Sunday, January 24, 2021 1:07 AM IST
അനന്തപുരി / ദ്വിജൻ
കേരളനിയമസഭയിൽ സ്പീക്കർക്കെതിരേ ജനാധിപത്യമുന്നണി കൊണ്ടുവന്ന ആദ്യത്തെ അവിശ്വാസ പ്രമേയം കൂടി ചർച്ച ചെയ്തു പരാജയപ്പെടുത്തിയാണു പതിന്നാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം പൂർത്തിയായത്. ഇതിനുമുന്പ് സഭാനാഥനെതിരേ വന്നിട്ടുള്ള രണ്ടു പ്രമേയങ്ങളും ഇടതുമുന്നണിയുടെ വകയായിരുന്നു. സർക്കാരിനും സ്പീക്കർക്കുമെല്ലാം എതിരേ അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്താനായതിന്റെ സംതൃപ്തിയാണ് ഇതിലൂടെ പ്രതിപക്ഷം ലക്ഷ്യം വച്ചതും നേടിയതും. തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവതരിപ്പിച്ച സ്പീക്കർക്കെതിരായ പ്രമേയം വോട്ടിനിടാൻ കാത്തുനിൽക്കാതെ പ്രതിപക്ഷം സഭ വിട്ടതുകൊണ്ടു ഭരണകക്ഷിക്കാർക്കു സാങ്കേതികമായി പ്രമേയം ഏകകണ്ഠമായി തള്ളാനായി.
അടുത്ത നിയമസഭയിൽ ആരൊക്കെയുണ്ടാവും എന്ന ചോദ്യമാണ് ഇനി പ്രസക്തം. അതിനുള്ള പോരാട്ടത്തിനാണു മണി മുഴങ്ങുന്നതും. കുരുക്ഷേത്രത്തിൽ വച്ചു കാണാമെന്ന വെല്ലുവിളി ഉയരുന്നു.
രണ്ട് അവിശ്വാസപ്രമേയ ചർച്ചകളും ആർക്കാണു രാഷ്ട്രീയപ്രയോജനം ഉണ്ടാക്കുന്നത് എന്നു മാത്രമായി അവശേഷിക്കുന്ന ചോദ്യം. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷത്തെ ഭിന്നിപ്പ് മറനീക്കാൻ അവസരമായി എന്ന ഒരു നേട്ടം ഭരണ പക്ഷത്തിന് ഉറപ്പാക്കി. കേരള കോണ്ഗ്രസുകാർ തമ്മിലടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരിന്റെ ഭരണനേട്ടങ്ങൾ സമയമെടുത്തു വിവരിച്ച് സഭാരേഖയുടെ ഭാഗമാക്കി. അതിനുശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണ മുന്നണി വൻവിജയവും നേടി.
സ്പീക്കർക്കെതിരായ പ്രമേയത്തെ സാങ്കേതികമായി തള്ളാമായിരുന്നുവെങ്കിലും വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന ഇന്ത്യയിൽ വ്യത്യസ്ത മാതൃക കാണിക്കാൻ തങ്ങൾ അനുവദിക്കുകയാണ് എന്ന മഹാമനസ്കത പ്രകടമാക്കാൻ ഭരണകക്ഷി അവസരമാക്കി. ചർച്ചയിലേക്കു കടന്നപ്പോഴും പ്രതിപക്ഷത്തിനു പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ മാത്രം ആവർത്തിക്കാനായപ്പോൾ സ്പീക്കറെ പ്രതിരോധിക്കാൻ ശരിക്കും ഗൃഹപാഠം ചെയ്തെത്തിയ സിപിഎം പ്രതിനിധികൾ ശക്തമായ കടന്നാക്രമണം തന്നെ നടത്തി. കള്ളക്കടത്തു കേസിൽ സ്പീക്കറെ ചോദ്യംചെയ്യാൻ വിളിക്കുന്നു എന്ന വാർത്ത തന്നെ കേന്ദ്ര ഏജൻസികളുടെ ചില നിലപാടുകൾക്കെതിരേ സഭ അവകാശലംഘന നടപടികൾ ആരംഭിച്ചതിലുള്ള പകയായി അവർ ചിത്രീകരിച്ചു. പരാതി കൊടുക്കുന്നവരെ പ്രതികളാക്കി, കള്ളന്മാരെ പോലും സാക്ഷികളായി ഉണ്ടാക്കി കുടുക്കുന്നവരാണല്ലോ പല കേന്ദ്ര ഏജൻസികളും.
