Sunday, May 3, 2020 11:44 PM IST
രാഹുൽ ഗാന്ധി: കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ ജനങ്ങളുടെ മനസിൽ നിരവധി ചോദ്യങ്ങളുണ്ട്. ഇവിടെ എന്താണു സംഭവിക്കുന്നത്, എന്താണു സംഭവിക്കാൻ പോകുന്നത്, പ്രത്യേകിച്ചു സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട്.
*രഘുറാം രാജൻ: നന്ദി. വളരെ നിർണായകമായ ഈ സമയത്ത് അത്തരം പ്രശ്നങ്ങളെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ ആളുകൾ അറിഞ്ഞിരിക്കണമെന്നു ഞാൻ വിശ്വസിക്കുന്നു.
?രാഹുൽ ഗാന്ധി: നമ്മുടെ സമ്പദ്വ്യവസ്ഥ തുറക്കുന്നതെങ്ങനെ എന്നത് എനിക്കു തോന്നുന്ന ഒരു വലിയ പ്രശ്നമാണ്. തുറക്കാൻ വളരെ പ്രധാനമാണെന്നു താങ്കൾ കരുതുന്ന സമ്പദ്വ്യവസ്ഥയുടെ ഭാഗങ്ങൾ ഏതൊക്കെയാണ്. ഏതു ക്രമത്തിലാണ് അവ തുറക്കേണ്ടത്.
*രഘുറാം രാജൻ: ഇത് ഒരു പ്രധാന ചോദ്യമാണ്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് ഉയരുന്നതു കുറയ്ക്കാനും ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് അമിതഭാരം ഉണ്ടാകാതിരിക്കാനുമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അതേസമയം, ജനങ്ങളുടെ ഉപജീവനമാർഗം എങ്ങനെ പുനരാരംഭിക്കണമെന്നു ചിന്തിക്കേണ്ടതുണ്ട്. ലോക്ക് ഡൗൺ പരിപാലിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ നമുക്ക് സമ്പദ്വ്യവസ്ഥയ്ക്കു പ്രവർത്തിക്കാൻ കഴിയില്ല. ലോക്ക് ഡൗൺ കഴിഞ്ഞ് സമ്പദ്വ്യവസ്ഥ തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ട്. ആദ്യം നമുക്ക് സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന സ്ഥലം തുറക്കാനാകും. ആളുകൾക്കു സ്വകാര്യ ഗതാഗത മാർഗങ്ങൾ- സൈക്കിൾ, സ്കൂട്ടർ അല്ലെങ്കിൽ കാർ ഉണ്ടോ? അതോ അവർ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടോ? പൊതുഗതാഗതത്തിൽ അവർക്ക് എത്ര ദൂരം സഞ്ചരിക്കാൻ സൗകര്യം ചെയ്തുകൊടുക്കാനാകും? ഈ ക്രമീകരണങ്ങളെല്ലാം ചെയ്യുന്നതിനു വളരെയധികം ജോലിയും കഠിനാധ്വാനവും ആവശ്യമാണ്. കൂടാതെ, ജോലിസ്ഥലങ്ങൾ താരതമ്യേന സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
?രാഹുൽ ഗാന്ധി: വീണ്ടും വീണ്ടും ലോക്ക് ഡൗണിലേക്കു പോയാൽ, അത് സാമ്പത്തിക പ്രവർത്തനത്തെ വളരെയധികം വിനാശകരമായി ബാധിക്കും. ഇതു സർക്കാരിലുള്ള വിശ്വാസത്തെ പൂർണമായും നശിപ്പിക്കുകയും ചെയ്യും. താങ്കൾ ഇത് അംഗീകരിക്കുന്നുണ്ടോ.
