Tuesday, April 7, 2020 10:58 PM IST
കൊറോണയുടെ ഭീതിയിൽ ലോകം മുഴുവനും വിറങ്ങലിച്ചു നിൽക്കുന്ന സമയമാണിത്. കഴിഞ്ഞ കുറേ വർഷങ്ങളിലായി സുനാമിയും നിപ്പയും മഹാമാരിയും കൊറോണയും പോലുള്ള ദുരിതങ്ങൾ മാനവകുലത്തെ ആകമാനം ഭീതിയിലും അരക്ഷിതാവസ്ഥയിലും സഹനത്തിന്റെ പരമകാഷ്ഠയിലും കൊണ്ടെത്തിച്ചിരിക്കുന്നു. ദുരിതങ്ങളുടെയും പകർച്ചവ്യാധികളുടെയും ശക്തിയേറിയ തിരകൾ മനുഷ്യജീവിതങ്ങളിലേക്ക് ആഞ്ഞടിച്ചപ്പോൾ ചിലർ ദൈവത്തെ വിളിച്ചു പ്രാർഥിച്ചു; മറ്റുചിലർ ദൈവമില്ലായെന്നു പ്രഖ്യാപിച്ചു. നിരീശ്വരവാദപ്രസ്ഥാനങ്ങളുടെ വാക്കിനും വാളിനും മൂർച്ചകൂട്ടാൻ ഇത്തരം മഹാമാരികളും പകർച്ചവ്യാധികളും അതിന്റെ വക്താക്കൾ അവസരങ്ങളാക്കി.
പ്രതിഫല ദൈവശാസ്ത്രം വിശുദ്ധ ഗ്രന്ഥത്തിലെ പഴയനിയമ പുസ്തകങ്ങളിൽ, പ്രത്യേകിച്ച് സുഭാഷിതങ്ങളിലും ജോബിന്റെ പുസ്തകത്തിലെ ആദ്യ അധ്യായങ്ങളിലും, പ്രകടമാകുന്ന ദൈവശാസ്ത്രവിചാരമാണ്. നന്മ ചെയ്താൽ ദൈവാനുഗ്രഹവും തിന്മ ചെയ്താൽ ശിക്ഷയും ലഭിക്കുമെന്ന സാമാന്യ നീതിശാസ്ത്രചിന്തകളോട് ഈ ആത്മീയ കാഴ്ചപ്പാട് ചേർന്നുപോകുന്നു. അനുഗ്രഹങ്ങളുടെയും ദാനങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടം മാത്രമായി ദൈവത്തെ അവതരിപ്പിക്കുന്നതാണ് മറ്റൊരു ശൈലി. ദൈവം അനുഗ്രഹങ്ങളുടെ ദാതാവാണ് എന്നതിൽ ആർക്കാണ് സംശയം? പഴയനിയമത്തിൽ ദൈവാനുഗ്രഹത്തിന്റെ അടയാളമായി സാന്പത്തിക ഭദ്രതയും ഭൗതികസുസ്ഥിതിയും വിവരിക്കുന്നുണ്ടുതാനും.
തിരുത്തപ്പെടേണ്ട ദൈവസങ്കല്പം
മേഘങ്ങളെ വാഹനമാക്കി കാറ്റിന്റെ ചിറകുകളിൽ സർവപ്രതാപത്തോടുകൂടി എഴുന്നള്ളിവരുന്ന ദൈവം... ശത്രുവിനെ അവന്റെ സർവ ആയുധങ്ങളോടും അംഗബലങ്ങളോടുംകൂടി നശിപ്പിക്കുന്ന ദൈവം... ചോദിക്കുന്പോൾ ഉത്തരം നല്കു ദൈവം... വിജയം നല്കുന്ന, ഐശ്വര്യം നല്കുന്ന ദൈവം.... തത്ത്വചിന്തകനായ ആൽഫ്രഡ് വൈറ്റ്ഹെഡ് ചോദിക്കുന്നു: ""വിവാദാസ്പമായ ഒരു വിശ്വാസസത്യമേയുള്ളൂ, ദൈവമെന്നു പറയുന്നതു കൊണ്ട് നിങ്ങൾ എന്ത് അർഥമാക്കുന്നു?’’ നിസാരതയിൽ സ്വയം വെളിപ്പെടുത്തുന്ന ഒരു ദൈവത്തെ മനസിലാക്കാൻ സാധിക്കുമോ? ദൈവം വിജയിക്കുന്നവനൊപ്പം മാത്രമല്ല, പരാജിതനൊപ്പവും ചേരുന്നവനല്ലേ? മാറാരോഗങ്ങളുള്ളവരും കുടിലിൽ കഴിയുന്നവരും ചെറിയശന്പളക്കാരും ദൈവാനുഗ്രഹമില്ലാത്തവരാണോ?
