Saturday, June 22, 2019 1:53 AM IST
“രാമൻ നല്ലവൻ. രാവിലെ ഉണർന്നു. ഈശ്വരനെ വാഴ്ത്തി. പാഠങ്ങൾ പഠിച്ചു. സ്കൂളിൽപോയി. വാധ്യാരെ വന്ദിച്ചു. നന്നായി പഠിച്ചു. ക്ലാസിൽ ഒന്നാമൻ. എല്ലാവരും സന്തോഷിച്ചു. മാതാപിതാക്കൾ കുട്ടപ്പനെ ലാളിച്ചു. മടിയരിൽ മുന്പൻ. കളികളിൽ വിരുതൻ. വികൃതിയേ കാട്ടൂ. ക്ലാസിൽ തോറ്റു. എല്ലാവരും ദുഃഖിച്ചു’’. ആറര പതിറ്റാണ്ടുമുന്പ്, പ്രഭാതത്തിൽ ഉണരാതെ മൂടിപ്പുതച്ചുകിടന്നുറങ്ങിയിരുന്ന എന്റെ സുഹൃത്ത് പത്ഭനാഭൻ, തന്റെ ബാല്യകാലത്ത് അച്ഛനിൽനിന്നു നിരന്തരം കേട്ടുകൊണ്ടിരുന്ന ആ ചൊല്ലുരുവിട്ടുകൊണ്ടു വാചാലനായി.
അന്ന്, കുട്ടപ്പനോടു കൂട്ടുകൂടാൻ കൊതിച്ചിരുന്ന പത്ഭനാഭന് ആ രാമനോടും ആ ചൊല്ലുരുവിടുന്ന അച്ഛനോടുപോലും വല്ലാത്ത നീരസമായിരുന്നു. പക്ഷേ, കാലം പിന്നിട്ടപ്പോൾ നിലപാടു പാടേ മാറി. കുട്ടപ്പനോടുള്ള കൂട്ടുവിട്ടു രാമനോടു കൂട്ടായി; രാമൻ ആദർശപുരുഷനായി. അതോടെ, പത്ഭനാഭന് ഏറ്റവും അനിഷ്ടകരമായിരുന്ന രാവിലെ ഉണരുന്ന ശീലം ഇഷ്ടപ്പെടാൻ തുടങ്ങി. പിന്നീട്, അതു സ്വന്തം ജീവിത്തിൽ ഒരു ചിട്ടയും നിഷ്ഠയുമാക്കി. അലസനായിരുന്ന പത്ഭനാഭൻ ഉത്സാഹിയായി മാറി.
മൂന്നാംക്ലാസിൽ, ഏതാണ്ട് അവസാനത്തവനായിരുന്ന പത്ഭനാഭൻ നാലാംക്ലാസിലായപ്പോൾ ഒന്നാമനായി! ഈ ഒന്നാം സ്ഥാനം തുടർന്നുള്ള വിദ്യാഭ്യാസകാലത്തും ഭാവിജീവിതത്തിലും നിലനിർത്താൻ കഴിഞ്ഞു എന്നദ്ദേഹം പറഞ്ഞതു തികഞ്ഞ ആത്മാഭിമാനത്തോടെയായിരുന്നു. മണ്മറഞ്ഞുപോയ തന്റെ അച്ഛനെപ്പറ്റിയുള്ള ദീപ്തസ്മരണയിൽ ഈ ചൊല്ല് ഇന്നും പച്ചപിടിച്ചു നില്ക്കുന്നു. ഇന്ന്, മുത്തച്ഛനായ പത്ഭനാഭന്റെ വീട്ടിൽ എല്ലാവരും പേരക്കുട്ടികളുൾപ്പെടെ അഞ്ചു മണിക്കുണരുന്നു എന്നദ്ദേഹം പറഞ്ഞുനിർത്തി!
ഒരു ഗൃഹപാഠത്തിലൂടെ ഒരു ദുശ്ശീലം മാറ്റിയെടുത്ത പത്ഭനാഭൻ ഒട്ടേറെ നല്ല ശീലങ്ങൾ സ്വായത്തമാക്കി. കൃത്യനിഷ്ഠയ്ക്കൊപ്പം ഈശ്വരവിശ്വാസവും ഗുരുഭക്തിയും ഉത്സാഹശീലവും എല്ലാം ചേർന്നപ്പോൾ പത്ഭനാഭൻ പലർക്കും ആദർശപുരുഷനായി മാറി! “ചൊട്ടയിലെ ശീലം ചുടലവരെ’’, “ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം’’ എന്നും മറ്റുമുള്ള ചൊല്ലുകൾ, പഴഞ്ചനെങ്കിലും അർഥവത്താണ്.
