Tuesday, May 5, 2020 12:46 AM IST
ഈ നൂറ്റാണ്ടിന്റെ തന്നെ മഹാവ്യാധി ആകാനിടയുള്ള കോവിഡിന്റെ ഭീതി, ഇനിയും ഒഴിഞ്ഞുമാറിയിട്ടില്ല. സന്പന്ന രാഷ്ട്രങ്ങൾക്കു പോലും, രോഗവ്യാപനം നിയന്ത്രിക്കാനായില്ലെന്നു മാത്രമല്ല; സാന്പത്തിക ശക്തികളെന്നറിയപ്പെടുന്ന ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് വളരെ ഉയർന്നത്, ലോക സമൂഹത്തെപ്പോലും ആശങ്കയിലാഴ്ത്തി. വികസ്വര രാജ്യമായ ഇന്ത്യയും വിശേഷിച്ച് കേരളവും അതിനെ ഏറെക്കുറെ നിയന്ത്രിച്ചുനിർത്തിയത്, മറ്റു രാഷ്ട്രങ്ങൾക്കു മാതൃകയുമാണ്. കോവിഡ് മരണത്തിന്റെ ലോക ശരാശരി അഞ്ചു ശതമാനം ആണെന്നിരിക്കെ, കേരളത്തിലേത് അര ശതമാനമെന്നത്, ആരോഗ്യപരിപാലന രംഗത്തെ നമ്മുടെ നാടിന്റെ നേട്ടത്തിന് ഉത്തമോദാഹരണമാണ്.
കോവിഡിന്റെ വ്യാപനസാധ്യത കുറെക്കാലത്തേക്കു കൂടി നാട്ടിൽ നിലനിൽക്കുന്നുണ്ട്. ലോക്ക് ഡൗണ് ആരംഭിച്ച ദിവസം മുതൽ ഇതുവരെ തുടർന്ന ജാഗ്രത, ഇനിയും തുടരണമെന്നു ചുരുക്കം. അതിനു ചില നല്ല ശീലങ്ങൾ നമുക്കു പഠിക്കാം.
1. മുഖാവരണം നിർബന്ധമാക്കാം
ഒരു ചെറിയ തുമ്മൽ ഉണ്ടെങ്കിൽ കൂടി, തന്റെ രോഗം മറ്റുള്ളവർക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടാക്കരുതെന്നു കരുതി, ജപ്പാനിലെ കുട്ടികൾ മാസ്ക് ധരിക്കുമത്രേ. ഇവിടെ മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങിയെങ്കിലും ദിവസങ്ങൾ കഴിയുന്പോൾ മലയാളിയുടെ സ്വാഭാവിക മനസ് അവരെ അലസരാക്കും. വേനലവധി കഴിഞ്ഞ്, വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ചാലും മുഖാവരണം നിർബന്ധമാക്കേണ്ടതുണ്ട്. അതിനിടെ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾക്കും മാസ്കുകൾ നിർബന്ധമാക്കണം. വീട്ടിൽനിന്നു വെളിയിലേക്കിറങ്ങുന്പോൾ, മാസ്ക് ധരിക്കുകയെന്നത് ഒരു സ്വാഭാവിക ശീലം തന്നെയാക്കേണ്ടിയിരിക്കുന്നു.
2. വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും
വീടിനു പുറത്തിറങ്ങി, തിരികെ വീട്ടിൽ വന്നാൽ കൈയും മുഖവും കാലും സോപ്പിട്ടു കഴുകുകയെന്ന ശീലം കുറെപ്പേരെങ്കിലും പിന്തുടർന്നിരുന്നു. ഉമ്മറത്തിണ്ണയിൽ, കിണ്ടിയിൽ വെള്ളംവച്ച്, നമ്മുടെ കാരണവൻമാർ ഇക്കാര്യം നമ്മെ പണ്ടേ പഠിപ്പിച്ചിട്ടുമുണ്ട്. വീടിനു വെളിയിലിറങ്ങുന്പോഴും തിരികെ വരുന്പോഴും സാനിറ്റൈസർ നമ്മുടെ ജീവിതചര്യയാക്കണം. സപ്ലൈകോ വഴിയോ പഞ്ചായത്തുതലത്തിലോ ആരോഗ്യ കേന്ദ്രങ്ങൾ വഴിയോ സാനിറ്റൈസർ, അതുപയോഗിക്കേണ്ട അനിവാര്യത സൂചിപ്പിക്കുന്ന ലഘുലേഖകൾ സഹിതം വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും വേണം. ഇതിനായി, ആശാ വർക്കർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ പ്രാമുഖ്യം കൊടുക്കേണ്ടതാണ് കുടുംബ ശുചിത്വം. മഴക്കാലം അടുത്തെത്തിയതോടെ ഉണ്ടാകാനിടയുള്ള മഴക്കാല രോഗങ്ങളെയും ഡെങ്കിപ്പനി, ചിക്കുൻഗുനിയ ഉൾപ്പടെയുള്ള പകർച്ചവ്യാധികളേയും വീടും പരിസരവും വൃത്തിയായി പരിപാലിച്ചും ആവശ്യമെങ്കിൽ അണുനാശിനി പ്രയോഗം നടത്തിയും പ്രതിരോധിക്കാം.
ആളുകൾ തിങ്ങിക്കൂടുന്ന ഓഫീസുകളും ചന്ത പരിസരവും മറ്റു പൊതുയിടങ്ങളും രോഗവ്യാപനത്തിന്റെ വളക്കൂറുള്ളയിടങ്ങൾക്കൂടിയാണ്. സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി, ആഴ്ചയിലൊരിക്കലെങ്കിലും, ഇത്തരത്തിലുള്ള പൊതുയിടങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്.
3. ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും
ഭക്ഷ്യ സുരക്ഷയെന്നത്, സർക്കാരുകൾക്കൊപ്പം അവനവന്റെ കൂടെ ഉത്തരവാദിത്വമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടുക്കളത്തോട്ടങ്ങളും തൊടിയിലേയും ടെറസിലേയും കൃഷികളും പ്രോൽസാഹിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും വേണം. തൊടിയിലെ തോട്ടം പരിപാലിച്ചും അടുക്കളത്തോട്ടമൊരുക്കിയും പ്രകൃതിയോട് ഉൾച്ചേരാൻ നമുക്കു പരിശീലിക്കാം.
ഇപ്പോൾ നാം പിന്തുടരുന്ന ഒറ്റ പൂ കൃഷിരീതികൾ മാറി ഇരുപ്പൂ കൃഷിരീതിയിലേക്കും ഏകവിളകൃഷിയിൽ നിന്നു സമ്മിശ്ര വിള കൃഷി രീതികളിലേക്കും നാം മാറേണ്ടതുണ്ട്. കോൾപ്പാടങ്ങളിലെ നെല്ലും മീനും പദ്ധതിയും പാടവരമ്പിനോടു ചേർന്നുള്ള കൃഷി സാധ്യതകളായ കപ്പ, തക്കാളി, പയർ, വെണ്ട ,വഴുതനങ്ങ, സവാള തുടങ്ങിയവയും പ്രായോഗികമാക്കാവുന്നതാണ്. കുടുംബം ഒന്നൊരുമിച്ചു പ്രവർത്തിച്ചാൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വീട്ടിലെ പച്ചക്കറികൾ കൊണ്ട് ഭക്ഷ്യ വിഭവങ്ങളൊരുക്കാം. ഇതു നൽകുന്ന സാന്പത്തിക ലാഭത്തേക്കാൾ, എത്രയോ മഹത്തരമാണ് അവ ഭക്ഷിക്കുന്പോൾ ലഭിക്കുന്ന സംതൃപ്തി.
