Tuesday, January 14, 2020 11:39 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരായ (CAA) പ്രതിഷേധവും പ്രക്ഷോഭവും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ചില വിദേശ രാജ്യങ്ങളിൽപോലും ഇന്ത്യക്കാരുടെ പ്രതിഷേധപ്രകടനങ്ങൾ നടന്നുകഴിഞ്ഞു. നിയമ ഭേദഗതിയെ ന്യായീകരിച്ചും പ്രഘോഷിച്ചുംകൊണ്ടുള്ള പ്രചാരണവും പ്രകടനങ്ങളും ഇതോടൊപ്പം പലയിടത്തും നടന്നുകൊണ്ടിരിക്കുകയുമാണ്. ലോക്സഭയും രാജ്യസഭയും അംഗീകരിച്ച ഭേദഗതി രാഷ്ട്രപതി ഒപ്പുവച്ചതിനാൽ അതൊരു വിശുദ്ധ പശുവാണെന്നും അതിനെ എതിർക്കുന്നവർ ജനാധിപത്യ വിരോധികളാണെന്നുമാണ് പ്രചാരണം. അതുകൊണ്ട് ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ പാടില്ലെന്നും അവർ പറയുന്നു. എന്നാൽ, ഭരണഘടനാ മൂല്യങ്ങൾക്കെതിരായ ഇത്തരം നീക്കങ്ങൾ എതിർക്കപ്പെടുകതന്നെ ചെയ്യണമെന്നാണ് മറുവാദം.
പൗരത്വനിയമ ഭേദഗതിയും രജിസ്ട്രേഷനും
പൗരത്വ നിയമ ഭേദഗതി ബിൽ 2016 ജൂലൈയിലാണ് ആദ്യമായി പാർലമെന്റിൽ വരുന്നത്. ലോക്സഭയിൽ വൻഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്ക് അതു വളരെ എളുപ്പം വൻഭൂരിപക്ഷത്തോടെ പാസാക്കാനായി. എങ്കിലും രാജ്യസഭ അതിനെ തള്ളിക്കളഞ്ഞു. ഇതേത്തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ അക്രമാസക്തമായ പ്രതിഷേധം ഉണ്ടായതും ചരിത്രം. ഇത്തവണ രാജ്യസഭയിൽ 105 നെതിരെ 125 വോട്ടിനാണ് പൗരത്വ നിയമ ഭേദഗതി ബിൽ പാസായത്. പാസ്പോർട്ടോ യാത്രാരേഖകളോ കൂടാതെ ഇന്ത്യയിൽ താമസിക്കുന്നവരും അനുവദിച്ച സമയത്തിൽ കൂടുതൽ നാളുകൾ ഇവിടെ കഴിഞ്ഞവരുമായ വിദേശികളാണ് നിയമവിരുദ്ധ കുടിയേറ്റക്കാരായി ഈ നിയമം ചൂണ്ടിക്കാണിക്കുന്നത്. അവരെ പുറത്താക്കുന്നതിനാണ് ഈ നിയമം.
എന്നൽ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർക്ക് ഈ നിയമം ബാധകമല്ല. ആറു വർഷം ഇവിടെ ജീവിക്കുകയോ ജോലിചെയ്യുകയോ ചെയ്താൽ അവർ ഇന്ത്യൻ പൗരത്വത്തിന് അർഹരായിത്തീരും.
നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്സ് (NRC) നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമാകുന്നതിനു മുന്പ്, 1971 മാർച്ച് 24നു മുന്പ്, ഇന്ത്യയിൽ എത്തിയവരുടെ ലിസ്റ്റാണിത്. ഇതിൻപ്രകാരം ആസാം സംസ്ഥാനത്തെ ഏതാണ്ട് 20 ലക്ഷം ജനങ്ങൾ പൗരത്വ രജിസ്ട്രേഷനിൽനിന്നു പുറത്താണ്. അതിൽ നല്ല പങ്കും ബംഗാളിൽനിന്നെത്തിയ ഹിന്ദുക്കളാണ്. അവരെ ഇന്ത്യൻ പൗരന്മാർ ആക്കി മാറ്റുന്നതിനും അതേസമയം മുസ്ലിം വിശ്വാസികളെ പുറത്താക്കാനുമാണ് ഈ നിയമം കൊണ്ടുവന്നത് എന്നു വിലയിരുത്തപ്പെടുന്നു.
