Tuesday, June 11, 2019 11:42 PM IST
“ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്''. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയയ്ക്കുന്നതിനായി ഉത്തരവിടാൻ സുപ്രീംകോടതി മുഖ്യമായും ചൂണ്ടിക്കാട്ടിയ കാര്യമാണിത്.
ഒരു ട്വീറ്റ് ഇട്ടതിന്റെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ലെന്നാണു ജസ്റ്റീസ് ഇന്ദിര ബാനർജി സർക്കാരിനെ ഓർമിപ്പിച്ചത്. എന്തടിസ്ഥാനത്തിലാണ് അയാളെ അറസ്റ്റ് ചെയ്തത്? സാമൂഹ്യമാധ്യമങ്ങളിൽ ഒരാൾ എന്ത് പോസ്റ്റ് ചെയ്താലും പൊതുജനം അത് അപ്പാടെ വിഴുങ്ങുമെന്നു കരുതരുത്. ജനങ്ങൾ വിദ്യാസന്പന്നരാണെന്നും ജസ്റ്റീസ് ഇന്ദിര ചൂണ്ടിക്കാട്ടുന്നു.
യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്നു ഒരു യുവതി മാധ്യമങ്ങളോടു പറയുന്ന വീഡിയോ ദൃശ്യം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു എന്ന പേരിലായിരുന്നു പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രശാന്തിനു പുറമെ നേഷൻ ലൈവ് എന്ന ചാനലിന്റെ എഡിറ്റർ ഇഷിത സിംഗിനെയും മേധാവി അനൂജ് ശുക്ലയെയും കൂടി യുപി പോലീസ് അറസ്റ്റു ചെയ്തതു നിസാരമല്ല.
• കേരളവും ഒട്ടും പിന്നിലല്ല
അറസ്റ്റു ചെയ്തില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് കേരളത്തിലും അന്പതിലേറെ പേർക്കെതിരേ കേസെടുത്തതയാണു റിപ്പോർട്ട്. അസഹിഷ്ണുതയുടെ കാര്യത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ മുഖമാണെന്ന ആക്ഷേപങ്ങളും പുതിയതല്ല. കണ്ണൂരിലെയും കാസർഗോട്ടെയും കൊലപാതക രാഷ്ട്രീയവും ഏറ്റവുമൊടുവിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവവുമൊക്കെ അസഹിഷ്ണുതയുടെയും അധികാര ഹുങ്കിന്റെയും പ്രതിഫലനം തന്നെയാകും.
വിമർശനമോ, ആക്ഷേപമോ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വരുതിയിലാക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നടപടികൾ പുതിയതല്ല. പക്ഷേ മാധ്യമങ്ങളോടു ഒരു സ്ത്രീ പറയുന്ന കാര്യം റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ പത്രപ്രവർത്തകരെ അറസ്റ്റു ചെയ്യുന്നത് അതീവഗുരുതരമാകും. അങ്ങിനെയെങ്കിൽ കേരളത്തിലെ സോളാർ കേസിന്റെ കാലത്ത് സംസ്ഥാനത്തെ ഭൂരിപക്ഷം മാധ്യമപ്രവർത്തകരെയും പത്രാധിപന്മാരെയും മാധ്യമ സ്ഥാപന മേധാവികളെയും അറസ്റ്റു ചെയ്യേണ്ടി വരുമായിരുന്നു!
സോളാർ കേസിലെ വിവാദ നായികയായ സ്ത്രീ ടെലിവിഷനുകളിലൂടെ അന്നത്തെ കേരള മുഖ്യമന്ത്രി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്കെതിരേ പലതവണയായി ഉയർത്തിയ ലൈംഗിക ആരോപണങ്ങൾ ഉണ്ടാക്കിയ വിവാദങ്ങൾ മറക്കരുതല്ലോ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് യുപി പോലീസ് കേസെടുത്തതിലും വഷളായ സംഭവങ്ങളാണു കേരളം മാസങ്ങളോളം കണ്ടത്.
പ്രശാന്ത് കനോജിയയെ ജാമ്യത്തിൽ വിടുന്നതു കൊണ്ട് അയാളുടെ വ്യക്തിസ്വാതന്ത്ര്യം മാത്രമാണു സാധൂകരിക്കപ്പെടുന്നതെന്നു സുപ്രീംകോടതി വ്യക്തമാക്കുന്നു. ട്വീറ്റ് ചെയ്ത രീതിയെ കോടതി പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ട്വീറ്റിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പരമോന്നത കോടതി ശങ്കയില്ലാതെയാണു ആശങ്ക പ്രകടിപ്പിച്ചത്. ഒരു ഭരണഘടനയുള്ള രാജ്യത്താണു നമ്മൾ ജീവിക്കുന്നത്. അയാൾക്കെതിരേ നിയമാനുസൃത വഴികൾ സ്വീകരിക്കാം. പക്ഷേ, അതൊരിക്കലും ജയിലിൽ ഇട്ടുകൊണ്ട് ആകരുതെന്നായിരുന്നു ജസ്റ്റീസ് ഇന്ദിര ബാനർജി സർക്കാരുകൾക്കും പോലീസിനും മുന്നറിയിപ്പു നൽകിയത്.
• അപമാനമാകുന്ന കണക്കുകൾ
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെയും പത്രപ്രവർത്തകരുടെയും നേർക്ക് എക്കാലത്തും അക്രമങ്ങൾ പതിവാണ്. മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. പക്ഷേ അടുത്തിടെയായി ഇന്ത്യയിലെങ്ങും ഈ പ്രവണത അപകടകരമാകും വിധം കൂടിവരികയാണ്.
മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വരുതിയിലാക്കാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും വേണ്ടിവന്നാൽ കൊലപ്പെടുത്താനും അധികാരവും പണവും സ്വാധീനവുമുള്ളവർ മടിക്കുന്നില്ല. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ആക്ഷേപിച്ചു മോശക്കാരാക്കാനും ബോധപൂർവവും സംഘടിതവുമായ ശ്രമങ്ങളും കാണാതെ പോകില്ല.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ടു വീണിരിക്കുകയാണ്. റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേർഴ്സ് (ആർഡബ്ല്യൂബി) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 138-ാം സ്ഥാനത്താണ്. പാക്കിസ്ഥാനു തൊട്ടുമുകളിൽ. പത്രസ്വാതന്ത്ര്യത്തിനു നേർക്കു ഭീഷണികൾ കൂടിവരുന്നതായി പ്രസ് കൗണ്സിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ ചന്ദ്രമൗലി കുമാർ പ്രസാദും സമ്മതിക്കും.
എന്നാൽ കണക്കുകൾ വിശ്വസിക്കാനാകില്ലെന്നാണു പിസിഐ തലവന്റെ വാദം. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേർക്കുണ്ടാകുന്ന ഭീഷണികൾ, അക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയുടെ വ്യക്തവും കൃത്യവുമായ കണക്കു ലഭ്യമല്ലെന്നതാണു പ്രസ് കൗണ്സിലിന്റെ പോലും ഗതികേട്.
• ഗൗരി ലങ്കേഷ് ഒരു പാഠമാണ്
ഗൗരി ലങ്കേഷ് എന്ന പത്രപ്രവർത്തകയെ നിഷ്കരുണം വെടിവച്ചു കൊന്ന സംഭവം രാജ്യത്താകെ വലിയ വേദനയായതാണ്. 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിലെ സ്വന്തം വീടിനു മുന്നിൽ വച്ചാണ് ഗൗരിയെ വധിച്ചത്. ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ കഴിഞ്ഞ വർഷം ജൂണ് 14ന് റൈസിംഗ് കാഷ്മീർ പത്രാധിപരായ ഷുജാത് ബുക്കാരിയെയും പരസ്യമായി വെടിവച്ചു കൊല്ലുകയായിരുന്നു.
പത്രപ്രവർത്തകരായ ജാർഖണ്ഡിലെ ചന്ദൻ തിവാരി, ബിഹാറിലെ നവീൻ നിശ്ചൽ, ത്രിപുരയിലെ സുദീപ് ദത്ത ഭൗമിക്ക്, ശാന്തനു ഭൗമിക്ക് തുടങ്ങിയവരും കഴിഞ്ഞ വർഷമാണു മറയില്ലാതെ കൊല ചെയ്യപ്പെട്ടത്. ഏറ്റവുമധികം പത്രപ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ കണക്കിൽ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു 2018ൽ. പത്രപ്രവർത്തകരായ 60പേർ ചൈനയിലും 38 പേർ വീതം ഈജിപ്തിലും തുർക്കിയിലും 2018ൽ മാത്രം വധിക്കപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കു വെല്ലുവിളിയും ഭീഷണിയും കൂടിവരികയാണെന്നതിൽ സംശയിക്കാനില്ല.
• സ്വാതന്ത്ര്യം സംസാരത്തിനു ശേഷം
പ്രശസ്ത നിയമജ്ഞനായ ഫലി എസ്. നരിമാൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലെ പ്രസംഗത്തിനിടെ പറഞ്ഞതാകും ശരി. ""സംസാരത്തിനു ശേഷമുള്ള സ്വാതന്ത്ര്യം. അതാണ് യഥാർഥത്തിൽ ശരിയായ സംസാര സ്വാതന്ത്ര്യം''.
സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ പിടികൂടാനും അപഹസിക്കാനും അറസ്റ്റു ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും വധിക്കാനും വരെ പലരും കാത്തിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥ പ്രമാണികൾ, അന്ധമായ ജാതി- മത- രാഷ്ട്രീയ വിശ്വാസികൾ, തീവ്രവാദികൾ, വ്യവസായ- ബിസിനസ് ലോബികൾ എന്നിവർ മുതൽ പത്രപ്രവർത്തകർ വിളിച്ചു പറയുന്ന സത്യം അലോസരപ്പെടുത്തുന്നവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാകും പ്രശാന്ത് കനോജിയ എന്ന പത്രപ്രവർത്തകന്റെ അറസ്റ്റ്.
• വെളിച്ചമാകട്ടെ കോടതിയുടെ വാക്ക്
ജനാധിപത്യത്തിനും പൗരന്റെ മൗലിക അവകാശങ്ങൾക്കും ഭീഷണി നേരിടുന്പോൾ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കപ്പെടണം. പൊതുസമൂഹം നന്മയെ അംഗീകരിച്ചാൽ കാണികളെ ആകർഷിക്കാനും വരുമാനം കൂട്ടാനുമായി തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന ഏതാനും ചില മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ശരിയായ വഴികളിലേക്കു തിരിച്ചുകൊണ്ടുവരാനാകും.
സത്യത്തിന്റെ പക്ഷത്തു നിന്ന് അന്തസുറ്റതും ക്രിയാത്മകവുമായ പത്രപ്രവർത്തനം നടത്തുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പൂർണ പിന്തുണയും സഹായവും നൽകുകയെന്നതും പ്രധാനമാകും. അഭിപ്രായ സ്വാതന്ത്ര്യത്തിനു ചങ്ങലയിടാൻ ആരെയും അനുവദിച്ചുകൂടാ. പ്രശാന്ത് കനോജിയ കേസിൽ സുപ്രീംകോടതി നൽകിയ വിധി രാജ്യത്തിനാകെ വെളിച്ചമാകുമെന്നു പ്രത്യാശിക്കാം.
ജോർജ് കള്ളിവയലിൽ