Tuesday, June 18, 2019 11:38 PM IST
ഹോങ്കോംഗ് ചൈനയ്ക്കു കൈമാറിയെങ്കിലും അവിടുത്തെ ജനത ഇപ്പോഴും ആ കൈമാറ്റത്തെ ഹൃദയത്തിൽ പേറുന്നില്ല. കൈമാറ്റക്കരാറിൽ ചൈന ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നുവെന്നാണു ജനങ്ങളുടെ പരാതി. ഈ ദിവസങ്ങളിൽ ഹോങ്കോംഗിലെ തെരുവുകളിൽ പ്രതിഷേധവുമായി എത്തുന്ന പതിനായിരങ്ങൾ വൻകരയോടുള്ള ഈ പ്രതിഷേധം പ്രകടമാക്കുന്നു.
കുറ്റവാളി കൈമാറ്റ നിയമം പാസാക്കാനുള്ള നീക്കമാണ് ഇപ്പോൾ പ്രതിഷേധത്തിനു കാരണമെങ്കിലും അതു ചെന്നുനിൽക്കുന്നത് ഈ പ്രദേശത്തിനുമേലുള്ള ചൈനീസ് ഇടപെടലിനോടുള്ള എതിർപ്പാണ്. ഹോങ്കോംഗിന്റെ മുഖ്യ ഭരണാധികാരി കാരീ ലാം ചൈനയുടെ റബർ സ്റ്റാന്പായി മാറിയെന്നു പ്രക്ഷോഭകർ ആരോപിക്കുന്നു.
ഹോങ്കോംഗിൽ ക്രിമിനൽ കേസുകളിൽ പെടുന്നവരെ വിചാരണയ്ക്കായി ചൈനയ്ക്കു കൈമാറണമെന്ന നിയമമാണ് ഇപ്പോഴത്തെ വലിയ പ്രതിഷേധത്തിനു വഴിതെളിച്ചത്. ഈ നിയമം ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും കുറ്റാരോപിതർക്കു വൻകരയിൽ നീതിപൂർവമായ വിചാരണ ലഭിക്കില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. ചൈനയിലെ സങ്കീർണമായ ജുഡീഷൽ സംവിധാനത്തിൽ രാഷ്ട്രീയ വിമർശകർക്കു തെല്ലും നീതി ലഭിക്കില്ലെന്നതാണ് അവരുടെ മറ്റൊരു ഭീതി.
1997ലെ ബ്രിട്ടനുമായുള്ള കൈമാറ്റക്കരാറനുസരിച്ച് അന്പതു വർഷത്തേക്ക് ഹോങ്കോംഗിന് ചില പ്രത്യേക അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. “ഒരു രാജ്യം രണ്ടു വ്യവസ്ഥിതി’’ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്. ചൈന കമ്യൂണിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള നീതിന്യായവ്യവസ്ഥ പിന്തുടരുന്പോൾ ഹോങ്കോംഗ് ബ്രിട്ടീഷ് നിയമവ്യവസ്ഥയാണ് ഇപ്പോഴും പിന്തുടരുന്നത്. ലോകത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമെന്ന പദവി ഹോങ്കോംഗിനു നിലനിർത്താനാകുന്നത് ഇത്തരം ചില ഉദാരമായ നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്.
അഞ്ചു വർഷം മുന്പു ഹോങ്കോംഗിൽ അരങ്ങേറിയ ജനാധിപത്യപ്രക്ഷോഭത്തിൽ പങ്കെടുത്തവരെ വിവിധ കേസുകളിൽ പെടുത്തി ഭരണകൂടം ഉപദ്രവിച്ചിരുന്നു. അന്നത്തെ പ്രക്ഷോഭത്തിന്റെ പേരിൽ തടങ്കലിൽ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭ നായകരിൽ ഒരാളായ ജോഷ്വാ വോംഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയിൽമോചിതനായത്. പ്രക്ഷോഭത്തെ പിന്തുണച്ച് ജോഷ്വാ രംഗത്തെത്തിയത് പ്രക്ഷോഭകർക്ക് കൂടുതൽ ആവേശം പകരുന്നുണ്ട്.
