Monday, June 17, 2019 11:12 PM IST
ഒഡീഷയിൽ താൻതന്നെയാണു ജനനേതാവെന്ന് ഒരിക്കൽക്കൂടി തെളിയിച്ച നവീൻ പട്നായിക് കർഷകരേയും വനിതകളേയും പരിഗണിച്ചുകൊണ്ട് അഞ്ചാം സർക്കാരിനു തുടക്കമിട്ടു. ബിജെപി ഉയർത്തിയ മോദിതരംഗത്തിൽ വലിയ പരിക്കേൽക്കാതെയാണ് നവീൻ പിടിച്ചുനിൽക്കുന്നത്. ഒഡീഷയെ കശക്കിയെറിഞ്ഞ ഫോനി ചുഴലിക്കാറ്റിനെപ്പോലും നവീൻ അതിജീവിച്ചിരിക്കുന്നു. ഡൽഹിയിൽ മോദിയും ഭുവനേശ്വറിൽ നവീനുമെന്ന ഒഡീഷജനതയുടെ വിധിയെഴുത്ത് വളരെ മനോഹരമായാണു നടപ്പായിരിക്കുന്നത്.
ചരിത്രവിജയത്തോടെ അഞ്ചാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റ നവീൻ പട്നായിക്കിനും അദ്ദേഹത്തിന്റെ പാർട്ടി ബിജു ജനതാദളിനും തെരഞ്ഞെടുപ്പ് ഫലം ചില ദുസ്സൂചനകളും നൽകുന്നുണ്ട്. ഹിന്ദിമേഖലയിൽ നഷ്ടപ്പെട്ടേക്കാവുന്ന സീറ്റുകൾ സ്വന്തമാക്കാൻ ബിജെപി കണ്ണുവച്ചിരുന്നത് ബംഗാളും ഒഡീഷയുമായിരുന്നു. അതോടൊപ്പം നിയമസഭയിലേക്ക് വലിയ മുന്നേറ്റമുണ്ടാക്കുകയും അടുത്തതവണയെങ്കിലും സംസ്ഥാനഭരണം പിടിക്കുകയുമായിരുന്നു ബിജെപിയുടെ ഗെയിംപ്ലാൻ.
ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ഈ ലക്ഷ്യം ഏറെക്കുറെ നേടിക്കഴിഞ്ഞു. പ്രതിപക്ഷനേതൃസ്ഥാനം കോൺഗ്രസിൽനിന്നു പിടിച്ചെടുക്കാൻ കഴിഞ്ഞതും ഒബിസി, ആദിവാസി മേഖലകളിലും നഗരപ്രദേശങ്ങളിലും സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞതും ബിജെപിയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
മുമ്പേ ദുർബലമായിരുന്ന കോൺഗ്രസ് ഇവിടെ കൂടുതൽ മെലിഞ്ഞിരിക്കുന്നു. നിയമസഭയിൽ കഴിഞ്ഞതവണത്തേക്കാൾ ഏഴു സീറ്റ് കുറഞ്ഞ് ഒമ്പതിടത്തു മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്. ബിജെപിയാകട്ടെ 13 സീറ്റ് വർധിപ്പിച്ച് 23 സീറ്റ്നേടി രണ്ടാമതെത്തി. ബിജെഡിക്ക് അഞ്ച് സീറ്റിന്റെ കുറവുമാത്രമാണ് ഉണ്ടായത്. 117ൽനിന്ന് 112 ആയിട്ടുണ്ട് ബിജെഡിയുടെ അംഗബലം. ബംഗാളിൽ സിപിഎമ്മിന്റെ വോട്ടുകളാണ് ബിജെപി കൂടുതലായി പിടിച്ചതെങ്കിൽ ഒഡീഷയിൽ കോൺഗ്രസ് വോട്ടുകളാണ് ബിജെപിക്കു കിട്ടിയത്. പാർലമെന്റ് സീറ്റുകളിൽ എട്ടെണ്ണമാണ് ബിജെപി നേടിയത്. ബിജെഡിക്ക് 12 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളൂ. കോൺഗ്രസ് ഒരു സീറ്റ് നേടി.
