Thursday, June 11, 2020 11:25 PM IST
കുട്ടികളെ ശാരീരികവും മാനസികവും സാമൂഹ്യവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണു ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്. ഇത് അവരുടെ വിദ്യാഭ്യാസത്തെ പൂര്‍ണമായോ ഭാഗികമായോ തടസപ്പെടുത്തും. ലോകത്ത് കുട്ടികളുമായി ബന്ധപ്പെട്ട ചൂഷണങ്ങളില്‍ ഒന്നാണ് ബാലവേല.
ബാലവേല നിരോധനം എന്നാല്‍14 വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ടു ജോലി എടുപ്പിക്കുന്നതു തടയുക മാത്രമല്ല, അവര്‍ക്കു പഠിക്കാനും കളിക്കാനും നല്ല ആഹാരം കഴിക്കാനും വളരാനുമുള്ള അവകാശം സ്ഥാപിച്ചെടുക്കുക കൂടിയാണ്. ലോകത്താകെ 25 കോടിയിലധികം കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു ഹ്യൂമന്‍ റൈറ്റ്സ് ന്യൂസ് വേള്‍ഡിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു.
കളിപ്പാട്ടം ഇരിക്കേണ്ട കൈകളിൽ പണി ആയുധങ്ങൾ കാണുകയെന്നത് ഏറെ ദുഃഖകരമാണ്. അന്യ സംസ്ഥാനങ്ങളിൽനിന്ന് മെച്ചപ്പെട്ട പഠനവും സംരക്ഷണവും വാഗ്ദാനം നൽകി കൊണ്ടുവരപ്പെട്ട പല കുട്ടികളും അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിലോ നഗരത്തിലെ ഇരുളടഞ്ഞ കോണുകളിലെവിടെയോ ഉള്ള നെയ്ത്തു ശാലകളിലോ ജീവിതം തളച്ചിടപ്പെടാൻ നിർബന്ധിതരാകുന്നു. നമ്മുടെ കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ചിലതു ബാലവേലയിലൂടെയാണ് ഉത്പാദിപ്പിക്കുന്നതെന്ന് നാമറിയണം. ഉദാഹരണത്തിന് ചോക്ലേറ്റ് എടുക്കുക: അതിന്റെ പ്രധാന ഘടകമായ കൊക്കോ 60% ഐവറി കോസ്റ്റിലും ഘാനയിലും വളരുന്നു; അവിടെ ജോലി ചെയ്യുന്നതും കുട്ടികൾ തന്നെ.
ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ കൃഷിയിടങ്ങളിലും ഭക്ഷണശാലകളിലും മറ്റു പല കച്ചവട സ്ഥാപനങ്ങളിലും ദൈന്യത നിറഞ്ഞ കണ്ണുകളുമായി പണിയെടുക്കുന്ന "കുട്ടിപ്പണിക്കാര്‍' ആണെന്നത് ഓർക്കുന്നില്ല. ഇത്തരം കുട്ടികള്‍ കഠിന ജോലിയാൽ, ഇളം പ്രായത്തില്‍തന്നെ കൂനന്മാരും അസ്ഥിവൈകല്യമുള്ളവരുമായി മാറുന്നു. ആവശ്യത്തിന് ഭക്ഷണമോ വിശ്രമമോ ഉറക്കമോ ഇല്ലാതെ കാറ്റും വെളിച്ചവും കടക്കാത്ത മുറികളില്‍ അമിതാധ്വാനം ചെയ്യുന്ന കുട്ടികള്‍ ശാരീരികവും മാനസികവുമായ നിരവധി രോഗങ്ങള്‍ക്ക് വിധേയരാകുന്നു.
ജോലിചെയ്യാന്‍ കഴിയാത്തവിധം കുട്ടികള്‍ ശാരീരികമായി തളര്‍ന്നുപോകുമ്പോള്‍ തൊഴിലുടമകള്‍ ഇവരെ ഉപേക്ഷിക്കുന്നുമുണ്ട്. പിന്നീട് ബാലയാചക വൃത്തിയിലും ബാലവേശ്യാവൃത്തിയിലും ഇവര്‍ എത്തിച്ചേരാം. ക്രമേണ ഇത്തരം കുട്ടികള്‍ കുറ്റവാളികളായി മാറാനുള്ള സാധ്യതയും ഉണ്ട്.
