Saturday, August 29, 2020 12:14 AM IST
കോണ്‍ഗ്രസിൽ പ്രതിസന്ധികളും ഭിന്നതകളും ഗ്രൂപ്പുകളും പിളർപ്പുകളും പുതിയതല്ല. പാർട്ടിയിലെ പ്രമുഖരായ 23 നേതാക്കൾ എഴുതിയ കത്താണ് പുതിയ വിവാദം. കത്ത് ബോംബ് വിവാദം നീറിപ്പുകയാണ്. തീയും പുകയും അണയില്ല. ഓരോരുത്തരായി പലതരത്തിൽ പ്രശ്നം കുത്തിപ്പൊക്കുന്നു.
പുറമേനിന്നു ശത്രുക്കൾ കോണ്‍ഗ്രസ് പാർട്ടിക്ക് ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു പിളർപ്പുകളിലേക്കും പ്രതിസന്ധികളിലേക്കും തകർച്ചയിലേക്കും നയിക്കുക. സ്വയം കുഴി തോണ്ടാൻ ഇത്രയും മിടുക്കുള്ള നേതാക്കളെ വേറൊരു പാർട്ടിയിലും കാണില്ല. എത്ര പിളർപ്പുകളും വീഴ്ചകളും കഴിഞ്ഞാലും പാഠം പഠിക്കുന്നതുമില്ല. ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ!
ഇന്ത്യക്കു സ്വാതന്ത്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഗതികേട് കഷ്ടം തന്നെ. ദുർബലയായ സ്ത്രീ ഗർഭിണിയാവുകയും തുടർന്നങ്ങോട്ട് ഒന്നിനു പുറകേ മറ്റൊന്നായി രോഗങ്ങൾ പതിവായി അലട്ടുകയും ചെയ്താലുള്ള സ്ഥിതി പോലെ. മാന്യമായി പരിഹരിക്കേണ്ട പുതിയ കത്തുവിവാദവും പക്ഷേ നിന്നു കത്തുകയാണ്.
2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റന്പിയതിന്റെ ക്ഷീണം മാറിയിട്ടില്ല. പല സംസ്ഥാനങ്ങളിലും കൈയിലുണ്ടായിരുന്ന ഭരണവും നഷ്ടമായി. എംപിമാരും എംഎൽഎമാരും ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെയുള്ള നേതാവു വരെ പാർട്ടി വിട്ടു. കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന സർക്കാരുകളെ പരുന്തിനെപ്പോലെ പമ്മിനടന്നു ബിജെപി റാഞ്ചിക്കൊണ്ടു പോകുകയും ചെയ്തു.
രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കാമെന്ന വ്യാമോഹത്തോടെ ഇറങ്ങിത്തിരിച്ച സച്ചിൻ പൈലറ്റിനു കോണ്‍ഗ്രസിൽ തിരികെ അഭയം പ്രാപിക്കേണ്ടിവന്നതും സർക്കാരിനെ നിലനിർത്തിയതും മാത്രമാകും തെല്ലൊരു ആശ്വാസം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് നേടിയ വിജയം പോലും പ്രതിസന്ധികളിൽനിന്നു പാർട്ടിയെ രക്ഷിക്കാൻ ഉപയോഗപ്പെടുത്താനായില്ല.
പതുക്കെ പറയേണ്ടതു പരസ്യമാക്കി
മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും പ്രവർത്തകസമിതിയിലെ നാല് അംഗങ്ങളും അടക്കമുള്ള 23 പ്രബലർ എഴുതിയ വിവാദകത്തിലെ ആവശ്യങ്ങളോടു മിക്കവർക്കും എതിർപ്പില്ല. പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യേണ്ട പ്രശ്നം വിശദമായ കത്തെഴുതി പത്രത്തിലൂടെ ചോർത്തിക്കൊടുത്തതു പക്ഷേ വെറുതെയല്ല. കത്തിൽ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെങ്കിലും വിവാദ കത്തു പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തി.