സജീവമാകാവുന്ന ചോദ്യങ്ങൾ
അവിശ്വാസ ചർച്ചയിൽ പങ്കെടുത്തു സിപിഎം പ്രതിപക്ഷത്തിനെതിരേ ഉയർത്തിയ ചില ചോദ്യങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ചർച്ചാവിഷയമാകാം. സ്വർണ കള്ളക്കടത്തു കേസിലെ പ്രതികളിൽ ഒരാളും ഇപ്പോൾ കേന്ദ്ര ഏജൻസി കേസിൽ മാപ്പുസാക്ഷിയുമാക്കിയ ബിജെപി പ്രവർത്തകൻ സന്ദീപ് നായരുടെ കാർബണ് ഡോക്ടർ എന്ന കട ഉദ്ഘാടനം ചെയ്യാൻ സന്നദ്ധനായതിന്റെ പേരിൽ സ്പീക്കർക്കെതിരേ ആരോപണങ്ങൾ ഉയർത്തുന്നവരോട് പാണക്കാട് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന കടകളുടെ ഉടമകളെക്കുറിച്ച് അന്വേഷിക്കാറുണ്ടോ എന്ന ചോദ്യം സ്പീക്കർ തന്നെ ഉയർത്തി. ഏറെ അർഥഗർഭമാണ് ആ ചോദ്യം.
യുഎഇ എംബസിയിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്ന സുരേഷ് ക്ഷണിച്ചതു കൊണ്ടാണ് താൻ ഉദ്ഘാടനത്തിന് സമ്മതിച്ചതെന്നും അവരുടെ കള്ളക്കടത്തു പശ്ചാത്തലം തനിക്കറിവില്ലായിരുന്നു എന്നും സ്പീക്കർ വ്യക്തമാക്കിയപ്പോൾ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്ത്താർ വിരുന്നിന് എങ്ങനെ സ്വപ്ന പങ്കെടുത്തു എന്ന ചോദ്യം കുറിക്കുകൊള്ളുന്നതായി. താൻ അവരെ ക്ഷണിച്ചിരുന്നില്ലെന്നും കോണ്സലിനെ മാത്രമാണു ക്ഷണിച്ചതെന്നും അവർ ക്ഷണിക്കാതെ വന്നതാണെന്നും പ്രതിപക്ഷ നേതാവ് വാദിച്ചു. ഈ വിശദീകരണം അത്ര അങ്ങ് വിശ്വസിക്കാനാവാത്തതായി. പ്രതിപക്ഷ നേതാവ് ഓണവിരുന്നോ ക്രിസ്മസ് വിരുന്നോ നടത്തിയിരുന്നോ എന്ന ചോദ്യവും പ്രസക്തമായി.
മതേതരത്വത്തിന്റെ വക്താക്കളായി സഭയിൽ ഉണ്ടായിരുന്ന ആരും ന്യൂനപക്ഷക്ഷേമ പരിപാടികൾ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന ഹൈക്കോടതി വിധി സംബന്ധിച്ച് എന്തു നടപടിയെടുത്തു എന്നുപോലും അവസാന ദിവസവും ചോദിച്ചു കേട്ടതുമില്ല. സമാവായം ഉണ്ടാക്കി ക്രൈസ്തവരെ തൃപ്തിപ്പെടുത്താനാണത്രെ കോണ്ഗ്രസ് നീക്കം.
നിയമനിർമാണത്തിൽ താത്പര്യമില്ലാത്തവർ
കർഷക ക്ഷേമനിധി ബിൽഅടക്കം 80 നിയമങ്ങൾ പാസാക്കിയാണ് സഭ പിരിയുന്നത്. ചട്ടം 130 പ്രകാരമുള്ള നാലു പ്രമേയങ്ങൾ. 17 അടിയന്തരപ്രമേയങ്ങൾ. ഇവയിൽ നാലെണ്ണത്തെക്കുറിച്ച് സഭയിൽ ചർച്ച. അഭിമാനകരമായ പ്രവർത്തന റിക്കാർഡാണ് 14-ാം സഭയുടെത്. സഭാ സമ്മേളനങ്ങൾ ഒഴിവാക്കാതെ അംഗങ്ങൾക്ക് അവസരം കൊടുക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. എങ്കിലും ഈ അവസരം ശരിയായ വിധത്തിൽ ഉപയോഗിക്കാതെ പാഴാക്കുകയായിരുന്നു മിക്കവാറും പേർ. പലരും സഭയിൽ ഹാജരാകുന്നതു തന്നെ വളരെ അപൂർവം. പ്രതിപക്ഷത്തെ പല ഒന്നാംനിരക്കാരും പലപ്പോഴും സഭയിൽ എത്തിയില്ല. സഭയിൽ എത്തി ഒപ്പിട്ട് ഹാജരും സിറ്റിംഗ് ഫീസും ഉറപ്പാക്കുന്നവർ പലപ്പോഴും പിന്നീടു സഭയിൽ ഉണ്ടാവാറില്ല.