ഭരണഘടനയും പുതിയ ഭേദഗതിയും
എല്ലാ മതത്തിനും മതവിശ്വാസത്തിനും ഒരേ പ്രാധാന്യം നൽകുന്നതും ഒരു മതത്തോടും പ്രത്യേക പക്ഷഭേദം ഇല്ല എന്നു വ്യക്തമാക്കുന്നതുമാണ് ഇന്ത്യൻ സെക്കുലറിസം അഥവാ നമ്മുടെ ഭരണഘടന അനുസരിച്ചുള്ള മതനിരപേക്ഷത. ഇതു നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവുമാണ്, അവിഭാജ്യഘടകമാണ്. അതിനു വിരുദ്ധമായി മതപരമായ വിവേചനം കാട്ടുന്നതാണ് ഈ പൗരത്വ നിയമ ഭേദഗതി എന്നതാണ് എല്ലാ ജനാധിപത്യ വിശ്വാസികളെയും ആകുലപ്പെടുത്തുന്നത്. പൗരാവകാശങ്ങൾക്കു മതത്തെ അടിസ്ഥാനമാക്കി ഗ്രേഡ് നിർണയിക്കുന്നതിലേക്കു പോകുന്ന നിയമനിർമാണമാണു നടന്നിരിക്കുന്നതെന്നു സാമൂഹ്യ ശാസ്ത്രജ്ഞയായ നീരജ ഗോപാൽ ജയ നിരീക്ഷിക്കുന്നതും അതുകൊണ്ടുതന്നെ.
അതായത്, നമ്മുടെ ഭരണഘടന ഉറപ്പുതരുന്ന മതനിരപേക്ഷത ഇവിടെ ബലികഴിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടിയിരിക്കുന്നു. അതു നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മതേതര സ്വഭാവഘടനയെത്തന്നെ തകർക്കുന്നു. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യത്തിൽനിന്നു മതാധിപത്യരാജ്യത്തിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ഈ നിയമത്തെ ജനാധിപത്യവിശ്വാസികൾ കാണുന്നതും അതിനോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതും. തികച്ചും അപകടകരമാണ് ഈ നീക്കം.
ഇതു കേവലം കുടിയേറ്റക്കാരായ മുസ്ലിം ന്യൂനപക്ഷങ്ങൾക്കു പ്രശ്നമാകുന്ന നിയമ ഭേദഗതിയാണെന്നും ക്രൈസ്തവർ ഭയപ്പെടേണ്ടെന്നും പ്രചാരണമുണ്ട്. മതന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. മുസ്ലിം രാജ്യങ്ങളിലെ ഇതര മതസ്ഥരെ പീഡിപ്പിക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ശക്തം. മതമൗലികവാദവും ഇതര മതപീഡനങ്ങളും ഏതു രാജ്യത്തായാലും സമൂഹത്തിലായാലും അംഗീകരിക്കാനാവില്ല. എവിടെയാണെങ്കിലും അത് എതിർക്കപ്പെടുകതന്നെ വേണം.
ഇവിടെ വർഗീയവാദികൾ പ്രതിഷേധങ്ങൾതന്നെ അടിച്ചമർത്താൻ ചതുരുപായങ്ങളും പ്രയോഗിക്കുന്നു. ഭീഷണിപ്പെടുത്തലും ശക്തമാണ്. ഏതുവിധേനയും ഈ ഭേദഗതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭാവമെന്നാണ് പൊതുവായ ധാരണ.
ജനാധിപത്യ തകർച്ചയുടെ സൂചനകൾ
ഇന്ത്യ ജനാധിപത്യത്തിൽനിന്നു മതാധിപത്യത്തിലേക്കു ചായുന്നത് കുറച്ചേറെ നാളുകളായി ജനാധിപത്യവിശ്വാസികളെ ആകുലപ്പെടുത്തുന്നുണ്ട്. മുസ്ലിംകൾ പാക്കിസ്ഥാനിലേക്കു പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവർ യൂറോപ്പിലേക്കു പോകണമെന്ന നിർദേശവും, ഏത് ഇറച്ചി കഴിക്കണം എന്ന ഭക്ഷണകാര്യത്തിൽ പോലുള്ള ഇടപെടലുകളും മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെ - പ്രത്യേകിച്ചു വിദ്യാഭ്യാസസ്ഥാപനങ്ങൾ - ആക്രമിക്കുന്ന പ്രവണതകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നതും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവുമെല്ലാം ഈ മതാധിപത്യത്തിന്റെ സൂചനകളാണ്.
വർധിച്ചുവരുന്ന മതപീഡനം
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിഷ്ഠുരമായ പീഡനങ്ങൾ പലയിടത്തും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ക്രൂരമായി കൊലചെയ്യപ്പെട്ട ഗ്രഹാം സ്റ്റെയിൻസിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം നമ്മുടെ മുന്പിലുണ്ട്. ഒഡീഷയിലെ കന്ധമാലിൽ കൊന്നൊടുക്കപ്പെട്ട നൂറോളം ക്രൈസ്തവരുടെ ചരിത്രവും മറക്കാൻ കഴിയുന്നതല്ല. 2008 ഓഗസ്റ്റ് മാസം നടന്ന കൂട്ടക്കൊലയ്ക്കു പിന്നിലുള്ള ശക്തികൾ ആരെന്നു വ്യക്തമാണ്. ആയിരത്തോളം പേർക്ക് അന്ന് മാരകമായി മുറിവേറ്റിരുന്നു. മുന്നൂറു ദേവാലയങ്ങൾ തകർക്കപ്പെട്ടു. ആറായിരത്തോളം ക്രൈസ്തവ ഭവനങ്ങൾ തകർക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. അരലക്ഷത്തോളം ക്രൈസ്തവർ മാസങ്ങളോളം കാട്ടിൽ കഴിയേണ്ടിവന്നു. അതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇന്നും അക്രമം നടത്തിയവരെ ഭയന്നാണ് പിന്നാക്കക്കാരായ ക്രൈസ്തവർ അവിടെ കഴിയുന്നത്.
