Friday, June 5, 2020 1:10 AM IST
പിള്ളേർക്ക് ഓണ്‍ലൈൻ ക്ലാസ്, മുതിർന്നവർക്ക് ആപ്പ്ലൈൻ ഗ്ലാസ്! അതാണ് നമ്മുടെ സർക്കാരിന്റെ ഇപ്പോഴത്തെ നയം. പിള്ളേർക്ക് ഓണ്‍ലൈൻ ക്ലാസിലൂടെ പുതിയ ലൈഫ്ലൈൻ കിട്ടും. മുതിർന്നവർക്ക് ആപ്പ്ലൈൻ ഗ്ലാസിലൂടെ പതിയെ "ഓഫ്'ലൈനും.. എന്തായാലും വിക്ടേഴ്സ് എന്നൊരു ചാനൽ ഉണ്ടെന്നും അതിൽകൂടി പിള്ളേർക്കു കൊള്ളാവുന്ന കാര്യങ്ങൾ വരാറുണ്ടെന്നും ഇപ്പോൾ നാട്ടിലെ പിള്ളേരും പിള്ളേരുടെ തള്ളമാരും അറിഞ്ഞു. അതായത് കോവിഡ് വന്നതു നാട്ടുകാർക്കു കോടാലിയായെങ്കിലും വിക്ടേഴ്സ് ചാനലിനു കോളായി എന്നു ചുരുക്കം. ഉർവശീശാപം ഉപകാരം എന്ന് അടിക്കുറിപ്പ്.
ഓണ്‍ലൈൻ ക്ലാസ് എന്നു പറഞ്ഞിട്ട് സംഗതി ടെലിവിഷൻ വഴി ആക്കിയ സ്ഥിതിക്ക് തങ്ങളുടെ ആപ്പ്ലൈൻ ഗ്ലാസ് കൂടി ടെലിവിഷൻ വഴിയാക്കാൻ വഴിയുണ്ടോയെന്നാണ് ചില നിഷ്കളങ്കരുടെ ചോദ്യം. അങ്ങനെയാണേൽ ബാർകോഡും ക്യു ആർ കോഡും തമ്മിലുള്ള വാർ ഒഴിവാക്കാമായിരുന്നു. പക്ഷേ, അപ്പോഴും വീട്ടിൽ റിമോട്ടിനായി മറ്റൊരു വാർ നടക്കാനുള്ള സാധ്യത ഇല്ലാതില്ല!
ഇത്രയും നാൾ ടിവി നിർത്തിയിട്ടു പോയിരുന്നു പഠിക്കെടാ എന്നു പറഞ്ഞു ശീലിച്ചുപോയ അമ്മമാർ, പോയിരുന്നു ടിവി വച്ചു പഠിക്കെടാ എന്നു മാറ്റിപ്പറയാൻ പഠിച്ചുവരികയാണ്. പിള്ളേരുടെ ക്ലാസും അമ്മമാരുടെ സീരിയലുകളും ഒരേ സമയത്തു കാണിച്ചു ചതിക്കുമോ എന്ന പേടി മാത്രമേ പലർക്കുമുള്ളൂ. ഓണ്‍ലൈൻ ക്ലാസ് തുടങ്ങുന്നു എന്നു കേട്ടിട്ട് ബിവറേജിന്റെ ആപ്പ് വരുന്നു എന്നു പറഞ്ഞതുപോലെയുള്ള ആവേശവും ആഘോഷവും മലയാള നാട്ടിലെങ്ങും ഉണ്ടായില്ല.
എന്നാൽ, നാട്ടുനടപ്പ് അനുസരിച്ചു തർക്കവും തമ്മിൽത്തല്ലുമുണ്ടായി, വിക്ടേഴ്സ് ചാനലിന്റെ അച്ഛനാരാണെന്നതിനെച്ചൊല്ലിയായിരുന്നു പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള തർക്കം! മൂന്നാലു വർഷമായി ആരും കാണാതെ കിടന്നപ്പോൾ അച്ഛനാരാണെന്നും അമ്മയാരാണെന്നും ആർക്കും അറിയേണ്ടായിരുന്നു. ചാനൽ നാലാൾ കാണാൻ അവസരമൊത്തുവന്നപ്പോൾ അച്ഛനാകാനും അമ്മയാകാനും സാമൂഹിക അകലംപോലും പാലിക്കാതെ ക്യൂ നിൽക്കുകയാണ് നമ്മുടെ രാഷ്ട്രീയക്കാർ! കോവിഡ് ടെസ്റ്റു തന്നെ നടത്താൻ കഷ്ടപ്പെടുന്നതിനിടയിൽ ഇനി ഇതിന്റെ അച്ഛനാരാണെന്നറിയാനുള്ള ഡിഎൻഎ ടെസ്റ്റിനുകൂടി നാട്ടുകാർ സാക്ഷ്യം വഹിക്കേണ്ടി വരുമോ ?
