Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇതാ മനുഷ്യൻ, ഇതാ ദൈവം
Thursday, April 9, 2020 10:07 PM IST
ക്രൈസ്തവരുടെ ജീവിതം കുരിശിലേക്കുള്ള യാത്രയാണെന്ന് ഒരിക്കൽക്കൂടി നാം തിരിച്ചറിയുകയാണ്. ഈശോയുടെ സഹന - മരണോഥാനങ്ങളുടെ ചിന്തയാൽ സന്പന്നമാണു പീഡാനുഭവവാരം. ക്രൂശിതനോടൊപ്പമുള്ള വിശ്വാസികളുടെ കൂട്ടിരിപ്പാണിത്. ഈശോയുടെ ഗത്സമേനിയിലെ പ്രാർഥനയും ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി മറയുന്ന അധികാരികളും ഓടി അകലുന്ന ശിഷ്യന്മാരും അല്പം മാറിനിന്ന് ക്രൂശിക്കൽ കാണുന്ന സ്ത്രീകളിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്ന ഒരു ദൈവിക സംസ്കാരവും ഈശോയുടെ സംസ്കാര ശുശ്രൂഷകൾ നടത്തിയ രണ്ട് അല്മായ സഹോദരങ്ങളും നമ്മെ വിസ്മയപ്പെടുത്തുന്ന കാര്യങ്ങളത്രേ.
I കമിഴ്ന്നുവീണു പ്രാർഥിക്കുന്ന ഈശോ
ഈശോയുടെ ഗത്സമേനിയിലെ പ്രാർഥനാശൈലികളിൽ സുവിശേഷകന്മാർ നൽകുന്ന ഉൗന്നലുകൾ തനിമ നിറഞ്ഞതാണ്. “അവൻ അല്പദൂരം മുന്നോട്ട് ചെന്ന് നിലത്തുവീണ് (ekthamleisthai), സാധ്യമെങ്കിൽ ആ മണിക്കൂർ തന്നെ കടന്നുപോകട്ടെ എന്ന് പ്രാർഥിച്ചു” (മർക്കോസ് 14:35). “അവൻ അവരിൽനിന്ന് ഒരു കല്ലേറുദൂരം മാറി മുട്ടിൻമേൽ വീണു പ്രാർഥിച്ചു” (ലൂക്കാ 22:41). “അവൻ അല്പദൂരം മുന്നോട്ടുചെന്ന് കമിഴ്ന്നുവീണു പ്രാർഥിച്ചു” (മത്തായി 26:39). യൂദാസ് ഒറ്റിക്കൊടുക്കുന്നതിൽ നിന്നു പിൻമാറുന്നില്ല, ശിഷ്യന്മാർ ഉറക്കത്തിൽ നിന്നു മാറുന്നില്ല. രക്തം വിയർത്ത് ഈശോ പ്രാർഥിക്കുന്പോൾ മുറിവുകളിൽ മുളക് പുരട്ടുന്നതുപോലെ അനുഭവപ്പെട്ടതുകൊണ്ടാണ്, നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ എന്ന് ഈശോ ശിഷ്യരോട് ചോദിച്ചത്.
“അവൻ പുറത്തു പോയിക്കഴിഞ്ഞപ്പോൾ ഈശോ പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനിൽ മഹത്വപ്പെട്ടു എങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും. ഉടൻതന്നെ മഹത്വപ്പെടുത്തും” (യോഹ. 13:31,32). ഇവിടെയാണ് ഇതാ മനുഷ്യൻ എന്നത് ഇതാ ദൈവം എന്നു നാം മനസിലാക്കേണ്ടത്. "ഞാൻ ആകുന്നു നിങ്ങൾ അന്വഷിക്കുന്ന മിശിഹാ' എന്ന് പറഞ്ഞപ്പോൾ പടയാളികൾ നിലംപറ്റെ താണുവീണു. അവരും കണ്ടത് "ഇതാ ദൈവം' ആണ്.
ഒരു കല്ലേറുദൂരം എല്ലാറ്റിൽനിന്നും മാറിയിരുന്നു പ്രാർഥിക്കുന്ന കർത്താവ് നമ്മോടു ശക്തമായി സംസാരിക്കുന്നുണ്ട്. ലോകത്തിൽ നിന്നും ശിഷ്യരിൽ നിന്നും അകലം പാലിച്ച് ഈശോ ദൈവപിതാവിനോടു പ്രാർഥിക്കുന്നു, സംഭാഷണത്തിലായിരിക്കുന്നു. ഗത്സമേനിൽ തന്റെ മാനുഷിക മനസ് ദൈവിക മനസുമായി കൂട്ടിമുട്ടിക്കാനുള്ള വ്യഗ്രതയിൽ ഈശോ രക്തം വിയർത്തു. ഈശോ ഗത്സമേനിൽ പ്രാർഥിക്കുന്പോൾ ഉറങ്ങിപ്പോകുന്ന ശിഷ്യന്മാരും മന:പൂർവമല്ലെങ്കിലും കൈകഴുകുകയാണ്.