പുടിനെതിരേ പ്രകടനം
ഹോങ്കോംഗിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്പോഴും റഷ്യയിൽ നടക്കുന്ന പുടിൻ വിരുദ്ധ പ്രക്ഷോഭം അത്രകണ്ടു വാർത്താപ്രാധാന്യം നേടുന്നില്ല. പൊതുഅവധിദിനമായ റഷ്യൻ ദേശീയ ദിനത്തിലാണ് പുടിൻ വിരുദ്ധർ കൂട്ടം ചേർന്നത്. വിമതപ്രവർത്തനത്തിന് ഒരു മാസത്തോളം ജയിലിലായിരുന്ന അലക്സി നവാൽനിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ കൗമാരപ്രായക്കാരായ നിരവധി പേർ അണിനിരന്നതു ശ്രദ്ധേയമായി. ചില വിദേശ മാധ്യമപ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു. നാനൂറോളംപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവാൻ ഗൊലുനോവ് എന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ പേരിൽ മയക്കുമരുന്നു കൈവശം വച്ചുവെന്നാരോപിച്ചു കള്ളക്കേസെടുത്തു.
പ്രക്ഷോഭകർക്കെതിരേ പോലീസ് ക്രൂരമായ അക്രമമാണഴിച്ചുവിട്ടത്. പലരെയും പോലീസ് വാഹനത്തിലേക്കു വലിച്ചെറിയുകയായിരുന്നു. റഷ്യ ദിനത്തിൽ നടന്ന ഈ നരനായാട്ട് രാജ്യത്തിനു നാണക്കേടാണെന്നു പ്രതിഷേധക്കാർ പറഞ്ഞു. പുടിൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു റാലി.
ആയിരത്തിലേറെപ്പേർ പ്രകടനത്തിൽ പങ്കെടുത്തുവെന്നാണ് മോസ്കോ പോലീസിന്റെ കണക്ക്. ആദരണീയനായ മാധ്യമപ്രവർത്തകനാണ് ഇവാൻ ഗൊലുനോവ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതു റഷ്യൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുടിൻ അനുകൂലികൾപോലും പരസ്യമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ രണ്ട് ഉന്നത പോലീസ് ഓഫീസർമാരെ പുറത്താക്കി പുടിൻ തലയൂരി.
പടിഞ്ഞാറൻ മോസ്കോയിലെ പോലീസ് മേധാവിയായ മേജർ ജനറൽ പുച്കോവ്, മോസ്കോ പോലീസിലെ നാർകോട്ടിക്സ് വിഭാഗം തലവൻ മേജർ ജനറൽ യൂറി ദെവ്യാട്കിൻ എന്നിവരാണ് പുറത്തായത്. ആഭ്യന്തര മന്ത്രി വ്ളാദിമിർ കൊളോകോൽട്സേവിന്റെ ശിപാർശപ്രകാരം പ്രസിഡന്റ് പുടിൻ തന്നെയാണ് ഇവരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിട്ടത്.
പ്രകോപനം തുടരുന്നു
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുടരവേ, ഇരുരാജ്യങ്ങളും പരസ്പരം പ്രകോപിപ്പിക്കുന്ന തീരുമാനങ്ങളുമായി മുന്നേറുകയാണ്. കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയപ്പോൾ അതേ നാണയത്തിൽത്തന്നെ ചൈനയും തിരിച്ചടിച്ചു. അമേരിക്കയുമായി അകന്നുനിൽക്കുന്ന രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തിയും ചൈന അമേരിക്കയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു.
