Monday, December 28, 2020 12:01 AM IST
പാര്‍ട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ എ.കെ. ആന്റണിക്കു മാത്രം അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസ് ഇന്ന് 135-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആരവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി എ.കെ. ആന്റണി എന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ നേതാവിന് ഇന്ന് എണ്‍പതാം പിറന്നാളാണ്. പതിവുപോലെ ആഘോഷമൊന്നുമില്ല. കോവിഡ് മുക്തനായതിനെത്തുടർന്ന് ഡല്‍ഹിയിലെ വസതിയില്‍ വിശ്രമിക്കുകയാണ് അദ്ദേഹം. ചെറുപ്പക്കാരനായ മുഖ്യമന്ത്രിയെന്നു പേരെടുത്ത് കേരള രാഷ്ട്രീയത്തിൽ തിളങ്ങിയ ആന്റണിക്ക് രാജ്യത്തു കൂടൂതല്‍ കാലം പ്രതിരോധ വകുപ്പ് കൈകാര്യംചെയ്തതിന്റെ ഖ്യാതിയുമുണ്ട്.
ആദര്‍ശം ഭാരമല്ല
ദേശീയ രാഷ്ട്രീയത്തിൽ ആദര്‍ശവും ലളിത ജീവിതവും ഒരിക്കലും കൈവിടാത്ത നേതാവാണ് എ.കെ.ആന്റണി എന്ന അറക്കപ്പറമ്പില്‍ കുര്യന് ആന്റണി. അധികാരത്തിന്റെ ഉന്നത പദവികളില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍പോലും ആ രണ്ടു ജീവിത ശൈലികളില്‍നിന്നു കടുകിട മാറാന്‍ അദ്ദേഹം തയാറായിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഈ ക്ലീന്‍ ഇമേജ് പലപ്പോഴും ഒരു ഭാരമാകുന്നില്ലേ എന്ന ചോദ്യത്തിന് ആന്റണി നല്കിയ മറുപടി ശ്രദ്ധേയമാണ്.
“ഇതെന്റെ ജീവിത ശൈലിയാണ്. അല്ലാതെ വെറുമൊരു പ്രതിച്ഛായ അല്ല. എന്റെ കുട്ടിക്കാലം മുതലുളള ശൈലിയും ഇതു തന്നെയാണ്. എന്റെ നന്നേ ചെറുപ്പത്തിലാണ് പിതാവ് മരിക്കുന്നത്. അന്നു മുതല്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു. അതിജീവനത്തിന്റെ കഷ്ടപ്പാടുകള്‍ എന്നെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തത്. കോളജ് പഠന കാലത്ത് എൽഐസി ഏജന്റായയി ജോലി ചെയ്തിരുന്നു. അതൊരു കഠിന ജീവിത കാലം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ഒരുതരത്തിലുമുള്ള ആഡംബര ജീവിതത്തിന്റെയും പിന്നാലെ പോകാന്‍ എനിക്കു കഴിയില്ല. ആ ജീവിത ശൈലി തന്നെയാണ് ഇപ്പോഴും തുടരുന്നതും. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അതേ ശൈലി തുടരുന്നു. സ്ഥാനമാനങ്ങള്‍ വന്നു പോകും, പക്ഷെ എന്റെ വ്യക്തിജീവിതത്തില്‍ മാറ്റങ്ങളുണ്ടാകില്ല’’. ആന്റണി പറഞ്ഞു.
അപ്പോള്‍ താങ്കള്‍ മാറ്റങ്ങള്‍ക്ക് എതിരാണോ എന്നതായിരുന്നു അടുത്ത ചോദ്യം. താന്‍ ഒരിക്കലും ഭൂതകാലത്തിന്റെ തടവുകാരന് അല്ല. മാറ്റങ്ങള്‍ പല മേഖലകളിലും ഉണ്ടാകണം എന്നുതന്നെ വിശ്വസിക്കുന്നു. എല്ലാ ആശയങ്ങളോടും തുറന്ന സമീപനമാണുള്ളതെന്നുമായിരുന്നു ആന്റണിയുടെ മറുപടി.
പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ലഭിച്ച ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവില്‍ നിന്ന് മന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം അശോക റോഡിലെ താരതമ്യേന ചെറുതെന്നു പറയാവുന്ന സര്‍ക്കാര്‍ വസതിയിലേക്കു താമസം മാറിയത് ആന്റണി സ്വയം താത്പര്യമെടുത്താണ്. വേണമെങ്കില്‍ മന്ത്രിയായിരുന്ന കാലത്ത് താമസിച്ചിരുന്ന ബംഗ്ലാവില്‍ തന്നെ തുടരാമായിരുന്നു. പക്ഷേ, മറ്റൊരു വീട്ടിലേക്കു മാറണം എന്ന് അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു.