* രഘുറാം രാജൻ: അതെ, താങ്കൾ ചിന്തിക്കുന്നതു ശരിയാണെന്ന് ഞാൻ കരുതുന്നു. രണ്ടാമത്തെ ലോക്ക് ഡൗൺ പ്രയോഗിക്കുന്നത് അർഥമാക്കുന്നത് നിങ്ങൾ ശരിയായി (സാമ്പത്തികമായി) പ്രവർത്തനം ആരംഭിക്കുന്നതിൽ വിജയിച്ചിട്ടില്ല എന്നാണ്. 100 ശതമാനം വിജയത്തിലേക്ക് നാം ഓടണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എവിടെയും ഒരു കേസും ഉണ്ടാകരുത് എന്നത് ഇപ്പോൾ ചെയ്യാൻ കഴിയില്ല. എന്തെങ്കിലും കേസുകളുണ്ടെങ്കിൽ നമ്മൾ അവയെ ഒറ്റപ്പെടുത്തണം, വ്യാപിപ്പിക്കരുത്.
?രാഹുൽ ഗാന്ധി: കൂടുതൽ അണുബാധ എവിടെയാണെന്ന് അറിയേണ്ടതു വളരെ പ്രധാനമാണ്. കൂടുതൽ പരിശോധന മാത്രമാണ് ഇതിനുള്ള ഏക മാർഗം. പരിശോധനാ ശേഷി പരിമിതമാണെന്ന തോന്നൽ ഇപ്പോൾ ഇന്ത്യയിലുണ്ട്. ഒരു വലിയ രാജ്യം എന്ന നിലയിൽ, യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് നമ്മുടെ പരിശോധനാ ശേഷി പരിമിതമാണ്. വളരെ കുറച്ചു ടെസ്റ്റുകളാണ് നടക്കുന്നത്. താങ്കൾ ഇതിനെ എങ്ങനെ കാണുന്നു?
* രഘുറാം രാജൻ: നല്ല ചോദ്യം, അമേരിക്കയുടെ ഉദാഹരണം എടുക്കുക. അവിടെ ഒരു ദിവസം ഒന്നര ലക്ഷം വരെ പരിശോധനകളുണ്ട്. ഈ ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കണം, അതായത് ദിവസവും കുറഞ്ഞത് അഞ്ചു ലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം എന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, നമുക്ക് അമേരിക്കയെപ്പോലെ ആത്മവിശ്വാസം വേണമെങ്കിൽ, നമ്മൾ ദിവസവും 20 ലക്ഷം ടെസ്റ്റുകൾ നടത്തണം. പക്ഷേ നമുക്ക് ദിവസേന 25,000 മുതൽ 30,000 വരെ ടെസ്റ്റുകൾ മാത്രമേ ചെയ്യാൻ കഴിയൂ. എന്നാൽ നാം വിവേകികളായിരിക്കണം.
നമ്മൾ മുൻഗണനകൾ നിശ്ചയിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ കഴിവുകളും വിഭവങ്ങളും പരിമിതമാണ്. നമ്മുടെ സാമ്പത്തിക സ്രോതസുകൾ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് പരിമിതമാണ്. വൈറസിനും സമ്പദ്വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തെ ഒരേസമയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നമ്മൾ തീരുമാനിക്കണം. നമ്മൾ സമ്പദ്വ്യവസ്ഥ തുറക്കുമ്പോൾ, നമുക്ക് രോഗത്തിൽനിന്ന് എഴുന്നേൽക്കാനും മരണത്തിനുമുന്നിൽ ജയിച്ചു നിൽക്കാനും കഴിയത്തക്ക വിധം ആയിരിക്കണം ഈ രാജ്യം.
ആദ്യമായി, ആളുകളെ ആരോഗ്യത്തോടെയും ജീവനോടെയും നിലനിർത്തണം. ഇതിനു ഭക്ഷണം വളരെ പ്രധാനമാണ്. പൊതുവിതരണ സംവിധാനം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളുണ്ട്. അമർത്യാ സെന്നും അഭിജിത് ബാനർജിയും ഞാനും ഈ വിഷയത്തിൽ താത്കാലിക റേഷൻ കാർഡിനെക്കുറിച്ച് സംസാരിച്ചു. നമ്മൾ ഈ പകർച്ചവ്യാധിയെ ഒരു അപ്രതീക്ഷിത പ്രതിസന്ധി പോലെ നേരിടണം. ആവശ്യങ്ങൾ അടിസ്ഥാനമാക്കി നമ്മൾ ചിന്തിക്കണം. എല്ലാ ബജറ്റ് പരിമിതികളും കണക്കിലെടുത്ത് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നമുക്ക് പരിമിതമായ ഉറവിടങ്ങളാണുള്ളത്.