ഇച്ഛാശക്തിയുടെ വിധിയെഴുത്ത്
നവീൻ പട്നായിക്കിനെ അഞ്ചാമതും മുഖ്യമന്ത്രിയാക്കാൻ ചാഞ്ചല്യമില്ലാതെ വിധിയെഴുതിയ ഒഡീഷക്കാരിൽ ധാരാളംപേർ കേന്ദ്രത്തിൽ നരേന്ദ്ര മോദിക്ക് അനുകൂലമായി ചിന്തിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു വോട്ടുകളും വ്യത്യസ്തമായ ചിഹ്നങ്ങളിൽ പതിപ്പിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ സൗന്ദര്യവും കരുത്തും മാത്രമല്ല ജനങ്ങളുടെ ഇച്ഛാശക്തിയും പ്രകടിപ്പിക്കുകയാണ് വോട്ടർമാർ ചെയ്തത്. രാഷ്ട്രീയനിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നതായി മാറി ഇത്തരമൊരു വോട്ടിംഗ് രീതി.
ഛത്തീസ്ഗഡിനോടു ചേർന്നു കിടക്കുന്ന ബാർഗഡ് ജില്ലയടക്കമുള്ള പടിഞ്ഞാറൻ ഒഡീഷയാണ് ബിജെപിയുടെ ശക്തികേന്ദ്രം. ബാർഗഡ് ലോക്സഭാ സീറ്റിൽ ഇക്കുറി ബിജെപിയുടെ സുരേഷ് പൂജാരിയാണ് വിജയിച്ചത്. 46.58 ശതമാനം വോട്ടാണ് പൂജാരി സ്വന്തമാക്കിയത്. ബിജെഡി സ്ഥാനാർഥി പ്രസന്ന ആചാര്യക്കു കിട്ടിയതു 41.45 ശതമാനം വോട്ട് മാത്രം. എന്നാൽ ഈ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലും ബിജെഡി സ്ഥാനാർഥികളാണ് വിജയിച്ചത്. 2014ൽ ഇവിടെ ലോക്സഭയിലേക്ക് ബിജെഡി വിജയിച്ചപ്പോൾ ബിജെപി രണ്ട് നിയമസഭാ സീറ്റുകൾ സ്വന്തമാക്കിയിരുന്നു.
നിയമസഭാ വോട്ടിംഗിൽ ഏഴിടത്തും ശരാശരി 51 ശതമാനം വോട്ട് നേടിയാണ് ബിജെഡി വിജയിച്ചത്. ലോക്സഭാ വോട്ടിംഗിൽ 2014നേക്കാൾ പത്ത് ശതമാനം വോട്ട് ഇവിടെ ബിജെപിക്ക് കൂടുതലായി കിട്ടിയപ്പോൾ ബിജെഡിക്ക് പത്തുശതമാനത്തോളം വോട്ട് കുറയുകയും ചെയ്തു. ഈ ട്രെൻഡ് സംസ്ഥാനത്ത് ഉടനീളം ദൃശ്യമാണ്. ഭുവനേശ്വറിലും ലോക്സഭയിലേക്ക് വിജയിച്ച ബിജെപിക്ക് നിയമസഭാ സീറ്റുകളിൽ ഒന്നുപോലും നേടാനായില്ല. മുൻ ഐഎഎസ് ഉദ്യോഗസ്ഥയായ അപരാജിത സാരംഗിയാണ് ഇവിടെനിന്നു പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്നീതി-സിഎസ്ഡിഎസ് പോസ്റ്റ് പോൾ സർവേ പ്രകാരം ബിജെഡിക്ക് വോട്ട് ചെയ്തവരിൽ 94 ശതമാനം പേരും നവീൻ പട്നായിക്കിനെയാണ് മുഖ്യമന്ത്രിയായി പരിഗണിച്ചത്. 72 ശതമാനം പേർ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്ര മോദിയേയും പിന്താങ്ങി. ബിജെപിക്ക് വോട്ട് ചെയ്തവരിൽ 57 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നവീൻ പട്നായിക്കിനെ പിന്തുണച്ചത്. 87 ശതമാനം പേർ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു.
അപ്രസക്തമായത് കോൺഗ്രസ്
ദയനീയമായ തോൽവിയാണ് കോൺഗ്രസിനുണ്ടായിരിക്കുന്നത്. ലോക്സഭയിൽ ഒരിടത്തു വിജയിക്കാനായെങ്കിലും നിയമസഭയിൽ മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെട്ടിരിക്കുന്നു. നിയമസഭാ വോട്ടിംഗിൽ ബിജെപിയും ബിജെഡിയും വോട്ട്വിഹിതം കൂട്ടിയപ്പോൾ കോൺഗ്രസിന്റെ വോട്ടുകളിൽ വ്യാപകമായ ചോർച്ചയുണ്ടായി.