അതിരു വിടാത്ത ആവേശം
വളര്‍ച്ചയുടെ പടവുകള്‍ കയറി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതൃനിരയില്‍ എത്തി നില്‍ക്കുമ്പോഴും ആന്റണി പക്വതയുടെ പ്രതിരൂപമാണ്. ആവേശത്തിന്റെ കൊടുമുടി കയറാവുന്ന നിമിഷങ്ങളില്‍ പോലും അടങ്ങിനിന്നു മാത്രമാണു പ്രതികരിച്ചിട്ടുള്ളത്. പതിഞ്ഞ ശബ്ദത്തില്‍ തനിക്കു പറയാനുള്ളത് പറഞ്ഞ് പതിഞ്ഞ കാല്‍വയ്പുകളോടെ നടന്നുനീങ്ങും. കേരളരാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കിന് തൊട്ടു മുന്‍പ് ഒരു വാക്കുണ്ടെങ്കില്‍ അത് ആന്റണിയുടെ വാക്കാണ്. ഒരര്‍ഥത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് ഉന്നത നേതൃത്വം പച്ചക്കൊടി കാണിക്കുന്നതിനു തൊട്ടു മുന്‍പുള്ള മറ്റൊരു സിഗ്നല്‍.
മൂന്നു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുള്ള എ.കെ. ആന്റണി കേരള രാഷ്ട്രീയ ചരിത്രത്തില്‍ ചാരായ നിരോധനം ഉള്‍പ്പെടെ പലവിധ ഭരണ പരിഷ്കാരങ്ങള്‍കൊണ്ടാണ് സ്വയം അടയാളപ്പെടുത്തുന്നത്. 2006 ഒക്ടോബര്‍ 24നാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാകുന്നത്. ആയുധ ഇടപാടില്‍ ഇടനിലക്കാരെ അനുവദിക്കില്ല എന്ന ആന്റണിയുടെ പ്രഖ്യാപനം ധീരമായ ഒരു കാല്‍വയ്പായിരുന്നു. കേരളത്തില്‍ ചാരായ നിരോധനത്തിനു പുറമേ സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതും ആന്റണിയാണ്.
മൂന്നു തവണ മുഖ്യമന്ത്രി
കേരള മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ്, പാര്‍ലമെന്റ് അംഗം, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവാണ് ആന്റണി. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസായിരുന്നു. ആന്റണി ആണ് കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. കേരളത്തിന്റെ എട്ടാമത്തെയും പതിനാറാമത്തെയും പതിനെട്ടാമത്തെയും മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയും, 1995 മാര്‍ച്ച് 22 മുതല്‍ 1996 മേയ് ഒമ്പത് വരെയും, 2001 മേയ് 17 മുതല്‍ 2004 ഓഗസ്റ്റ് 29 വരെയുമായിരുന്നു ആന്റണി കേരളം ഭരിച്ചത്. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസിലെ ആദര്‍ശപുരുഷനായ ആന്റണി പാർട്ടിയിൽ വഹിക്കാത്ത പ്രധാന ഭാരവാഹിത്വം ദേശീയ അധ്യക്ഷന്റേതുമാത്രമാണ്. കെഎസ്യു ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങി ഒട്ടുമിക്ക സ്ഥാനങ്ങളും ആന്റണിക്ക് വഴങ്ങുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. 1969ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും 1973ല്‍ കെപിസിസി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. അന്ന് ഈ സ്ഥാനങ്ങളിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ആന്റണി. ഇന്ദിരാഗാന്ധി നേരിട്ടാണ് ഇദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത്. നരസിംഹറാവു കോണ്‍ഗ്രസ് പ്രസിഡന്റ് പദം രാജിവച്ചപ്പോള്‍ പകരക്കാരനായി ആദ്യം മുഴങ്ങിക്കേട്ട പേരും ആന്റണിയുടെതായിരുന്നു. എന്നാല്‍ മത്സരം വഴി ആ സ്ഥാനത്തേക്ക് താന്‍ ഇല്ലെന്നു പറഞ്ഞ് ആന്റണി സീതാറാം കേസരിക്ക് വഴി മാറിക്കൊടുക്കുകയായിരുന്നു.