വേണ്ടാത്ത സമയത്തുള്ള ഉറക്കം സഭയെ വല്ലാതെ ഇളക്കി മറിക്കുന്നുണ്ട്. ശുശ്രൂഷകരും വിശ്വാസികളും അസമയത്ത് ഉറങ്ങരുത്. കർത്താവ് നമ്മിൽ ഉറങ്ങിപ്പോകാൻ നാം അനുവദിക്കരുത്. ഗുരു, ഹൃദയത്തിൽ ഇല്ലാത്തപ്പോൾ ശിഷ്യൻ ഉറങ്ങും. അവർക്കു വലിയ നഷ്ടം സംഭവിക്കുന്നു. ഉണർന്നിരിക്കാൻ കഴിയാതെ അവർ ബലഹീനരായി. ഉണർന്നിരുന്നാലും അപകടമുണ്ട്. ഗത്സമേനിൽ പ്രാർഥിക്കുന്ന ഈശോയോടു ചേർന്നുനിൽക്കാൻ കഴിഞ്ഞാൽ നമ്മിലുള്ള ഭൗതികതയെ നാം വലിച്ചെറിയുകയാണ്. എല്ലാം ഉച്ചിഷ്ടമായി കരുതേണ്ടിവരും. ഈശോ മാത്രമേ കൂട്ടിനുണ്ടാവുകയുള്ളൂ.
പറുദീസായിൽ ആദിമാതാപിതാക്കൾ ദൈവത്തിന്റെ കൈപിടിച്ചു നടന്നു. ഏറെനാൾ സാധിച്ചില്ല. കാളക്കുട്ടിയെയും ദൈവകല്പനകളെയും ഒരുപോലെ ആരാധിക്കാൻ ആവില്ല. സഹയാത്രികർക്ക് ഒരുവനെ പിൻതുടരാൻ പരിധികളുണ്ട്. കുഴിമാടം വരെ ചിലരൊക്കെ വന്നേക്കാം. പിന്നീട് ദൈവത്തിന്റെ മാലാഖമാർ മാത്രമേ കാണൂ. സഹനത്തിന്റെ അപാരതയിൽ ഒരുവൻ തനിച്ചാണ്. മറ്റുള്ളവർ ഉപേക്ഷിക്കും, അല്ലെങ്കിൽ ഉറങ്ങും. അവശേഷിക്കുന്നത് ഒരു കുരിശു മാത്രമാണ്. മരണംവഴി ഈ ലോകത്തോട് യാത്ര പറഞ്ഞ് നമ്മെ ദേവാലയത്തിലേക്ക് കൊണ്ടുപോകുന്പോഴുള്ള ആ മരക്കുരിശാണത്.
വാസ്തവത്തിൽ ഈ മരക്കുരിശിൽ എല്ലാമുണ്ട്. ലോകത്തെ നമ്മൾ ത്യജിച്ചു കഴിയുന്പോൾ നിലനിൽക്കുന്നതായി അവശേഷിക്കുന്ന ഏക കാര്യമിതാണ്. എല്ലാ തിന്മകളിൽ നിന്നും ഓടിയകലുക എന്നതാണ് ഈശോയെ സ്വന്തമാക്കുക എന്നു പറഞ്ഞാൽ. “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് ആര് നമ്മെ വേർപെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8:35).
II എച്ചേ ഹോമോ - ഇതാ മനുഷ്യൻ
"ഇതാ മനുഷ്യൻ' (Ecce Homo) എന്ന പ്രയോഗശൈലി വാക്കുകൾകൊണ്ടു പറഞ്ഞുതീർക്കാൻ പറ്റാത്ത വിധത്തിലുള്ള ചിന്തകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഏറ്റം ചെറിയ ഒരു വാക്യമാണ്. മുൾക്കിരീടവും ചുമന്ന മേലങ്കിയും ധരിച്ച് ഈശോ പുറത്തേക്കു വന്നു; അപ്പോൾ പീലാത്തോസ് അവരോട് പറഞ്ഞു: “ഇതാ മനുഷ്യൻ”. പീലാത്തോസ് ഈശോയെ ലോകമാകുന്ന സ്റ്റേജിലേക്ക് കൊണ്ടുവരുകയാണ്. വാസ്തവത്തിൽ മനുഷ്യന്റെ പാപത്തിന്റെ ഗൗരവം എല്ലാ അർഥത്തിലും എടുത്തുകാണിക്കുന്ന പ്രയോഗശൈലിയാണിത്. ഒരുപക്ഷേ ഇത്ര സ്വത്വ ഭദ്രതയിൽ മറ്റൊരു പ്രയോഗശൈലിയും സാധ്യമല്ലായിരുന്നിരിക്കാം.
