Monday, October 5, 2020 12:42 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ജീവിതത്തിൽ ഉന്നതിയുണ്ടാകാൻ ചിലപ്പോൾ സാധാരണവും മറ്റു ചിലപ്പോൾ അസാധാരണവുമായ നിരവധി കാര്യങ്ങൾ ആളുകൾ ചെയ്യാറുണ്ട്. എന്തൊക്കെയായാലും അഭിവൃദ്ധിയുണ്ടാകണമെന്നത് എല്ലാവരുടെയും ലക്ഷ്യമാണ്, പ്രത്യേകിച്ചു രാഷ്ട്രീയരംഗത്ത്. അതേ, ന്യായമായിട്ടാണെങ്കിലും അന്യായമായിട്ടാണെങ്കിലും. അത്തരം ലക്ഷ്യത്തോടെ പലരും വിചിത്രസാഹചര്യങ്ങളിൽ എത്തിച്ചേരാറുമുണ്ട്.
കേരളത്തിലെ ചില എംപിമാർക്കു സംഭവിച്ചതും അതാണ്. ചില ഗ്രഹനിലകൾ സംസ്ഥാനത്തെ സവിശേഷ സാഹചര്യത്തിൽ എത്തിച്ചിരിക്കുന്നു. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽ സിപിഎമ്മിന് ആകെയുള്ള ആലപ്പുഴയിലെ എംപി എ.എം. ആരീഫ് ഒഴികെ മറ്റെല്ലാവരുംതന്നെ തങ്ങളുടെ രാഷ്ട്രീയഭാവിക്കുവേണ്ടി ഇനിയെന്തു ചെയ്യണമെന്ന കാര്യത്തിൽ ആശങ്കാകുലരാണ്.
ആലപ്പുഴ ലോക്സഭാ സീറ്റിന്റെ കാര്യം നോക്കി ഒതുങ്ങിക്കൂടുകയാണ് ആരീഫിന് ഇപ്പോൾ ഏറ്റവും ഉചിതമെന്നതു വ്യക്തമാണ്. പക്ഷേ, അദ്ദേഹത്തിനും ഒരാശങ്കയുണ്ട് - അത്യന്തം ആദായകരമാണെങ്കിലും കുടുംബത്തിലെ എല്ലാവരെയും രാഷ്ട്രീയമായി പാപ്പരാക്കുന്ന സ്വർണ-മയക്കുമരുന്നു കള്ളക്കടത്തും കച്ചവടവും മൂലമുണ്ടായ ന്യൂനമർദത്താൽ പ്രക്ഷുബ്ദമായ അറബിക്കടലിൽനിന്നു വിട്ടുനില്ക്കാനും ന്യൂഡൽഹിയുടെ സുരക്ഷിതത്വത്തിൽ അഭയം തേടാനും പാർട്ടി നേതൃത്വത്തിലെ മുതിർന്നവർ ആരെങ്കിലും തന്റെ സീറ്റിൽ കണ്ണുവച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ.
കുഞ്ഞാലിക്കുട്ടിയുടെ മടക്കം
കണക്കൂട്ടലുകളെല്ലാം പാളിപ്പോയതിനാൽ മലപ്പുറം എംപി പി.കെ. കുഞ്ഞിലിക്കുട്ടി കേരളത്തിലേക്കു മടങ്ങാനുള്ള തീരുമാനം തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ എടുത്തതാണ്. നോട്ടുനിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയുമൊക്കെ യുപിഎയെ ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നു കണക്കുകൂട്ടിയ കുശാഗ്രബുദ്ധിയും സമർഥനുമായ കുഞ്ഞാലിക്കുട്ടി കരുതിയത് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിൽ യുപിഎ മന്ത്രിസഭ അധികാരത്തിലെത്തുമെന്നും പ്രമുഖ മന്ത്രിസ്ഥാനം തനിക്കു ലഭിക്കുമെന്നുമാണ്. മുസ്ലീം ലീഗ് നേതാവിന്റെ അവശേഷിക്കുന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു അത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തെ കണക്കിലെടുക്കുന്പോൾ സമീപഭാവിയിലൊന്നും യുപിഎയെ അധികാരത്തിലെത്തിക്കാൻ ഇന്ത്യൻ ജനതയ്ക്ക് അത്ര എളുപ്പം സാധിക്കില്ലെന്ന് ഒന്നാന്തരം രാഷ്ട്രീയക്കാരനായ അദ്ദേഹത്തിനു മനസിലായിട്ടുണ്ട്.
