Friday, June 14, 2019 11:47 PM IST
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് ആകാം. കാളയോട്ടവും കോഴിപ്പോരും നടത്താം. കേരളത്തിൽ കാളയോട്ടവും മരമടിയുമൊന്നും പാടില്ല. ഇതെന്തു ന്യായമെന്നായിരുന്നു നിയമസഭയിൽ ഇന്നലെ ഉയർന്ന ചോദ്യം. ഇക്കാര്യത്തിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലായിരുന്നു.
കാർഷികോത്സവമായി നടത്തിവന്ന കാളപൂട്ട് മത്സരവും കാളയോട്ട മത്സരവുമെല്ലാം മുടങ്ങിക്കിടക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത എന്ന പേരിലാണത്രെ വിലക്ക്. ഈ സാഹചര്യത്തിലാണ് അനൂപ് ജേക്കബ് സ്വകാര്യ ബില്ലുമായി വന്നത്. കേരള കാർഷികോത്സവ കാളയോട്ട, കാള വയൽ സംരക്ഷണവും നടത്തിപ്പും ബിൽ എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണെങ്കിൽ ഇത്തരം കലാപരിപാടികളോടൊക്കെ വലിയ താൽപര്യമുള്ളയാളാണ്. വേണ്ടിവന്നാൽ സർക്കാർ തന്നെ ഇത്തരം ഉത്സവങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, അനൂപിന്റെ ബിൽ അംഗീകരിക്കാൻ മന്ത്രി തയാറല്ല. സർക്കാർ തന്നെ ഇങ്ങനെയൊരു നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. അപ്പോൾ പിന്നെ സ്വകാര്യ ബില്ലു വേണ്ടല്ലോ എന്നാണു മന്ത്രിയുടെ വാദം.
നൂറ്റിമുപ്പതാം വർഷത്തിലേക്കു കടക്കുന്ന സ്വന്തം നാട്ടിലെ കാക്കൂർ കാളവയൽ മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്നതാണ് അനൂപിന്റെ സ്വകാര്യ ബില്ലിനു പിന്നിലെ പ്രേരണ. അനൂപ് മാത്രമല്ല, സമാനദുഃഖവുമായി നടക്കുന്ന മറ്റു ചില അംഗങ്ങളും സഭയിലുണ്ട്. കെ. ബാബുവും ചിറ്റയം ഗോപകുമാറുമൊക്കെ തങ്ങളുടെ വിഷമം പറഞ്ഞു. തമിഴ്നാട്ടിലേക്കു പോയാൽ ജെല്ലിക്കെട്ട് നടത്താം. ഈ വർഷം മൂന്നു പേർ മരിച്ചു. കാളയോട്ടത്തിലാണെങ്കിൽ കാളയ്ക്ക് ഒരു അപകടവും ഉണ്ടാകുന്നില്ല. എന്നാലും കേരളത്തിൽ അനുമതിയില്ല. ഇതിലുള്ള പ്രതിഷേധം ബാബു രേഖപ്പെടുത്തി. ചിറ്റയം ഗോപകുമാറും ഒപ്പം കൂടി.
സർക്കാരിന്റെ നിലപാടിൽ അനൂപിനു വിശ്വാസം പോരാ. 2017 ൽ താൻ ഈ വിഷയം അവതരിപ്പിച്ചപ്പോൾ കേന്ദ്രനിയമത്തിനു വിരുദ്ധമായി കേരളത്തിൽ പുതിയ നിയമം കൊണ്ടുവരാൻ കഴിയില്ലെന്നാണു മുഖ്യമന്ത്രി മറുപടി നൽകിയത്. ഇപ്പോൾ കൃഷിമന്ത്രി പറയുന്നു നിയമം കൊണ്ടുവരുമെന്ന്. ഇതിൽ ഏതു വിശ്വസിക്കണമെന്നായിരുന്നു അനൂപിന്റെ ചോദ്യം. തമിഴ്നാട് നിയമസഭയ്ക്ക് ജെല്ലിക്കെട്ടിനെതിരേ നിയമം പാസാക്കാമെങ്കിൽ കേരളത്തിന് എന്തുകൊണ്ടു നിയമം കൊണ്ടുവന്നുകൂടാ എന്നും അനൂപ് ചോദിച്ചു. ഏതായാലും തുടർചർച്ചയ്ക്കായി ബിൽ മാറ്റിവച്ചു. ഇനിയും വെള്ളിയാഴ്ചകളിൽ കാളപ്പോരു തുടരുമെന്നു ചുരുക്കം.