സഭയിൽ ഓരോ അംഗത്തിനും പ്രസംഗിക്കാനുള്ള സമയം സാങ്കേതികമായി നിഷേധിക്കുന്ന ചതിയും ഇക്കുറി സഭയിൽ കാണാനായി. കേരള കോണ്ഗ്രസിലെ പിളർപ്പിനുശേഷം ജോസ് കെ. മാണിക്കൊപ്പം നിന്നവർക്ക് സഭയിൽ വാ തുറക്കാൻ അവസരം തടഞ്ഞു. ചോദ്യത്തോരങ്ങളും നിയമനിർമാണങ്ങളും പോലെ പാർട്ടിയുടെ അനുമതി ആവശ്യമില്ലാതെ ഉപയോഗിക്കാവുന്ന അവസരങ്ങൾ അവർ ഉപയോഗിച്ചതുമില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം അവർ പരസ്പരം കൊടുത്ത പരാതിയിൽ സ്പീക്കർ ഇതുവരെ തീരുമാനം എടുത്തില്ല. ഇനി എടുത്തതുകൊണ്ടു സാങ്കേതികമായല്ലാതെ പ്രായോഗികമായി പ്രയോജനവുമില്ല.
നിയമനിർമാണ സഭയിൽ അംഗങ്ങൾ പുലർത്തുന്ന ജാഗ്രത പരമ ദയനീയമാവുകയാണ്. പല നിയമങ്ങളും ഇങ്ങനെ ഒക്കെയാണോ എന്നു പലരും ചോദിക്കുന്നത് പിന്നീട് അവയെക്കുറിച്ചു ജനങ്ങൾക്കിടയിൽ വിവാദം ഉണ്ടായപ്പോഴാണ്. സംസ്ഥാനത്തെ പല വിഷയങ്ങളിലും പല പാർട്ടിക്കാരുടെയും അഭിപ്രായങ്ങൾ പോലും മാധ്യമങ്ങൾ തേടാതായി.
നിയമങ്ങൾ പഠിക്കാനോ അവയുടെ അവതരണതലം മുതൽ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് നിയമം ചർച്ച ചെയ്യാനോ ആരും ജാഗ്രത പുലർത്തിയില്ല. മുമ്പ് കെ.എം. മാണിയും ടി.എം. ജേക്കബും വർക്കല രാധാകൃഷ്ണനും എൻ.ഐ. ദേവസിക്കുട്ടിയും ഒക്കെ ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രത സഭയിൽ ആർക്കും മാതൃകയായില്ല. കെ.സി. ജോസഫും തിരുവഞ്ചൂരും ഒക്കെ പഴയകാലത്തു കുറെക്കൂടി ജാഗ്രത പുലർത്തിയിരുന്നു. അവരും മടുത്ത മട്ടായി.
ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ്
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിയെ നയിക്കാൻ കോണ്ഗ്രസ് ഉമ്മൻ ചാണ്ടിയെ തിരിച്ചുകൊണ്ടുവന്നു. അദ്ദേഹത്തിന് ആരോഗ്യമുണ്ടോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നു. ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് അത് ഇപ്പോൾ വിഷയമാക്കേണ്ട. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെയാണ് മുന്നണി മത്സരിച്ചു തോറ്റത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഒരു പദവിയും വേണ്ട എന്നു പറഞ്ഞ് അദ്ദേഹം വനവാസത്തിനു പോയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല നയിച്ചാൽ പോരാ എന്നു ഘടകകക്ഷികളാണ് ആദ്യം പറഞ്ഞത്. കൃത്യമായി പറഞ്ഞാൽ ലീഗ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുടെ ഫലം വച്ചാണ് രമേശിനെയും മുല്ലപ്പള്ളിയെയും ഒതുക്കാൻ കോണ്ഗ്രസും യുഡിഎഫും തീരുമാനിക്കുന്നത്. തന്നെ ആരും പാർശ്വവത്കരിക്കുന്നില്ല എന്നൊക്കെ രമേശ് പറയുന്നതുതന്നെ എന്തോ നടക്കുന്നു എന്നതിന്റെ സൂചനയാണ്. ആ സൂചനകൾ ബിജെപി എങ്കിലും ശരിക്കും മുതലെടുക്കും. പണ്ട് ആന്ധ്രാ മുഖ്യമന്ത്രിയെക്കൊണ്ടു രാജീവ് ഗാന്ധി ചെരിപ്പെടുപ്പിച്ചു എന്ന കഥ പെരുപ്പിച്ചാണ് ആന്ധ്രാ വികാരം ഉയർത്തി രാമറാവു അധികാരം പിടിച്ചത്. ഇപ്പോൾ അതു ജഗന്റെ കൈയിലായി. അവിടെനിന്നു തിരിച്ചുപിടിക്കാൻ പോയ കോണ്ഗ്രസ് നേതാവാണ് ഉമ്മൻ ചാണ്ടി.
