ കാര്യക്ഷമത ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാർ, ഒ. രാജഗോപാൽ, സി.കെ. നാണു, എൻ. വിജയൻപിള്ള, കെ. ബാബു, പി.ടി.എ. റഹീം, എൻ.എ. നെല്ലിക്കുന്ന് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
കർഷക ആത്മഹത്യയുടെ പേരിൽ ശൂന്യവേളയിൽ പ്രതിപക്ഷത്തു നിന്ന് ഐ.സി. ബാലകൃഷ്ണൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സാബു ജോണ്