Tuesday, June 11, 2019 11:39 PM IST
അക്രമരാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനെ മറുപക്ഷം നിയമസഭയിൽ പ്രതിക്കൂട്ടിലാക്കുന്നതു പുതുമയല്ല. തലശേരിയിലെ സിപിഎം നേതാവായിരുന്ന സി.ഒ.ടി. നസീറിനെതിരായ അക്രമമായിരുന്നു അടിയന്തര പ്രമേയമായി സഭയിലെത്തിയത്.
മലബാറിൽ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ചിത്രം വരച്ചുകാട്ടുകയായിരുന്നു പ്രമേയ അവതാരകനായ പാറയ്ക്കൽ അബ്ദുള്ള. തലശേരി എംഎൽഎയ്ക്കെതിരായ മൊഴിയായിരുന്നു പ്രധാന ആയുധം. എന്നാൽ, മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ അബ്ദുള്ളയ്ക്കും മുസ്ലിം ലീഗിനും നേരെ കടുത്ത കടന്നാക്രമണം നടത്തി. ലീഗുകാരുടെ ആക്രമണങ്ങളുടെ പട്ടിക നിരത്തി അങ്ങനെ വല്ലാതെ മാലാഖ ചമയേണ്ടെന്നു പറഞ്ഞു. അക്രമത്തെക്കുറിച്ചു നടക്കുന്ന പോലീസ് അന്വേഷണം നല്ല നിലയിലാണു നടന്നു വരുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ചെവിക്കൊള്ളാൻ തയാറായില്ല. തലശേരി എംഎൽഎയെക്കുറിച്ചുള്ള പരാമർശങ്ങളെക്കുറിച്ചു പ്രതികരിക്കാൻ പോലും തയാറായില്ല. പൊതുപ്രവർത്തകർക്കു പുറത്തിറങ്ങാൻ പറ്റാത്ത നിലയാണെന്നും വീട്ടിലേക്കു മടങ്ങി വരുമോ എന്നുറപ്പില്ലെന്ന് അമ്മയോടു പറഞ്ഞാണു പലരും വീടുവിട്ടിറങ്ങുന്നതെന്നും പാറയ്ക്കൽ അബ്ദുള്ള പറഞ്ഞതിനോടു വളരെ രൂക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തർഥത്തിലാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നരേന്ദ്ര മോദി കേരളത്തെക്കുറിച്ചു പറഞ്ഞ അതേ വാചകങ്ങളാണ് അബ്ദുള്ളയും ആവർത്തിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനങ്ങൾ പാഠം പഠിപ്പിച്ചെങ്കിലും നിങ്ങൾ പഠിക്കാൻ തയാറല്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. നസീറിന്റെ മൊഴിയിൽ പേരുള്ള എംഎൽഎയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരേ സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞ 149 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എന്നാൽ, തനിക്കെതിരേ പോസ്റ്റിട്ട ഒരാൾക്കെതിരേയും നടപടിയെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും വാക്കൗട്ടിനു മുന്നോടിയായി പ്രസംഗിച്ചു.
വ്യവസായം, വൈദ്യുതി വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ വകുപ്പുകളെക്കുറിച്ചു സംസാരിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചു. ഭരണപക്ഷം നേട്ടങ്ങൾ ഉയർത്തിയപ്പോൾ പ്രതിപക്ഷത്തുനിന്നു വിമർശന ശരങ്ങളെത്തി. തെരഞ്ഞെടുപ്പു രാഷ്ട്രീയ അവലോകനം ഇന്നലെയും സഭയിൽ അരങ്ങു തകർത്തു.
പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ആയിരുന്നു കെ.എസ്. ശബരീനാഥന്റെ ഇഷ്ടവിഷയം. സ്കൂളിൽ പഠിക്കുന്പോൾ ശബരീനാഥനും പ്രോഗ്രസ് റിപ്പോർട്ട് കൈപ്പറ്റിയിട്ടുണ്ട്. സ്കൂളുകാർ പരീക്ഷയിടും. അധ്യാപകർ മാർക്കിടും. അവർ തന്നെ പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കി വിദ്യാർഥിക്കു നൽകും. വിദ്യാർഥി അതു രക്ഷിതാവിനെ കാണിച്ച് ഒപ്പു വാങ്ങി മടക്കി നൽകും. എന്നാൽ, ഇവിടെ സർക്കാർ ഭരിച്ചു. അവർ തന്നെ മാർക്കിട്ടു. അവർ തന്നെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഴുവൻ ജീവനക്കാരും പരിപാടിക്കു മുഴുവൻ സമയവും ഹാജരാകുമെന്ന് ഉറപ്പാക്കാൻ വകുപ്പു മേധാവികൾ കത്തെഴുതി. പൊതുജനത്തെ കൊണ്ടു വരാൻ സ്റ്റീഫൻ ദേവസിയുടെ പരിപാടിയും സംഘടിപ്പിച്ചു. എന്നാൽ, ജനങ്ങൾ സർക്കാരിന് ഇരുപതിൽ ഒരു മാർക്ക് നൽകിക്കഴിഞ്ഞെന്നും ശബരീനാഥൻ പരിഹസിച്ചു.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി വിറ്റു തുലയ്ക്കാൻ അനുവദിക്കരുതെന്ന് പി.സി. ജോർജ് ആവശ്യപ്പെട്ടു. ബിജെപി സർക്കാരാണു വിൽക്കാൻ പോകുന്നതെന്ന് അടുത്തിരുന്നവർ തന്നെ വിളിച്ചു പറഞ്ഞു. ആരായാലും അത് അനുവദിക്കാനാകില്ലെന്നായിരുന്നു ജോർജിന്റെ മറുപടി.
തെരഞ്ഞെടുപ്പു വിജയത്തിന്റെ പേരിൽ യുഡിഎഫുകാർ ആഹ്ലാദിക്കുന്നതിലായിരുന്നു പി.കെ. ശശിയുടെ വിഷമം. കോണ്ഗ്രസ് ആയാലും ലീഗ് ആയാലും വല്ലാതെയങ്ങ് അർമാദിക്കേണ്ടെന്നായിരുന്നു ശശിയുടെ പക്ഷം. ഞങ്ങളുടെ ദൗർബല്യം കൗമാരക്കാരുടെ ദൗർബല്യം മാത്രമാണ്. നിങ്ങളുടേതു കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവരുടെ ദൗർബല്യമാണ്. അതു രക്ഷപ്പെടില്ലാത്ത ദൗർബല്യമാണ്. - ശശി പറഞ്ഞു. സിപിഎം അക്രമരാഷ്ട്രീയക്കാരാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്ന് എം. രാജഗോപാൽ പറഞ്ഞു. കോണ്ഗ്രസ് വിരുദ്ധത ഉപേക്ഷിച്ചു മോദിക്കെതിരേ പോരാടാൻ പിണറായി തയാറാകണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു.
പ്രളയ കാരണങ്ങളെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് അംഗീകരിക്കാൻ തയാറല്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞു. തെരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്നു പറയുന്ന കോണ്ഗ്രസുകാർ അതേ കാരണത്താൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക മുഖ്യമന്ത്രിമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുമോയെന്നും മണി ചോദിച്ചു.
സാബു ജോണ്