Thursday, December 24, 2020 12:21 AM IST
തീരെ ചെറുപ്പംമുതൽ തന്നെ സ്വന്തമായ നിലപാടുകളും ശരികളും ഉണ്ടായിരുന്നു സുഗതകുമാരിക്ക്. പ്രായം കൂടുന്തോറും സ്വന്തം നിലപാടുകളോടും വീക്ഷണങ്ങളോടുമുള്ള ചായ്വ് ഏറിവന്നതേയുള്ളൂ. ഉള്ളിലെ ഈ സത്യസന്ധതകൊണ്ടു തന്നെ പലപ്പോഴും കാഠിന്യമാർന്ന ഒരു പെരുമാറ്റശൈലി കവയിത്രിക്കുണ്ടായിരുന്നു. ആർദ്രമായ മനസ് ഉണ്ടായിരിക്കുന്പോഴും സുഗതകുമാരി അല്പം പരുഷമായി പലതിനോടും പ്രതികരിച്ചതും അതുകൊണ്ടാണ്.
പൂനിലാവിനെയും പനിനീർക്കാറ്റിനെയും തുന്പപ്പൂവിനെയും കുറിച്ച് ആനന്ദ നിർവൃതിയിൽ പാടുവാൻ കൊതിച്ച കവയിത്രി കണ്ടത് ക്രൂരമായ ആർത്തിയോടെ പ്രകൃതിയെ വലിച്ചുകീറുന്ന മനുഷ്യനെയാണ്. അഞ്ചും ആറും വയസുള്ള പിഞ്ചുകുട്ടികളെപോലും കാമവെറിയോടെ പിച്ചിച്ചീന്തുന്ന പുരുഷന്മാരെയാണ്. താൻ നട്ടുനനച്ചു വളർത്തിയ "അഭയ'യിലെത്തുന്ന നിസഹയരായ പെണ്കുട്ടികളെക്കണ്ട് ആ മാതൃഹൃദയം വിങ്ങി. എത്രയോ പ്രസംഗവേദികളിൽ കണ്ണുനിറഞ്ഞുകൊണ്ടാണു സുഗതകുമാരി താൻ കണ്ട, കേട്ടറിഞ്ഞ വേട്ടയാടലിന്റെ കഥകൾ പങ്കുവച്ചിരുന്നത്.
ജീവിതമെന്തെന്നും, തന്റെ ശരീരത്തിൽ എന്താണു സംഭവിച്ചതെന്നും അറിയാത്ത പെണ്കുഞ്ഞുങ്ങൾ തന്റെ മുന്നിൽ വന്നു നിന്ന് കടിച്ചുപൊട്ടിച്ച ശരീരഭാഗങ്ങൾ കാണിച്ചപ്പോൾ സുഗതകുമാരി എന്ന ആർദ്രചിത്തയായ കവയിത്രി ആകെയുലഞ്ഞു പോയി. അതിക്രൂരമായ ലോകത്തെക്കണ്ട, മദ്യപന്മാരായ പുരുഷന്മാരുടെ പേക്കൂത്തുകൾ കണ്ട കവയിത്രിയുടെ വാക്കുകൾ കഠിനമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ!
പ്രകൃതിയുടെ ഉപാസകയായ കവയിത്രി പ്രകൃതിയെയും പെണ്ഹൃദയത്തെയും ഒരുപോലെ കണ്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും പിച്ചിച്ചീന്തുന്ന, ചവിട്ടിക്കൊല്ലുന്നവരെ ഒരുപാട് കണ്ട കവയിത്രിയുടെ ശബ്ദം അക്രമകാരികളായവർക്ക് എന്നും തിരിഞ്ഞിരുന്നു. അത് പുരുഷവിരോധമോ, സ്ത്രീപക്ഷപാതമോ ആയിരുന്നില്ല. മാനിഷാദ എന്നു കൽപ്പിച്ച ആദികവിയുടെ ജാഗ്രതാ നാദം മാത്രമായിരുന്നു അത്.
സ്ത്രീദുഃഖം ഒരുപാടു കണ്ട് തളർന്നതുകൊണ്ടുതന്നെ സുഗതകുമാരിയുടെ പല കവിതകളിലും സ്ത്രീയോടുള്ള മമതയും കാരുണ്യവും നിറഞ്ഞുപൊന്തി. കുന്തിയുടെയും പാഞ്ചാലിയുടെയും സീതയുടെയും ദുഃഖത്തോട് ചേർന്നുനിന്ന് പുതിയകാലത്തെ പെണ്ദുഃഖത്തെക്കുറിച്ച് കവയിത്രി പാടി.
എത്ര നൂറ്റാണ്ടുകൾ കണ്ണീരൊഴുക്കുകൾ
മൃത്യുവേക്കാൾ മഹാദുഃഖഭീതികൾ
മാനഹാനികൾ
വിഴുപ്പലക്കുവോർ ചൂണ്ടുമെത്ര
ചാരിത്രശങ്കകൾ?
പിളർക്കപെട്ട ഭൂമിയെന്ന
വിളിതൻ നൂറുമാറ്റൊലി
എത്രവട്ടം കൊടുംകാട്ടിൽ തള്ളൽ,
അഗ്നിപരീക്ഷകൾ
പുരുഷവിദ്വേഷിയോ, രാഷ്ട്രീയ വിദ്വേഷിയോ ആയിരുന്നില്ല സുഗതകുമാരി. തികഞ്ഞ മനുഷ്യസ്നേഹി - പ്രകൃതി സ്നേഹി അത്രമാത്രം.
ശാന്തിമന്ത്രം ജപിച്ചുകഴിയാൻ കൊതിച്ച കവയിത്രിയെ എതിർപ്പിന്റെ, പ്രതിഷേധത്തിന്റെ കവിയാക്കിയതു കേരളീയ സമൂഹവും ഭരണലോകത്തെ നെറികെട്ട കാഴ്ചകളും തന്നെയെന്നു പറയാം. സ്വാർഥതയും അഴിമതിയും രാഷ്ട്രീയ. കൈയാങ്കളിയും ദുർഭരണവും ബോധേശ്വരന്റെ മകളെ ചൊടിപ്പിച്ചു. സ്വാതന്ത്ര്യവും നീതിയും നന്മയും ജ്വലിപ്പിച്ച ഹൃദയവുമായി ഈ ലോകത്തിറങ്ങിയ കവിക്ക് തനിക്കുചുറ്റും ആടിത്തിമിർക്കുന്ന പേക്കോലങ്ങളെ, രാക്ഷസവേഷങ്ങളെ ചെറുത്തുനിൽക്കാതിരിക്കാൻ കഴിഞ്ഞില്ല. ജയിക്കാത്ത യുദ്ധത്തിന്റെ തോൽക്കുന്ന പടയാളി എന്ന് സ്വയംവിശേഷിപ്പിച്ച കവയിത്രി, പക്ഷേ എന്നും യുദ്ധഭൂമിയിൽ തന്നെ നിന്നു. സൈലന്റ് വാലിയെയും ആറന്മുള ഭൂമിയെയും കാത്തുകൊണ്ട്...
എസ്. മഞ്ജുളാദേവി