തിങ്ങിക്കൂടിയ ഒരു പറ്റം ജനങ്ങളോടാണ് പീലാത്തോസ് ഇത് പറഞ്ഞത്. ഈ മനുഷ്യനെ കണ്ടാൽ ജനത്തിന് അലിവുതോന്നുകയും ഈശോയെ മനസിലാക്കുകയും ചെയ്തേക്കാം എന്നു പീലാത്തോസ് വിചാരിച്ചിരുന്നിരിക്കാം. ഈ മനുഷ്യനെ കാണിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാം എന്നു കരുതിക്കാണും. ശത്രുക്കളുടെ ഒരു വലിയ ലോകത്തിലേക്കാണ് പീലാത്തോസ് അവനെ കൊണ്ടുവന്നത്. അവൻ നിഷ്കളങ്കൻ എന്നു ജനം വിശ്വസിച്ചേക്കും. ഈശോ വിനീതനും നിഷ്കളങ്കനും ക്ഷമാശീലനുമായി നിൽക്കുന്നു. ഇതാ അടിയേറ്റ വെറും പച്ചയായ ഒരു മനുഷ്യൻ.
പീലാത്തോസ് പറഞ്ഞു - നിങ്ങൾ ഇതു കാണുക. ഇത്രത്തോളം അവൻ സഹിച്ചു, ഇതു പോരേ? അവൻ കുറ്റക്കാരനല്ലെന്നു നിങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടല്ലേ? നിങ്ങളെ ചൊടിപ്പിച്ച രാജാവിനെയല്ല, ഈ മനുഷ്യനെ കാണുക. ഇവൻ അപകടകാരിയല്ല. പീലാത്തോസിന്റെ അധരത്തിലൂടെ വന്ന "എച്ചേ ഹോമോ' നല്ല കാര്യമായി വ്യാഖ്യാനിക്കാം. ഇപ്രകാരമുള്ള ചിന്തകളെല്ലാം അദ്ദേഹത്തിലൂടെ കടന്നു പോയിരിക്കാം. ഒപ്പം "ഇതാ മനുഷ്യൻ' എന്ന പ്രയോഗത്തിൽ പുച്ഛഭാവവും കലർന്നിട്ടുണ്ടാവും.
തന്റെ തന്ത്രങ്ങൾ ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ പീലാത്തോസ് സ്വരം മാറ്റി സംസാരിക്കാൻ തുടങ്ങി, കാരണം ജനങ്ങൾ വഴങ്ങാതായി. "ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല, തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്. --അപ്പോൾ അവൻ യഹൂദരോട് പറഞ്ഞു: ഇതാ നിങ്ങളുടെ രാജാവ്. --നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ?’ (യോഹ. 19: 15,16).
ചമ്മട്ടി അടിയേറ്റ്, തകർന്ന്, ചോരവാർന്ന ശരീരവുമായി മുൾമുടി ധരിച്ചു നിൽക്കുന്ന ഈശോയെ ചൂണ്ടി ഇതാ മനുഷ്യൻ എന്നു പറഞ്ഞപ്പോൾ പാപത്തിൽനിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്ന യഥാർഥ മനുഷ്യത്വം ധരിച്ചവൻ എന്ന നിലയിൽ നമുക്ക് ഇതിനെ കാണാം. യഥാർഥ മനുഷ്യൻ ദൈവത്തിന്റെ മകനാണ്. വേദനിക്കുന്ന ഓരോ മനുഷ്യനിലും സഹിക്കുന്ന മിശിഹായുടെ മുഖമുണ്ട്. ഇന്നു ലോകത്തിലെ എല്ലാ മനുഷ്യരും കൊറോണ ഭീതിമൂലം സഹിക്കുന്പോൾ ഈ മിശിഹാ മുഖത്തിന് ഏറെ പ്രസക്തിയുണ്ട്. പീലാത്തോസിലൂടെ ദൈവം അറിയിക്കുന്നത് ദൈവം ആഗ്രഹിക്കുന്ന മനുഷ്യത്വത്തിന്റെ രൂപത്തെക്കുറിച്ചാണ്.