എട്ടു സംസ്ഥാനങ്ങൾ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കി ഭരണഘടനാപരമായ മതപ്രചാരണത്തിനുള്ള അവകാശം പ്രായോഗികമായി നിഷേധിക്കുന്നു. മിഷനറിമാരെ കള്ളക്കേസുകളിൽ കുടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഓരോ 40 മണിക്കൂറിലും ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ അരങ്ങേറുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. കേന്ദ്രത്തിൽ മതരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നവർ അധികാരത്തിലേറിയതിനുശേഷം ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ 40% കണ്ടു വർധിച്ചുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2019ൽ മാത്രം 300ൽ കൂടുതൽ അക്രമങ്ങൾ ക്രൈസ്തവർക്കെതിരായി ഇന്ത്യയിൽ നടന്നത് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, 40 പോലീസ് കേസുകൾ മാത്രം രജിസ്റ്റർ ചെയ്തു എന്ന ക്രൂരമായ യാഥാർഥ്യവും നമ്മുടെ മുന്പിലുണ്ട്.
മുപ്പതും നാൽപ്പതും വർഷങ്ങൾ ഇന്ത്യയിലെ പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്ത എത്ര വിദേശികളായ സന്യാസിമാരാണ് പുറത്താക്കപ്പെട്ടത്. നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആതിഥ്യമരുളിയിട്ടും ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം അതിന് ഇതുവരെ തയാറായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
അജൻഡകൾ മനസിലാക്കണം
മതബദ്ധമായ രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരുടെ അജൻഡകൾ മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയണം. രാഷ്ട്രീയപാർട്ടി എന്നത് അവരുടെ ഏറ്റവും മൃദുവായ മുഖമാണ്. അതിന്റെ താഴെയുള്ള ആർഎസ്എസും ബജ്രംഗ്ദളും വിഎച്ച്പിയും ശ്രീരാമസേനയും ഗോസംരക്ഷണസേനയും എല്ലാം ചേരുന്ന സംഘപരിവാർ സൃഷ്ടിക്കുന്ന അജൻഡകൾക്കു വിരുദ്ധമായി പോകാൻ പാർട്ടിക്കു കഴിയില്ല. അതുകൊണ്ടുതന്നെയാണ് “ഓപ്പണ് ഡോർ” എന്ന സ്വതന്ത്ര സംഘടന ന്യൂനപക്ഷ വിഭാഗങ്ങളുടെമേലുള്ള കൈയേറ്റം നടക്കുന്ന രാജ്യങ്ങളിലെ കഴിഞ്ഞ കുറച്ചേറെ വർഷങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടും യെമനും ഇറാനും ശേഷം പതിനൊന്നാം സ്ഥാനം ഇന്ത്യക്കു നൽകിയിരിക്കുന്നത്.
ജനാധിപത്യത്തിൽ പൗരന്മാർ നിതാന്ത ജാഗ്രത പുലർത്തുന്നവരാകണം. അതുകൊണ്ടുതന്നെ മതാധിപത്യത്തിലേക്കുപോകുന്ന ഇന്ത്യൻ ഭരണസംവിധാനത്തെ ജനാധിപത്യവിശ്വാസികൾ ആശങ്കയോടെ കാണുന്നു. തങ്ങളുടെ ജനാധിപത്യത്തിന്റെ ആവാസവ്യവസ്ഥകൾക്കു വരുന്ന മാറ്റങ്ങളോട് അവർ കൃത്യമായി പ്രതികരിക്കുന്നു. ജനാധിപത്യമാർഗങ്ങളാണ് മിക്കയിടത്തും അവലംബിക്കുന്നത്. കുളം വറ്റിക്കുന്നത് പാന്പുകളെ നശിപ്പിക്കാനാണെന്നും തവളകളും മത്സ്യങ്ങളും ഭയപ്പെടേണ്ട എന്നും മറ്റും പ്രചരിപ്പിക്കുന്പോൾ യാഥാർഥ്യങ്ങൾ മനസിലാക്കി പ്രതികരിക്കാൻ നമ്മൾക്കു കഴിയണം.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