Monday, June 17, 2019 1:02 AM IST
കെ.എം. മാണി കടന്നുപോയി രണ്ടുമാസം പിന്നിടുമ്പോൾ കേരള കോണ്‍ഗ്രസ് -എമ്മിലെ അധികാരത്തർക്കം വഴിത്തിരിവിൽ. മാണിയുടെ പേരിലുള്ള പാർട്ടിയുടെ യഥാർഥ ഉടമസ്ഥാവകാശം ആർക്കെന്നുള്ള തർക്കം ഇനി തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിലേക്കു നീങ്ങുകയാണ്.
ഒരുവശത്ത് പാർട്ടിയുടെ മുതിർന്ന നേതാവും വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ ചെയർമാന്റെ ചുമതല വഹിക്കുന്ന പി.ജെ. ജോസഫും മറുവശത്ത് കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയുമാണു നിൽക്കുന്നത്. ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്ത സംസ്ഥാന കമ്മിറ്റിയിൽ അഞ്ചംഗ നിയമസഭാ കക്ഷിയിലെ രണ്ടംഗങ്ങളാണു പങ്കെടുത്തത്. പാർട്ടിയുടെ രണ്ടു പാർലമെന്റംഗങ്ങളും അവർക്കൊപ്പം. എട്ടു ജില്ലാ പ്രസിഡന്റുമാരും ബഹുഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന് അവർ അവകാശപ്പെടുന്നു. 450 അംഗ സംസ്ഥാന കമ്മിറ്റിയിലെ 312 പേർ ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തെന്നാണ് ജോസ് കെ. മാണി പക്ഷം അവകാശപ്പെടുന്നത്. അനാരോഗ്യം മൂലം എത്തിച്ചേരാൻ കഴിയാതിരുന്ന ഏതാനും ചിലർ രേഖാമൂലം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
എന്നാൽ, മാണിപക്ഷത്തെ പ്രമുഖ നേതാക്കളായ ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, നേതാക്കളായ തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല എന്നതു ശ്രദ്ധേയമായി. തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കുന്ന കേരള കോണ്‍ഗ്രസ് - എമ്മിലായിരിക്കും താനെന്നാണ് സി.എഫ്. തോമസ് പറഞ്ഞത്.
നിയമസഭയിൽ ഇന്നു കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎൽഎമാരും ഒന്നായി തന്നെ തുടരും. എന്നാൽ, പിളർപ്പിന്റെ അനുരണനങ്ങൾ നിയമസഭാകക്ഷിയിലും വൈകാതെ പ്രതിഫലിക്കും. പിളർപ്പ് ഒൗപചാരികമാകാനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ളത്.
സംസ്ഥാന കമ്മിറ്റി ചേർന്ന് ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ. മാണി പക്ഷം ഇന്നലെ തന്നെ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. പുതിയ ചെയർമാനെ കണ്ടെത്തിയശേഷം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കുമെന്നാണ് റോഷി അഗസ്റ്റിൻ സ്പീക്കറെ അറിയിച്ചിട്ടുള്ളത്. പുതിയ ചെയർമാൻ നിയമസഭാകക്ഷി യോഗം വിളിച്ചു ചേർക്കുന്ന സ്ഥിതി വന്നാൽ അപ്പോൾ നിയമസഭാ കക്ഷിയിലും പിളർപ്പുണ്ടാകും. ഒൗദ്യോഗിക പാർട്ടി ഏതെന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങൾ.
ഇരുഗ്രൂപ്പുകളും യുഡിഎഫിൽ തന്നെ തുടരാനാണു സാധ്യത. എന്നാൽ, കേരള കോണ്‍ഗ്രസിലെ പിളർപ്പ് ഇടതുപക്ഷമുൾപ്പെടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇടതു നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നു മനസിലാക്കേണ്ടത്. ഏതായാലും അത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, പാലാ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ കേരള കോണ്‍ഗ്രസിലെ പിളർപ്പ് യുഡിഎഫിനും തലവേദന സൃഷ്ടിക്കും.