ഉത്തര കൊറിയയുമായി ഉറ്റ ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. ആണവായുധത്തിന്റെ പേരിൽ അമേരിക്കയുമായി ഇടഞ്ഞുനിൽക്കുന്ന ഉത്തര കൊറിയ ഇനിയും അവരുമായി സമരസപ്പെട്ടിട്ടില്ല. കിം ജോംഗ് ഉനും പ്രസിന്റ് ട്രംപും ഐതിഹാസിക കൂടിക്കാഴ്ച നടത്തിയെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കു നിർത്താൻ അമേരിക്കയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആണവപരീക്ഷണകരാറുകളൊക്കെ ജലരേഖയായി. ഇതിനിടെയാണ് ഉത്തര കൊറിയ സന്ദർശിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മിക്കവാറും അടുത്തദിവസം തന്നെ സന്ദർശനമുണ്ടാകും.
പതിനാലു വർഷത്തിനിടെ ഇതാദ്യമാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയയിലെത്തുന്നത്. 2005ൽ ഹു ജിന്റാവ ഇവിടം സന്ദർശിച്ചിരുന്നു. ജി 20 രാജ്യങ്ങളുടെ ഉന്നതതല സമ്മേളനം ജപ്പാനിൽ നടക്കാനിരിക്കേ, ഈ സന്ദർശനം വിവാദത്തിനിടയാക്കിയേക്കും. ഉച്ചകോടിയിൽ ട്രംപും ഷിയും വ്യാപാരയുദ്ധം സംബന്ധിച്ച ചർച്ച നടത്താനിരിക്കയാണ്.
ഉത്തരകൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കയും അവരുടെ പക്ഷത്തുള്ള രാജ്യങ്ങളും ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ചില ഉപരോധങ്ങൾക്കു ചൈനയും വഴങ്ങി. ഇതിൽനിന്നൊക്കെ ചൈനയെ പിന്തിരിപ്പിക്കാനാണ് കിം ജോംഗ് ഉൻ കഴിഞ്ഞ വർഷം നാലു തവണ ചൈനയിലെത്തിയത്.
ജനം പെരുകുന്നു
2022 ആകുന്പോൾ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും അടുത്ത പതിറ്റാണ്ടിന്റെ അവസാനത്തോടെ ബഹിരാകാശ നിലയം സ്ഥാപിക്കാനുമൊക്കെ ഒരുങ്ങുന്ന ഇന്ത്യ ബഹിരാകാശ നിലയം ഒരുക്കുന്നതിനു മുന്പുതന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന റിക്കാർഡ് സ്വന്തമാക്കും. ഐക്യരാഷ്ട്രസഭയുടെ സാന്പത്തിക, സാമൂഹ്യ കാര്യങ്ങൾക്കായുള്ള വകുപ്പാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്.
യുഎൻ ഈയിടെ തയാറാക്കിയ പഠനറിപ്പോർട്ടിൽ ലോകത്തിലെ ജനസംഖ്യാ വളർച്ചയെക്കുറിച്ചു സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. അടുത്ത മുപ്പതു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചയുണ്ടാകുന്ന ഒന്പതു രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയായിരിക്കും. പാക്കിസ്ഥാൻ, നൈജീരിയ, കോംഗോ, എത്യോപ്യ, ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളിലാവും അടുത്ത മുപ്പതു വർഷത്തെ ലോകജനസംഖ്യാ വർധനയിൽ പകുതിയിലേറെയും.
നിലവിൽ ലോകത്തെ ഏറ്റവും കൂടിയ ജനസംഖ്യയുള്ള ചൈനയിൽ ജനസംഖ്യാവർധന കുറഞ്ഞുവരികയാണ്. അടുത്ത മൂന്നു ദശകത്തിനുള്ളിൽ ചൈനയിലെ ജസംഖ്യയിൽ 2.2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഒരു ദന്പതികൾക്ക് ഒരു കുട്ടി എന്ന നയം ചൈന തിരുത്തിയിട്ടും ഇതാണു സ്ഥിതി.