ബാലവേല ഇന്ത്യയിൽ
ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ബാലവേല ഇന്ത്യയിലാണ്. ബാലവേലയെ സംബന്ധിച്ച ആഗോള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അവസ്ഥയെ വിലയിരുത്തിയാല്‍ ഇവിടെയുള്ള 11 കുട്ടികളില്‍ ഒന്ന് എന്ന നിലയില്‍ ബാലവേല ചെയ്യുന്നു. ബാലവേലയ്ക്കു പല കാരണങ്ങളുണ്ടാകും. ദാരിദ്ര്യം തന്നെയാണ് പ്രധാനം. സാമൂഹ്യ പിന്നോക്കാവസ്ഥ, അറിവില്ലായ്മ, കുടുംബ ബന്ധങ്ങളിലെ താളപ്പിഴകള്‍, വലിയ കുടുംബം എന്നീ കാരണങ്ങളും ബാലവേലയെ ബലപ്പെടുത്തുന്നു. ചൈൽഡ് റൈറ്റ്സ് ആൻഡ് യു എന്ന സംഘടന നടത്തിയ സെൻസസ് ഡാറ്റയുടെ വിശകലനത്തിൽ ഇന്ത്യയിൽ 7-14 വയസ് പ്രായമുള്ള ഏകദേശം14 ലക്ഷം ബാലവേലക്കാരുണ്ട്.
ഇന്ത്യയില്‍ ബാലവേല നിരോധനം നിലവിലുണ്ടെങ്കിലും ഇതു പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്നു ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ബാലവേല ഫാക്ടറികളിൽ നിന്ന് ജീവനക്കാരുടെ വീടുകളിലേക്ക് മാറിയെന്നും കുട്ടികൾ ഇപ്പോഴും ബീഡി ഉത്പാദനം, പടക്ക ഉത്പാദനം തുടങ്ങിയ ദോഷകരമായ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും യുനിസെഫ് അഭിപ്രായപ്പെടുന്നു.
കേരളത്തിലെ സ്ഥിതി
ഔദ്യോഗിക കണക്കുകളനുസരിച്ചു കേരളം ബാലവേലയിൽ നിന്ന് മുക്തമാണ്. 2010 നും 2016 നും ഇടയിൽ ഇത്തരത്തിലുള്ള 11 പ്രോസിക്യൂഷൻ കേസുകൾ മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2012ൽ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. 2012ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍, കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ബാലവേല കൂടി വരികയാണ്. കേരള സർക്കാർ നടപ്പാക്കിയ ‘ശരണബാല്യം’ പദ്ധതിയിൽ 2018 ജനുവരി മുതൽ 2019 ഏപ്രിൽവരെ നടത്തിയ 1017 രക്ഷാദൗത്യങ്ങളിലൂടെ മോചിപ്പിച്ചത് 142 കുട്ടികളെയാണ്.
കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക, തൊഴിൽ വിപണി ആഘാതവും ആളുകളുടെ ജീവിതത്തിലും ഉപജീവനത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികളാണ് പലപ്പോഴും ഇതിന്റെ ആദ്യ ഇരകൾ. കോവിഡ് പ്രതിസന്ധി ദശലക്ഷക്കണക്കിന് ദുർബലരായ കുട്ടികളെ ബാലവേലയിലേക്കു തള്ളിവിടും എന്നാണ് ആശങ്ക. സ്കൂളുകൾ അടയ്ക്കുന്നതു ബാലവേല വർധിപ്പിക്കാൻ സാധ്യതയുണ്ട്.
സമൂഹത്തിന്റെ പങ്ക്
രാഷ്ട്രീയ നേതൃത്വം കോടിക്കണക്കിനു രൂപ ധൂർത്തടിക്കുന്ന ഈ രാജ്യത്ത് കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും പണം കണ്ടെത്താൻ കഴിയാത്തതു സമൂഹത്തിലെ താഴേക്കിടയിലുള്ളവരോടു ചെയ്യുന്ന അനീതിയും അവഗണനയുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ വിലയിരുത്തുന്നു.
ബാലവേല ശ്രദ്ധയില്‍പെട്ടാല്‍, ആ വിവരം പോലീസ്, ചൈൽഡ്ലൈൻ പ്രവര്‍ത്തകര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരില്‍ ആരെയെങ്കിലും അറിയിച്ച് ഇത്തരം കുട്ടികളെ രക്ഷിക്കാനും യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നമുക്കു കഴിയണം.
ടോണി ചിറ്റിലപ്പിള്ളി