വെള്ളിയാഴ്ച ആയതിനാൽ ഇന്നലെ സർക്കാർ ബിസിനസ് ഉണ്ടായിരുന്നില്ല. സ്വകാര്യ ബില്ലുകളാണു നിയമസഭ പരിഗണിച്ചത്. ശൂന്യവേളയിൽ അടിയന്തര പ്രമേയവുമില്ലാതിരുന്നതിനാൽ നിശ്ചിത സമയത്തിനും പത്തു മിനിറ്റ് മുമ്പേ ശൂന്യവേള അവസാനിപ്പിക്കാനായി. ഇതു നിയമസഭയിൽ പതിവുള്ളതല്ല.
1974 ലെ കേരള സർവകലാശാല നിയമത്തിനു ഭേദഗതിയാണ് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ സ്വകാര്യ ബില്ലായി അവതരിപ്പിച്ചത്. സർവകലാശാല ഭരണത്തിലും അക്കാദമിക രംഗത്തും കാലോചിതമായ മാറ്റം വരുത്തണമെന്നൊക്കെ പറഞ്ഞെങ്കിലും വിദ്യാഭ്യാസമന്ത്രി തന്നെയായിരുന്നു സ്വകാര്യ ബില്ലവതരിപ്പിച്ചപ്പോഴും ലക്ഷ്യം. ഇഷ്ടമില്ലാത്തവരെ പുറത്താക്കാനും ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമാണ് സർക്കാർ ഓർഡിനൻസ് കൊണ്ടു വരുന്നതെന്ന് ടി.വി. ഇബ്രാഹിം ചൂണ്ടിക്കാട്ടി.
അമ്പത്തിയാറു വയസ് തികയുന്നതിനു മുന്പ് ഓർഡിനൻസിലൂടെ രജിസ്ട്രാറെ പുറത്താക്കിയതായിരുന്നു ഇബ്രാഹിം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ രജിസ്ട്രാർ കോളജിലുമില്ല, സർവകലാശാലയിലുമില്ല എന്ന അവസ്ഥയാണ്. ഒരു കോളജ് അധ്യാപകനായ മന്ത്രി കോളജ് അധ്യാപകരോട് ഇങ്ങനെ ചെയ്യുന്നതിലാണ് ആബിദ് ഹുസൈൻ തങ്ങൾക്കു ദുഃഖം.
സർവകലാശാലകളെ ശക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഓർഡിനൻസ് കൊണ്ടു വന്നതെന്നു മന്ത്രി ജലീൽ വിശദീകരിച്ചു. സർവകലാശാലകളിൽ രജിസ്ട്രാർ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തി എയ്ഡഡ് കോളജുകളിൽ നടക്കുന്ന തട്ടിപ്പിനേക്കുറിച്ചാണു മന്ത്രി പറഞ്ഞത്. വിസി, പിവിസി, കണ്ട്രോളർ തുടങ്ങിയ തസ്തികകൾക്കെല്ലാം നാലു വർഷ കാലാവധിയുണ്ട്. എന്നാൽ രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ എയ്ഡഡ് കോളജുകളിൽ നിന്നുള്ള അധ്യാപകരെ നിയമിച്ചാൽ അവർ റിട്ടയർ ചെയ്യുന്നതു വരെ അവിടെ തുടരും. എയ്ഡഡ് കോളജുകൾ പകരമൊരു നിയമനം നടത്തുകയും ചെയ്യും. ഈ തട്ടിപ്പിനു തടയിടാനാണത്രെ ഓർഡിനൻസിലൂടെ എല്ലാ തസ്തികകൾക്കും കാലാവധി നിശ്ചയിച്ചത്. എയ്ഡഡ് കോളജ് അധ്യാപകനായ മന്ത്രി എയ്ഡഡ് കോളജുകളെ ഇങ്ങനെ അപമാനിക്കുന്നതു ശരിയാണോ എന്നായിരുന്നു പ്രതിപക്ഷത്തു നിന്നുള്ള ചോദ്യം.