ന്യൂനപക്ഷ രാഷ്ട്രീയത്തിലെ മുതിർന്ന ആചാര്യനെന്ന നിലയിൽ കേരളത്തിൽനിന്നു പോകാനും വരാനുമൊന്നും അദ്ദേഹത്തിനു ബുദ്ധിമുട്ടുള്ള കാര്യമല്ല. പോരാത്തതിന്, വിപ്ലവമൊക്കെ മാറ്റിവച്ചും സുഖപ്രദമായ മുതലാളിത്തവഴി തെരഞ്ഞെടുത്തും യുഡിഎഫിനു നല്ല ദിനങ്ങൾ ഒരുക്കുന്നതിൽ സിപിഎം നേതാക്കളും മക്കളും തങ്ങളാലാവുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. അതിനാൽ ഉപമുഖ്യമന്ത്രിസ്ഥാനമോ നന്നായി വില പേശിയാൽ- കുഞ്ഞാലിക്കുട്ടിക്കു നല്ല വശമുള്ള കല- ഉമ്മൻചാണ്ടിയുടെ ചെറിയൊരു സഹായവുമുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം പോലുമോ ഉറപ്പാക്കാനാകും. ചുരുക്കത്തിൽ കേരളത്തിൽ ഒരു എംഎൽഎ ആകുന്നത് രാഷ്ട്രീയ ഭാവിയുടെ കാര്യത്തിൽ കേരളത്തിന്റെ എംപിയാകുന്നതിലും മെച്ചമാണ്. പൊന്നാനി എംപി ഇ.ടി. മുഹമ്മദ് ബഷീറിനു കാത്തിരിക്കാനാവും.
സംസ്ഥാനസേവനം
ഖദർധാരികളായ കോൺഗ്രസ് ഗാന്ധിയന്മാരെല്ലാം ലോക്സഭാ എംപി സ്ഥാനങ്ങൾ ത്യജിച്ച് കേരളത്തിൽ സേവനം ചെയ്യാൻ തയാറാണ്. മുഖ്യമന്ത്രിസ്ഥാനമോ അതിനു സാധിക്കുന്നില്ലെങ്കിൽ ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ പ്രമുഖ വകുപ്പുകളോ ഏറ്റെടുക്കാനും എല്ലാവരും തയാറാണ്. ക്ഷീണിതരായ ഉമ്മൻ ചാണ്ടിക്കും എ.കെ. ആന്റണിക്കും വയലാർ രവിക്കും രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കുമെല്ലാം വിശ്രമിക്കാൻ അവസരം കൊടുക്കാനും അവർ തയാറാണ്. അല്ലെങ്കിൽ ബാക്കിയുള്ളവർക്ക് കേരളത്തിലെ നിർണായക വകുപ്പുകൾ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്തെ സേവിക്കാം. സംസ്ഥാനത്തെയും കോൺഗ്രസ് പാർട്ടിയെയും സേവിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ പരിണതപ്രജ്ഞരായ മുതിർന്ന നേതാക്കളുടെ ഒരു ശ്രേഷ്ഠ സംഘത്തെ നമുക്കറിയാം.