നിയമസഭയിൽ ആറു സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടക്കാനുള്ളത്. പാലായിൽ കെ.എം. മാണിയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവ് ആറു മാസത്തിനകം നികത്തേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും കേരളത്തിലെ ആറു സീറ്റുകളിലേക്കും തെരഞ്ഞെടുപ്പു നടക്കുക. പാലായിലെ സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ തർക്കങ്ങൾ ഉയർന്നുവരാം. ഇതിനു യുഡിഎഫ് പരിഹാരം കണ്ടെത്തേണ്ടിവരും. പാർട്ടിയിലെ പിളർപ്പ് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന പ്രശ്നവുമുണ്ട്.
ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി നിയമാനുസൃതമല്ലെന്നാണ് പി.ജെ. ജോസഫ് പറയുന്നത്. പാർട്ടി ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെയുള്ള തെരഞ്ഞെടുപ്പല്ല ഇന്നലെ നടന്നതെന്നും ആൾക്കൂട്ടം ചേർന്നല്ല ചെയർമാനെ തെരഞ്ഞെടുക്കേണ്ടതെന്നും പി.ജെ. ജോസഫ് പറയുന്നു. മാത്രമല്ല ചെയർമാൻ തെരഞ്ഞെടുപ്പു നടത്തേണ്ടത് ചെയർമാന്റെ ചുമതല വഹിക്കുന്ന താൻ തന്നെയാണെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു.
ഒമ്പതു വർഷം മുമ്പ് മാണി- ജോസഫ് വിഭാഗങ്ങൾ ഒന്നായെങ്കിലും പലപ്പോഴും രണ്ടു ഗ്രൂപ്പുകളും വെവ്വേറെയായി തന്നെയായിരുന്നു ഒന്നായ പാർട്ടിയിലും നിന്നത്. ജോസഫിനൊപ്പം നിന്ന ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എൽഡിഎഫിലേക്കു ചേക്കേറിയത് ഏറെക്കാലം നീണ്ട തർക്കങ്ങൾക്കും അസ്വസ്ഥതകൾക്കുമൊടുവിലായിരുന്നു.
ചെയർമാൻ സ്ഥാനം മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന വാദത്തിലാണ് ജോസ് കെ. മാണി ഈ പദവിക്കായി കടുംപിടിത്തം നടത്തിയത്. പാർട്ടിയുടെ നേതൃത്വം കൈപ്പിടിയിലാക്കാനുള്ള മത്സരമാണ് ഫലത്തിൽ ഇന്നലെ പാർട്ടിയുടെ പിളർപ്പിലെത്തിയത്.
എണ്ണിയാലൊടുങ്ങാത്ത പിളർപ്പുകളെ നേരിട്ട പാർട്ടിയാണു കേരള കോണ്‍ഗ്രസ്. ഒരു പിളർപ്പു കൂടി താങ്ങാനുള്ള കരുത്ത് ആ പാർട്ടിക്കുണ്ടോ എന്നതു കാലം തെളിയിക്കും.
തുടർക്കഥ പോലെ പിളർപ്പുകളും ലയനങ്ങളും
പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാർട്ടി എന്ന വിശേഷണം കേരള കോണ്‍ഗ്രസിനു നൽകിയതു കെ.എം. മാണിയായിരുന്നു. അമ്പത്തിയഞ്ചു വർഷം മുമ്പു രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസിന്റെ ചരിത്രം പിളർപ്പുകളുടെ ചരിത്രം കൂടിയായിരുന്നു.
പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യം നടന്ന 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് 23 സീറ്റു നേടി കരുത്തുകാട്ടിയ പാർട്ടിയാണ് കേരള കോണ്‍ഗ്രസ്. 1969 ൽ കെ.എം. ജോർജ് അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായതോടെയാണ് കേരള കോണ്‍ഗ്രസ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായത്.
1973 ൽ ഇ. ജോണ്‍ ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടതായിരുന്നു ആദ്യത്തെ പിളർപ്പ്. 1976 ൽ കെ.എം. മാണി പക്ഷവും ആർ. ബാലകൃഷ്ണപിള്ള പക്ഷവുമായി പാർട്ടി പിളർന്നു. മാണി ഐക്യമുന്നണിക്കൊപ്പം നിന്നപ്പോൾ പിള്ള ഇടതുപക്ഷത്തേക്കു പോയി. പിന്നാലെ നടന്ന 1977 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 22 സീറ്റിൽ 20 ലും ജയിച്ചു മാണി കരുത്തു തെളിയിച്ചപ്പോൾ ഇടതുപക്ഷത്തു നിന്ന പിള്ളയ്ക്ക് രണ്ടു പേരെ ജയിപ്പിക്കാനേ സാധിച്ചുള്ളു.
