Friday, June 14, 2019 11:52 PM IST
നേതൃത്വ പ്രതിസന്ധി ദേശീയ, സംസ്ഥാന പാർട്ടികൾക്കു തലവേദനയാണ്. ബിജെപിയും കോണ്‍ഗ്രസും മുതൽ കേരള കോണ്‍ഗ്രസ് വരെയുള്ള പാർട്ടികൾ അധ്യക്ഷ പദവിയെക്കുറിച്ചുള്ള ചർച്ചകളിലും തർക്കങ്ങളിലുമാണ്. സിപിഐ അടക്കം തത്കാലം ബഹളമില്ലാതെ പോകുന്ന മറ്റു പാർട്ടികളുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളിലും പുതിയ നേതാവിനു വേണ്ടിയുള്ള തെരച്ചിലിലാണ്. മിക്ക പാർട്ടികൾക്കും ജനപ്രിയനും കഴിവുള്ളവനും പൊതുസ്വീകാര്യനുമായ നേതാവിനെ കിട്ടുന്നില്ലെന്നതാണു യാഥാർഥ്യം.
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൻ തെരഞ്ഞെടുപ്പു വിജയത്തിന്റെയും അധികാരത്തിൽ തിരിച്ചെത്തിയതിന്റെയും അത്യാഹ്ളാദത്തിലാണ്. പ്രതീക്ഷിച്ചതിലേറെ വലിയ തകർച്ചയുടെ ആഘാതത്തിലാണ് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും. കേരളത്തിൽ നേടിയ വന്പൻ വിജയത്തിന്റെ പ്രഭ ചോർത്തുന്നതായിരുന്നു രാഹുൽ ഗാന്ധിക്ക് അമേഠിയിലും കോൺഗ്രസിന് ഉത്തരേന്ത്യയിലാകെയും നേരിട്ട തോൽവി.
മോദി- അമിത് ഷാ ജോഡിയുടെ തന്ത്രങ്ങളിൽ ബംഗാളിൽ മമത ബാനർജിക്കും യുപിയിലെ മായാവതിക്കും അഖിലേഷ് യാദവിനും വരെ അടി തെറ്റുന്നതിന്റെ പ്രത്യാഘാതം ചെറുതാകില്ല. പതിനേഴാം ലോക്സഭയിൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റ് നേടിയത് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കടത്തിവെട്ടി. പക്ഷേ ഈ വിജയം പേരായെന്നും കേരളത്തിൽ അടക്കം വിജയം നേടുകയാണു ലക്ഷ്യമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.
നടുവൊടിഞ്ഞു സിപിഎം
ത്രിപുരയ്ക്കു പിന്നാലെ പശ്ചിമ ബംഗാളിലും ദേശീയ തലത്തിലും ഏതാണ്ട് അപ്രസക്തമാകുന്നതിനു പുറമേയാണു കേരളത്തിലെ സിപിഎമ്മിന്റെ നടുവൊടിച്ച പരാജയം. ഒരു ഓട്ടോറിക്ഷയിൽ കൊള്ളാവുന്ന പാർട്ടിയായി പാർലമെന്റിലെ സിപിഎം മാറിയെങ്കിലും നേതാക്കളുടെ അഹന്തയിൽ കുറവില്ലെന്നതാണു അതിശയകരം.
സിപിഎമ്മിനെക്കാളും ഗതികേടിലാണു സിപിഐ. അനാരോഗ്യം അലട്ടുന്ന എസ്. സുധാകർ റെഡ്ഡിക്കു ശേഷം പുതിയൊരു ദേശീയ ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ സിപിഐ വിഷമിക്കും. ബിനോയി വിശ്വം, കാനം രാജേന്ദ്രൻ തുടങ്ങിയവർക്കു മറ്റു സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റുകാർക്കിടയിൽ വലിയ പ്രതീക്ഷ ഇല്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള ദളിത് നേതാവായ ഡി. രാജയെ സിപിഐയുടെ പുതിയ ദേശീയ അധ്യക്ഷനാക്കാൻ നിർബന്ധിതമായേക്കും.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പകരക്കാരനെ കണ്ടെത്തുക എളുപ്പമാകില്ല. നിവൃത്തികേടുകൊണ്ടു യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കേണ്ടിവന്ന പ്രകാശ് കാരാട്ടിനും പിണറായി വിജയനും പക്ഷേ പുതിയൊരു മികച്ച നേതാവിനെ നിർദേശിക്കാനില്ല. പ്രായോഗിക വാദികളും രാഷ്ട്രീയ തന്ത്രജ്ഞരുമായിരുന്ന ഇഎംഎസ് നന്പൂതിരിപ്പാടു മുതൽ ഹർകിഷൻ സിംഗ് സുർജിത് വരെയുള്ളവർക്കു പകരംവയ്ക്കാൻ കഴിയുന്ന നേതൃത്വത്തിന്റെ അഭാവം സിപിഎമ്മിലും മുഴച്ചുനിൽക്കുകയാണ്.
