Friday, June 5, 2020 1:15 AM IST
എഴുപതു വർഷം മുന്പാണ്. ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. അന്നു മാത്യു ഉലകംതറ കോളജ് വിദ്യാർഥിയാണ്. അന്നേ അദ്ദേഹത്തിന്റെ കവിതകൾ എനിക്കു ഹരമായിരുന്നു. ഞാൻ ആ രചനകൾ കൗതുകപൂർവം വായിച്ചുപോന്നു. നസ്രാണി സമൂഹത്തിൽനിന്ന് ഒരു കവി ഉദിച്ചുയരുന്നതു ഞാൻ കണ്ടു. മഹാകവി കട്ടക്കയം മെഡലിന് അർഹനായിത്തീർന്ന അദ്ദേഹം സാഹിത്യപരിഷത്തിന്റെ കവിതാ മത്സരത്തിലും സമ്മാനാർഹനായി.
ക്രമേണ ഉയർന്നുയർന്ന് ആ ബഹുമുഖ പ്രതിഭാശാലി ഉയരങ്ങൾ കീഴടക്കി. നാളെ അദ്ദേഹത്തിന്റെ നവതി ആഘോഷിക്കുന്നു. ഈ അവസരത്തിൽ ആ സഫലജീവിതത്തിലേക്കു നമുക്കൊന്ന് എത്തിനോക്കാം.
വൈക്കം കിഴക്കുഭാഗത്ത് ആറാട്ടുകുളത്തിനു സമീപമുള്ള ഉലകംതറ വീട്ടിൽ വർക്കി- അന്ന ദന്പതികളുടെ പുത്രനായി 1931 ജൂണ് ആറിനു മാത്യു ജനിച്ചു. അയ്യർകുളങ്ങര ഗവണ്മെന്റ് മിഡിൽ സ്കൂൾ, വൈക്കം ഗവണ്മെന്റ് ഹൈസ്കൂൾ, പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1954-ൽ കേരള സർവകലാശാലയിൽനിന്നു മലയാളം ഐച്ഛികമായെടുത്ത് ഡബിൾ ഫസ്റ്റ് ക്ലാസോടുകൂടി ബിഎ പാസായി. 1959-ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റായി ചേർന്ന് ഫസ്റ്റ് ക്ലാസും ഒന്നാംസ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് എംഎ (മലയാളം) പാസായി.
ഔദ്യോഗിക ജീവിതം
മാത്യു ഉലകംതറയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് 1954-ൽ. ആ വർഷം അദ്ദേഹം തേവര എസ്എച്ച് കോളജിൽ ട്യൂട്ടറായി നിയമിതനായി. പിന്നെ അവിടെത്തന്നെ ലക്ചറർ, പ്രഫസർ എന്നീ നിലകളിൽ തുടർന്നു. ഇക്കാലത്ത് കേരള, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിൽ ചീഫ് എക്സാമിനർ, എക്സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠ്യപുസ്തക സമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റിയംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ നിസ്തുലമായ സേവനം കാഴ്ചവച്ചു.
കേരള, മഹാത്മാഗാന്ധി, കാലിക്കട്ട് സർവകലാശാലകളിൽ പ്രഫ. ഉലകംതറയുടെ സാഹിത്യ വിമർശനഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. റിട്ടയർ ചെയ്യുന്പോൾ അദ്ദേഹം കേരളത്തിലാകെ അറിയപ്പെടുന്ന ഒരെഴുത്തുകാരനായി കഴിഞ്ഞിരുന്നു.
1989 മുതൽ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കൃതികൾ
പ്രഫ. ഉലകംതറയുടെ മുഖ്യകൃതി ക്രിസ്തുഗാഥ ആണ്. വിമർശസോപാനം, ആലോചനാമൃതം, സാഹിത്യപീഠിക, അപൂർവ രശ്മികൾ, ഭീരുക്കളുടെ സ്വർഗം, കയ്പും മധുരവും, ആത്മഭാഷിതങ്ങൾ, ക്രിസ്തുബിംബങ്ങൾ മലയാളത്തിൽ, ഹൈന്ദവം ക്രൈസ്തവം, കഥാ സുഭാഷിതങ്ങൾ, ഇന്ദിരാഗാന്ധി, അർണോസ് പാതിരി, ഐ.സി. ചാക്കോ, ആദ്യത്തെ മരണം, വെളിച്ചത്തിന്റെ മക്കൾ, വിശ്വപ്രകാശം, വർത്തമാന പുസ്തകം (ആധുനിക ഭാഷാന്തരം), വിശുദ്ധ അമ്മ ത്രേസ്യ, കുന്പസാരം (അഗസ്റ്റിന്റെ ആത്മകഥ), കുയിലും കൂട്ടുകാരും, വീരബാല കഥകൾ, കൊച്ചുതലവൻ എന്നിവയ്ക്കു പുറമേ അനേകം സുറിയാനി ഗീതങ്ങൾ മലയാളത്തിലേക്കു തർജമ ചെയ്തിട്ടുമുണ്ട്.