ചോദിക്കുന്പോൾ ഉത്തരം നല്കുന്ന ദൈവത്തെയാണ് പലരും ഇതുവരെ പരിചയപ്പെടുത്തിയിട്ടുള്ളത്. ഈ ദൈവസങ്കല്പമാണ് പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസജീവിതത്തെ അരക്ഷിതമാക്കുന്നത്. ചോദിക്കുന്പോൾ ചിലപ്പോൾ മാത്രം പ്രതികരിക്കുന്ന ദൈവവും പരിചിതമാണ്. എന്നാൽ, പ്രാർഥനകൾക്കും അർഥനകൾക്കും ഉത്തരം നൽകാത്ത ദൈവത്തെ കണ്ടുമുട്ടാനും അവിടുന്നിൽ സ്ഥൈര്യത്തോടെ വിശ്വാസമർപ്പിച്ചു പ്രാർഥിക്കാനും ആത്മീയതയിൽ വളർന്നവർക്കേ കഴിയൂ. ചിലപ്പോൾ ദൈവം ശത്രുപക്ഷത്തുനിന്ന് നമ്മെ വേട്ടയാടുകയാണെന്നു തോന്നാം. ആഴമായ ദൈവൈക്യത്തിൽനിന്നുയരുന്ന പ്രാർഥന ഗത്സമനിയിൽ മുഴങ്ങി: പിതാവേ എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ (മർക്കോ 14:36). ദൈവഹിതം വെളിപ്പെടാനുള്ള മാർഗമാണ് പ്രാർഥന. അപ്പോൾ എന്റെ ആഗ്രഹപ്രകാരം ദൈവം മാറുകയല്ല, ദൈവത്തിന്റെ ഹിതപ്രകാരം ഞാൻ മാറുകയാണ്.
നീതിമാന്റെ സഹനവും ദൈവത്തിന്റെ നിശബ്ദതയും
നീതിമാൻ എന്തുകൊണ്ട് സഹിക്കുന്നു എന്ന ചോദ്യത്തിനുമുന്പിൽ സഭയുടെ പാരന്പര്യവും വിശുദ്ധ ഗ്രന്ഥവും ഒരു പരിധിവരെ നിശബ്ദത പാലിക്കുന്നു. കാരണം അത് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. ദൈവം സൃഷ്ടിച്ചതൊക്കെ നല്ലതായിരുന്നുവെങ്കിൽ കഷ്ടപ്പാടും ദുരിതവും വേദനയും സഹനവുമൊക്കെ എവിടെനിന്നു വരുന്നു? സഹനത്തിന്റെ കാരണം തേടി അലയുന്നവരൊക്കെ അവസാനം ദൈവത്തിന്റെ നിശബ്ദതയിൽ ഉത്തരം കണ്ടെത്തുന്നു എന്നതാണ് സത്യം. ഹാ! ദൈവത്തിന്റെ സന്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികൾ എത്ര ദുർജ്ഞേയം! അവിടുത്തെ മാർഗങ്ങൾ എത്ര ദുർഗ്രഹം! (റോമാ 11:33).
ദൈവത്തിന്റെ നിശബ്ദതയ്ക്കു ദൈവികപദ്ധതികളുടെ കാലവിളംബമുണ്ട്. സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്ന (റോമാ. 8:28) ദൈവികപദ്ധതിയിൽ സഹനങ്ങൾക്കു രക്ഷാകരമൂല്യമാണുള്ളത്. മർക്കോ. 15:37 ൽ, ഈശോ ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിയുന്ന രംഗമുണ്ട്. 39-ാം വാക്യം ഇങ്ങനെ: അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതുകണ്ട് (കുരിശുമരണം) പറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു. നീതിമാന്റെ സഹനത്തിൽ ദൈവത്തിന്റെ നിശബ്ദത വ്യാഖ്യാ നിക്കപ്പെടണമെങ്കിൽ ശതാധിപന്റെ ഈ പ്രഖ്യാപനംകൂടി പരിഗണിക്കണം. നീതിമാന്റെ സഹനങ്ങൾക്കുള്ള ഉത്തരം കാൽവരിയിലെ കുരിശാണ്.