?രാഹുൽ ഗാന്ധി: കാർഷിക മേഖലയെയും തൊഴിലാളികളെയും കുറിച്ച് അഭിപ്രായം എന്താണ്. കുടിയേറ്റ തൊഴിലാളികളെപ്പറ്റി എന്താണ് ചിന്തിക്കുന്നത്. അവരുടെ സാമ്പത്തിക സ്ഥിതി എന്താകും.
*രഘുറാം രാജൻ: ഈ സാഹചര്യത്തിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലെ നമ്മുടെ ശ്രമങ്ങൾ പ്രയോജനപ്പെടുത്തേണ്ട സമയമാണിത്. താരതമ്യേന ദരിദ്രർക്ക് പണം എത്തിക്കുന്ന എല്ലാ ക്രമീകരണങ്ങളും നാം അറിഞ്ഞിരിക്കണം. വിധവാ പെൻഷൻ, തൊഴിലുറപ്പു പദ്ധതി എന്നിവ പോലുള്ള നിരവധി രീതികൾ നമുക്കു ലഭ്യമാണ്. ഈ നാട്ടിൽ തൊഴിലില്ലാത്തവരും ഉപജീവനമാർഗമില്ലാത്തവരും ധാരാളമാണ്. ഈ പ്രതിസന്ധി നിലനിൽക്കുന്നിടത്തോളം അടുത്ത മൂന്ന്-നാല് മാസത്തേക്ക് നമ്മൾ അവരെ സഹായിക്കണം. ജോലി അന്വേഷിച്ച് പോകാൻ ലോക്ക് ഡൗണിനിടയിൽ ആളുകൾ നിർബന്ധിതരാകും. അങ്ങനെ അവർ ഇറങ്ങുന്നതിനു പകരം സർക്കാരിനു കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനും പൊതുവിതരണ സംവിധാനം വഴി അവർക്ക് ഭക്ഷണം നൽകാനുമുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്.
? രാഹുൽ ഗാന്ധി: ദരിദ്രരെ സഹായിക്കാനും അവർക്ക് ആശ്വാസം നൽകാനും എത്ര ചെലവാകും?
*രഘുറാം രാജൻ: ഏകദേശം 65,000 കോടി രൂപ. നമ്മുടെ ജിഡിപി 200 ലക്ഷം കോടി രൂപയാണ്. അതിൽനിന്ന് 65,000 കോടി നീക്കം ചെയ്യുന്നത് വലിയ തുകയല്ല. നമുക്ക് ഇതു ചെയ്യാൻ കഴിയും. അത് ദരിദ്രർക്കുവേണ്ടിയാണെങ്കിൽ, അവരുടെ ജീവൻ രക്ഷിക്കാൻ നാം അതു ചെയ്യണം.
?രാഹുൽ ഗാന്ധി: ഇപ്പോൾ രാജ്യം പ്രതിസന്ധിയിലാണ്. പക്ഷേ കോവിഡിനു ശേഷം ഇതിൽനിന്ന് ഇന്ത്യക്ക് എന്തെങ്കിലും നേട്ടം ലഭിക്കുമോ? എന്തെങ്കിലും തന്ത്രപരമായ നേട്ടമുണ്ടാകുമോ? ലോകത്ത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന എന്തെങ്കിലും മാറ്റങ്ങൾ ഉണ്ട? ലോകം എങ്ങനെ മാറും.
*രഘുറാം രാജൻ: സാധാരണയായി, ഇത്തരം സാഹചര്യങ്ങൾ ഒരു രാജ്യത്തിനു മോശം അവസ്ഥയാണു നൽകുക. എന്നിരുന്നാലും, രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ചില വഴികളുണ്ട്. ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുവന്നതിനുശേഷം ആഗോള സമ്പദ്വ്യവസ്ഥയുടെ എല്ലാ വശങ്ങളും തികച്ചും പുതിയ രീതിയിൽ ചിന്തിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യക്ക് എന്തെങ്കിലും അവസരമുണ്ടെങ്കിൽ, ഇങ്ങനെയാണ് നമ്മൾ സംഭാഷണം തിരിക്കേണ്ടത്. ഒരു നേതാവിനെപ്പോലെ നമ്മൾ ചിന്തിക്കണം. കാരണം, ഇത് രണ്ട് എതിർകക്ഷികൾ തമ്മിലുള്ള വിഷയമല്ല. എന്നാൽ, ആഗോള സമ്പദ്വ്യവസ്ഥയിൽ നമ്മുടെ വാക്കുകൾ നന്നായി കേൾക്കപ്പെടണം.