ഇടതുപക്ഷത്തിനു പിടിച്ചുനിൽക്കാൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം വേണമെന്നാണു സിപിഐ നേതാവ് സുധാകർ റെഡ്ഡി രേഖാമൂലം സിപിഎം നേതൃത്വത്തിന് അയച്ച കത്തിൽ പറയുന്നത്. ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനും മറ്റൊരു വഴിയില്ല. പക്ഷേ നിർണായകമായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ബിജെപിയും തുല്യ ശത്രുക്കളാണെന്നായിരുന്നു ഇടതിന്റെ നിലപാട്. പഴയ കോണ്‍ഗ്രസ് വിരോധം ഉള്ളിൽ കൊണ്ടുനടക്കുന്നവർക്കു യാഥാർഥ്യബോധം അകലെയാകും.
അമിത് ഷായ്ക്കും വേണം പകരക്കാരൻ
അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെ ബിജെപിക്കു പുതിയ അധ്യക്ഷൻ അനിവാര്യമായിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് നീട്ടി നൽകിയ ദേശീയ അധ്യക്ഷന്റെ കാലാവധി അടുത്ത ജനുവരിയിൽ അവസാനിക്കും. കേന്ദ്രമന്ത്രിയായി ഭരണം തുടങ്ങിയെങ്കിലും ജനുവരി വരെ മോദിയുടെ വിശ്വസ്തനായ ഷാ തന്നെ അധ്യക്ഷ പദവിയിൽ തുടരാനാണു സാധ്യത. ഷായുടെ വലംകൈയായ ഭൂപേന്ദ്ര യാദവിനെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചേക്കുമെന്നും കേൾക്കുന്നു.
ബിജെപി ഭരണഘടനയിലെ 19-ാം വകുപ്പനുസരിച്ചു പാർട്ടി ദേശീയ കൗണ്‍സിൽ, സംസ്ഥാന കൗണ്‍സിലുകൾ എന്നിവയിലെ അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട ത്. എംപിമാരിലെ പത്തു ശതമാനം പേർ കൂടി ദേശീയ കൗണ്‍സിലിലെ വോട്ടർമാരാകും. എംപിമാരുടെ എണ്ണം പത്തിൽ കുറവാണെങ്കിൽ എല്ലാ എംപിമാരും കൗണ്‍സിൽ അംഗങ്ങളാകുമെന്നാണു പാർട്ടി ഭരണഘടന അനുശാസിക്കുന്നത്. നിലവിലെ ദേശീയ കൗണ്‍സിലിൽ രണ്ടായിരത്തിലേറെ അംഗങ്ങളാണുള്ളത്.
ഏതായാലും സംഘടനാ തെരഞ്ഞെടുപ്പിനും അതിനു മുന്നോടിയായുള്ള അംഗത്വ വിതരണത്തിനും ബിജെപി നടപടി തുടങ്ങി. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും പാർട്ടി ദേശീയ ഉപാധ്യക്ഷനുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ശോഭ സുരേന്ദ്രനെ സഹ കണ്‍വീനറാക്കി ഇതിനായി പ്രത്യേക സമിതിയെ അമിത് ഷാ നിയമിച്ചിട്ടുണ്ട്. ബിജെപിയുടെ മുൻ ദേശീയ സെക്രട്ടറി സുരേഷ് പൂജാരി, ഒഡീഷയിൽ നിന്നുള്ള ലോക്സഭാംഗം അരുണ്‍ ചതുർവേദി, പട്ടികജാതി മോർച്ചയുടെ മുൻ അധ്യക്ഷൻ ദുഷ്യന്ത് ഗൗതം എന്നിവരാണു ശോഭ സുരേന്ദ്രനു പുറമേയുള്ള സഹ കണ്‍വീനർമാർ.
തലക്കനം തേടി കേരള ബിജെപി
രാജ്യത്താകെ നിലവിൽ 11 കോടി അംഗങ്ങൾ ഉണ്ടെ ന്നാണു ബിജെപിയുടെ അവകാശവാദം. മൊബൈലിൽ മിസ്ഡ് കോൾ അയയ്ക്കുന്നവർക്കെല്ലാം അംഗത്വം നൽകിയ പാർട്ടിയാണിത്. പുതുതായി 20 ശതമാനം അംഗങ്ങളെ കൂടി കൂടുതലായി ചേർക്കാനാണു അമിത് ഷാ നൽകിയ നിർദേശം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലാണ് അംഗത്വ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
അംഗത്വവിതരണവും തെരഞ്ഞെടുപ്പുമൊക്കെ അതിന്റെ വഴിക്കു പോകുമെങ്കിലും മോദിയും ഷായും തെരഞ്ഞെടുക്കുന്ന ആർഎസ്എസുകാരൻ ആകും അടുത്ത ബിജെപി അധ്യക്ഷനാകുക. മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആണു പുതിയ ദേശീയ അധ്യക്ഷ പദവിയിലെത്താൻ മുൻപന്തിയിലുള്ളത്.