എല്ലാത്തിലുമുപരി, മേൽപ്പറഞ്ഞ എംപിമാരും മറ്റു നിരവധിപേരും പാർലമെന്റിലും കേരള അസംബ്ലിയിലും കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലുമൊക്കെയായി സ്ഥാനമാനങ്ങൾ ഭംഗിയായ ക്രമീകരണത്തിലൂടെ മാറിമാറിയെടുത്ത് കഴിഞ്ഞ 30-40 വർഷമായി പാർട്ടിയെയും സർക്കാരിനെയും സേവിക്കുകയാണ്. താഴേത്തട്ടിലുള്ളവർ പാർട്ടിയുടെ ജില്ലാ-താലൂക്ക്-മണ്ഡല തലത്തിലും ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലുമൊക്കെ ലഭ്യമായ സ്ഥാനമാനങ്ങൾ മാറിമാറി വഹിക്കുന്നു. ഈ ക്രമീകരണങ്ങളിൽ പുറത്തുനിന്നുള്ള ആരും കടന്നുവരാതിരിക്കാൻ ശക്തമായ ഗ്രൂപ്പ് വിലപേശലുകൾ അവരെ സഹായിക്കുന്നു. ബ്യൂട്ടി പാർലറുകളും സൗന്ദര്യവർധക വസ്തുക്കളും വഴി യുവത്വം നിലനിർത്തുന്ന ഈ മുതിർന്ന നേതാക്കളുടെ ഓഫീസുകളുടെ പുറത്താണ് പാർട്ടിയിലെ ചെറുപ്പക്കാരായ പാവങ്ങളുടെ സ്ഥാനം.
സ്ത്രീകളെയും അടുപ്പിക്കില്ല
സ്ത്രീകളെയാണെങ്കിൽ രാഷ്ട്രീയത്തിന്റെ ചെളിയും പൊടിയുമൊന്നും പുരളാതെ എല്ലാ സ്ഥാനമാനങ്ങളിൽനിന്നും സുരക്ഷിത അകലത്തിൽ വിജയകരമായി മാറ്റിനിർത്തിയിരിക്കുന്നു! മുപ്പതും അന്പതും വർഷങ്ങളായി തങ്ങളെപ്പോലെ പാർട്ടിപ്രവർത്തകരായ സ്ത്രീകളെ ഇങ്ങനെ ആരോഗ്യത്തോടെയും സമാധാനത്തോടെയും നിലനിർത്താൻ ഈ മുതിർന്ന നേതാക്കൾ കാണിക്കുന്ന കരുതലിനെ ശ്ലാഘിക്കാതെ വയ്യ! വിയോജിക്കാനും പരാജയങ്ങൾ ചൂണ്ടിക്കാണിക്കാനും ധൈര്യം കാണിച്ചിട്ടുള്ള എണ്ണത്തിൽ ചെറുതല്ലാത്ത ചില പാർട്ടി പ്രവർത്തകരെയും വളരാൻ അനുവദിച്ചിട്ടില്ല. അവരെയൊക്കെ അറബിക്കടലിന്റെയും കായലിന്റെയും ചുറ്റുവട്ടങ്ങളിൽ മൗനവ്രതത്തിന്റെയും ധ്യാനത്തിന്റെയും മോഡലാക്കി ഒതുക്കിയിരിക്കുകയാണ്.
അന്പതോ അതിലേറെയോ വർഷങ്ങളായി രാജ്യത്തിനും സംസ്ഥാനത്തിനും പാർട്ടിക്കുംവേണ്ടി ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേന്തുന്ന മുതിർന്ന നേതാക്കളുടെ കഷ്ടപ്പാടുകൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ് ! ഉന്നത സ്ഥാനങ്ങളിലിരുന്നും സാമാജികരായും ഇരട്ടപ്പദവികൾ വഹിക്കുന്ന ഇവരിൽ ചിലർ ഇപ്പോഴും അധികാരത്തിലേറാനിടയുള്ള യുഡിഎഫ് സർക്കാരിന്റെ നന്മ മാത്രം മുന്നിൽ കണ്ട് കേരള രാഷ്ട്രീയത്തിലേക്കു വരാൻ താത്പര്യം കാണിക്കുന്നു. യുഡിഎഫിലെയും എൽഡിഎഫിലെയും ഇത്തരമാളുകൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ ആരോഗ്യത്തിലും താത്പര്യം കാണിക്കുന്നവരാണ്. അവരിങ്ങനെ പതിറ്റാണ്ടുകളായി അഞ്ചുവർഷംകൂടുന്പോൾ ട്രഷറി ബഞ്ചിലും പ്രതിപക്ഷ ബഞ്ചിലും മാറിമാറിയിരുന്ന് സേവനം ചെയ്യുന്നു.