?രാഹുൽ ഗാന്ധി: കേന്ദ്രീകരണത്തിന്റെ പ്രതിസന്ധിയുണ്ടെന്ന് നമ്മൾ കരുതുന്നില്ല. അധികാരം കേന്ദ്രീകൃതമായിത്തീർന്നതിനാൽ ചർച്ചകൾ ഏതാണ്ട് നിലച്ചു. സംഭാഷണങ്ങൾ താങ്കൾ സൂചിപ്പിച്ച നിരവധി പ്രശ്നങ്ങൾ പരിഹരിക്കും. പക്ഷേ ചില കാരണങ്ങളാൽ ഈ സംഭാഷണങ്ങൾ തകർക്കപ്പെടുന്നു.
* രഘുറാം രാജൻ: പ്രാദേശിക വിവരങ്ങൾ വെളിപ്പെടുത്തുന്നതിനു മാത്രമല്ല, ജനങ്ങളെ ശക്തീകരിക്കുന്നതിനും വികേന്ദ്രീകരണം പ്രധാനമാണെന്നു ഞാൻ വിശ്വസിക്കുന്നു. ആരെയെങ്കിലും തെരഞ്ഞെടുക്കാൻ എനിക്ക് ഒരു വോട്ടുണ്ട്. എന്റെ പഞ്ചായത്തിനും സംസ്ഥാന സർക്കാരിനും ശക്തിയില്ല, ഒരു കാരണവശാലും അവരുടെ ശബ്ദം കേൾക്കുന്നില്ല എന്ന തോന്നൽ ആളുകൾക്കിടയിൽ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവർ വ്യത്യസ്ത ശക്തികളുടെ ഇരകളാകുന്നു. ഞാൻ താങ്കളോട് ഇതേ ചോദ്യം ചോദിക്കും. രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തിരാജ് എത്രമാത്രം സ്വാധീനം ചെലുത്തി! അത് എത്ര പ്രയോജനകരമാണെന്ന് തെളിഞ്ഞു!
?രാഹുൽ ഗാന്ധി: അതു വളരെയധികം സ്വാധീനം ചെലുത്തി. പക്ഷേ ഖേദകരമെന്നു പറയട്ടെ, അത് ഇപ്പോൾ കുറയുന്നു. പഞ്ചായത്തിരാജ് സംവിധാനത്തിലെ പുരോഗതിയിൽ നിന്നു നമ്മൾ മടങ്ങുകയാണ്. നമ്മൾ ജില്ലാ മജിസ്ട്രേറ്റ്, ഓഫീസർ അധിഷ്ഠിത സംവിധാനത്തിലേക്ക് പോകുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പരിശോധിച്ചാൽ നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നു കാണാം. അവിടെ സംവിധാനങ്ങളുടെ വികേന്ദ്രീകരണം നടക്കുന്നു. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരകേന്ദ്രീകരണം നടക്കുന്നു. പഞ്ചായത്തുകളുടെ ശക്തി കുറയുകയാണ്.
* രഘുറാം രാജൻ: ആളുകളുമായി ചേർന്ന് എത്രത്തോളം തീരുമാനങ്ങൾ എടുക്കുന്നുവോ അത്രത്തോളം തീരുമാനങ്ങൾ നിരീക്ഷിക്കാൻ അവർക്ക് കഴിയും. ഇത് ഒരു പരീക്ഷണമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
? രാഹുൽ ഗാന്ധി: എന്നാൽ, ആഗോളതലത്തിൽ എന്തുകൊണ്ടാണിതു സംഭവിക്കുന്നത്. കേന്ദ്രീകരണം ഇത്രയും വലിയ തോതിൽ നടക്കുകയും സംഭാഷണം അവസാനിക്കുകയും ചെയ്യുന്നതിന്റെ കാരണമെന്താണെന്നു താങ്കൾ കരുതുന്നു.