4. പുലരേണ്ട സാമൂഹ്യബോധം
ഈ കോവിഡ് കാലം നമ്മെ പഠിപ്പിച്ച വലിയ ഒരു സാമൂഹ്യബോധ്യമുണ്ട്. അവനവന്റെ പറന്പിലെ ചക്കയും മാങ്ങയും ചേന്പും ചേനയും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള സമീപനം. പൂർവികർ പ്രായോഗികമാക്കിയിരുന്ന അത്തരം നൻമയൊക്കെ അണുകുടുംബ സംസ്കാരത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിരുന്നു. അത്തരം ചില നല്ല ശീലങ്ങൾ നാമിപ്പോൾ പഠിച്ചിട്ടുണ്ട്. ഭൂരിഭാഗം പഞ്ചായത്തുകളും സമൂഹ അടുക്കളയിലേക്ക് സാമഗ്രികൾ സംഭരിച്ചത്, ഈ നല്ല ശീലത്തിന്റെ ചുവടുപിടിച്ചാണ്. ആ നല്ല ശീലങ്ങൾ, തുടരാനുള്ള സാധ്യതകൾ കൂടി കോവിഡ് കാലം അവശേഷിപ്പിക്കുന്നുണ്ട്.
5.ചികിൽസാ രംഗം
ഈ കോവിഡു കാലത്ത്, കേരളത്തിലെ ചില പ്രദേശങ്ങളിലെങ്കിലും ആശുപത്രികളുടെ അപര്യാപ്തത പ്രശ്നമായി. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലുള്ളവരാണ്, ഇതിന്റെ ഇരകളായത്. എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളേയും സ്പെഷാലിറ്റി ആശുപത്രികളാക്കുകയും ജില്ലാ തലത്തിലെങ്കിലും ഏതെങ്കിലും ഒരു ആശുപത്രിയെ (ഉദാ:ജില്ലാ ആശുപത്രി) സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിലവാരത്തിലേക്കുയർത്തുകയും ചെയ്യാവുന്നതാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പെയിൻ & പാലിയേറ്റിവ് കെയർ സെന്ററുകൾ ആരംഭിച്ച്, ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ വയോജനങ്ങളേയും കിടപ്പു രോഗികളേയും വീട്ടിൽ ചെന്നു പരിശോധിക്കാൻ അവസരമൊരുക്കേണ്ടതുണ്ട്. ഈ കോവിഡ് കാലത്ത്, നിരീക്ഷണത്തിലിരുന്ന ആളുകളുടെ സുഖ രോഗവിവരങ്ങൾ തിരക്കാനും നിർദേശങ്ങൾ നൽകാനും നാം സ്വീകരിച്ച, ഡോക്ടർ ഫോണിലുണ്ട് പോലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ശ്രമിക്കണം.
6. സന്നദ്ധസേന രൂപീകരണം
ഒാരോ ദുരന്തകാലത്തും സന്നദ്ധസേവകർ നമ്മെ സഹായിക്കാനുണ്ടായിരുന്നു. അവർക്ക് എന്തുകൊണ്ട് പ്രഫഷണൽ പരിശീലനം നൽകിക്കൂടാ? ഇപ്പോൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരിക്കുന്ന, സന്നദ്ധ സേവകരുടെ രജിസ്ട്രേട്രേഷൻ വിപുലീകരിക്കുകയും അവർക്കു പരിശീലനം നൽകാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യണം. എൻസിസി, എൻഎസ്എസ്, രജിസ്ട്രേഷനുള്ള യുവജന സംഘടനകൾ എന്നിവരുടെ ക്രിയാശേഷിയും ഈയാവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.
കോവിഡ്പൂർവ, കോവിഡനന്തര കാലമെന്നു പോലും പുനർനിർണയിക്കപ്പെടാവുന്ന കാലഘട്ടത്തിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി നമുക്കു മുന്നേറാം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(തൃശൂർ സെന്റ് തോമസ് കോളജ് അധ്യാപകനാണു ലേഖകൻ)