സാഹചര്യം മാറുന്നു
അടുത്തയിടെയായി സാഹചര്യങ്ങൾ സാവധാനത്തിൽ മാറുന്നുണ്ട്. മൂന്നു മുതൽ അഞ്ചുവരെ പതിറ്റാണ്ടുകളായി സ്ഥിര വിശ്രമത്തിലായിരുന്നവർ കോൺഗ്രസിന്റെ സ്ഥാനങ്ങളിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ട്. ഇത് ഇടതുപാർട്ടികളിലും സംഭവിക്കുന്നു. മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവം വച്ച് തങ്ങൾക്ക് പാർട്ടിയെ കൂടുതൽ മെച്ചപ്പെട്ടവിധത്തിൽ നയിക്കാനും ജനങ്ങളെ കൂടുതൽ സേവിക്കാനുമാകുമെന്ന് അവർ കരുതുന്നു. കോൺഗ്രസിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറാനിരിക്കുന്ന പാർട്ടിയുടെ ഉന്നതിയാണ് അവരുടെ ലക്ഷ്യം. ഉത്തരവാദിത്വങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടവർ ഇപ്പോൾ അതിനു തയാറായിരിക്കുന്നു. ഡൽഹിയിലെ ശ്രമകരമായ ജോലി എംപിമാർ ഉപേക്ഷിക്കേണ്ടതില്ലെന്നും കേരളത്തിലെ കാര്യങ്ങൾ തങ്ങൾക്കു നോക്കാനാകുമെന്നും അവർ കരുതുന്നു.
മുതിർന്ന നേതാക്കൾ അവരുടെ സ്ഥാനമാനങ്ങളും അവകാശങ്ങളും അത്ര എളുപ്പത്തിൽ ഉപേക്ഷിക്കാൻ തയാറായില്ലെങ്കിൽ എന്തായിരിക്കും അനന്തരഫലമെന്ന് ആർക്കും അറിയില്ല. പക്ഷേ, മാറ്റിനിർത്തപ്പെട്ട കോൺഗ്രസിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അവർക്കു ന്യായമായും കിട്ടേണ്ട അവകാശങ്ങൾ നേടിയെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പോരാട്ടം തുടങ്ങുന്പോൾ വരുംമാസങ്ങളിൽ കാര്യങ്ങൾ രസകരമായിരിക്കും. ഇത് ആരും തടയാനില്ലാത്ത പോരാട്ടമാകുമോയെന്നതാണു ചോദ്യം.
കോൺഗ്രസ് ഹൈക്കമാൻഡ് ദുർബലമായിക്കൊണ്ടിരിക്കുന്നതിനാൽ അണികൾ പണ്ടത്തേതുപോലെ നിശ്ശബ്ദമായി സഹിച്ചെന്നുവരില്ല. നാമനിർദേശം ചെയ്യപ്പെട്ട ഭാരവാഹികളുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വിവിധ സ്ഥാനങ്ങളിൽ കക്കപോലെ അള്ളിപ്പിടിച്ചിരിക്കുന്ന നിലവിലുള്ള നേതാക്കൾ വലിയ വെല്ലുവിളിയാകും. മുന്പൊക്കെ ഹൈക്കമാൻഡ് പാർട്ടിക്കു ഗുണകരമായ മാറ്റങ്ങളാണു വരുത്തിയിരുന്നത്.
കേരളത്തിൽ പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യം ഇപ്പോഴുണ്ട്. പക്ഷേ, വിശ്വാസ്യത മൂക്കുകുത്തി വീണ, അണികളെ ഉണർത്താൻ പരാജയപ്പെട്ട, പതിറ്റാണ്ടുകളായി കണ്ടുപഴകിയ മുഖങ്ങളെ വച്ചുകൊണ്ട് അതു പറ്റില്ല.