Thursday, July 16, 2020 12:13 AM IST
എക്കാലവും മലയോരജനതയ്ക്ക് ഉറക്കമില്ലാത്ത രാവുകളാണ്.
ജീവിതസമരങ്ങളും പ്രക്ഷോഭങ്ങളുമായി നിലനില്‍പ്പിനായി പോരാടുന്ന മലയോരജനതയെ കഷ്ടനഷ്ടങ്ങളില്‍നിന്ന് ഒരു ദിവസംപോലും എല്ലാം മറന്ന് കിടന്നുറങ്ങാന്‍ അധികാരവര്‍ഗവും മൃഗസ്നേഹികളും മൃഗങ്ങളും സമ്മതിക്കില്ല. അതിന്റെ തെളിവാണ് ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ ഒരു പതിറ്റാണ്ടായി തൂങ്ങിനില്‍ക്കുന്ന പരിസ്ഥിതി മൗലികവാദികളുടെ മാഗ്നാകാര്‍ട്ടയായ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളും ഇവയെത്തുടര്‍ന്നുള്ള ജനകീയ സര്‍ക്കാരുകളുടെ ഉത്തരവുകളും കുരുക്കുകളും.
സുപ്രീംകോടതിയുടെ നോട്ടീസ്
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ നിര്‍ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എട്ടു കുട്ടികളെക്കൂടാതെ 26 പരിസ്ഥിതി സംഘടനകള്‍ സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ച കേസ് കോവിഡ് ദിനങ്ങളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗബഞ്ച് ഫയലില്‍ സ്വീകരിച്ചു. ഗാഡ്ഗില്‍ സമിതി നിര്‍ദേശിച്ച കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ ആറു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് 2020 ജൂണ്‍ മാസം അയച്ചിട്ടുണ്ട്.
പരിസ്ഥിതിക്കാരുടെ പരാതികള്‍
കേരളം ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ആറു സംസ്ഥാനങ്ങളിലായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന 1,29,037 ചതുരശ്ര കിലോ മീറ്റര്‍ ഭൂമി പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി ഇടപെട്ട് നടപ്പിലാക്കണമെന്നാണ് പരിസ്ഥിതിമൗലികവാദികളുടെ ആവശ്യം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം അടിയന്തരനടപടിയുണ്ടാകണമെന്നും ഇക്കാര്യം സൂചിപ്പിച്ച് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇതിനോടകം പലതവണ ബന്ധപ്പെട്ടിട്ടും നടപടി യുണ്ടായിട്ടില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
കുട്ടികള്‍ പരാതിക്കാര്‍
തമിഴ്നാട്ടിലെ നീലഗിരിയിലുള്ള എം.കാവ്യയെക്കൂടാതെ ഏഴു കുട്ടികളാണ് പ്രധാന പരാതിക്കാര്‍. ഇവരെക്കൂടാതെ 26 പരിസ്ഥിതി സംഘടനകളും പരാതിയില്‍ സംയുക്തമായി പങ്കുചേര്‍ന്നിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലായി 56,825 ച.കി.മീ. ആയി പരിസ്ഥിതിലോലം നിജപ്പെടുത്തിയിരിക്കുന്ന 2018 ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതിയില്‍ ഉന്നയിച്ചു. കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച ഇഎസ്എയല്ല മറിച്ച് ഗാഡ്ഗില്‍ നിര്‍ദേശിച്ച ഇഎസ്ഇസഡ് ആണ് ഉടന്‍ നടപ്പിലാക്കേണ്ടതെന്നും സുപ്രീം കോടതി മുമ്പാകെ ഇവര്‍ ആവശ്യപ്പെട്ടു.