III. എച്ചേ ദേഉൗസ് - ഇതാ ദൈവം
"ഇതാ മനുഷ്യൻ' (Ecce Deus ) എന്ന പ്രയോഗശൈലിയിലൂടെ വാസ്തവത്തിൽ വെളിവാക്കപ്പെടുന്നത് "ഇതാ ദൈവം' എന്ന വലിയ യാഥാർഥ്യമാണ്. ദൈവത്തിന്റെ ഹൃദയമാണ് ഈ മനുഷ്യനിൽ വെളിപ്പെടുത്തപ്പെട്ടത്. ഈ എച്ചേ ദേഉൗസ് ആണ് അവസാനത്തെ വെളിപാട്. “പിതാവിനെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്” (യോഹ. 1:18). പാപത്തിന്റെ ഭീകരതയും ദൈവത്തിന്റെ ഹൃദയവും ഒന്നിക്കുന്നതാണ് ഇതാ മനുഷ്യൻ, ഇതാ ദൈവം. പൂർണമായ ശൂന്യവത്കരണം പൂർണമായ മഹത്വീകരണമാണ്.
കുരിശിൽ ഉയർത്തപ്പെട്ടവൻ "ഇതാ മനുഷ്യൻ' എന്നതിനേക്കാൾ "ഇതാ ദൈവം' എന്നാണ് നമ്മോട് പറയുന്നത്. ആത്യന്തികമായി വെളിപാട് പൂർത്തീകരിക്കപ്പെടുന്നത് "ഇതാ ദൈവത്തിലാണ്'. കൊല്ലപ്പെട്ടവനെപ്പോലെ കാണപ്പെടുന്നുവെങ്കിലും നില്ക്കുന്നവനാണ് (വെളി. 5: 6). തകർക്കപ്പെട്ട ആ ശരീരമാണ് മഹത്വീകരിക്കപ്പെട്ടത്. മിശിഹായുടെ കുരിശുമരണമാണ് പിതാവിന്റെ സ്നേഹത്തിന്റെ പൂർണമായ വെളിപ്പെടുത്തൽ. കുരിശിൽ കിടന്ന് ഈശോ സ്വർഗം തുറക്കുകയായിരുന്നു. പിതാവിന്റെ ഭവനം കാണിച്ചുകൊടുക്കുകയായിരുന്നു.
സെന്റ് ബർണാഡിന്റെ Homo purus pro Deo vero എന്ന ചിന്ത അനശ്വരമാണ്. “അവൻ ആരോഹണം ചെയ്തുവെന്നതിന്റെ അർഥം എന്താണ്? അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നുകൂടിയല്ലേ? ഇറങ്ങിയവൻ തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാൻ വേണ്ടി എല്ലാ സ്വർഗങ്ങൾക്കും ഉപരി ആരോഹണം ചെയ്തവനും” (എഫേ. 4:9,10). "പൂർവകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും (Polumeros kai Polutropos) ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാന നാളുകളിൽ തന്റെ പുത്രൻ വഴി (Ephapax) അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു' (ഹെബ്രാ. 1:1). പുത്രനിൽ എല്ലാം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.
IV. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അധികാരികൾ
നാലു വലിയ കൈകഴുകലുകളാണ്, അല്ലെങ്കിൽ ഒഴിഞ്ഞുമാറ്റങ്ങളാണ് ഈശോയെ കുരിശിൽ എത്തിക്കുന്നത്. ഈ ഒഴിഞ്ഞുമാറ്റങ്ങളിലൂടെ അവർ സ്വയം വിഡ്ഢികളാവുകയും അവർ അറിയാതെ "ഈ മനുഷ്യൻ' സാക്ഷാൽ "ഇതാ ദൈവ'മെന്ന് സ്ഥാപിക്കുകയുമാണ്. ഈശോ ഹേറോദേസിന്റെ അധികാര സീമയിൽപ്പെട്ടവനാണെന്ന് കണ്ടപ്പോൾ പീലാത്തോസ് ഈശോയെ ഹേറോദേസിന്റെ പക്കലേക്ക് കൊണ്ടുവരുന്നു: “ഹേറോദേസ് പടയാളികളോടുചേർന്ന് അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ അധിക്ഷേപിക്കുകയും ചെയ്തു. അവർ ഈശോയെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ പക്കലേക്ക് തിരിച്ചയച്ചു” (ലൂക്കാ. 23:11). ഹേറോദേസും പ്രത്യക്ഷത്തിൽ ഈശോയിൽ കുറ്റമൊന്നും കണ്ടില്ല. പക്ഷേ തന്ത്രപൂർവം ഒഴിഞ്ഞുമാറി.