ഈശോയുടെ ദൈവപുത്രത്വം മാറ്റുരച്ചത് പരസ്യജീവിതത്തിലെ അത്ഭുതങ്ങളുടെയും പ്രഭാഷണങ്ങളുടെയും രോഗശാന്തിയുടെയും വഴികളിലൂടെ മാത്രമല്ലെന്നു നാമോർക്കണം; സഹനത്തിലൂടെയും ക്രൂശാരോഹണത്തിലൂടെയുമാണ് അത് സന്പൂർണമായി ആവിഷ്കൃതമായത്. അക്കാര്യം അരക്കിട്ടുറപ്പിക്കുകയാണ് ശതാധിപന്റെ പ്രഖ്യാപനം.
സഹനത്തിന്റെ ത്രിമാനസ്വഭാവം
സഹനത്തിന്റെ രക്ഷാകരമൂല്യം ശരിയായി മനസിലാകാത്തതാണ് മനുഷ്യജീവിതം ദുഃസഹമാകുന്നതിന് ഒരു കാരണം. സ്വയം ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ അനന്തരഫലം സഹനമായി മാറുന്പോഴും ദൈവത്തെ പഴിക്കാനാണ് ചിലർക്കു തിടുക്കം. സഹനത്തെ മൂന്നു രീതിയിൽ വ്യാഖ്യാനിക്കാനാവും.
1. ദൈവം അനുവദിക്കുന്ന സഹനം
ദൈവം സഹനം "നൽകുന്നു' എന്നതിലുപരി ദൈവം സഹനം "അനുവദിക്കുന്നു' എന്നതാണ് ജോബിന്റെ പുസ്തകത്തിന്റെ സന്ദേശം. ദൈവം എന്തിന് സഹനം അനുവദിക്കുന്നു എന്ന് ചോദിച്ചാൽ "ഉപരി അനുഗ്രഹത്തിന് ഒരു വ്യക്തിയെ പ്രാപ്തനാക്കാൻ' എന്നു പറയേണ്ടിവരും. പൂർവപിതാവായ അബ്രഹാമിനെ ദൈവം സഹനത്തിലൂടെ കടത്തിവിട്ട് തന്റെ "പ്രിയപ്പെട്ടതിനെ' ബലിയർപ്പിക്കാൻ (ഉല്പ 22:1-18) ആവശ്യപ്പെടുന്നത് അവനെ വിശ്വാസികളുടെ പിതാവാക്കാനാണ്. ജോബിന്റെ ജീവിതവും പുതിയനിയമത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ദൈവം അനുവദിച്ച സഹനങ്ങളിലൂടെയുള്ള യാത്രയായിരുന്നു. ദൈവം അനുവദിച്ച സഹങ്ങൾക്കുമുന്പിൽ "ഇതാ കർത്താവിന്റെ ദാസി/ദാസൻ'എന്നു പറഞ്ഞവർ ജനതകൾക്ക് അനുഗ്രഹമായി മാറി. ദൈവം അനുവദിക്കുന്ന സഹനങ്ങളോട് ഭാവാത്മകമായി പ്രതികരിക്കുന്നവരുടെ ജീവിതങ്ങൾ അനുഗ്രഹമായി മാറുന്നത് നാം ഇന്നും കാണുന്നുണ്ട്.
2. മറ്റുള്ളവർ നല്കുന്ന സഹനം
മറ്റുള്ളവരിൽനിന്ന് സഹനങ്ങളുണ്ടാകുന്പോൾ പാപം ചെയ്യാൻ ഒരാൾ നിർബന്ധിതനായേക്കാം. പ്രതികാരം, പക, ക്രോധം, വൈരാഗ്യബുദ്ധി ഇവയാൽ അയാൾ നിയന്ത്രിക്കപ്പെടും. എന്നാൽ കരുണയോടും ക്ഷമയോടുംകൂടി അത്തരം സഹനങ്ങളെ നേരിട്ടാൽ ദൈവാനുഗ്രഹത്തിന് യോഗ്യരാകും.
പഴയനിയമത്തിലെ പൂർവയൗസേപ്പ് തന്റെ സഹോദരങ്ങളിൽനിന്ന് ഏല്ക്കേണ്ടിവന്ന സഹനങ്ങളെ (ഉല്പ. 37) ദൈവഹിതമായി തിരിച്ചറിഞ്ഞു. തന്റെ സഹോദരങ്ങൾ നൽകിയ സഹനങ്ങളെ യൗസേപ്പ് വ്യാഖ്യാനിച്ചത് ഉല്പത്തിപുസ്തകം 45 ാം അധ്യായം അഞ്ചാം വാക്യത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ്: "ദൈവമാണ് നിങ്ങൾക്ക് മുന്പേ എന്നെ ഇവിടെ എത്തിച്ചത്.' സ്വന്തം സഹോദരങ്ങളിൽനിന്ന് ഏല്ക്കേണ്ടിവന്ന സഹനങ്ങളെ പിറുപിറുപ്പും പ്രതികാരചിന്തയുമില്ലാതെ സ്വീകരിച്ച യൗസേപ്പ് ഇസ്രായേലിന്റെയും ഈജിപ്തിന്റെയും അനുഗ്രഹമായി മാറി.