ദേശീയ തലത്തിലും സംസ്ഥാന ഘടകങ്ങളിലും മോദിക്കും അമിത് ഷായ്ക്കും വേണ്ടപ്പെട്ടവരാകും അധ്യക്ഷന്മാരാകുക. വളരെ ആലോചനകൾക്കു ശേഷം അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ കേരളത്തിൽ സംസ്ഥാന പ്രസിഡന്റായി നിയമിച്ചെങ്കിലും അതു ഫലിക്കാതെ പോയതും നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. ശ്രീധരൻപിള്ളയെ മാറ്റി കസേരയിലിരിക്കാൻ സംസ്ഥാന ബിജെപിയിലെ പല പ്രമുഖരും പിന്നാന്പുറത്തു ചരടുവലിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിൽ പിടിയുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്നാലെയാണ് ഇപ്പോൾ കേരള നേതാക്കളിൽ പലരും റോന്തു ചുറ്റുന്നത്.
രാഹുലിനെ വിടാതെ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാഹുൽ ഗാന്ധി രാജിവച്ചെങ്കിലും പാർട്ടി നേതാക്കൾ അദ്ദേഹത്തെ വിടുന്നില്ല. രാഹുൽ തന്നെ തുടരുമെന്നും അദ്ദേഹമല്ലാതെ തത്കാലം മറ്റൊരാളെ പ്രസിഡന്റായി ചിന്തിക്കുന്നു പോലും ഇല്ലെന്നാണു എ.കെ. ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗം പറഞ്ഞത്. പക്ഷേ അങ്ങനെയൊന്നും വഴങ്ങാൻ ഇനിയും രാഹുൽ തയാറായിട്ടില്ല. ആഴ്ചകളായി അനിശ്ചിതത്വം തുടരുന്നതാണു കോണ്‍ഗ്രസിന്റെ ദുരന്തം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയേക്കാളും വലിയ ഗതികേടാണു തലയില്ലാതെ ആട്ടം കാണുന്ന കോണ്‍ഗ്രസിന്റെ നില.
ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാൻ വേണ്ട 55 എംപിമാരെ പോലും കിട്ടാതെ പോയതിലും രാഹുലിനെ വേദനിപ്പിക്കുക അമേഠിയിലെ തോൽവിയാകും. വയനാട്ടിലെ ജനത നാലു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൽകിയതിന്റെയും കേരളത്തിലെ ഇരുപതിൽ 19 സീറ്റുകളിലും യുഡിഎഫിനു വൻവിജയം നേടാനായതിന്റെയും സന്തോഷം അപ്പാടെ തല്ലിക്കെടുത്തിയത് അമേഠിയിലെ പരാജയമാണ്.
കർണാടകത്തിനു പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിച്ചു ഭരണത്തിൽ തിരിച്ചെത്താൻ കഴിഞ്ഞ ശേഷമാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമെന്നതാണു ആശ്ചര്യകരം. വോട്ടിംഗ് യന്ത്രങ്ങൾ മുതൽ ബിജെപിയുടെ പണമൊഴുക്കും ആർഎസ്എസിന്റെ പ്രവർത്തനങ്ങളും അടക്കം പലതും കാരണമാകാമെങ്കിലും തോൽവി, തോൽവി തന്നെയാണ്.
പയറ്റിയവർക്കു പ്രായമേറെയായി
കോണ്‍ഗ്രസിലെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിക്കണമെന്നും വാദിക്കുന്നവരുണ്ട്. രാഹുലും പ്രിയങ്കയും അല്ലാതെ മറ്റൊരാളെ കോണ്‍ഗ്രസ് നേതൃത്വം ഏൽപിക്കണമെന്നാണു ഇവരുടെ അഭിപ്രായം. യുപി നിയമസഭയിലേക്കു 2022ൽ നടക്കുന്ന തെരഞ്ഞെടുപ്പിനായി പ്രിയങ്ക യുപിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്ന അഭിപ്രായം പാർട്ടിയിലും സജീവമാണ്.
