Saturday, June 6, 2020 1:38 AM IST
റോമൻ പുരാണത്തിലെ ജാനുസിനു രണ്ടു മുഖങ്ങളുണ്ട്. ഒരു മുഖം കഴിഞ്ഞ കാലത്തേക്കും മറ്റേ മുഖം ഭാവിയിലേക്കും നോക്കുകയാണ്. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ദേവൻ ആയാണു ജാനുസ് അറിയപ്പെടുന്നത്. തലതിരിക്കാതെ തന്നെ മുന്നിലെയും പിന്നിലെയും കാര്യങ്ങൾ കാണാം. ഉള്ളിലെയും പുറത്തെയുമെല്ലാം കാണാനും ജാനുസിനു കഴിയുമെന്നാണു പുരാണത്തിലുള്ളത്. പുതുവർഷം ആരംഭിക്കുന്നതു തന്നെ ജാനുസിന്റെ പേരിലാണ്. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചരിത്രത്തിലുമുണ്ട്.
ജാനുസിനെ പോലെയല്ലെങ്കിലും ലോകത്തിനും ഇന്ത്യയ്ക്കും ഇന്നും രണ്ടു മുഖങ്ങളുണ്ട്. പിന്തള്ളപ്പെട്ടു കിടക്കുന്നവരെ പക്ഷേ, പുതിയ കാലത്തെ ദേവന്മാരായ ഭരണക്കാർ കാണാറില്ല. പിന്നിലായവരെ തിരിഞ്ഞുനോക്കാറുമില്ല. മുന്നിലുള്ള പണക്കാരെയും ശക്തരെയും മാത്രം കാണുന്നവരാണ് രാജ്യം ഭരിക്കുന്നവരെന്നു തോന്നുന്ന തരത്തിലാണു കാര്യങ്ങളുടെ പോക്ക്.
കോവിഡിനെ തുടർന്നു 70 ദിവസമായി തുടരുന്ന കൊടിയ ദുരിതത്തിലായവരോടു സർക്കാർ കാട്ടിയ മനോഭാവമാണ് തെരുവിലും റെയിൽവേ പ്ലാറ്റ്ഫോമിലും വാഹനങ്ങളിലുമായി മുന്നൂറിലേറെപ്പേർ പൊലിഞ്ഞുവീണതിനു കാരണമായത്.
പലായനത്തിനു സമയപരിധി
അടുത്ത 15 ദിവസത്തിനുള്ളിൽ രാജ്യത്തെവിടെയുമുള്ള മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും അവരുടെ സ്വന്തം നാടുകളിലെത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സുപ്രീംകോടതി ഇന്നലെ നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് എങ്ങനെ ജോലിയും മറ്റു സഹായങ്ങളും നൽകുമെന്ന് എല്ലാ സംസ്ഥാനങ്ങളും രേഖാമൂലം അറിയിക്കണമെന്നു ജസ്റ്റീസുമാരായ അശോക് ഭൂഷണ്, എസ്.കെ. കൗൾ, എം.ആർ. ഷാ എന്നിവർ നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് അവരിൽ നിന്നു പണം ഈടാക്കരുതെന്നു കഴിഞ്ഞ 28ന് കോടതി ഉത്തരവു നൽകിയതിനു പിന്നാലെയാണു പുതിയത്. ഈ ഉത്തരവിനു മുന്പായി യാത്ര ചെയ്ത 35 ലക്ഷം തൊഴിലാളികളിൽ നിന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഈടാക്കിയ തുകയെക്കുറിച്ചു മിണ്ടിയതുമില്ല.
കഴിഞ്ഞ മൂന്നാം തീയതി വരെ 4,228 ശ്രമിക് ട്രെയിനുകളിലായി 57 ലക്ഷം തൊഴിലാളികളെ എത്തിച്ചുവെന്നാണു സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അവകാശപ്പെട്ടത്. വേറെ 41 ലക്ഷം തൊഴിലാളികൾ റോഡ് മാർഗം വീടുകളിലേക്കു പോയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇവരിൽ എത്ര പേർ കൃത്യമായി വീട്ടിലെത്തിയെന്നോ, എത്ര പേർ യാത്രക്കിടെ മരിച്ചുവീണെന്നോ പക്ഷേ വക്കീൽ പറയുകയോ കോടതി ചോദിക്കുകയോ ചെയ്തില്ല!
