Friday, February 28, 2020 12:20 AM IST
താപസവഴിയേ..5 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അവന്റെ ജീവിതം. അവനു വാഗ്ദാനങ്ങൾ പാലിക്കാനും ദൗത്യങ്ങൾ പൂർത്തിയാക്കാനും മുറവിളികൾക്കു മറുപടി പറയാനും വിലാപങ്ങൾക്ക് വിരാമമിടാനുമുണ്ടായിരുന്നു. അതുകൊണ്ട്, അപായത്തിന്റെ അന്ധകാരം അകന്നപ്പോൾ അനർഥങ്ങൾ ക്രമംതെറ്റാതെ കാത്തിരുന്നയിടത്തേക്ക് അവൻ തിരികെയെത്തി. അവൻ മടങ്ങിയെത്തിയത് താൻ യഥാർഥത്തിൽ ആയിരിക്കേണ്ട ഇടത്തേക്കാണ്. അത്ര സുഖമൊന്നും ഉണ്ടായിരുന്ന സ്ഥലമായിരുന്നില്ല അത്. എങ്കിലും അവൻ അതിനു തിരുമനസായി. നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടിയാണ് അവൻ തിരിച്ചുവന്നത്.
ജീവിതത്തിൽ ചില അകലങ്ങളിൽനിന്നൊക്കെ തിരികെ നടക്കേണ്ടതായുണ്ട്. ഒരുപക്ഷേ, നമ്മിൽനിന്നുതന്നെ നാം ഏറെ അകന്നിട്ടുണ്ടാവാം. ദൈവമക്കൾ എന്നുള്ള മൗലികമായ അന്തസിന്റെ ആദിനൈർമല്യത്തിൽനിന്ന്, സ്നേഹത്തിന്റെ ഉൗഷ്മളതയിൽനിന്ന്, കടമകളിൽനിന്ന്, കടപ്പാടുകളിൽനിന്ന് ദൂരെയായിട്ടുണ്ടാവാം. പാപജീവിതത്തിൽനിന്നും ദൈവസാന്നിധ്യത്തിലേക്കും, ശിഥിലീകരണത്തിൽനിന്നും കുടുംബത്തിന്റെ കെട്ടുറപ്പിലേക്കും, അശുദ്ധിയിൽനിന്നും വ്യക്തിബന്ധങ്ങളുടെ വിശുദ്ധിയിലേക്കും, സുഖഭോഗങ്ങളിൽനിന്നും പരിത്യാഗങ്ങളിലേക്കുമൊക്കെ മടക്കയാത്ര ചെയ്യാം.
അകൽച്ചകൾ ഉണ്ടാവുക സ്വഭാവികം. പക്ഷേ, അവ താത്കാലികം മാത്രമായിരിക്കണം. തിരികെ നടക്കേണ്ടവരാണ് നാം എന്നുള്ള സത്യം വിസ്മരിക്കരുത്. അതിനായി ദൈവം ആരിലൂടെയെങ്കിലുമൊക്കെ നമുക്കു മുന്നറിയിപ്പു തരുന്പോൾ അതിനെ സ്വീകരിക്കുകയും അതിനോടു സഹകരിക്കുകയും വേണം. ഓർക്കണം; ഏറ്റവും വിദൂരവും ആപത്കരവുമായ അകൽച്ച അകൃത്യങ്ങൾ വഴിയായി ദൈവത്തിൽനിന്നുള്ളതു തന്നെയാണ്. മനസ്താപത്തോടെ മടങ്ങിവരാൻ മടിക്കരുത്. പാപപരിഹാരത്തിന്റെ പാതയിലൂടെ പാപമോചകനായവന്റെ പാദങ്ങളിലേക്കു തിരികെയെത്താനാണ് നാം നോൽക്കുന്ന നോന്പ് ആത്യന്തികമായി നമ്മെ പ്രേരിപ്പിക്കേണ്ടതും പ്രബലരാക്കേണ്ടതും. കർത്തൃസവിധത്തിലേക്കുള്ള കാൽനടയാത്രയുടെ മറുനാമമാണ് നോന്പ്. നമ്മുടെ തിരിച്ചുവരവിനെ ആശ്രയിച്ചാണ് നമ്മുടെയും മറ്റു പലരുടെയും രക്ഷ. തിരിഞ്ഞുനടക്കാൻ നാം വിസമ്മതിക്കുന്ന, വൈകുന്ന ഓരോ നിമിഷവും ആത്മനാശത്തിലേക്കുള്ള നമ്മുടെ യാത്രയെ കൂടുതൽ ത്വരിതമാക്കുകയേയുള്ളൂ.
ആകയാൽ, നമ്മുടെ മടക്കയാത്ര കാത്തിരിക്കുന്ന ഒരു ദൈവവും ഒരുപിടി മനുഷ്യജന്മങ്ങളും ഉണ്ടെന്ന് എപ്പോഴും ഓർമിക്കാം. അരുതാത്തവയുടെ അടിമത്തത്തിൽനിന്നുള്ള മടക്കയാത്രകൾ ആത്മീയജീവിതത്തിൽ അനിവാര്യമാണ്. നന്മയിലേക്കു തിരിച്ചുവന്നവർക്കുവേണ്ടിയാണ് നവജീവിതത്തിന്റെ മോതിരവും മെതിയടികളും മൃദുലവസ്ത്രങ്ങളും വിരുന്നുമൊക്കെ ഒരുക്കപ്പെട്ടിരിക്കുന്നത്. ഇത്തരം തിരിച്ചറിവുകളുമായി നോന്പിന്റെ ഈ നാളുകളിൽ വക്രവഴികളിൽനിന്നും നേരിന്റെ നേർവഴികളിലേക്കു തിരികെവരാൻ നമുക്കു ധൈര്യപ്പെടാം.