2014ലെ 22 ശതമാനം വോട്ടിൽനിന്ന് 38.4 ശതമാനം വോട്ട് നേടിയാണ് ബിജെപി ലോക്സഭയിലേക്ക് എട്ട് സീറ്റ് നേടിയത്. ബിജെഡിയുടെ സീറ്റ് 12 ആയി കുറഞ്ഞപ്പോഴും വോട്ട് ശതമാനത്തിൽ കാര്യമായ കുറവുണ്ടായില്ല. 44.8 ശതമാനത്തിൽനിന്ന് 42.8 ശതമാനമായാണ് വോട്ട്വിഹിതം കുറഞ്ഞത്. എന്നാൽ, കോൺഗ്രസിന്റെ വോട്ട് വിഹിതം 26.4ൽനിന്ന് 13.8 ശതമാനംമായി ഇടിഞ്ഞു. നിയമസഭാ വോട്ട്നിലയിലും ബിജെപിയാണ് നേട്ടമുണ്ടാക്കിയത്. 2014ലെ 18.2 ശതമാനത്തിൽനിന്ന് 32.5 ശതമാനമായാണ് ബിജെപി വോട്ട്വിഹിതം വർധിപ്പിച്ചത്. ബിജെഡി 43.4ൽനിന്ന് 44.7 ശതമാനമായാണ് വോട്ട് കൂട്ടിയത്. എന്നാൽ കോൺഗ്രസിന്റെ വോട്ട്വിഹിതം 25.7ൽനിന്ന് 16.2 ശതമാനമായാണ് കുറഞ്ഞത്.
വിജയിച്ചത് നവീൻ തന്ത്രം
പടിഞ്ഞാറൻ മേഖലയിലൂടെയുള്ള ബിജെപിയുടെ കടന്നുകയറ്റം തടയാൻ കഴിഞ്ഞതാണ് ബിജെഡിക്ക് അഞ്ചാംതവണയും വിജയമൊരുക്കിയത്. ഇതിനുപിന്നിൽ പ്രവർത്തിച്ചത് നവീൻ പട്നായിക്കിന്റെ തന്ത്രമായിരുന്നു. 2014ൽ ബിജെപിക്കു കിട്ടിയ പത്തിൽ എട്ട് സീറ്റുകളും പടിഞ്ഞാറൻ മേഖലയിൽനിന്നായിരുന്നു. 2017ൽ നടന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും നവീൻ പട്നായിക്കിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതോടെയാണ് ആദ്യമായി രണ്ട് സീറ്റിൽ താൻ മത്സരിക്കുന്നുവെന്ന് നവീൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാലുതവണ താൻ വിജയിച്ച ഹിൻജിലി കൂടാതെ പടിഞ്ഞാറൻ ഒഡീഷയിലെ ബിജെപൂരിലും മത്സരിക്കുന്നുവെന്നാണ് നവീൻ അറിയിച്ചത്. അതോടെ പടിഞ്ഞാറൻ മേഖലയിൽ പാർട്ടി മെഷിനറി സടകുടഞ്ഞെഴുന്നേറ്റു. പ്രവർത്തകർ ആവേശത്തിലായി. മുഖ്യമന്ത്രിയുടെ പരിഗണന കൂടുതൽ കിട്ടുമെന്ന ഉറച്ച വിശ്വാസത്തിൽ വോട്ടർമാർ ബിജെഡിക്ക് വോട്ട് ചെയ്തു. 14ൽ 11 ഇടത്തും ബിജെഡി വിജയം കരസ്ഥമാക്കി.