കുട്ടികളെ ഇറക്കിയുള്ള കള്ളക്കളി
ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പിലായില്ലെങ്കില്‍ തങ്ങളുടെ ജീവനും സ്വത്തിനും വന്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഭാവിജീവിതത്തിന് വെല്ലുവിളി ഉയരുമെന്നും സ്കൂള്‍ കുട്ടികളെക്കൊണ്ട് പറയിപ്പിച്ച് കോടതിയുടെ സഹതാപം ആര്‍ജിക്കാന്‍ പരിസ്ഥിതി മൗലികവാദികള്‍ നടത്തിയ ആസൂത്രിതശ്രമമാണ് വെളിച്ചത്തുവന്നിരിക്കുന്നത്. കുട്ടികള്‍ക്ക് സുപ്രീംകോടതിയില്‍ കേസ് നടത്തുന്നതിനുള്ള സാമ്പത്തിക സഹായം എവിടെനിന്ന് എന്നത് വ്യക്തമല്ല. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി സംഘടനകള്‍ പശ്ചിമഘട്ടത്തെ പ്രശ്നങ്ങളുയര്‍ത്തി നടത്തുന്ന പരിസ്ഥിതി സംരക്ഷണവാദങ്ങള്‍ക്കും വിവിധ കോടതികളിലെ വ്യവഹാരത്തിനും ചെലവഴിക്കുന്ന സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ഇന്ത്യയിലെ പരിസ്ഥിതി മൗലികവാദികളുടെ രാജ്യാന്തരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണ മെന്നുമുള്ള പരാതികള്‍ നിലനില്‍ക്കുമ്പോഴാണ് കുട്ടികളെ ഇറക്കിയുള്ള ഈ കള്ളക്കളി പരമോന്നത നീതിന്യായകോടതിയില്‍ അരങ്ങേറിയിരിക്കുന്നത്.
ചതിക്കുഴിയുടെ തുടക്കം
2010 ഫെബ്രുവരി 9ന് നീലഗിരി മലകളിലെ കോത്തഗിരിയില്‍ നടന്ന പരിസ്ഥിതിപ്രവര്‍ത്തകരുടെ സമ്മേളനത്തെത്തുടര്‍ന്ന് പശ്ചിമഘട്ടത്തെ ലോകപൈതൃകസമിതി പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ലോകപൈതൃകസമിതി നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ക്ക് അനുസൃതമായി പശ്ചിമഘട്ട സംരക്ഷണ റിപ്പോര്ട്ടുണ്ടാക്കുവാനായി 2010 മാര്‍ച്ച് നാലിന് ഗാഡ്ഗില്‍ സമിതിയെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നിയമിച്ചു. 2011 ഓഗസ്റ്റ് 30ന് ഗാഡിഗില്‍ സമിതി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ രഹസ്യമാക്കിവച്ചു. അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലോകപൈതൃകസമിതിക്കുമുന്നില് രഹസ്യമായി സമര്‍പ്പിച്ചു.
2012 മേയില്‍ കോടതിവിധിയിലൂടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ നിര്‍ബന്ധിതരായി. 2012 ജൂലൈയില്‍ പശ്ചിമഘട്ടം ലോകപൈതൃകപട്ടികയിലുമായി. പൈതൃകസമിതിയുടെ നടപടിക്രമങ്ങള്‍ പശ്ചിമഘട്ടത്തില്‍ നടപ്പിലാക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചു. ഗാഡ്ഗില്‍ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കസ്തൂരിരംഗന്‍ സമിതിയെ നിശ്ചയിച്ചു. പ്രശ്നബാധിതപ്രദേശങ്ങളിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍പോലും പ്രഹസനങ്ങളാക്കി 2013 ഏപ്രിലില്‍ കസ്തൂരിരംഗന്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
ജനവാസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ആവാസമേഖലയായി കണക്കാക്കി ഇഎസ്എയില്‍ നിന്ന് ഒഴിവാക്കുമെന്നും ഒരു ചതുരശ്രകിലോമീറ്ററിനുള്ളില്‍ 100-ല്‍ കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍ ജനവാസകേന്ദ്രങ്ങളായി പരിഗണിക്കുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടും ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.
2013 നവംബര്‍ 13 ലെ ഉത്തരവ്
പരിസ്ഥിതിലോലമായി 2013 നവംബര്‍ 13ന്, തത്ത്വത്തില്‍ അംഗീകരിച്ച ആറു സംസ്ഥാനങ്ങളിലെ 4156 വില്ലേജുകളിലെ നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. കേരളത്തിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍പ്പെടെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോലമായി. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിന് കൂച്ചുവിലങ്ങിടുന്ന സാഹചര്യത്തിൽ വീണ്ടും ജനകീയ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാക്കി ജനങ്ങള്‍ സമരപാതയില്‍ കൈകോര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷനെ നിയമിച്ച് പ്രാദേശിക പരിശോധനകൾക്കും ജനങ്ങളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുവാനും അവസരമുണ്ടാക്കി.