പ്രധാന പുരോഹിതൻ ഈശോയെ ചോദ്യം ചെയ്യുന്നു: “അവർ ആദ്യം അവനെ അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം അവൻ ആ വർഷത്തെ പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു” (യോഹ. 18:13). “പ്രധാന പുരോഹിതൻ ഈശോയെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യം ചെയ്തു” (യോഹ. 18:19). ചോദ്യോത്തരത്തിൽ തൃപ്തി ലഭിക്കായ്കയാൽ അന്നാസ് ഈശോയെ ബന്ധിച്ച് കയ്യാഫാസിന്റെ അടുക്കലേക്ക് കൊണ്ടുപോയി (യോഹ. 18:24). കയ്യാഫാസ് താൻതന്നെ പറഞ്ഞ കാര്യത്തിന്റെ അർഥവ്യാപ്തി മനസിലാക്കിയിരുന്നില്ല. “ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നത് യുക്തമാണെന്ന് നിങ്ങൾ മനസിലാക്കുന്നുമില്ല” (യോഹ. 11:50).
ഈശോയെ അവർ കയ്യാഫാസിന്റെ അടുത്തുനിന്ന് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. പീലാത്തോസ് പ്രത്തോറിയത്തിൽ പ്രവേശിച്ച് ഈശോയെ വിചാരണ ചെയ്യുന്നു. റോമൻ ഗവർണറുടെ കൊട്ടാരമാണ് പ്രത്തോറിയം. ഈശോ പീലാത്തോസിനോട് പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല”. പീഡാനുഭവ വിവരണത്തിലെ തന്ത്രശാലി പീലാത്തോസാണ്. നല്ല അഭിനയവും ചിലപ്പോഴൊക്കെ ആത്മാർഥമായ സമീപനങ്ങളും കാണാം. ഏതായാലും “ദൈവമല്ലാതെ ഞങ്ങൾക്ക് മറ്റൊരു രാജാവില്ല” എന്നത് മാറ്റി “സീസറല്ലാതെ ഞങ്ങൾക്കു മറ്റൊരു രാജാവില്ല” എന്ന് യഹൂദജനതയെക്കൊണ്ടു പീലാത്തോസ് പറയിപ്പിച്ചു.
അങ്ങനെ അധികാരികളെല്ലാം, ഹേറോദേസും അന്നാസും കയ്യാഫാസും പീലാത്തോസും, കൈകഴുകി. കൈകഴുകി അവർ ദൈവത്തെ സ്വന്തം ജീവിതത്തിൽനിന്ന് പുറത്താക്കി. ഈശോയെ കൂട്ടുപിടിച്ചാൽ അവൻ ലോകത്തിന്റെ തിന്മകളെ തകർക്കും. ബറാബാസ് വന്നാൽ ഇഷ്ടംപോലെ ജീവിക്കാം. ബറാബാസുമാർ എല്ലാം തകർക്കും. ബറാബാസുമാരുടെ എണ്ണം വല്ലാതെ കൂടുന്ന ഒരു കലമാണിത്.
V. ഈശോയെ ക്രൂശിക്കുന്നു
ലോകത്തിന്റ മനസിൽ പതിഞ്ഞുകിടക്കുന്ന ദൈവരൂപമാണു കാൽവരിയിലെ മരക്കുരിശിൽ നാം കാണുന്നത്. Fulget crucis mysterium - the flaiming mystery of the Cross. സ്ലീവായിൽ ജ്വലിക്കുന്ന ഒരു ദൈവിക രഹസ്യമുണ്ട്. "ഇതാ മനുഷ്യൻ' എന്നതിൽ "ഇതാ ദൈവം' എന്നു നമ്മൾ തിരിച്ചറിയുകയാണ്. Finis origins pendet - the end hangs on the beginning. മനുഷ്യനിൽ മറഞ്ഞിരുന്ന ദൈവം. ഈ ലോകത്തോടുകൂടി നാം നശിക്കാതിരിക്കാൻ, ഈ ലോകത്തിൽനിന്ന് നാം കടന്നുപോകേണ്ടിയിരിക്കുന്നു. “ഈ ലോകംവിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന്” ഈശോ അറിഞ്ഞിരുന്നു (യോഹ. 13: 1).