രാജ്യത്ത് ഏഴു കോടി മുതൽ എട്ടുകോടി വരെ കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൃത്യമായ കണക്ക് കേന്ദ്രത്തിനോ മിക്ക സംസ്ഥാന സർക്കാരുകൾക്കോ ഉണ്ടാകില്ല.
ചങ്ങാത്തം വലിയവനോടു മാത്രം
മൂന്നാമത്തെ ചന്ദ്രയാൻ വിക്ഷേപണം മുതൽ സന്പൂർണ ഡിജിറ്റൽ ഇന്ത്യ വരെ എത്രയെത്ര വലിയ മോഹന കാര്യങ്ങളാണു സർക്കാർ ഒരു ഭാഗത്തു പറയുന്നത്. രണ്ടു വർഷത്തിനകം നാലു ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യയുടെ ആദ്യ ഗഗൻയാൻ വിക്ഷേപണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കു പുറമേ ലോകത്തിലെ നാലാമത്തെ രാജ്യമാകും എന്നത് അഭിമാനകരം തന്നെ.
പക്ഷേ, അഴിമതിയും കള്ളപ്പണവും ഭീകരാക്രമണങ്ങളുമില്ലാത്ത സമത്വ സുന്ദര വികസിത (സബ്കേ സാത്ത് സബ് കേ വികാസ്) ഇന്ത്യയെന്ന സ്വപ്നം പാഴായി. ഇന്ത്യയിലെ വെറും ഒരു ശതമാനം പേരാണു താഴെത്തട്ടിലുള്ള 70 ശതമാനം പേരുടേതിനേക്കാൾ (95.3 കോടി) കൂടുതൽ സന്പത്ത് കൈക്കലാക്കിയതെന്നാണ് ലോക സാന്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പറയുന്നത്. 130 കോടി ജനങ്ങൾക്ക് ഒരേപോലെ അവകാശമുള്ള സ്വത്താണിത്. സന്പന്നരും ദരിദ്രരും തമ്മിലുള്ള അകലം ദിവസവും കൂടി വരുന്നു.
എന്തിന്, ഇന്ത്യയിലെ വെറും 63 ശതകോടീശ്വരന്മാരുടെ പക്കലുള്ള സ്വത്ത് 2018-19ലെ കേന്ദ്ര ബജറ്റിലെ 24,42,200 കോടി രൂപയേക്കാൾ കൂടുതലാണ്. എന്നിട്ടും വൻകിട കോർപറേറ്റ് കന്പനികൾക്കും വൻമുതലാളിമാർക്കും സന്പത്തു കൂട്ടാനാണു സർക്കാരുകൾ കൂട്ടുനിൽക്കുന്നത്. കടക്കെണിയിലായ കർഷകരും കച്ചവടക്കാരും അടക്കമുള്ള സാധാരണക്കാരുടെ ബാങ്ക് വായ്പകളുടെ പലിശ പോലും എഴുതിത്തള്ളാൻ കേന്ദ്രം തയാറല്ല.
ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവാണ് (35ൽ നിന്ന് 25.17 %) കോർപറേറ്റുകൾക്കായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രം പ്രഖ്യാപിച്ചത്. 20 ലക്ഷം കോടി എന്നൊക്കെ വീന്പു പറഞ്ഞ ആത്മനിർഭർ ഭാരത് പാക്കേജിലൂടെ നയാപൈസയുടെ ഗുണം കിട്ടിയതായി സാധാരണക്കാർ പറയുന്നില്ല. പക്ഷേ ശതകോടീശ്വരന്മാർക്കു പദ്ധതികളേറെയുണ്ട്. കന്പനികളുടെ ബാങ്ക് വായ്പകൾക്ക് ഒരു വർഷം വരെ തിരിച്ചടവിനു മോറട്ടോറിയം നൽകാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകി. സാധാരണക്കാരനു പ്രഖ്യാപിച്ച മോറട്ടോറിയമാകട്ടെ ഫലത്തിൽ ഗുണമില്ലാത്തതുമാണ്.
ദുരന്തമായി രണ്ടാമതൊരു ഇന്ത്യ
ഒരു വശത്ത് ചന്ദ്രയാൻ മുതൽ അംബാനിമാരുടെയും അദാനിമാരുടെയും സന്പത്ത് പതിന്മടങ്ങ് കൂടുന്നതു വരെ ഒരു വശത്തു കാണുന്പോൾ മറുവശത്ത്, പട്ടിണി മരണങ്ങളും കിലോമീറ്ററുകൾ നടന്നുവലഞ്ഞു വീണുമരിക്കുന്ന തൊഴിലാളികളുമെല്ലാം പതിവു സംഭവങ്ങളാകുന്നു. 300-ലേറെ പേരാണു ലോക്ക്ഡൗണ് ദുരന്തങ്ങളിൽ കൊല്ലപ്പെട്ടത്. കൃത്യമായ കണക്ക് സർക്കാരിനുമില്ല. കഴിഞ്ഞ മാസം ഒന്പതിനും 27നും ഇടയിൽ മാത്രം 80 തൊഴിലാളികൾ ശ്രമിക് ട്രെയിനുകളിൽ മരിച്ചതായി റെയിൽവെ സംരക്ഷണ സേന അറിയിച്ചിരുന്നു.
മാർച്ച് 25 മുതലുള്ള ലോക്ക്ഡൗണിനെ തുടർന്നു വീടുകളിലേക്കു പലായനം ചെയ്ത തൊഴിലാളികളിൽ 198 പേർ റോഡപകടങ്ങളിൽ മരിച്ചതായാണു ടെലിഗ്രാഫ് പത്രം ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിപക്ഷവും യുപിയിലും ബിഹാറിലുമാണ് മരിച്ചത്. മുന്നൊരുക്കങ്ങളില്ലാതെ എട്ടു മണിക്കൂർ നോട്ടീസ് മാത്രം നൽകി രാജ്യമാകെ അടച്ചിട്ടതിന്റെ ബാക്കിപത്രമായിരുന്നു ഈ പാവങ്ങളുടെ ജീവനെടുത്തത്.
ലോകത്തിലെ തന്നെ ഏറ്റവും അപകടമേറിയ റോഡുകളാണ് ഇന്ത്യയിലേത്. 2018ൽ 1,50,000 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്.
മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ 16 തൊഴിലാളികൾ ഗുഡ്സ് ട്രെയിൻ കയറി മരിച്ച ഒരൊറ്റ സംഭവം മതിയാകും പാവങ്ങളുടെ കൊടിയ ദുരിതം മനസിലാക്കാൻ. മഹാരാഷ്ട്രയിലെ ജൽനയിൽ നിന്ന് 36 കിലോമീറ്റർ കാൽനടയായി നടന്നെത്തിയ ശേഷമാണു കഴിഞ്ഞ മാസം എട്ടാം തീയതി ദുരന്തമുണ്ടായത്. വേലയും കൂലിയും ഭക്ഷണവും ഇല്ലാതായപ്പോൾ മറ്റു ഗത്യന്തരമൊന്നുമില്ലാതെയായിരുന്നു യാത്ര. 350ലേറെ കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഉമറിയ, ഷാദോൾ തുടങ്ങിയ ഗ്രാമങ്ങളിലേക്കു നടന്നു പോകാനിറങ്ങിയവരാണു പുലർച്ചെ ചതഞ്ഞരഞ്ഞു കൊല്ലപ്പെട്ടത്.
മാഞ്ഞുപോകാതെ ദാരുണദൃശ്യം
ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വീണു മരിച്ചുകിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം മനസിൽനിന്നു ഉടനെയെങ്ങും മായില്ല. വിശാഖപട്ടണത്തെ രാസഫാക്ടറി അപകടത്തിൽ പൊലിഞ്ഞത് 11 ജീവനുകളായിരുന്നു. കിലോമീറ്ററുകൾ നടന്നു തഴന്പിച്ച കാലുകൾ പോലും കീറിമുറിഞ്ഞു ചോരയൊലിക്കുന്നവരുടെയും തളർന്നു വഴിയരികിൽ വീണവരുടെയും ചിത്രങ്ങൾ നമ്മുടെ മനഃസാക്ഷിയെ വേദനിപ്പിച്ചു.
ഉള്ളതെല്ലാം ബാഗിൽ തൂക്കിപ്പിടിച്ച്, നടന്നും സൈക്കിളുകളിലും കാളവണ്ടികളിലും മുതൽ ലോറികളിൽ വരെ നാടുകളിലേക്കു പലായനം ചെയ്ത ലക്ഷങ്ങളുടെ വേദനയും ദുരിതവും ഒഴിവാക്കാവുന്നതായിരുന്നു. ഏതാനും ദിവസത്തെ മുന്നറിയിപ്പും യാത്രാസൗകര്യങ്ങളും ഒരുക്കിയ ശേഷമായിരുന്നു ലോക്ക്ഡൗണ് പ്രഖ്യാപിക്കേണ്ടിയിരുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കൃഷി സംഘടനയുടെ (എഫ്എഒ)യുടെ 2019ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 19.44 കോടി പേർക്കു പോഷകാഹാരക്കുറവുണ്ട്. ഇപ്പോൾ ആറു വർഷവും നേരത്തെ വാജ്പേയി സർക്കാരിന്റെ അഞ്ചു വർഷവും രാജ്യം ഭരിച്ചവർക്ക് ഇതു പരിഹരിക്കാൻ കഴിഞ്ഞില്ല. എന്തിനും ഏതിനും ജവഹർലാൽ നെഹ്റുവിനെയും കോണ്ഗ്രസിനെയും പഴിചാരി തലയൂരാൻ ശ്രമിക്കുന്നവർ പക്ഷേ, നെഹ്റുവിന്റെ കാലത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒരോന്നും വിൽക്കുകയുമാണ്.
എളിയവരിലേക്കു മിഴി തിരിക്കണം
ജനുവരി 30-ന് കേരളത്തിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചെങ്കിലും കേന്ദ്രസർക്കാർ ഒരുക്കങ്ങൾ ചെയ്തില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഗുജറാത്തിൽ സ്വീകരണമൊരുക്കിയത് ഫ്രെബ്രുവരി 24ന് ആയിരുന്നു. ഇതേ ദിവസമാണ് 58 പേരെ കൊന്നൊടുക്കിയ ഡൽഹിയിലെ വർഗീയ കലാപവും തുടങ്ങിയത്. മധ്യപ്രദേശിലെ കോണ്ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള കുതിരക്കച്ചവടത്തിലായിരുന്നു ഇതിനു ശേഷം മോദി- ഷാ കൂട്ടുകെട്ടിന്റെ ശ്രദ്ധ. തെരഞ്ഞെടുപ്പിൽ ജനം തോൽപിച്ച ബിജെപി മാർച്ച് 23-ന് വീണ്ടും ഭരണത്തിലേറി.
കോൽക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമപ്രസാദ് മുഖർജിയുടെ പേരിലാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതു രണ്ടു ദിവസം മുന്പാണ്. ഈ ദുരിതകാലത്ത് എന്ത് അടിയന്തര ആവശ്യമായിരുന്നു ഇതെന്നു വിശദീകരിച്ചതുമില്ല. പാർലമെന്റിൽ പോലും ചർച്ച കൂടാതെ ബഹിരാകാശ പര്യവേക്ഷണ, പ്രതിരോധ, കൽക്കരി മേഖലകൾ സ്വകാര്യ കന്പനികൾക്കു കൊടുക്കാനും കോവിഡ് മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ തീരുമാനിച്ചു.
രാജ്യത്തെ പാവങ്ങൾ, തൊഴിലാളികൾ, കർഷകർ, ചെറുകിട വ്യവസായികൾ, ബിസിനസുകാർ തുടങ്ങിയവർ മുതൽ ജോലി നഷ്ടമായ പതിനായിരങ്ങൾ വരെ കൊടിയ ദുരിതത്തിൽ തുടരുന്പോഴും ആർഎസ്എസ് അജൻഡകൾ നടപ്പാക്കാനും വൻകിടക്കാരെ സഹായിക്കാനുമുള്ള തിടുക്കം തീർത്തും തെറ്റാണ്.
കൊടിയ ദുരിതത്തിലുള്ള ദരിദ്രർ, തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർക്കെല്ലാം ആശ്വാസവും സഹായവും നൽകാനാകട്ടെ സർക്കാരുകളുടെ മുൻഗണനയും ശ്രമങ്ങളും.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