Saturday, June 6, 2020 11:37 PM IST
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മഴക്കാലം കേരളത്തിലെ പനിക്കാലമാണ്. പലതരത്തിലുള്ള പനികൾ മഴക്കാലത്തു കേരളത്തിലങ്ങോളമിങ്ങോളം വ്യാപകമാകാറുണ്ട്. ഇത്തവണത്തെ പ്രത്യേകത കോവിഡ് കൂടി വ്യാപകമായിരിക്കുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ മഴക്കാല രോഗങ്ങളെയും കോവിഡിനെയും ഒരുപോലെ പ്രതിരോധിക്കേണ്ട ഇരട്ട ഉത്തരവാദിത്തമാണ് ഇപ്പോഴുള്ളത്. മഴക്കാല രോഗപ്രതിരോധത്തോടൊപ്പം കോവിഡ് പ്രതിരോധവും തുടരണം.
മഴക്കാല രോഗങ്ങൾ
മഴക്കാല രോഗങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. ഒന്ന് കുടിവെള്ളം മലിനമാകുന്നതുമൂലമുണ്ടാകുന്നതും വെള്ളക്കെട്ടുകളിൽ പെരുകുന്ന കൊതുകുകൾ പരത്തുന്ന കൊതുകുജന്യരോഗങ്ങളും. ഇവ കൂടാതെ എച്ച് വണ് എൻ വണ്, പക്ഷിപ്പനി, സാധാരണയായി കാണുന്ന ജലദോഷപ്പനി എന്നിവയും വ്യാപകമായി ഈ കാലയളവിൽ കാണാം. ജലജന്യരോഗങ്ങൾ ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം, ഛർദി അതിസാരം തുടങ്ങിയവയാണ്. എലിപ്പനിയും ഒരു പ്രധാന ജലജന്യ രോഗമാണ്. കൊതുകുകൾ വഴി ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, ജപ്പാൻ ജ്വരം തുടങ്ങിയവയും ഉണ്ടാകുന്നു.
ഓരോ വർഷവും അരലക്ഷത്തിലേറെ ഛർദി അതിസാര രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ രോഗവ്യാപന നിരക്ക് കുറയ്ക്കാനായതു ടൈഫോയ്ഡിന്റെ കാര്യത്തിൽ മാത്രമാണ്. മഴക്കാല രോഗങ്ങളിൽ മാരകമാകാറുള്ളതു ഡെങ്കിപ്പനിയും എലിപ്പനിയും തന്നെയാണ്. എലിപ്പനി ലക്ഷണങ്ങൾക്ക് സാധാരണ പനി ലക്ഷണങ്ങളുമായി ഏറെ സാമ്യമുണ്ട്. ഇതുമൂലം പലരും സ്വയം ചികിത്സയടക്കം നടത്തുന്നതിനാൽ ശരിയായ ചികിത്സ വൈകാനിടയാകുകയും മരണത്തിലെത്തുകയും ചെയ്യും. ബാക്ടീരിയ ശരീരത്തിലെ വൃക്ക, കരൾ, ഹൃദയം അടക്കുള്ള ആന്തരികാവയവങ്ങളെ ബാധിച്ചു വീൽസ് സിൻഡ്രോം എന്ന അവസ്ഥയിലേക്കെത്തുകയും മരണത്തിലേക്കു പോകുകയും ചെയ്യും. കർഷകരും തൊഴിലുറപ്പു തൊഴിലാളികളും അതുകൊണ്ടുതന്നെ കരുതൽ എടുക്കേണ്ടതുണ്ട്.
ഡെങ്കിപ്പനിയും അതുപോലെ തന്നെ മാരകമായ പനികളിലൊന്നാണ്. ഇതു രണ്ടാമത് വന്നാൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കും. കൂടുതൽ ഗുരുതരമായ പ്രതിപ്രവർത്തനവും ആന്തരിക രക്തസ്രാവവും ഷോക്ക് അടക്കമുള്ള അവസ്ഥയും ഇതുമൂലമുണ്ടാകും.
പനി വന്നാൽ എന്തു ചെയ്യണം?
ശരിയായ ചികിത്സ തേടുകയെന്നതുതന്നെയാണു പ്രധാനം. കോവിഡ് കാലമായതിനാൽ പനിലക്ഷണം കണ്ടാലുടൻ മെഡിക്കൽ കോളജ് പോലുള്ള വലിയ ആശുപത്രികളിലേക്ക് ഓടിച്ചെല്ലാതെ കുടുംബ ഡോക്ടറെയോ ചെറുക്ലിനിക്കുകളിലെ ഡോക്ടർമാരെയോ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെയോ സന്ദർശിച്ചു ചികിത്സ തേടുകയാണ് വേണ്ടത്. ഇവരുടെ നിർദേശം സ്വീകരിച്ചു മാത്രം വലിയ പരിശോധനകൾക്കും ചികിത്സകൾക്കുമായി വലിയ ആശുപത്രികളിലേക്കു പോയാൽ മതി. അതുവഴി വലിയ ആശുപത്രികളിലുണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാനും മറ്റുരോഗങ്ങൾ പകരാനുള്ള സാധ്യത കുറയ്ക്കാനുമാകും.
കോവിഡും മറ്റു പനികളും
ഇന്നത്തെ കാലത്തുണ്ടാകാവുന്ന പ്രധാന പ്രശ്നം ഉണ്ടാകുന്ന ഏതുപനിയും കോവിഡ്-19 ആണെന്നുള്ള ഉത്ക്കണ്ഠയായിരിക്കും. കോവിഡിന്റേതടക്കം ലക്ഷണങ്ങൾ ഉണ്ടെന്നു സംശയം തോന്നുന്നവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുകയും വേണ്ട തുടർനടപടി കൈക്കൊള്ളുകയും വേണം. അതോടൊപ്പം സാധാരണ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടർമാരെ കണ്ട് ചികിത്സ തേടണം.
കോവിഡ് കാലത്തു മഴക്കാല രോഗവും കൂടി വന്നാൽ ശുചിത്വം, സാമൂഹികാകലം പാലിക്കൽ തുടങ്ങിയ നിലവിൽ സജീവമായിരിക്കുന്ന പ്രക്രിയകൾ പലതും അവതാളത്തിലാകും. അതിനാൽ പനി വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയെന്നതും മുഖ്യമാണ്.
ശ്രദ്ധിക്കേണ്ടവ
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ഭക്ഷണ ശുചിത്വം പാലിക്കുക, ചൂടുള്ള ഭക്ഷണം വൃത്തിയുള്ള സാഹചര്യത്തിൽ കഴിക്കുക, ശരീരത്തിൽ മുറിവുകളുള്ളപ്പോൾ അഴുക്കുവെള്ളത്തിലടക്കം ജോലി ചെയ്യാതിരിക്കുക, തൊഴിലുറപ്പു തൊഴിലാളികൾ അടക്കം എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുക, വളർത്തുമൃഗങ്ങളുമായി ഇടപഴകുന്പോൾ വ്യക്തിശുചിത്വം പാലിക്കുക, വീട്ടുപരിസരത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക (ചിരട്ടയിലും മറ്റു പാത്രങ്ങളിലുമടക്കം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാക്കുക), കഴിയുന്നതും ശരീരം മുഴുവൻ പൊതിയുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകവലകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. സ്വയം ചികിത്സ അരുതെന്നതു തന്നെയാണ് സർവോപരി പ്രധാനപ്പെട്ട കാര്യം.
ഡോ. ബി. പദ്മകുമാർ
(ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസറാണു ലേഖകൻ)