ഒരു വർഷത്തിലേറെയായി മടിച്ചുനിൽക്കുന്ന രാഹുൽ ഗാന്ധിയെ വീണ്ടും പാർട്ടി അധ്യക്ഷനായി കൊണ്ടുവരാൻ ശ്രമിച്ച കോണ്‍ഗ്രസിലെ സോണിയ, രാഹുൽ ക്യാന്പിനേറ്റ വലിയ തിരിച്ചടികൂടിയാണു കത്തു വിവാദം. പത്താം നന്പർ ജൻപഥിനെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കു ശരിക്കൊരു ആപ്പായി പോയി കത്തിലൂടെയുള്ള കുത്ത്. രാഹുൽ ഗാന്ധിയെ തളർത്താനും നേതൃത്വത്തിൽ നിന്ന് ഇല്ലാതാക്കാനുമാണ് ബിജെപിയേക്കാൾ മോശമായ ആക്രമണം കത്തെഴുതിയവർ നടത്തിയതെന്ന ശിവസേന മുഖപത്രത്തിലെ മുഖപ്രസംഗം കത്തെഴുത്തുകാർക്കും തിരിച്ചടിയായി.
കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ കത്തെഴുതിയവരെ ഒറ്റപ്പെടുത്തുകയും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. പ്രശ്നം കൂടുതൽ സങ്കീർണവും വഷളുമാക്കാൻ ഈ നീക്കവും കാരണമാകും. കഴിഞ്ഞതെല്ലാം മറക്കാമെന്നും, വേദനിച്ചെങ്കിലും ആരോടും പരിഭവമില്ലെന്നും പക്വമതിയായ സോണിയ നടത്തിയ മറുപടി പ്രസംഗം ഒരു പരിധി വരെ പ്രശ്നം തണുപ്പിച്ചതാണ്. എന്നാൽ ഉടനെയെങ്ങും ശമിക്കില്ലെന്നു പിറ്റേന്നു ദീപിക റിപ്പോർട്ട് ചെയ്തതു ശരിവയ്ക്കുന്നതായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങൾ.
മുള്ളും മുനയും ഉള്ളിൽനിന്ന്
രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദും മുൻ കേന്ദ്രമന്ത്രി കപിൽ സിബലും ഇന്നലെ നേരിട്ടു രംഗത്തിറങ്ങി വീണ്ടും എരിതീയിൽ എണ്ണയൊഴിച്ചതു നിസാരമല്ല. ഇവർക്കെതിരേ ദിഗ്വിജയ് സിംഗും രംഗത്തിറങ്ങി. എല്ലാം മറന്നു പുതിയ അധ്യായം തുടങ്ങാമെന്ന കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞതിനാലാണ് വിവാദത്തിൽ പ്രതികരിക്കാത്തതെന്നു പറഞ്ഞ ശശി തരൂരിനെ ആക്രമിക്കാൻ കൊടിക്കുന്നിൽ സുരേഷ് വരെയാണു മുന്നിലെത്തിയത്. ചേരിതിരിഞ്ഞ് ചെളിവാരിയെറിയലുകൾ ഇനിയും ബാക്കി. കത്തെഴുതിയവർക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം കൂടിയായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. സോണിയ, രാഹുൽ നേതൃത്വത്തിന് എതിരല്ലെന്നു കത്തെഴുതിയവർ ആവർത്തിക്കുന്പോഴും അത് അതേപടി വിശ്വസിക്കാൻ ആരും തയാറല്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പിലൂടെ ജയിക്കാൻ കഴിയാത്തവരാണു കത്തെഴുതിയവരെ എതിർക്കുന്നതെന്ന് ഇന്നലെ ഗുലാം നബി തുറന്നടിച്ചതോടെ പോരു കടുക്കുകയാണ്.