2010നുശേഷം മുപ്പതോളം രാജ്യങ്ങളിൽ ജനസംഖ്യാ വർധന പിന്നോക്കം പോകുന്ന പ്രവണതയാണു കാണുന്നത്. തദ്ദേശീയരുടെ സംഖ്യയിൽ കുറവു വരുന്പോഴും ചില രാജ്യങ്ങളിൽ കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നു. ഈ ദശകത്തിൽ മാത്രം 14 രാജ്യങ്ങളിൽ പത്തുലക്ഷത്തിലേറെപ്പേർവീതം കുടിയേറ്റക്കാരായി എത്തി.
ചില രാജ്യങ്ങൾക്കു കുടിയേറ്റക്കാരായ തൊഴിലാളികളെയാണ് ആവശ്യം. ഇതു കൂടുതലും എത്തുന്നത് ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ്. അക്രമവും സായുധ കലാപവും മൂലം പലായനം ചെയ്യുന്നവരും കുടിയേറ്റക്കാരായി എത്തുന്നുണ്ട്. സിറിയ, വെനിസ്വേല, മ്യാൻമർഎന്നിവിടങ്ങളിൽനിന്നാണ് ഇത്തരമാളുകൾ ഏറെയും എത്തുന്നത്.
ജനനനിരക്കിനേക്കാൾ മരണനിരക്ക് കൂടുതലുള്ള ജർമനി, ഇറ്റലി, യുക്രെയ്ൻ, ബെലാറസ്, എസ്തോണിയ, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്ന പ്രവണത അല്പമെങ്കിലും തടഞ്ഞുനിർത്തുന്നത് കുടിയേറ്റക്കാരുടെ സാന്നിധ്യമാണ്.
അധ്യാപകർ മുൻനിരയിൽ
അധ്യാപകർക്കിതാ ഒരു നല്ല വാർത്ത. ഭൂട്ടാനിൽ ഏറ്റവും കൂടുതൽ ശന്പളം ഇനി മുതൽ അധ്യാപകർക്കാവും. പ്രധാനമന്ത്രി ലിഞ്ചൻ ലോട്ടെ ഷെറിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകരിച്ച ശന്പള പരിഷ്കരണക്കരാർ നിലവിൽ വരുന്നതോടെ അധ്യാപനമാവും ഭൂട്ടാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ജോലി.
ഉയർന്ന ശന്പളവും മറ്റു പലവിധ ആനുകൂല്യങ്ങളും വാങ്ങുന്ന സിവിൽ സർവീസുകാരെക്കാൾ കൂടുതൽ ശന്പളം അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കു നൽകാനാണ് ഭൂട്ടാൻ സർക്കാരിന്റെ നീക്കം. അധ്യാപകരുടെയും ഡോക്ടർമാരുടെയുമൊക്കെ ജോലിഭാരവും മോശമായ ജോലി സാഹചര്യങ്ങളും തിരിച്ചറിഞ്ഞാണ് പുതിയ സർക്കാർ ഈ തീരുമാനത്തിലെത്തിയത്.
അധ്യാപകരുടെ നിലവാരം ഉയർത്താനും അതനുസരിച്ചു കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ ഉദ്ദേശിക്കുന്നു. അധ്യാപനത്തിൽ മികവു പുലർത്തുന്നവരെ വിവിധ ഗ്രേഡുകളായി തിരിച്ചാണീ സംവിധാനം. ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കും ഇത്തരത്തിൽ കൂടുതൽ വേതനം ലഭ്യമാക്കും.
സീനിയോറിറ്റിയും പ്രാഗത്ഭ്യവുമുള്ള സ്പെഷലിസ്റ്റ് ഡോക്ടർക്കു കാബിനറ്റ് സെക്രട്ടറിയേക്കാൾ കൂടുതൽ ശന്പളം കിട്ടത്തക്കവിധമാണ് പുതിയ വേതന പരിഷ്കരണം നടപ്പാക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി