Monday, June 24, 2019 12:09 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം നേടിയ ഇടതുമുന്നണിക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണു നേരിട്ടത്. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റിൽ അവർക്കു ജയിക്കാൻ കഴിഞ്ഞത് ഒന്നിൽ മാത്രം. കേരളത്തിൽ ഇടതുപക്ഷത്തിന്റെയും പ്രത്യേകിച്ച് അതിനെ നയിക്കുന്ന സിപിഎമ്മിന്റെയും തകർച്ച രാജ്യത്തെന്പാടുമുള്ള ഇടതുപക്ഷ സഹയാത്രികരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഇടതുപക്ഷം ഏറെക്കുറെ പുറന്തള്ളപ്പെട്ടിരിക്കുകയാണല്ലോ. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ മേഖലയിലെ പഴയ കമ്യൂണിസ്റ്റുകാർ പലരും ബിജെപിക്കു വോട്ടുചെയ്തു. കേരളത്തിലെ ഇടതുപാർട്ടികളുടെ അവസ്ഥ കിഴക്കൻമേഖലയിലെ സഖാക്കളെക്കാളും മെച്ചമാണെങ്കിലും സംസ്ഥാനത്ത് അവർക്കുണ്ടായിരുന്ന മേൽക്കോയ്മ നഷ്ടപ്പെടുകയാണ് എന്നത് ആർക്കും നിഷേധിക്കാനാവില്ല. ഇടതുപക്ഷത്തിന്റെ പരാജയമാണു കാവിപ്പടയ്ക്കും അതിന്റെ നേതാവ് നരേന്ദ്രമോദിക്കും സംസ്ഥാനത്തു പിന്തുണ വർധിച്ചുവരുന്നതിനു പ്രധാന കാരണം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചതു സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ മോശം പ്രകടനത്തിന് ഒരു കാരണമാണ്. വി.എസ്. അച്യുതാനന്ദൻ അനാരോഗ്യംമൂലം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങാതിരുന്നതു ഇടതുപക്ഷത്തിന്റെ പ്രകടനത്തെ ബാധിച്ചു. പ്രത്യേക ശൈലിയിലുള്ള പ്രസംഗത്തിലൂടെ ജനങ്ങളെ കൈയിലെടുക്കുന്ന വിഎസിനു പകരംവയ്ക്കാൻ പറ്റുന്ന ഒരു നേതാവ് ഇടതുപക്ഷത്തിന് ഇല്ലാതെപോയി.
ദുരന്തങ്ങളിൽ വീഴ്ച
അതുമാത്രമല്ല, ഇടതുപക്ഷ സർക്കാരിന്റെ പ്രകടനവും പ്രതിച്ഛായയും ഒട്ടും തൃപ്തികരമല്ല. രണ്ടു പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി. എന്നാൽ, അവർക്കു സംസ്ഥാനസർക്കാരിൽനിന്നു കാര്യമായ ആശ്വാസമൊന്നും ലഭിച്ചില്ല. മഹാപ്രളയമുണ്ടായപ്പോൾ അതിനിരയായ ജനങ്ങളുടെ രക്ഷയ്ക്കെത്തിയതു മത്സ്യത്തൊഴിലാളികളും സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളുമായിരുന്നു. ഈ യുവാക്കൾ ലണ്ടൻ, ന്യൂയോർക്ക്, ദുബായ് തുടങ്ങിയ വിദൂരസ്ഥലങ്ങളിലും ഇന്ത്യൻ മഹാനഗരങ്ങളിലുമിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ വിവിധ ഗ്രൂപ്പുകളുണ്ടാക്കി രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സന്ദേശങ്ങൾ കൈമാറുകയും ദുരിതബാധിതകർക്ക് അവശ്യവസ്തുക്കൾ ശേഖരിച്ചു നല്കുകയും ചെയ്തു.
ചിലർക്കു 10,000 രൂപ അടിയന്തര സഹായം നൽകിയതല്ലാതെ സർക്കാർ ജനങ്ങളുടെ സഹായത്തിനെത്തിയില്ല എന്ന പരാതി വ്യാപകമായുണ്ട്. ദുരിതാശ്വാസനിധി സമാഹരിച്ചെങ്കിലും അതെന്തുചെയ്തു എന്നതിനെപ്പറ്റി വ്യക്തതയില്ല. ഇതേപ്പറ്റിയുള്ള പരാതികളും കഥകളും സർക്കാരിനെപ്പറ്റി ഒട്ടും നല്ല പ്രതിച്ഛായയല്ല കാഴ്ചവയ്ക്കുന്നത്. കേന്ദ്രസംഘം രണ്ടുതവണ കേരളം സന്ദർശിച്ചതല്ലാതെ പ്രകൃതിദുരന്തങ്ങൾക്കിരയായവർക്കു കാര്യമായ സഹായമൊന്നും നൽകിയില്ല എന്നതും സത്യം.
എൽഡിഎഫ് സർക്കാർ ചെയ്ത ചില നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കാതെപോയി എന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ സർക്കാരിന്റെ ഉപദേശകർതന്നെയാണ്. സർക്കാരിനെ നയിക്കുന്നവരുടെ ധാർഷ്ട്യത്തെപ്പറ്റി പാർട്ടി അംഗങ്ങളും അനുഭാവികളും വരെ പരാതിപ്പെടുന്നു. വർഷങ്ങളായി രൂപപ്പെടുത്തിയെടുത്ത തന്റെ ശൈലി മാറ്റാനാവില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. ഇവിടെ അദ്ദേഹം മറക്കുന്ന ഒരു കാര്യം പാർട്ടി അംഗങ്ങൾ അദ്ദേഹത്തിന്റെ ശൈലി സഹിക്കാൻ ബാധ്യസ്ഥരാണെങ്കിലും ഒരു ജനാധിപത്യ സംവിധാനത്തിൽ പൊതുജനം അത് അംഗീകരിക്കില്ല എന്നതാണ്.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ‘ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാകും’ എന്നു നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു മുഴക്കിയ മുദ്രാവാക്യം ഇപ്പോൾ പരിഹാസ്യമായിരിക്കുന്നു. മോദി സർക്കാരിന്റെ ‘അച്ഛേ ദിൻ’ പോലെ എല്ലാവർക്കും കളിയാക്കാനുള്ള ഒരു മുദ്രാവാക്യമായി അത്.
എൻഡിഎയ്ക്ക് തന്റെ പ്രഭാഷണ ചാരുതിയിലൂടെ സാധാരണക്കാരെ മയക്കി കൂടെനിർത്താൻ കഴിവുള്ള നരേന്ദ്രമോദിയുണ്ട്. ദേശീയതയും വർഗീയതയും ചേർത്ത പ്രസംഗങ്ങളിലൂടെ തന്റെ ഭരണപരാജയങ്ങൾ മറയ്ക്കാനും സാധാരണക്കാർക്കു തങ്ങളുടെ ദുരിതങ്ങളെപ്പറ്റിയുള്ള ഓർമകൾ ഇല്ലാതാക്കാനും മോദിക്കു കഴിയുമായിരുന്നു. അദ്ദേഹത്തിനു ബദൽ നിൽക്കാൻ കഴിയുന്ന ഒരു നേതാവ് ഇന്ന് ഇടതുപക്ഷത്തിനോ മറ്റു പാർട്ടികൾക്കോ ഇല്ല.
ഹിമാലയൻ മണ്ടത്തരം
കഴിഞ്ഞ മൂന്നുവർഷമായി ഇടതുപക്ഷത്തിനു സംഭവിച്ച പിഴവുകളിൽ ഏറ്റവും വലുത് ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുകൂലമായി എടുത്ത നിലപാടാണ്. ഇക്കാര്യത്തിൽ നയരൂപീകരണത്തിലെ പാളിച്ചകളും കേരള പോലീസ് കാര്യക്ഷമതയില്ലാതെ വിഷയം കൈകാര്യം ചെയ്തതും സർക്കാരിനു വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കി. ശബരിമലയിലെ യുവതീപ്രവേശനം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ പാരന്പര്യ വിശ്വാസങ്ങൾക്ക് എതിരാണെന്നു വിശ്വാസിസമൂഹം ഒന്നടങ്കം വ്യക്തമാക്കിയിട്ടും ഇടതു സർക്കാർ തങ്ങളുടെ നിലപാടിൽ കടിച്ചുതൂങ്ങി.
യുവതികളെ സന്നിധാനത്തെത്തിക്കാൻ സർക്കാർ സകല ശ്രമങ്ങളും നടത്തിയിട്ടും രണ്ടു യുവതികളെ മാത്രമേ അവിടെ എത്തിക്കാൻ കഴിഞ്ഞുള്ളൂ എന്നതു മറ്റൊരു കാര്യം. വിപ്ലവ നവോത്ഥാന ചിന്തകളൊന്നും കേരളത്തിലെ സ്ത്രീകളെ സ്വാധീനിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ശബരിമല വിഷയത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ഒരു ഹിമാലയൻ മണ്ടത്തരമായിരുന്നു.
വിപ്ലവ പ്രസ്ഥാനം ഇന്നു സമൂലമാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. ബി.ടി. രണദിവെ, എ.കെ. ഗോപാലൻ, ഇഎംഎസ് നന്പൂതിരിപ്പാട്, ബാസവ പുന്നയ്യ തുടങ്ങിയവരുടെ തരത്തിലുള്ള നേതാക്കളൊന്നും ഇന്നില്ല. പഴയകാല നേതാക്കളിൽനിന്നു ഭിന്നമായ പ്രവർത്തനശൈലിയും ധാർമിക ബോധവുമാണ് ഇന്നത്തെ നേതാക്കൾക്കുള്ളത്. പ്രത്യയശാസ്ത്ര അപഭ്രംശങ്ങളും റിവിഷനിസവും ദോഷംചെയ്തു. കണ്ണൂർ സംഘത്തിനും പഴയകാലത്തു ലളിതജീവിതവും ഉയർന്ന ചിന്തയുമായിരുന്നു. കാലക്രമേണ കണ്ണൂർ ഗ്രൂപ്പ് വളരെ ശക്തമായിത്തീരുകയും സിപിഎമ്മിന്റെ നയരൂപീകരണത്തിൽ അവർ പ്രധാന സ്വാധീനശക്തിയാവുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടോടെ കണ്ണൂർ ഗ്രൂപ്പിലും ഭിന്നത ഉണ്ടായിത്തുടങ്ങി. ഗ്രൂപ്പിസവും അധികാരത്തർക്കവും വ്യക്തിവൈരാഗ്യങ്ങളും സിപിഎമ്മിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയകക്ഷിയാണെങ്കിലും സിപിഐ, സിപിഎമ്മിനെ അതിന്റെ പ്രത്യയശാസ്ത്ര അപഭ്രംശങ്ങളിൽ തിരുത്താൻ ശ്രമിച്ചില്ല.
വഴിതെറ്റൽ
ഈ സാഹചര്യത്തിൽ പാർട്ടി നേതാക്കളുടെ മക്കൾ വഴിതെറ്റുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. കേരളത്തിൽ വ്യവസായനിക്ഷേപം നടത്താൻ തയാറായ ഒരു പ്രവാസിക്ക് അർഹതപ്പെട്ട ഒരു ലൈസൻസ് നൽകാൻ ആന്തൂർ മുനിസിപ്പാലിറ്റി തയാറാകാതിരുന്നതുമൂലം അദ്ദേഹം ആത്മഹത്യചെയ്യേണ്ടിവന്നതിലും ആശ്ചര്യപ്പെടാനൊന്നുമില്ല. ഇടതുപക്ഷം കേരളത്തിലും ദുർബലമാവുകയാണ്. ബ്യൂറോക്രസിയെ നിയന്ത്രിക്കേണ്ട നേതാക്കൾ അതിൽ പരാജയപ്പെടുന്നതായി കണ്ടാൽ അതു സ്വാഭാവികമാണ്. ഒരുതരത്തിൽ, ഉദ്യോഗസ്ഥർ പാർട്ടിക്കു മേൽ നിയന്ത്രണം ഏറ്റെടുക്കുകയാണ്.
മറ്റു പാർട്ടികളിലെന്നപോലെ ഇടതുപാർട്ടികളിലും രാഷ്ട്രീയം ഒരു തൊഴിലവസരമായി മാറിയിരിക്കുന്നു. വിപ്ലവ പ്രസ്ഥാനം കാലങ്ങളിലൂടെ ക്ഷയിച്ചത് ഇങ്ങനെയാണ്. ശേഷിച്ചിട്ടുള്ള പഴയകാല വിപ്ലവകാരികൾ പ്രസ്ഥാനത്തെ രക്ഷിക്കാൻ ഉണരേണ്ടതുണ്ട്.
ഇടതുപക്ഷം ഒരു തിരുത്തൽ ശക്തിയായി നിലനിൽക്കണം. ത്യാഗമനുഷ്ഠിക്കാനും പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനും തയാറുള്ള, പ്രതിബദ്ധതയുള്ള നേതാക്കൾ ഇപ്പോഴുമുണ്ട് ഇടതുപക്ഷത്ത്. ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ദീർഘമല്ലെങ്കിലും ഇനിയും സമയമുണ്ട്. അർബുദംപോലുള്ള ശക്തികളെ ശസ്ത്രക്രിയ ചെയ്തു നീക്കാനുള്ള ധൈര്യം നേതാക്കൾക്കുണ്ടാവണം. തെറ്റുകൾ മൂടിവയ്ക്കുന്നതും തെറ്റു ചെയ്തവരെ സംരക്ഷിക്കുന്നതുമല്ല ഉത്തരം.