* രഘുറാം രാജൻ: ഇതിനു പിന്നിൽ ഒരു കാരണമുണ്ടെന്നും അതാണ് ആഗോള വിപണി എന്നും ഞാൻ വിശ്വസിക്കുന്നു. വിപണികളുടെ ആഗോളവത്കരണത്തോടെ, അതിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളും എല്ലായിടത്തും ഒരേ നിയമങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്നത് ഒരു വിശ്വാസമായി മാറി. അവർക്ക് എല്ലായിടത്തും ഒരേ തരത്തിലുള്ള ഏകോപന സംവിധാനം വേണം.അവർക്ക് ഒരേ തരത്തിലുള്ള സർക്കാരാണ് വേണ്ടത്. കാരണം, അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇത്തരം ആകർഷകത്വം കൊണ്ടുവരാനുള്ള ശ്രമം പ്രാദേശിക, ദേശീയ സർക്കാരുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നു. ഇതുകൂടാതെ, ബ്യൂറോക്രസിക്കു കേന്ദ്രീകരണത്തിനായി ഒരു ആഗ്രഹമുണ്ട്. എനിക്ക് അധികാരം നേടാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് അത് ലഭിക്കാത്തത് എന്ന തോന്നൽ. ഇതു നിരന്തരമായ മോഹമാണ്.
? രാഹുൽ ഗാന്ധി: ഈ ദിവസങ്ങളിൽ ഒരു പുതിയ മോഡൽ വന്നു. അതാണു സ്വേച്ഛാധിപത്യ മാതൃക. ഇത് ലിബറൽ മാതൃകയെ ചോദ്യം ചെയ്യുന്നു. ഇത് തികച്ചും വ്യത്യസ്തമായ പ്രവർത്തന രീതിയാണ്. മാത്രമല്ല, ഇത് കൂടുതൽ സ്ഥലങ്ങളിൽ പടരുകയും ചെയ്യുന്നു. അത് അവസാനിക്കുമെന്നു താങ്കൾ കരുതുന്നുണ്ടോ?
* രഘുറാം രാജൻ: എനിക്കറിയില്ല. സ്വേച്ഛാധിപത്യ മാതൃക, ശക്തമായ വ്യക്തിത്വം എന്നിവ ശക്തിയില്ലാത്ത ഒരു ലോകത്ത് ചിലപ്പോൾ ആകർഷിക്കപ്പെടുന്നു. പ്രത്യേകിച്ചും ആ വ്യക്തിത്വവുമായി നിങ്ങൾക്ക് ബന്ധമുണ്ടെങ്കിൽ, അവർ എന്നെ വിശ്വസിക്കുന്നുവെന്ന് നിങ്ങൾ കരുതുമ്പോൾ, അവർ ആളുകളെ ശ്രദ്ധിക്കുന്നു. ഇതിലെ പ്രശ്നം, ഏകാധിപത്യ വ്യക്തിത്വം ‘ഞാനാണ് മനുഷ്യശക്തി’ എന്നൊരു വിശ്വാസം സൃഷ്ടിക്കുന്നു എന്നതാണ്. അതിനാൽ ഞാൻ പറയുന്നതെല്ലാം ശരിയാകും, എന്റെ സ്വന്തം നിയമങ്ങൾ ബാധകമാകും എന്ന വിചാരം വരുന്നു. അന്വേഷണമോ സ്ഥാപനങ്ങളോ വികേന്ദ്രീകൃത സംവിധാനമോ ഉണ്ടാകില്ല. എല്ലാം എന്റെ അറിവ് അനുസരിച്ച് ആയിരിക്കണം. ചരിത്രം നോക്കുമ്പോൾ, കേന്ദ്രീകരണം പരിധി വിട്ട് നടക്കുമ്പോഴെല്ലാം, വ്യവസ്ഥകൾ തകർന്നിട്ടുണ്ടെന്ന് അറിയാം.