ഇതിനിടെ മന്ത്രിയുടെ സ്റ്റാഫിലെ രണ്ടംഗങ്ങൾ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള മൂല്യനിർണയ ക്യാമ്പുകളിൽ പോയി നിർദേശങ്ങൾ നൽകിയെന്ന് പി.ടി. തോമസ് ആരോപിച്ചു. വൈസ് ചാൻസലർമാർ പോലും മൂല്യനിർണയ ക്യാന്പുകളിൽ പോകാറില്ല. ഇതു ഗുരുതരമായ സംഭവമാണെന്നും തോമസ് പറഞ്ഞു.
മന്ത്രി ജലീൽ ഈ ആരോപണം നിഷേധിച്ചു. എന്നാൽ, അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ നിന്നു വിട്ടുനിൽക്കുന്നത് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന്റെ താളം തെറ്റിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഇങ്ങനെ വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു.
കേരള സംസ്ഥാന അടിയന്തര വൈദ്യസഹായ അഥോറിറ്റി ബിൽ അവതരിപ്പിച്ചത് എൻ. ഷംസുദ്ദീനാണ്. സർക്കാരിനു വേണ്ടി മറുപടി പറഞ്ഞ മന്ത്രി വി.എസ്. സുനിൽകുമാർ ബില്ലിനു ധാർമിക പിന്തുണ നൽകി. എന്നാൽ, ബിൽ അംഗീകരിക്കാൻ തയാറല്ല. സന്പൂർണ ട്രോമോ കെയർ സംവിധാനത്തിലേക്കു കേരളം നീങ്ങുന്ന സാഹചര്യത്തിൽ പുതിയൊരു അഥോറിറ്റിക്ക് പ്രസക്തിയില്ലെന്നാണ് സർക്കാർ നിലപാട്.
ഏത് അപകടം നടന്നാലും ആദ്യമേ വന്നു ഫോട്ടോ എടുക്കുന്ന സംസ്കാരമാണു കേരളത്തിലുള്ളതെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഗുജറാത്തിൽ ഇതുമായി ബന്ധപ്പെട്ട് സമഗ്ര നിയമമുണ്ട്. ഗുജറാത്ത് എന്ന വാക്കു പറയണമോ എന്നു ഷംസുദ്ദീനു സംശയമുണ്ടായിരുന്നു. പറയേണ്ടെന്നു പലരും ഉപദേശിക്കുകയും ചെയ്തു. എങ്കിലും അവിടെ സമഗ്രമായ നിയമമുണ്ടെങ്കിൽ എന്തിനു പറയാതിരിക്കണമെന്ന ചിന്തയിൽ ആ സാഹസത്തിനു മുതിർന്നു എന്നു മാത്രം. സർക്കാർ ബിൽ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞാണ് ഷംസുദ്ദീൻ പ്രസംഗം അവസാനിപ്പിച്ചത്.
കേരള ഉച്ചഭാഷിണി, വെളിച്ച സംവിധാന തൊഴിലാളി ക്ഷേമനിധി ബിൽ അവതരിപ്പിച്ചത് വി.പി. സജീന്ദ്രനാണ്. ഇപ്പോൾ തന്നെ ഈ മേഖലയിലെ തൊഴിലാളികൾക്കു ക്ഷേമനിധിയുണ്ടെന്നു ചൂണ്ടിക്കാട്ടി മന്ത്രി എ.സി. മൊയ്തീൻ ബില്ലിനെ എതിർത്തു. മൈക്ക് വാടകയ്ക്ക് എടുത്ത് പണം കൊടുക്കാത്ത രാഷ്ട്രീയക്കാരെക്കുറിച്ചായിരുന്നു എം. വിൻസന്റിന് ഓർമിപ്പിക്കാനുണ്ടായിരുന്നത്.
സാബു ജോണ്