അടുത്ത 50 വർഷം പ്രതിപക്ഷത്തിരിക്കാനാണെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പു വേണ്ടെന്ന ഗുലാം നബിയുടെ വാക്കുകളിൽ അപകടം മണക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു കോണ്‍ഗ്രസ് പാർട്ടി കടന്നുപോകുന്നതെന്ന കപിൽ സിബലിന്റെ പ്രസ്താവനയിലും മുനകളേറെയുണ്ട്. പാർട്ടിയിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും മുഴുസമയ നേതാവ് വേണമെന്നും ഇരുവരും വീണ്ടും പരസ്യമായി പറഞ്ഞതിനെ ആർക്കും തള്ളാനാകില്ല.
കൊഴിയുന്നവരെ കാത്ത് താമരക്കുന്പിൾ
കോണ്‍ഗ്രസ് അധ്യക്ഷപദവി രാഹുൽ ഗാന്ധി രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് കൂടുതൽ വിഷമത്തിലായത്. ഇടിവെട്ടിയവനെ പാന്പുകടിച്ചതു പോലെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കു ശേഷമായിരുന്നു കോണ്‍ഗ്രസിനെ വഴിയാധാരമാക്കിയ രാജി.
രാഹുലിന്റെ രാജിക്കുശേഷം ഒരു വർഷം കഴിയുന്പോഴും പുതിയ നേതാവിനെ കണ്ടെത്താനായി സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ പ്രവർത്തകസമിതിയോ, ഉന്നത നേതാക്കളോ തയാറായില്ല. കോവിഡ്-19നെ തുടർന്നുള്ള നീണ്ട ലോക്ക്ഡൗണിനെ പഴിചാരാമെങ്കിലും മാർച്ചിനു മുന്‍പുള്ള കാലയളവിൽ എന്തേ ഒന്നും ചെയ്യാതിരുന്നതെന്ന ചോദ്യം ബാക്കിയാകും.
ആരോഗ്യപ്രശ്നങ്ങൾ നോക്കാതെ സോണിയ ഗാന്ധിയെ നിർബന്ധിച്ചു താത്കാലിക പ്രസിഡന്റാക്കിയതോടെ പഴയ സംഘത്തിനല്ലാതെ പാർട്ടിയിൽ മറ്റാർക്കും കാര്യമില്ലാത്ത നിലയാണു തുടർന്നത്. സോണിയയെയും രാഹുലിനെയും ചുറ്റിത്തന്നെ പാർട്ടി വെറുതെ വട്ടം കറങ്ങി. പ്രിയങ്ക ഗാന്ധി വദ്ര അധ്യക്ഷയാകുമെന്നു പ്രതീക്ഷിച്ചവരെയും നിരാശപ്പെടുത്തി.
ഒരു വർഷം മുന്‍പു രാഹുലിനു പകരക്കാരനെ കണ്ടെത്താൻ ചില ചർച്ചകൾ നടത്തിയിരുന്നു. മുകുൾ വാസ്നിക്, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരിലൊരാളെ പാർട്ടി അധ്യക്ഷനാക്കാനായിരുന്നു പ്രാഥമിക ചർച്ചകളിലെ നിർദേശം. മാസങ്ങൾക്കു മുന്‍പു പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കാൻ പരിഗണിച്ച ഈ മൂന്നു പേരും എത്ര പെട്ടെന്നാണു കോണ്‍ഗ്രസിൽ അനഭിമതരായതെന്നതാണു വലിയ തമാശ.
ജ്യോതിരാദിത്യ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തി രാജ്യസഭ എംപിയായി. പാർട്ടിയെ വെല്ലുവിളിച്ചു നടത്തിയ ചാഞ്ചാട്ടം പൈലറ്റിന്റെ ശോഭ കെടുത്തി. വിവാദ കത്തിൽ ഒപ്പുവച്ചതോടെ മുകുൾ വാസ്നിക്കും സോണിയയുടെ വിശ്വസ്തനെന്ന പരിവേഷം നഷ്ടമാക്കി. മൂന്നു പേരിൽ ആരെയും അധ്യക്ഷനാക്കാതിരുന്നതു നന്നായെന്നു പറഞ്ഞു സമാധാനിക്കേണ്ട ഗതികേടിലാണു പാർട്ടി.