3. സ്വയം ഏറ്റെടുക്കുന്ന സഹനങ്ങൾ
സ്വയംവരുത്തിവയ്ക്കുന്ന തിന്മയുടെ ഫലങ്ങളായ സഹനങ്ങളെയല്ല സ്വയം ഏറ്റെടുക്കുന്ന സഹനങ്ങൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ (യോഹ 1:29) ഈശോ തന്നെയാണ് സ്വയം ഏറ്റെടുക്കുന്ന സഹനത്തിന്റെ മാതൃകയും പ്രചോദനവും. ആദ്യരക്തസാക്ഷിയായ എസ്തപ്പാനോസ് (നട. 7:59) തൊട്ടുതുടങ്ങി, കൊറോണ വൈറസ്ബാധിതനായിരുന്നി ട്ടും മുൻപരിചയം പോലുമില്ലാത്ത ചെറുപ്പക്കാരന് തന്റെ വെന്റിലേറ്റർ നല്കി രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ വൈദികൻ ഫാ. ജൂസപ്പെ ബേറോർദല്ലി വരെ എത്തിനില്ക്കുന്നു ഇക്കൂട്ടരുടെ ചരിത്രം. അല്ഫോൻസാമ്മയും ഡാമിയനും മാക്സിമില്യൻ കോൾബേയും സിസ്റ്റർ റാണി മരിയയുമെല്ലാം ഈ ചങ്ങലയിലുണ്ട്.
വിശ്വാസ പ്രഘോഷണം
ദൈവത്തിൽ വിശ്വസിക്കാൻ അനേകം കാരണങ്ങളുള്ള ലോകത്താണ് നാം ജീവിക്കുന്നത്. സൃഷ്ടപ്രപഞ്ചം സ്രഷ്ടാവായ ദൈവത്തിന്റെ കരവിരുതും മഹത്വവും നിരന്തരം പ്രഘോഷിക്കുന്നു. എന്നിരുന്നാലും "ദൈവമില്ല' എന്നു പറയാനും തെളിയിക്കാനും ഒരു കൂട്ടർ എപ്പോഴും അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ദൈവം നൽകിയ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ദൈവത്തെതന്നെ ചോദ്യംചെയ്യുന്നു. ദൈവാസ്തിത്വത്തെ നിഷേധിച്ചവരിൽ പ്രമുഖനാണ് തത്ത്വചിന്തകനായ ഫ്രെഡറിക് നീത്ഷേ. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ വാചകമാണ് ‘God is Dead’ (ദൈവം മരിച്ചു). ഈ പരിഹാസോക്തിക്കു പിന്നിൽ അദ്ദേഹം ഒളിപ്പിച്ച യുക്തിയിതാണ്: സ്വയം രക്ഷിക്കാൻ കഴിയാതെ മരിച്ചുപോയവൻ. ഈ ലോകം മുഴുവൻ രക്ഷിക്കാൻ വന്നവന് സ്വയം രക്ഷിക്കാൻ പോലും കഴിയാതെ വിടപറയേണ്ടിവന്നിരിക്കുന്നു!
എന്നാൽ, റോമൻ ശതാധിപന് വിശ്വാസപ്രഘോഷണത്തിനു വേദിയൊരുക്കുന്നത് ഇതേ കുരിശുമരണംതന്നെ എന്നതാണ് വൈരുധ്യം. ശതാധിപൻ മനുഷ്യപുത്രനായ ഈശോയുടെ ദൈവപുത്രത്വം ഉച്ചത്തിൽ പ്രഘോഷിച്ചു. രണ്ടുപേരും കണ്ടത് ഒരു യാഥാർഥ്യം (കുരിശുമരണം). ഒരാൾക്കത് ദൈവപുത്രനിലുള്ള വിശ്വാസം പ്രഘോഷിക്കാൻ അവസരമൊരുക്കുന്പോൾ അപരന് ദൈവാസ്തിത്വം നിഷേധിക്കാൻ വകയൊരുക്കുന്നു! മുകളിൽ ഒരു ദൈവമില്ലെന്ന് മൂഢൻ തന്റെ ഉള്ളിൽ പറഞ്ഞു (സങ്കീ 14:1).
ഫാ. ജോമോൻ കാക്കനാട്ട്