ഈശോയെ ക്രൂശിച്ചതു ഗാഗുൽത്തായിലാണ്. "ഗൊൽഗോഥ' എന്ന അറമായ പദത്തിന്റെ ഗ്രീക്ക് പദമാണ് കാൽവരിയ, തലയോട് എന്നർഥം. ഈശോയെ കുരിശിൽ തറച്ചപ്പോൾ മുതൽ സംഭവിച്ച കാര്യങ്ങളെല്ലാം "ഇതാ ദൈവം' എന്ന യാഥാർഥ്യത്തിലേക്ക് ഏവരെയും എത്തിക്കുന്നു. പ്രപഞ്ചത്തിന്റെപോലും പ്രതികരണം ഭയാനകമാകുന്നു. കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് ഉരുവിട്ട വചനങ്ങൾ വേദപുസ്തകത്തിലെ അനശ്വര മുത്തുകളായി ശോഭിക്കുന്നു. സഭയും കൂദാശകളും കൂദാശാനുകരണങ്ങളുമെല്ലാം ക്രൂശിതനിൽനിന്ന് പുറപ്പെടുന്നു. അവിടെയാണ് "ഇതാ ദൈവം' സത്യമായും ഇവൻ ദൈവപുത്രനാണെന്ന തിരിച്ചറിവ് ലഭിക്കുന്നതും.
“പടയാളികളിൽ ഒരുവൻ വന്ന് അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി. ഉടൻ അതിൽനിന്ന് രക്തവും വെള്ളവും പുറപ്പെട്ടു. അതുകണ്ട ആൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യമാണ് പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു” (യോഹ. 19:34,35). ഈ ഒഴുക്കപ്പെട്ട രക്തത്തിലും വെള്ളത്തിലും സഭ എക്കാലവും വിശുദ്ധ കുർബാനയും മാമ്മോദീസായും കണ്ടിരുന്നു. അവൻ തലചായ്ച്ച് ആത്മാവിനെ നൽകിയതിൽ സ്ഥൈര്യലേപനം കാണാൻ സാധിക്കും. ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ എന്നതിൽ അനുരഞ്ജനകൂദാശയും, നല്ല കള്ളനോട് പറുദീസാ വാഗ്ദാനം ചെയ്തതിൽ രോഗീലേപനവും, ഇതാ നിന്റെ അമ്മ, ഇതാ നിന്റെ മകൻ എന്നതിൽ നല്ല വീടിന്റെയും വിവാഹത്തിന്റെയും സൂചനകളും, എല്ലാം പൂർത്തിയായി എന്നതിൽ ഒരിക്കൽക്കൂടി വിശുദ്ധ കുർബാനയുടെ മുൻകുറിയും നമുക്ക് കാണാൻ കഴിയും.
അധികാരികൾ കൈകഴുകി ഒഴിഞ്ഞുമാറി ഒരേസമയം മിടുക്കന്മാരും മണ്ടന്മാരും ആയപ്പോൾ ഈശോയുടെ കാലുകഴുകിയ സ്ത്രീയും (മേൽത്തരം നാർദിൻ തൈലം കൊണ്ട്), കാലിൽ കെട്ടിപ്പിടിച്ച പത്രോസും കാലിനരുകിൽ ഇരുന്ന ബേഥനിയായിലെ മറിയവും "ഇതാ മനുഷ്യനിലുള്ള' "ഇതാ ദൈവത്തെ' തിരിച്ചറിഞ്ഞവരാണ് എന്ന് നാം മനസിലാക്കണം.
VI. കൈകഴുകി ഒഴിഞ്ഞുമാറാത്ത സാധാരണ അല്മായരും സ്ത്രീകളും
കാൽവരിയിൽ വിശുദ്ധരായ രണ്ടു അല്മായർ പ്രത്യക്ഷപ്പെടുന്നുണ്ട്. അരിമത്തിയാക്കാരൻ ജോസഫും അയാളെ സഹായിച്ച നിക്കദേമോസും. ഇവരും Ecce Deus സന്ദേശം നൽകുന്നവരാണ്. മോശയുടെ സംസ്കാരകർമം ദൈവമാണ് നടത്തിയതെങ്കിൽ ഈശോയുടെ സംസ്കാരകർമം നടത്തിയത് രണ്ടു അല്മായരാണ്. “അരിമത്തിയാക്കാരൻ ജോസഫ് ഈശോയുടെ ശരീരം എടുത്തുമാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. --നിക്കദേമോസും അവിടെ എത്തി. --അവർ ഈശോയുടെ ശരീരം എടുത്ത് സുഗന്ധദ്രവ്യങ്ങളോടെ കച്ചയിൽ പൊതിഞ്ഞു. ആ തോട്ടത്തിൽ ആരെയും അടക്കിയിട്ടില്ലാത്ത ഒരു പുതിയ കല്ലറ ഉണ്ടായിരുന്നു. അവർ ഈശോയെ അവിടെ സംസ്കരിച്ചു” (യോഹ. 19:38-42).