ക്രിസ്തുഗാഥാ കർത്താവ് എന്ന നിലയിലായിരിക്കും ഉലകംതറ ഭാവിയിൽ അറിയപ്പെടുക. വൃത്തസ്വീകരണത്തിൽ മാത്രമാണു കവി കൃഷ്ണഗാഥയെ അനുകരിക്കുന്നത്. പ്രമേയങ്ങൾ രണ്ടാണല്ലോ. കൃഷ്ണഗാഥ കൃഷ്ണകഥയെ ഉപജീവിക്കുന്പോൾ ക്രിസ്തുകഥയുടെ വിഷയം ക്രിസ്തുസംഭവം അഥവാ ക്രിസ്തുചരിതം എന്ന ചരിത്രസംഭവമാണ്.
ക്രിസ്തുഗാഥയുടെ അവതാരികയുടെ തലക്കെട്ട്, ലളിതാപി ഗഹനഭാവാ എന്നാണ്. എഴുതിയത് പ്രസിദ്ധ നിരൂപകയായ ഡോ. എം. ലീലാവതി. ക്രിസ്തുഗാഥ ഒരേ സമയം ലളിതവും ഗഹനവുമാണെന്നു സാരം. ലളിതകോമള കാന്ത പദാവലികളാൽ അനായാസമായി ഒഴുകുന്ന ഈ കാവ്യത്തിന്റെ ഇതിവൃത്തം ലോകോത്തരമാണെന്നു പറയേണ്ടതില്ലല്ലോ.
ഉലകംതറയെ ആദ്യമായി മഹാകവിയെന്നു വിളിച്ചതു ക്രിസ്തുഭക്തനും മലയാള സാഹിത്യത്തിലെ കുലപതികളിൽ ഒരാളുമായ ശൂരനാട്ട് കുഞ്ഞൻപിള്ളയാണ്.
സാഹിത്യസവ്യസാചി
ഗദ്യവും പദ്യവും ഒരുപോലെ സമർഥമായി കൈകാര്യംചെയ്യുന്ന ഒരു സാഹിത്യ സവ്യസാചിയാണ് ഉലകംതറ മാസ്റ്റർ. എം.പി. അപ്പൻ പറയുംപോലെ മൂർച്ചയുള്ള ഒരു ഗദ്യശൈലിയാണ് ഉലകംതറയുടേത്.
ഉജ്വലമായ ആ ഗദ്യശൈലി അദ്ദേഹത്തെ മറ്റുള്ളവരിൽനിന്നു വ്യതിരിക്തനാക്കുന്നു. അദ്ദേഹത്തിന്റെ രചനകളിലെ യുക്തിഭദ്രത പ്രത്യേകം ശ്രദ്ധേയമാണ്. ഒറിജിനാലിറ്റിയുള്ള ഒരു ചിന്തകനുമാണ് അദ്ദേഹം. പദ്യത്തിൽ ലാളിത്യം, ഗദ്യത്തിൽ ഗഹനത എന്നു പറയാമെന്നു തോന്നുന്നു. ചന്ദ്രൻ ഉദിച്ചുയരുന്നതുകണ്ടിട്ട് ഓലിയിടുന്ന ശ്വാനന്മാരെപ്പോലെ ചില പണ്ഡിതമാനികൾ അപശബ്ദമുണ്ടാക്കിയിട്ട് എന്തു ഫലം?
ഇരുപതിലധികം അവാർഡുകൾ പ്രഫ. ഉലകംതറയ്ക്കു ലഭിച്ചിട്ടുണ്ട്. ഇവയിൽ എകെസിസി, കെസിബിസി, ഉള്ളൂർ അവാർഡുകൾ എടുത്തു പറയേണ്ടവയാണ്.
സാഹിത്യ അവാർഡുകൾക്കു പുറമേ കേരള സഭാതാരം, മാർത്തോമ്മാ പുരസ്കാരം മുതലായ ബഹുമതികളും ലഭിച്ചു. ഒരു എഴുത്തുകാരനു ലഭിക്കുന്ന ഏറ്റവും വലിയ അവാർഡ് ജനപ്രീതിയാണ്. ചുരുങ്ങിയ കാലംകൊണ്ട് ക്രിസ്തുഗാഥയ്ക്ക് ആറ് എഡിഷൻ ഉണ്ടായതു ജനപ്രീതിയുടെ സൂചികയാണല്ലോ.
കുടുംബജീവിതം
1960 മേയ് ഒമ്പതിനു വിവാഹം. വെച്ചൂച്ചിറ പുത്തേട്ട് അഗസ്റ്റിൻ- അന്നമ്മ ദന്പതികളുടെ ദ്വീതിയ പുത്രി ത്രേസ്യാമ്മ (ബിഎ, ബിഎഡ്) ആയിരുന്നു വധു. ഈ ദാന്പത്യവല്ലരിയിൽ നാലു പുഷ്പങ്ങൾ വിരിഞ്ഞു. മൂന്നു പുത്രന്മാരും ഒരു പുത്രിയും.
സഫലമായ ഈ ജീവിതത്തെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. അദ്ദേഹം ആയുഷ്മാനായി ഭവിക്കട്ടെ. നവതിയുടെ നവപ്രഭയിൽ ശോഭിക്കുന്ന ഈ സഭാതാരത്തിന്, സാഹിത്യതാരത്തിന് ആയിരമായിരം ആശംസകൾ.
പ്രഫ. തോമസ് കണയംപ്ലാവൻ