ആധുനിക മനഃശാസ്ത്രവും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്. എറിക് എച്ച്. എറിക്സണ് എന്ന വിഖ്യാത മനഃശാസ്ത്രവിദഗ്ധന്റെ ’എപ്പിജെനറ്റിക് പ്രിൻസിപ്പിൾ’ അതാണു പറഞ്ഞുതരുന്നത്. ’’വളരുന്ന എന്തിനും ഒരടിസ്ഥാന പ്ലാനുണ്ട്. അതിൽനിന്നാണ് അതിന്റെ ഓരോ ഭാഗവും രൂപപ്പെടുന്നത്. ഇവ വളരുന്നതാകട്ടെ, പ്രവർത്തനക്ഷമമായ ഒരു പൂർണതയിലേയ്ക്കും’’(Anything that grows has a ground plan. Out of this ground plan the parts arise. And all the parts grow to a functioning whole). ആഞ്ഞിലിക്കുരുവിൽ നിന്നു പ്ലാവോ ചക്കക്കുരുവിൽനിന്ന് ആഞ്ഞിലിയോ ഉണ്ടാവില്ലല്ലോ. ഒരു കെട്ടിടം എത്ര ബൃഹത്തുമായിക്കൊള്ളട്ടെ, അതിന്റെ അടിത്തറയ്ക്കനുസൃതമായിട്ടാണല്ലോ അത് അന്തിമരൂപം കൊള്ളുന്നത്. മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മുസോളനിയും ഹിറ്റ്ലറും വിശുദ്ധ ജോണ്പോൾ രണ്ടാമൻ മാർപാപ്പയും മദർ തെരേസയുമൊക്കെ ആരായിത്തീർന്നുവോ അത് അവരുടെ കുടുംബത്തിൽ അവർ ആയിരുന്നതിന്റെ പരിണിതഫലമാണ്.
വീടാണു പ്രഥമവിദ്യാലയം. അവിടെയാണ് അടിസ്ഥാനവിദ്യാഭ്യാസം നടക്കേണ്ടത്. ഇന്ന് ഈ അടിത്തറയില്ലാതെപോകുന്നു. അതിന്റെയർഥം വിദ്യാഭ്യാസത്തിന്റെ അടിത്തറ ദുർബലമാണെന്നാണ്. അടിത്തറ ദുർബലമായാൽ സൗഥം ഏതു നിമിഷവും നിലംപൊത്താം. പാറമേൽ ഭവനംപണിത വിവേകമതിയായ മനുഷ്യനെപ്പറ്റിയും മണൽപ്പുറത്തു ഭവനം പണിത ഭോഷനായ മനുഷ്യനെപ്പറ്റിയും ബൈബിൾ പറഞ്ഞുതരുന്നുണ്ട്. മഴയ്ക്കോ വെള്ളപ്പൊക്കത്തിനോ ഒന്നും പാറമേൽ പണിയപ്പെട്ട ഭവനത്തെ ഇളക്കാൻ കഴിഞ്ഞില്ല. എന്നാൽ, മണൽപ്പുറത്തു പണിയപ്പെട്ട ഭവനം വീണുപോയി. ഇതുപോലെ, അടിത്തറയില്ലാത്ത വിദ്യാഭ്യാസം വ്യക്തിജീവിതത്തിൽ വൻവീഴ്ചകൾക്കു കാരണമാകുന്നു.
ഈ അടിത്തറ പാകുന്നതിൽ ഗൃഹാന്തരീക്ഷവും ഗൃഹപാഠങ്ങളും നിർണായകമാണ്. ഗൃഹപാഠം എന്നു പറഞ്ഞാൽ വിദ്യാലയത്തിൽനിന്നു നിർദേശിക്കപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതുമാത്രമല്ല, വീട്ടിൽനിന്നു പഠിക്കുന്ന പാഠങ്ങൾകൂടിയാണ്. ആമുഖത്തിൽ സൂചിപ്പിച്ച പത്ഭനാഭൻ തന്റെ അച്ഛനിൽനിന്നു പഠിച്ച ഗൃഹപാഠം ഇതിന് ഉത്തമനിദർശനമാണ്.