ചേര്‍ത്തലയില്‍നിന്ന് ഡല്‍ഹിക്ക്
1940 ഡിസംബര്‍ 28ന് ചേര്‍ത്തല അറക്കപ്പറമ്പില്‍ കുര്യന്പിളളയുടെയും ഏലിക്കുട്ടിയുടെയും മകനായിട്ടായിരുന്നു ആന്റണിയുടെ ജനനം. സ്കൂള്‍ പഠനസമയത്ത് തന്നെ വശ്യമായ പ്രസംഗ ശൈലിയും പഠനത്തിലെ മികവും വഴി ആന്റണി ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂള്‍ ഫൈനല്‍ പാസായശേഷം എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞത്. ഉയര്‍ന്ന വിജയം നേടിയാണ് സ്കൂള്‍ ഫൈനലും ബിഎയും പാസായത്. പിന്നീട് ലോ കോളജിലെത്തിയ ആന്റണിക്ക് അഭിഭാഷകവൃത്തിയെക്കാൾ സ്നേഹം ആദര്‍ശത്തിലധിഷ്ഠിതമായ സാമൂഹ്യ സേവനത്തോടായിരുന്നു.
ആലപ്പുഴ ബോട്ട് ജെട്ടിയില്‍ ഒരണസമരത്തില്‍ തുടങ്ങിയ ആ വീര്യം ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പട്ടിണി ജാഥയിലും മത്സ്യത്തൊഴിലാളി സമരത്തിലും പങ്കെടുത്ത ആന്റണി ചെറുപ്പത്തിലേ സാമൂഹിക പ്രതിബദ്ധതയുളള നേതാവായിരുന്നു. ഇന്ദിരാഗാന്ധിക്കെതിരേ പോലും നിലപാടെടുക്കാൻ അദ്ദേഹം മടിച്ചില്ല. കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളും ഉടന്‍ നടത്തണമെന്ന് അന്ന് ആന്റണി ആവശ്യപ്പെട്ടു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ഈ അഭിപ്രായം പക്ഷേ, ആന്റണിക്ക് ഭാവിയില്‍ ഗുണകരമായേ ഭവിച്ചുള്ളൂ.
തേടി വന്ന പദവികള്‍
നല്ല പെരുമാറ്റത്തിലൂടെ സ്ഥാനമാനങ്ങളോരൊന്നും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. രാജന് കേസിനെതുടര്‍ന്ന് കരുണാകരന് രാജിവച്ചപ്പോള്‍ കോണ്‍ഗ്രസിനു മറിച്ചൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല. 1977ല്‍ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ എംഎല്‍എ പോലുമല്ലാത്ത ചെറുപ്പക്കാരനില്‍ സ്ഥാനമേല്‍പ്പിക്കുക വഴി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുകയായിരുന്നു. പിന്നീട് കഴക്കൂട്ടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആന്റണി വിജയിച്ചത്. അധികാരമല്ല ആദര്‍ശമാണ് വലുത് എന്ന് പ്രഖ്യാപിച്ച് ഒന്നരവര്‍ഷത്തിന് ശേഷം ആന്റണി മുഖ്യമന്ത്രി പദം വിട്ടിറങ്ങി. പിന്നെയുളള പ്രവര്‍ത്തനം ദേശീയതലത്തിലേക്കു നീണ്ടു.
കുറച്ചു കാലം കേന്ദ്ര സിവില്‍സപ്ലൈസ് മന്ത്രിപദം അലങ്കരിച്ചു. പഞ്ചസാര ഇറക്കുമതിയുടെ പേരില്‍ നരസിംഹറാവു പാര്‍ലമെന്റില്‍ സിവില്‍ സപ്ലൈസ് വകുപ്പിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ 1994 ഡിസംബര്‍ 14ന് മന്ത്രിപദം രാജിവച്ചു. പഞ്ചസാര കുംഭകോണം അന്വേഷിച്ച ജ്ഞാനപ്രകാശ് കമ്മിറ്റിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു രാജി. ആരോപണ വിധേയരായ മന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നതിലെ ധാര്മികതയെചൊല്ലിയാണ് അന്നദ്ദേഹം സ്ഥാനം വിട്ടിറങ്ങിയത്.
ആയിടയ്ക്കാണ് മുഖ്യമന്ത്രി കരുണാകരനെതിരേ പാർട്ടിയിൽ പടയൊരുക്കം ആരംഭിച്ചത്. അത് കരുണാകരന്റെ രാജിയില്‍ കലാശിച്ചു. വീണ്ടും മുഖ്യമന്ത്രിപദം ആന്റണിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഇങ്ങനെ രണ്ടു തവണയും മുഖ്യമന്ത്രിപദം ആന്റണിയെ തേടിയെത്തിയതാണ്. എന്നാല്‍ മൂന്നാം തവണ അദ്ദേഹം അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലൂടെയും.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ. കരുണാകരന് ഇടഞ്ഞുനിന്നപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകാനും ഭരണ കാര്യങ്ങളില്‍ മുഴുകാനും ആന്റണിക്കു കഴിഞ്ഞു.
സെബി മാത്യു