ആധിപത്യം ജനാധിപത്യശോഭ കെടുത്തും
മുഴുസമയ നേതാവില്ലാതെ നീണ്ട കാലം തുടർന്നതു സൃഷ്ടിച്ച അനിശ്ചിതത്വവും ആശങ്കകളും പ്രശ്നമാകുമെന്ന് ഉറപ്പായിരുന്നു. ഇപ്പോൾ വഷളാകുന്ന പ്രതിസന്ധി കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കൾ സ്വയം വരുത്തിവച്ചതാണ്. വീണ്ടുമൊരു പിളർപ്പിലേക്ക് ഈ തർക്കം നീളില്ലെന്നു പറയാനാകില്ല. പിളർപ്പുകളും ഉയർച്ചതാഴ്ചകളും പലതുകണ്ട കോണ്‍ഗ്രസിന് ഇനിയൊന്നു കൂടി താങ്ങാൻ ശേഷിയുണ്ടാകില്ലെന്നു മാത്രം. നരേന്ദ്ര മോദിയും അമിത് ഷായും ഭരണത്തിലും രാഷ്ട്രീയത്തിലും പിടിമുറുക്കി മേധാവിത്വം നേടിയതും കോണ്‍ഗ്രസിനു കൂടുതൽ ക്ഷീണമായി.
നെഹ്റു, ഗാന്ധി കുടുംബം കോണ്‍ഗ്രസിനു വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇന്ദിരയും രാജീവും അടക്കമുള്ളവരുടെ ജീവത്യാഗം പോലും അത്രയേറെ വിലപ്പെട്ടതാണ്. പക്ഷേ ഉൾപാട്ടി ജനാധിപത്യം ഇല്ലാതാക്കാനും കുടുംബാധിപത്യം വഴിതെളിച്ചു. ഉന്നത നേതാക്കളുടെ കാലുപിടിച്ചും കാക്ക പിടിച്ചും നോമിനേഷനിലൂടെ പദവികളിലെത്തി സുഖിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം മിക്കവരും.
കുടുംബാധിപത്യവും വ്യക്തിയാധിപത്യവും നീളുന്നത് ഒരുപോലെ തെറ്റാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിലെല്ലാം പക്ഷേ ഇതു രണ്ടിലുമാണ് വളർന്നതെന്നതാണു ദുര്യോഗം. ദേശീയ പാർട്ടികൾ മുതൽ പ്രാദേശിക പാർട്ടികൾ വരെ ഈ രീതിയിൽ നിന്നു മുക്തരല്ല. കോണ്‍ഗ്രസിൽ കുടുംബാധിപത്യമാണെങ്കിൽ ബിജെപിയിൽ ആർഎസ്എസിന്റെയും നരേന്ദ്ര മോദിയെന്ന വ്യക്തിയുടെയും സർവാധിപത്യമാണ്. ഒരു നാണയത്തിന്റെ രണ്ടുവശം മാത്രമാണിത്.
ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തുന്ന ആധിപത്യ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ടതുണ്ട്. ജനങ്ങളുടെ പേരിൽ ഉന്നത സ്ഥാനങ്ങളിലെത്തുന്നവർ പാർശ്വവർത്തികളുടെയും സ്തുതിപാടകരുടെയും വലയത്തിൽ വാഴുന്ന രീതി ദുരന്തമാണ്. മോദിയെന്നോ സോണിയയെന്നോ ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ വ്യത്യാസമില്ല. രാജ്യത്തെ രാഷ്ട്രീയവും രാഷ്ട്രീയപാർട്ടികളും അടിമുടി ഉടച്ചുവാർക്കാനായുള്ള ജനകീയ മുന്നേറ്റമാണ് ഇനി വേണ്ടത്.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