ചാനൽ തുടങ്ങിയതു ഞങ്ങളാണെന്നു പ്രതിപക്ഷം, ചാനലിനു ജീവൻ വച്ചത് ഇപ്പോഴാണെന്നു ഭരണപക്ഷം.. സംഗതി എന്തായാലും ആപ്പുണ്ടാക്കിയും വേലി കെട്ടിയും ബാറുകളുടെ രജിസ്ട്രേഷൻ നടത്തിയുമൊക്കെ കുടിയന്മാർക്കു കുടിവെള്ളമെത്തിക്കാൻ തയാറെടുത്തതിന്റെ പകുതിപോലും കുട്ടികളുടെ ഓണ്‍ലൈൻ ക്ലാസിനു മുന്നോടിയായി നടന്നില്ല. ഇന്റർനെറ്റും സ്മാർട്ട് ഫോണും പോട്ടെ, ഒരു ടിവി പോലുമില്ലാത്ത ഒട്ടനവധി വീടുകൾ ഈ നാട്ടിൽ ഇനിയുമുണ്ടെന്നു നാം തിരിച്ചറിഞ്ഞു!
അല്ലെങ്കിലും പല കാര്യങ്ങളും വേണ്ട സമയത്ത് അംഗീകരിക്കാൻ നമ്മുടെ രാഷ്ട്രീയക്കാർക്കു പണ്ടേ മടിയാണ്. നമ്മുടെ തലസ്ഥാനത്തെ സാങ്കേതിക സർവകലാശാലയിൽ മൂന്നു വർഷം മുന്‍പ് ഡോ.കുഞ്ചെറിയ പി. ഐസക് എന്നൊരു വൈസ് ചാൻസലർ ഓണ്‍ലൈൻ പരീക്ഷ കൊണ്ടുവന്നു. രണ്ടാഴ്ചകൊണ്ടു ഫലവും പ്രഖ്യാപിച്ചു കേരളത്തെ അദ്ഭുതപ്പെടുത്തി. പരീക്ഷ കഴിഞ്ഞാൽ ഫലമൊന്നു വന്നുകിട്ടാൻ വിദ്യാർഥികൾ ഉരുളുനേർച്ചയും ഗരുഡൻതൂക്കവും വരെ നടത്തിയിരുന്ന നാട്ടിലാണിതെന്ന് ഓർക്കണം. എന്നാൽ, ഇതിനിടെ കുട്ടിസഖാക്കൾക്കും കുട്ടിഖദർധാരികൾക്കുമൊക്കെ എന്തോ വെളിപാടു കിട്ടി. ഓണ്‍ലൈൻ പരീക്ഷ വൻതട്ടിപ്പും അപകടവുമാണത്രേ! അവർ കല്ലും വടിയും കന്പിവടിയുമായി രംഗത്തിറങ്ങി, ഫലമോ, തന്റെ വിസിസ്ഥാനവും ഉപേക്ഷിച്ച് അദ്ദേഹം ജീവനുംകൊണ്ടോടി! ഇപ്പോൾ സർക്കാർ ഓണ്‍ലൈൻ ക്ലാസും പരീക്ഷയും നടത്താൻ തെക്കുവടക്ക് ഓടുന്നു, അന്നു വിസിയെ ഓടിക്കാൻ മുന്നിൽനിന്ന കുട്ടിനേതാക്കൾ ഓണ്‍ലൈൻ ക്ലാസിന് ജയ് വിളിക്കുന്നു..! നമ്മുടെ നാട്ടിലേത് ഒരു പ്രത്യേകതരം ജീവിതംതന്നെ!
മിസ്ഡ് കോൾ
= സെർവർ ദുർബലം; റേഷൻവിതരണം അവതാളത്തിൽ.
- വാർത്ത
= ആദ്യം വെള്ളംകുടിയുടെ സെർവർ ശരിയാക്കട്ടെ, എന്നിട്ടല്ലേ ഭക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്