രക്ഷാകര പദ്ധതിയിൽ രണ്ടു പുതിയ ശുശ്രൂഷകരെ നാം ഇവിടെ കാണുകയാണ്. ദൈവം സംസ്കരിച്ച മോശയെ പിന്നെ നമ്മൾ കണ്ടുമുട്ടുന്നത് രൂപാന്തരീകരണത്തിന്റെ മലയിൽ കർത്താവിനോടുകൂടെ തേജസിൽ പ്രത്യക്ഷപ്പെടുന്നതായിട്ടാണ്. ഈ രണ്ട് അല്മായ വിശുദ്ധരും ഈശോയുടെ സംസ്കാരശുശ്രൂഷയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം നമ്മുടെ ഹൃദയത്തിലുള്ള വിശ്വാസത്തിന്റെ മലയിൽ പ്രത്യക്ഷപ്പെടുന്നു. എവിടെയെല്ലാം ക്രൂശിതനെ ഓർമിക്കുന്നുവോ അവിടെയെല്ലാം ഈ അല്മായരേയും ഓർമിക്കും. ഇതാ മനുഷ്യൻ എന്നാണ് പീലാത്തോസ് പറഞ്ഞതെങ്കിൽ ഇതാ ദൈവം എന്ന് ഈ അല്മായ സഹോദരങ്ങൾ ഏറ്റുപറയുകയാണ്.
VII. ശിഷ്യന്മാർ ഭയന്ന് ഓടിപ്പോയപ്പോഴും ഓടിപ്പോകാതെ നിന്ന സ്ത്രീകൾ
ഈശോയുടെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നില്ക്കുന്നുണ്ടായിരുന്നു (യോഹ.19:25). ഇതൊരു വെറും നില്പല്ല, ഒരു പെരുനിലയാണ്. കുരിശിനോട് ചേർന്ന്, ഓടിപ്പോകാതെ. വാസ്തവത്തിൽ ഇവരിലാണ് "ഇതാ ദൈവം’ എന്ന യാഥാർഥ്യവും സഭ എന്ന യാഥാർഥ്യവും നിലനില്ക്കുന്നത്. ചിതറിക്കപ്പെടാത്ത ഒരു പരിശുദ്ധ സഭ, the Church of the Female സ്ത്രീകളുടെ സഭ എന്ന അതിസന്പന്നമായ വെളിപ്പെടുത്തൽ നാം ഇവിടെ കാണുന്നു. ഇന്നും സഭയുടെ ആത്മീയസത്തയും ശക്തിയും സ്ത്രീകളിൽ ശക്തമാണ്. ഓടിപ്പോയ ശിഷ്യന്മാരിൽ ചിതറിക്കപ്പെട്ട ഒരു സഭയെ നാം കാണുന്പോൾ, ഈ നാലു സ്ത്രീകളിൽ, സ്ലീവായുടെ സ്ത്രീകളിൽ, ഒന്നിച്ചുചേർക്കപ്പെട്ട സഭയെ കാണാൻ കഴിയും. യോഹന്നാൻ ചെയ്തതുപോലെ മറിയത്തെ നമുക്ക് നമ്മുടെ വീട്ടിലേക്കു കൊണ്ടുപോകാം.
പരിശുദ്ധ മറിയം വാവിട്ടു നിലവിളിക്കുകയോ, കുരിശിൽനിന്ന് ഇറങ്ങിവരുക എന്നു തുടങ്ങിയ ആക്ഷേപങ്ങൾ പറയുകയോ ചെയ്തില്ല. മറിയത്തിനു പറയാമായിരുന്നു: കർത്താവ് എന്നെ വഞ്ചിച്ചിരിക്കുന്നു, ഞാൻ വഞ്ചിതയാ(നാ)യി. എല്ലാവരും എന്നെ പരിഹസിക്കുന്നു (ജറമി. 20:7). കാൽവരിയിൽനിന്ന് ഓടിരക്ഷപ്പെടാമായിരുന്നു. പക്ഷേ അവൾ ഓടിയില്ല. അത്ഭുതങ്ങൾ നടന്ന സ്ഥലത്തുനിന്നും കുരിശിനോടു ചേർന്നുനിന്നു. നിശബ്ദതയിൽ എല്ലാം ഹൃദയത്തിൽ എടുത്തു. ആത്മീയവും വിശ്വാസപരവുമായ അർഥത്തിൽ രക്തസാക്ഷിയായി. ദൈവത്തിലുള്ള വിശ്വാസത്തിന്റെ ശ്രേഷ്ഠമായ സാക്ഷിയും കൂടിയായി.