ഉമ്മന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍
ഉമ്മന്‍ വി. ഉമ്മന്‍ സമിതി കേരളത്തില്‍ 9993.7 ച.കി.മീ. ഇഎസ്എ ആയി ശിപാര്‍ശ ചെയ്തു. ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് 2014 മാര്‍ച്ച് 10ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അപ്പോഴും 2013 നവംബര്‍ 13 ലെ നിരോധന ഉത്തരവ് 123 വില്ലേജിലും പൂര്‍ണമായി നിലനിന്നു. പരിസ്ഥിതിലോലപ്രദേശം തുടര്ച്ചയുള്ളതായിരിക്കണമെന്ന അടിസ്ഥാനതത്വം ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നടപ്പായിട്ടില്ല. ഇതനുസരിച്ച് നീങ്ങിയാല്‍ കൃഷിയിടങ്ങളും തുടര്‍ന്ന് പരിസ്ഥിതിലോലമാകും. ഇതു തിരിച്ചറിഞ്ഞാണ് പിണറായി സര്‍ക്കാര്‍ 9993.7 ചതുരശ്ര കിലോമീറ്റര്‍ എന്ന ഉമ്മന്‍ കമ്മീഷന് ശിപാര്‍ശയില്‍ നിന്ന് പരിസ്ഥിതിലോലം 8856.46 ചതുരശ്ര കിലോമീറ്റര്‍ സംരക്ഷിത വനഭൂമി മാത്രം എന്ന നിര്‍ദേശം വച്ചത്.
സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍
2017 മേയ് മൂന്നിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തിന്റെ പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ചുള്ള നിലപാട് അക്കമിട്ട് ആവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശം സംരക്ഷിതവനഭൂമിയും റിസര്‍വ് വനങ്ങളും ഉള്‍പ്പെടുന്ന 9107 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം മാത്രമാണ്. ഒന്നാം കരടുവിജ്ഞാപനത്തില്‍ സൂചിപ്പിച്ച 886.7 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വിവിധ വില്ലേജുകളിലായുള്ള ചതുപ്പുനിലങ്ങളും പുല്‍മേടുകളും നദികളുമായിട്ടുള്ളത് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍
സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശത്തെ കേന്ദ്രം ഏറെ അനുഭാവപൂര്‍വം പരിഗണിച്ചതിനെത്തുടര്‍ന്ന് 2019 ഫെബ്രുവരി 15ന് ഡല്‍ഹി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. 2019 ഓഗസ്റ്റ് 23 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതലസമിതി രൂപീകരിച്ച് ഉത്തരവായി. ഈ സമിതി സംസ്ഥാന ഗവണ്മെന്റിന്റെ നിര്‍ദേശങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിസ്ഥിതിസംഘടനകളിപ്പോള് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ജനപ്രതിനിധികള്‍ ജാഗ്രത കാട്ടണം
വനത്തിനുള്ളില്‍ മാത്രമായി പരിസ്ഥിതിലോല മേഖല നിജപ്പെടുത്തണമെന്നുള്ളതും കാര്‍ഡമം ഹില്‍ റിസര്‍വ് ഒഴിവാക്കി വനഭൂമിയുടെ വിസ്തൃതി 8656.46 ചതുരശ്ര കിലോമീറ്ററാണെന്ന സംസ്ഥാന ഗവണ്മെന്റ് നിലപാട് കേന്ദ്ര ഗവണ്മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും സുപ്രീംകോടതിയില്‍ നിന്ന് ജനങ്ങള്‍ക്ക് എതിരെയുള്ള ഉത്തരവ് ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാതെ ജാഗ്രതയോടെയുള്ള ഒറ്റക്കെട്ടായ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണം. കര്‍ഷകരുടെ കൃഷിഭൂമി പരിസ്ഥിതിലോലമാക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല.
ഷെവ. അഡ്വ. വി.സി.സെബാസ്റ്റ്യന്‍
ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന
ചെയര്‍മാനുമാണ് ലേഖകന്‍