ഈ ഗൃഹപാഠങ്ങളുടെ അഭാവവും ലഭിക്കുന്ന ഗൃഹപാഠങ്ങളിലെ പിഴവുകളും ഇളംതലമുറയെ ഒട്ടൊന്നുമല്ല ബാധിക്കുന്നത്. അനുദിനം നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ദുരന്തങ്ങൾ എത്രയോ ഭീതിജനകമാണ്. ആവശ്യപ്പെട്ട പണം കിട്ടാത്തതിന്റെപേരിലും മൊബൈൽ വാങ്ങിച്ചുകിട്ടാത്തതുകൊണ്ടും വാഹനം വാങ്ങിക്കിട്ടാത്തതിന്റെ പേരിലുമൊക്കെയുണ്ടാകുന്ന ഇറങ്ങിപ്പോക്കും ആത്മഹത്യയുമൊക്കെ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. അച്ഛനോ അമ്മയോ എന്തെങ്കിലും "അരുത്’ എന്നൊന്നു പറഞ്ഞുപോയാൽ, അധ്യാപകൻ ഒന്നു ശാസിച്ചാൽ ജീവനൊടുക്കുന്ന മരണസംസ്കാരം!
ഇന്ന്, ന്യൂജെൻ പേരന്റ്സ് മക്കൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ: 1. രാവിലെ എഴുന്നേല്പിക്കുക 2. ട്യൂഷൻ സെന്ററിലെത്തിക്കുക 3. തിരികെ കൊണ്ടുവരിക 4. സ്കൂളിലെത്തിക്കുക 5. സ്കൂളിൽനിന്നു തിരികെ കൊണ്ടുവരിക 6. ട്യൂഷൻ സെന്ററിൽ വീണ്ടുമെത്തിക്കുക 7. വീണ്ടും തിരികെ കൊണ്ടുവരിക ദിനചര്യ തീർന്നു! ഇതിനിടെ കുട്ടിക്കിഷ്ടമുള്ള ഭക്ഷണം (ഗുണമേന്മയുള്ളതല്ല) കൊടുക്കുന്ന കാര്യത്തിൽ നിഷ്ഠയുണ്ട്. സ്കൂളിലെ നിർദേശത്തിനനുസൃതമായി യൂണിഫോം ‘ടിപ്പ്ടോപ്പാ’ക്കുന്ന കാര്യത്തിലും ഒരു വീഴ്ചയും വരാതെ സൂക്ഷിക്കും.
ഇതിനെല്ലാമുപരി, കുട്ടിയുടെ ഏതെങ്കിലും ഇഷ്ടം സാധിക്കാതെ പോയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തുകയും ചെയ്തിരിക്കും. അതുപോലെതന്നെ, ‘അരുത്’ എന്നൊരു വാക്കു പറയുകയും അതിൽ കുട്ടിയുടെ മനസ് നൊന്തു എന്നു തോന്നുകയും ചെയ്താൽ അതിനെപ്പറ്റി ആത്മാർഥമായി പശ്ചാത്തപിക്കുകയും ചെയ്യും!
ഇതിന്റെയൊക്കെ ഫലമായി തങ്ങളുടെ മക്കളെ നല്ല ‘വെയിറ്റു’ള്ളവരാക്കിയെടുക്കാൻ ന്യൂജെൻ പേരന്റ്സിനു കഴിയുന്നു. ഒരുമാതിരി ബ്രോയിലർകോഴികളെപ്പോലെ ഉരുണ്ടുരുണ്ടു നടക്കുന്ന ഒട്ടേറെ കുട്ടികളെ നാമിന്നു കണ്ടുമുട്ടുന്നു. ഒന്നിരിക്കാൻ ഈ കുഞ്ഞുങ്ങളുടെ മുട്ടു വഴങ്ങില്ല. ഒരു നൂറുമീറ്റർ ദൂരമോടിയാൽ തളർന്നു വീണുപോകും; ചക്രശ്വാസം വലിക്കും! എവിടെയെങ്കിലും ചടഞ്ഞുകൂടിയിരുന്നു മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചു കൈക്കലാക്കുന്ന മൊബൈലിൽ തോണ്ടിക്കൊണ്ടോ വിദ്യാലയചുറ്റുവട്ടത്തിൽ ഒളിച്ചുവച്ചിരിക്കുന്ന മൊബൈൽഫോണ് പൊക്കിയെടുത്ത് ടച്ചുചെയ്തുകൊണ്ടോ സമയം ചെലവഴിക്കുന്നു! അതിൽ കാണുന്നതും കേൾക്കുന്നതും അനുകരിക്കാനും അനുവർത്തിക്കാനും തുടങ്ങുന്നു. അവസാനം അത് ഡ്രഗ്സിലും വഴിവിട്ട സെക്സിലുമൊക്കെ എത്തിച്ചേരുന്നു. കുരുന്നു ജീവിതങ്ങൾ അകാലത്തിൽതന്നെ പൊലിയുന്ന എത്രയോ സംഭവങ്ങൾ അനുദിനം നാം കാണുന്നു!