ഭൂമിശാസ്ത്രപരമോ ശാരീരികമോ ആയ സാന്നിധ്യം മാത്രമല്ലായിരുന്നു അത്. ആത്മീയ സാന്നിധ്യം കൂടിയായിരുന്നു. കുരിശിൽ തറയ്ക്കപ്പെട്ട ഈശോയോടുള്ള ഐക്യത്തിൽ വസിച്ചു. ആ സഹനത്തെ ഉള്ളിലെടുത്തു, മാത്രമല്ല ആ സഹനത്തിന്റെ ഉള്ളിലുമായിരുന്നു. ഈശോ ശരീരത്തിൽ സഹിച്ചതെല്ലാം മറിയം ഹൃദയത്തിൽ സഹിച്ചു. കുരിശിനോട് ചേർന്ന് അവന്റെ അമ്മയും അവൻ സ്നേഹിച്ച ശിഷ്യനും നിന്നു. ആ ദിവസം സംഭവിച്ചത് ഇനി ഓരോ ദിവസവും എന്ത് സംഭവിക്കുന്നു എന്നതിനെ ഓർമപ്പെടുത്തുന്നു.
VIII. സമാപനം
നമുക്കു കുരിശിനോടു ചേർന്നുനില്ക്കാം. ശാരീരികമായിട്ടു മാത്രമല്ല. എനിക്ക് എന്റെ പ്രയാസങ്ങളും കുരിശുകളും അല്ല പ്രധാനപ്പെട്ടത്, ഈശോയുടെ കുരിശാണ്. അതിനാൽ വേദനയല്ല, വിശ്വാസമാണ്, ഈശോയുടെ കുരിശിലുള്ള വിശ്വാസമാണ് പരമപ്രധാനം. രക്ഷയിലേക്കു ചരിക്കുന്ന നമുക്ക് കുരിശ് ദൈവത്തിന്റെ ശക്തിയാണ് (1 കോറി. 1:18). സഭയുടെ ശക്തിയും വളക്കൂറുള്ള മണ്ണും ഇതാണ്. മിശിഹായുടെ കുരിശിനെക്കുറിച്ചുള്ള പ്രസംഗമാണ് സഭയുടെ ശക്തി. കുരിശിന്റെ ദൈവിക ശക്തി എല്ലാവരും അനുഭവിക്കണം. “ഞാൻ മിശിഹായോടുകൂടി ക്രൂശിതനായിരിക്കുന്നു; ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, മിശിഹായാണ്” (ഗലാ.2:20). “നിങ്ങളെ പ്രതിയുള്ള പീഡകളിൽ ഞാൻ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി മിശിഹായ്ക്കുവേണ്ടി സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു” (കൊളോ. 1:24). “എന്റെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ച് കീഴടക്കുന്നു” (1 കോറി. 9:27).
"മിശിഹായുടെ ജീവിതം മുഴുവനും കുരിശും രക്തസാക്ഷിത്വവുമായിരുന്നു. അവിടെ നീ വിശ്രമവും സന്തോഷവും അന്വേഷിക്കുന്നുവോ' (Thomas à Kempis, The Imitation of Christ ) എന്ന ചോദ്യം നിരന്തരമായ ഒരു ഉണർത്തുപാട്ടാകണം. കുരിശ് ഒരേസമയം ഈശോയുടെ മരണവും മഹത്വീകരണവുമാണ് (Gospel of John). കുരിശിനോട് ചേർന്ന് നിന്ന അമ്മ - സങ്കടങ്ങളുടെ അമ്മ - മാത്രമല്ല, പ്രത്യുത പ്രത്യാശയുടെ അമ്മയും കൂടിയത്രേ (Mater Spei).
ഈ പ്രത്യാശ വലിയൊരു അഗ്നിയാണ്. നമുക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്വബോധമാണത്. ഈ പ്രത്യാശയാണ് നമുക്ക് ഇന്നുവേണ്ടത്. Ecce Deus നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര് ഫോണ് സന്ദേശങ്ങള്, സാമൂഹ്യ മാധ്യമങ്ങള്, ബാങ്കര്മാര്, കമ്പനി
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്ക്കര് അറസ്റ്റില്
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്ക്കര് അറസ്റ്റില്
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top