ഇപ്പോൾ ബിജെപുർ ഒഴിവാക്കി ഹിൻജിലി നിലനിർത്തുകയാണ് നവീൻ. എന്നാൽ, ബിജെപൂരിനു വാരിക്കോരി നൽകാനാണ് അദ്ദേഹത്തിന്റെ പദ്ധതി. 1330 കോടി രൂപയുടെ പാക്കേജാണ് അദ്ദേഹം ബിജെപൂരിനുവേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 34,000 വീടുകൾ, രണ്ട് വർഷത്തിനകം എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന വൻകിട കുടിവെള്ള പദ്ധതി, 48 കോടി രൂപയുടെ ജലസേചന പദ്ധതി, 29 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, മൂവായിരം കുഴൽക്കിണർ ജലസേചനപദ്ധതി തുടങ്ങിയവയെല്ലാം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
നവീൻ ബിജെപൂരിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നുവെന്നാണ് ബിജെപി വിമർശിക്കുന്നത്. എന്നാൽ, ബിജെപിയാണു പടിഞ്ഞാറൻ ഒഡീഷയെ വഞ്ചിച്ചത് എന്നു ബിജെഡി തിരിച്ചടിക്കുന്നു. ഇവിടെനിന്ന് അഞ്ച് എംപിമാരെ നൽകിയിട്ടും ബിജെപി ആരെയും മന്ത്രിയാക്കിയില്ലെന്നാണ് ബിജെഡി നേതാവും ഗ്രാമവികസന മന്ത്രിയുമായ സുശാന്ത് സിംഗ് ചൂണ്ടിക്കാട്ടുന്നത്. ധർമേന്ദ്ര പ്രധാനും പ്രതാപ് ചന്ദ്ര സാരംഗിയുമാണ് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ. ബിജെഡിയാകട്ടെ പടിഞ്ഞാറൻ ഒഡീഷയിൽനിന്നുള്ള ആറ് എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
കർഷകരെ കൈവിടാതെ
കർഷകർക്കും വനിതകൾക്കും മുൻതൂക്കം നൽകുന്ന നയപരിപാടികളുമായാണു നവീൻ അഞ്ചാമത് സർക്കാരിനു തുടക്കമിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടപ്പാക്കിയ കാർഷിക ധനസഹായ പദ്ധതി വിപുലീകരിച്ചിരിക്കുന്നു. ചെറുകിട-നാമമാത്ര കർഷകർക്കും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർക്കും രണ്ടു വിളകൾക്കും അയ്യായിരം രൂപ വീതം ധനസഹായം നൽകുന്നതാണ് പദ്ധതി. വർഷം 10,000 രൂപയാണ് ഓരോ കർഷക കുടുംബത്തിനും കിട്ടുന്നത്. കഴിഞ്ഞ ഡിസംബറിൽ തുടക്കമിട്ട പദ്ധതി ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നു. പുതുതായി ഉൾപ്പെടുത്തുന്ന 25 ലക്ഷം ഉൾപ്പെടെ 75 ലക്ഷം കർഷക കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുന്ന പദ്ധതിക്ക് മുമ്പ് അനുവദിച്ച 10,000 കോടി രൂപയ്ക്കു പുറമേ 3,234 കോടി രൂപ കൂടിയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ വനിതകളുടെ സ്വയംസഹായ സംഘങ്ങൾക്ക് ആയിരം കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
64 പേർ മരിക്കുകയും1.6 കോടി ജനങ്ങളെ ബാധിക്കുകയും ചെയ്ത ഫോനി ചുഴലിക്കാറ്റ് സംസ്ഥാനത്തുണ്ടാക്കിയത് 9,336 കോടി രൂപയുടെ നഷ്ടമാണ്. 1.88 ലക്ഷം ഹെക്ടർ കൃഷിയിടം നശിച്ചു. 5,56,761 വീടുകൾ തകർന്നു. ഈ നഷ്ടമെല്ലാം വീണ്ടെടുത്തുവേണം നവീൻ പട്നായിക്കിന് സംസ്ഥാനത്തെ വീണ്ടെടുക്കാൻ. ഇതിനായി കേന്ദ്രത്തിന്റെ സഹായം കൂടിയേ തീരൂ.
സംസ്ഥാനത്ത് പരസ്പരം പോരടിക്കുമ്പോഴും കേന്ദ്രസർക്കാരുമായും ബിജെപിയുടെ ദേശീയ നേതൃത്വവുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ് നവീൻ. രാജ്യസഭയിൽ മേൽക്കൈ ഇല്ലാത്തതിനാൽ ബിജെഡിയുടെ പിന്തുണ ബിജെപിയും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ കേന്ദ്രസഹായം നേടിയെടുക്കാൻ നവീൻ പട്നായിക്കിനു വലിയ പ്രയാസമുണ്ടാകില്ല. എന്നാലും സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ ബിജെപി തുനിഞ്ഞിറങ്ങിയാൽ നവീൻ തുറന്നെതിർക്കുകതന്നെ ചെയ്യും. പ്രഗത്ഭരായ രണ്ടാംനിര നേതാക്കളില്ലാതെ പ്രവർത്തിക്കുന്ന ബിജെഡിയെ 72 തികഞ്ഞ നവീൻ എങ്ങനെ നയിക്കുമെന്നതും പ്രധാനമാണ്.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