ഏറ്റവും മികച്ചതെന്നു തങ്ങൾ കരുതുന്ന വിദ്യാലയത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചു പഠിപ്പിച്ച് ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ഉന്നതവിജയം നേടി ഏറ്റവും മികച്ച ജോലി തരപ്പെടുത്തിക്കൊടുക്കുക എന്നതാണ് ഭൂരിഭാഗം ന്യൂജെൻ പേരന്റ്സിന്റെയും ലക്ഷ്യം. ദരിദ്ര-സന്പന്ന, അധഃസ്ഥിത-ആഢ്യ വ്യത്യാസമില്ലാതെ മിക്കവരുടെയുംതന്നെ നിലപാടിതാണ്. ഇതിനപ്പുറം എന്തെങ്കിലും നല്കേണ്ടതുണ്ടെന്നു ചിന്തിക്കുന്ന ന്യൂജെൻ പേരന്റ്സ് അധികമുണ്ടെന്നു തോന്നുന്നില്ല. ഈശ്വരചിന്ത, ധാർമികനിഷ്ഠ, മൂല്യബോധം എന്നിവയൊന്നും നല്കാൻ അധികമാരും ശ്രദ്ധിക്കുന്നില്ല. സത്യം, നീതി, സ്നേഹം, സഹനം, സേവനം, ത്യാഗം എന്നിങ്ങനെയുള്ള മൂല്യങ്ങൾ പകർന്നു നല്കുന്ന കാര്യത്തിൽ നിഷ്ഠ പുലർത്തുന്ന മാതാപിതാക്കളെത്രയോ വിരളം!
ഏറ്റവും ഖേദകരവും ദയനീയവുമായ കാര്യം അഭ്യസ്തവിദ്യരുടെ അജ്ഞതയാണ്. എല്ലാമറിയാമെന്നു ശഠിക്കുന്നതുകൊണ്ട് അവരെ തിരുത്താനോ സഹായിക്കാനോ ആർക്കും സാധ്യമല്ല. അധ്യാപകവൃത്തിയിലുള്ളവർ ചിന്തിക്കുന്നത് തങ്ങൾ നിരന്തരം കുട്ടികളുമായി ഇടപെടുന്നവരല്ലേ, തങ്ങളോളം അറിവ് മറ്റാർക്കാണുള്ളത് എന്നും മറ്റുമാണ്. തങ്ങൾ ജനിപ്പിച്ചുവളർത്തുന്ന കുട്ടികൾ ഒന്നോ രണ്ടോ ആണെന്നും ആ കുട്ടികളെമാത്രം വളർത്തിയുള്ള പരിചയമേ തങ്ങൾക്കുള്ളൂ എന്നും ഇന്നത്തെ മാതാപിതാക്കൾ മറക്കുന്നു. ഭാഷ ഐച്ഛികമായി എടുത്തുപഠിച്ച ഒരാൾ ആ വിഷയം നന്നായി പഠിപ്പിച്ചാൽ നല്ല ഭാഷാധ്യാപകനാവാം. അതിന്റെ പേരിൽ, "നല്ല’ അധ്യാപകൻ എന്ന വിശേഷണത്തിന് അദ്ദേഹം യോഗ്യനാവണമെന്നില്ല.
ന്യൂജെൻ പേരന്റ്സിന്റെ കാഴ്ചപ്പാടിലും മനോഭാവത്തിലും പ്രവർത്തനശൈലിയിലും ഒരു പൊളിച്ചെഴിത്തുണ്ടായേ തീരൂ. ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. വെള്ളമൊഴുകിപ്പോയിട്ടു ചിറകെട്ടിയാൽ പ്രയോജനമില്ല. കടന്നുപോയ വാഹനത്തിനു കൈകാണിച്ചിട്ടു കാര്യമില്ല!
ഡോ. തോമസ് മൂലയിൽ