Monday, October 5, 2020 10:48 PM IST
പ്രതികരണം / വിനോദ് നെല്ലയ്ക്കൽ
ഇതു സമൂഹമാധ്യമങ്ങളിലെ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും കാലം. പ്രതികരണങ്ങളുടെ തീവ്രത കൂടുന്നതും കുറയുന്നതും ചർച്ചകളാകുന്നു. ഇത്തരം ആൾക്കൂട്ട പ്രതികരണവും പ്രതിഷേധങ്ങളും നീതി ലഭിക്കാൻ കാരണമാകുന്നുണ്ടോ?
നീതി എന്നാൽ, ഒരു വ്യക്തിക്ക് ഒരു പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലഭിക്കുന്ന ഒറ്റപ്പെട്ട നീതിയല്ല. സമാനമായ പീഡനം, അക്രമം, നീതിനിഷേധം തുടങ്ങിയവ നേരിടുന്ന എല്ലാവർക്കും സമഗ്രമായി നീതി ലഭിക്കാൻ ഇത്തരം പ്രതികരണങ്ങൾ കാരണമാകുന്നുണ്ടോ? ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ അപൂർവം ചില വ്യക്തികൾക്കു നീതി ലഭിക്കാൻ കാരണമായേക്കാമെങ്കിലും പലപ്പോഴും അതിലേറെ നീതിനിഷേധങ്ങൾക്കാണ് ഇത്തരം കാമ്പെയ്നുകൾ കാരണമാവുക. കാരണം, ചില വിഷയങ്ങൾ പരിധിവിട്ട ചർച്ചകൾക്കു കാരണമാകുമ്പോൾ ചർച്ച ചെയ്യേണ്ട പലതും മറഞ്ഞുപോകുന്നു. ചില ചർച്ചകൾ വഴിതിരിഞ്ഞു പോകുമ്പോൾ, ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെയും പോകുന്നു.
ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും പീഡനത്തെത്തുടർന്ന് പെൺകുട്ടികൾ കൊല്ലപ്പെടുന്ന വാർത്തകൾ വിരളമല്ല. എന്നാൽ, 2012ലെ നിർഭയ കേസും ഏറ്റവുമൊടുവിൽ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ നടന്ന ക്രൂരപീഡനത്തെ തുടർന്നുള്ള പെൺകുട്ടിയുടെ മരണവും പോലെ വലിയ ചർച്ചകൾക്കു വഴിവച്ച സംഭവങ്ങൾ അപൂർവമാണ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം 286 ആണ് എന്ന് ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ചു കൂടുതൽ ഗൗരവമർഹിക്കുന്ന ചിലതുണ്ട്. 32,033 പീഡനക്കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. 32,260 ഇരകളിൽ, 4977 പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ്. ആറുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുള്ള 144 കേസുകളുണ്ട്.
പീഡനങ്ങളെത്തുടർന്ന് കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ പലരും വലിയ ക്രൂരത നേരിട്ടവരാണ്. ഒരുപക്ഷെ, ഈ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന കേസിൽ സംഭവിച്ചതുപോലെയോ അതിലേറെയോ. കണക്കുകളനുസരിച്ച് ശരാശരി, ഇന്ത്യയിൽ എവിടെയെങ്കിലും ഓരോ ദിവസവും പീഡനങ്ങൾക്കിരയാകുന്ന നൂറു പേർക്കും കൊല്ലപ്പെടാനിടയുള്ള ഒരാൾക്കുംകൂടി അവകാശപ്പെട്ടതാണ് നീതി എന്ന ബോധ്യം പലർക്കും ഇല്ലാതെ പോകുന്നതെന്തുകൊണ്ടാണ്?
നീതി ലഭിക്കണം എന്ന മുറവിളി ഓരോ സംഭവവുമായും ബന്ധപ്പെട്ട് ഉയരാറുണ്ട്. കൊല്ലപ്പെട്ടവർക്കു ലഭിക്കേണ്ട നീതി എന്താണ്? കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിന് ആവശ്യമായ സമ്മർദം ചെലുത്തേണ്ടതുണ്ടെങ്കിൽ അത്തരം ഇടപെടലുകളും ആവാം. എന്നാൽ, സമാനമായ ക്രൂരപീഡനങ്ങളിൽകൂടിയും നീതിനിഷേധങ്ങളിൽ കൂടിയും കടന്നുപോകുന്ന ആയിരങ്ങൾക്ക് അവർ അർഹിക്കുന്ന നീതിയും ലഭിക്കുമ്പോഴാണ് ഇത്തരം പ്രക്ഷോഭങ്ങൾ പൂർണമായി വിജയിക്കുന്നത്. ഒപ്പം, വർഷംതോറും മേൽപ്പോട്ട് കുതിക്കുന്ന പീഡനങ്ങളുടെയും ക്രൂരതകളുടെയും കണക്കുകളെ താഴേക്കു കൊണ്ടുവരാനും ഇത്തരം കാമ്പെയ്നുകൾ വഴിയൊരുക്കണം. അല്ലാത്തപക്ഷം പ്രതികരണങ്ങളും പ്രതിഷേധങ്ങളും വെറും കോലാഹലങ്ങളായി കെട്ടടങ്ങും.
ഇവിടെ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ആവശ്യമുള്ളത് കാതലായ പ്രശ്നങ്ങൾക്കാണ്. അതു തിരിച്ചറിഞ്ഞുവേണം പ്രതിഷേധം പ്രകടിപ്പിക്കാൻ. എങ്കിൽ മാത്രമേ, പ്രതിഷേധവും പ്രതികരണങ്ങളും നീതി ലഭിക്കാൻ വഴിയൊരുക്കൂ.