1979 ൽ പാർട്ടി മാണി - ജോസഫ് വിഭാഗങ്ങളായി പിളർന്നു. പാർട്ടിയിലെ ആദ്യത്തെ വലിയ പിളർപ്പും ഇതായിരുന്നു. 1980 ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നിലവിൽ വന്നപ്പോൾ മാണി ഇടതുപക്ഷത്തേക്കു പോയി. ജോസഫ് യുഡിഎഫിൽ തുടർന്നു. 1982 ൽ മാണി യുഡിഎഫിലേക്കു പോയപ്പോൾ ഒപ്പം ഇടതുമന്ത്രിസഭയിൽ മന്ത്രിയായിരുന്ന ലോനപ്പൻ നന്പാടൻ കേരള കോണ്‍ഗ്രസ് - സെക്കുലർ രൂപീകരിച്ച് ഇടതുപക്ഷത്തു തന്നെ തുടർന്നു.
1985 ൽ മാണി - ജോസഫ് വിഭാഗങ്ങൾ ലയിച്ച് ഒന്നായി. എന്നാൽ, രണ്ടു വർഷത്തിനു ശേഷം വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണിക്കൊപ്പവും ആർ. ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിന്നു. 1989 ൽ മൂവാറ്റുപുഴ സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്ന് ജോസഫ് യുഡിഎഫ് വിട്ടു. എന്നാൽ, ബാലകൃഷ്ണപിള്ള ഒപ്പം പോയില്ല. അദ്ദേഹം കേരള കോണ്‍ഗ്രസ് - പിള്ള ഗ്രൂപ്പ് രൂപീകരിച്ചു.
1993 ൽ മാണി ഗ്രൂപ്പിൽ നിന്നു ടി.എം. ജേക്കബ് പുറത്തുപോയി കേരള കോണ്‍ഗ്രസ് - ജേക്കബ് രൂപീകരിച്ചു. ജേക്കബിനെ കൂടാതെ ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം. മാത്യു എന്നീ എംഎൽഎമാരും ജേക്കബിനൊപ്പം കൂടി. 1995 ൽ ജോസഫ് എം. പുതുശേരി പിള്ള ഗ്രൂപ്പിൽ നിന്നു പുറത്തു വന്നത് സ്വന്തം പാർട്ടിയുണ്ടാക്കി. പിന്നീട് മാണി ഗ്രൂപ്പിൽ ലയിച്ചു.
2001 ൽ പി.സി. തോമസ് മാണി ഗ്രൂപ്പിൽ നിന്നു പോയി ഐഎഫ്ഡിപി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ് എന്ന പേരില്ലാതെ കേരള കോണ്‍ഗ്രസിൽ നിന്നു പുതിയ പാർട്ടിയുണ്ടായ ആദ്യ സംഭവമായിരുന്നു അത്.
2003 ൽ പി.സി. ജോർജിനെ പി.ജെ. ജോസഫ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കി. തുടർന്ന് അദ്ദേഹം ടി.എസ്. ജോണ്‍, ഈപ്പൻ വർഗീസ് തുടങ്ങിയവർക്കൊപ്പം ചേർന്ന് കേരള കോണ്‍ഗ്രസ് - സെക്കുലർ രൂപീകരിച്ചു. പിന്നീട് അദ്ദേഹം കേരള കോൺഗ്രസ് - എമ്മിൽ ലയിക്കുകയും അതിനുശേഷം വിട്ടുപോയി ജനപക്ഷം രൂപീകരിക്കുകയും ചെയ്തു.
2010 ൽ പി.ജെ. ജോസഫ് എൽഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് - എമ്മിൽ ലയിച്ചു. 2016 ൽ ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് - എം വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എൽഡിഎഫിൽ ചേർന്നു.
സാബു ജോണ്‍