പക്ഷേ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു രാഹുൽ മാറണമെന്നു വാദിക്കുന്നവരും മോഹിക്കുന്നവരും കൂടുതലും ബിജെപിക്കാരും സംഘപരിവാറിന്റെ സൈബർ പോരാളികളും കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് വിരുദ്ധരും ആണെന്നതാണു വിചിത്രം. ദേശീയതലത്തിൽ പാർട്ടിയെ ഒന്നിപ്പിച്ചുനിർത്താനും മോദിക്കെതിരേ പട നയിക്കാനും കഴിയുന്ന കോണ്‍ഗ്രസിലെ മറ്റൊരു നേതാവിനെ കണ്ടെ ത്താനാകും പ്രയാസം. ദേശീയ തലത്തിൽ ജനപ്രീതിയും പാർട്ടിക്കുള്ളിൽ സമ്മതനുമായ നേതാക്കളെ കണ്ടെ ത്തുകയാകും ദുഷ്കരം.
ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവർ മുതൽ ശശി തരൂർ വരെയുള്ളവർക്ക് അവരവരുടെ സംസ്ഥാനത്തു പോലും കോണ്‍ഗ്രസ് ഘടകങ്ങളുടെ പൂർണ പിന്തുണയില്ല. സിന്ധ്യയാകട്ടെ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. സച്ചിൻ പൈലറ്റിനും രാജസ്ഥാനു പുറത്ത് കാര്യമായ അംഗീകാരമോ ജനപിന്തുണയോ അവകാശപ്പെടാനില്ല. വളരെ കഴിവുള്ള നേതാവാണെങ്കിലും ശശി തരൂരിനും തിരുവനന്തപുരത്തിനു പുറത്തു രാഷ്ട്രീയസ്വാധീനത്തിലും പാർട്ടിയിലെ സമ്മതിയിലും പരിമിതികളാണേറെ.
എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, പി. ചിദംബരം, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾക്കും ദേശീയ തലത്തിൽ ഇനി പാർട്ടിയെ നയിക്കാൻ പ്രയാസങ്ങളേറെയാണ്. ഭാഷയും പ്രായവുമെല്ലാം ആന്റണിക്കും മറ്റും തടസമാകും. ആനന്ദ് ശർമ, ജയ്റാം രമേശ് തുടങ്ങിയവർ മുതൽ രണ്‍ദീപ് സിംഗ് സുർജേവാല വരെയുള്ളവർക്കും ജനസമ്മതിയില്ലെന്നതാണു പ്രശ്നം. സ്വന്തം മണ്ഡലത്തിൽ തെരഞ്ഞെടുപ്പു ജയിക്കാൻ പോലും ഇവർക്കു ബുദ്ധിമുട്ടുണ്ട്.
വേണ്ടതു തലയെടുപ്പുള്ള നേതൃത്വം
മാറിനിന്ന് അഭിപ്രായം പറയുന്നവർക്ക് എന്തും പറയാം. പക്ഷേ ഇന്നത്തെ നിലയിൽ കോണ്‍ഗ്രസിനെ രാജ്യമൊട്ടാകെ ഒരു നൂലിൽ കോർക്കാനും മോദിക്കും ബിജെപിക്കുമെതിരെ പട നയിക്കാനും രാഹുലിനേക്കാളും മികച്ച മറ്റൊരാളെ കണ്ടെത്താൻ പ്രയാസമാകും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ താഴെത്തട്ടു മുതൽ സജ്ജമാക്കാനും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പട നയിക്കാനും കഴിയുകയെന്നതാണു പ്രധാനം.
ബിജെപിക്കെതിരെ ബദൽ ശക്തിയാകാൻ സമീപഭാവിയിൽ കോണ്‍ഗ്രസല്ലാതെ ദേശീയ തലത്തിൽ മറ്റൊരു പാർട്ടിയില്ല. ശക്തമായ സർക്കാരും ഭരണവീഴ്ചകൾക്കെതിരെ പ്രതികരിക്കാൻ അതിലേറെ ശക്തമായ പ്രതിപക്ഷ പാർട്ടി ഉണ്ടാകേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണ്. കരുത്തുള്ള പാർട്ടിയാകാൻ തലയെടുപ്പുള്ള കരുത്തനായ നേതാവും അനിവാര്യമാണ്.
രാഷ്ട്രീയത്തിൽ ഒന്നും ശാശ്വതമല്ല. മാറ്റങ്ങൾക്ക് അധികസമയവും വേണ്ട. മോദിയുഗത്തിനു ശേഷം ഇന്ത്യയെ നയിക്കാൻ ബിജെപിയിലും കോണ്‍ഗ്രസിലും ശക്തരായ നേതൃത്വം ഉണ്ടാകട്ടെ. ജനാധിപത്യം ജയിക്കട്ടെ.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