യുവാക്കൾക്കും സ്ത്രീകൾക്കും വിജയസാധ്യത നോക്കി സീറ്റുകൾ കൊടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ രൂപം കൊണ്ട ’വൃദ്ധരുടെ’ സമിതിക്ക് എന്തു ചെയ്യാനാവും എന്നു കണ്ടറിയണം. സമിതിയിലെ ഏറ്റവും ചെറുപ്പക്കാരന്റെ പ്രായം 58 വയസാണ്. ഗ്രൂപ്പില്ലാതെ കാര്യങ്ങൾ ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ സമിതി പോലും സൂക്ഷിച്ചുനോക്കിയാൽ ഗ്രൂപ്പാണ്. ജനാധിപത്യമുന്നണിയുടെ കണ്വീനർക്കു പോലും ഇടമില്ല. എങ്കിലും ചില ’യുവാക്കൾ ’ സ്ഥാനാർഥിലിസ്റ്റിൽ ഇടംപിടിക്കും എന്ന് എല്ലാവർക്കും ഉറപ്പുണ്ട്. അതു തന്നെയാണ് പ്രവർത്തകരുടെ സങ്കടവും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ട ജില്ലകളിലെ പാർട്ടിനേതൃത്വം മാറണം എന്നു ഹൈക്കമാൻഡ് പറഞ്ഞതാണ്. തൊടാനായില്ല. കാരണം ഗ്രൂപ്പു തന്നെ. എന്നാൽ, അത്ര ഗ്രൂപ്പില്ലാത്ത മുല്ലപ്പള്ളി പുറത്താകുന്നു എന്നാണ് വാർത്ത. തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽക്കാൻ ഒരു കാരണം ജോസ് കെ. മാണിയെ പുറത്താക്കിയതാണ് എന്ന് അവർ പറയുന്നു. അതിനു നിമിത്തമായ കോട്ടയം ഡിസിസിയെ തൊട്ടാൽ ഉമ്മൻ ചാണ്ടിക്കു പൊള്ളും.
പതിവുപോലെ അവകാശവാദങ്ങൾ വന്നു തുടങ്ങി. കല്പറ്റ ലീഗിനു വേണം എന്ന് അവിടെ മുറവിളിയായി. അവിടെ മുല്ലപ്പള്ളി മത്സരിക്കും എന്നു ചോർന്നു വന്നതാണ് വിഷയം. മാണിക്കു കൊടുത്തിരുന്ന മുഴുവൻ സീറ്റും ജോസഫ് ചോദിക്കുന്നു. ജോസ് കെ. മാണിയെ പുറത്താക്കിയപ്പോൾ ലക്ഷ്യംവച്ച സീറ്റുകൾ മാത്രമല്ല കുറെക്കൂടി കണ്ടെത്തിയാലും മുന്നണിക്കു തികയാതെ വരുന്ന മട്ടുണ്ട്. എൻസിപിക്ക് ഏഴു സീറ്റും രാജ്യസഭാ സീറ്റും കൊടുക്കാമെന്നു യുഡിഎഫ് പറഞ്ഞതായാണു ടി.പി. പീതാംബരൻ ദേശീയ നേതൃത്വത്തെ അറിയിച്ചതായി വാർത്ത വരുന്നത്. കേരളത്തിൽ തന്നെയോ എന്നാണ് അതു കേട്ടവരുടെ ചോദ്യം. കേരളത്തിലെ പാർട്ടിയിൽ ശശീന്ദ്രൻ പിടിമുറുക്കി. സംസ്ഥാന സമിതിയിലും ജില്ലാ സമിതികളിലും വൻ ഭൂരിപക്ഷം ശശീന്ദ്രന് ഒപ്പമാണത്രെ. അങ്ങനെ വന്നാൽ മാണി സി. കാപ്പൻ കേരള കോണ്ഗ്രസ് ജോസഫിൽ ചേരുമെന്നു വാർത്തയുണ്ട്.
ചരിത്രത്തിന്റെ ഭാഗമായ സഭ
കേരളത്തിലെ 14-ാം നിയമസഭ ഇന്നലെ ചരിത്രത്തിന്റെ ഭാഗമായി. 22 സമ്മേളനങ്ങളിലൂടെ ഒരു പുത്തൻ റിക്കാർഡ് കുറിച്ചാണ് സഭ ഇന്നലെ പൂർത്തിയാകുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ 13 -ാം നിയമസഭ കൂടിയത് 16 തവണയായിരുന്നു. ഈ നിയമസഭയൂടെ 22 സമ്മേളനങ്ങളിൽ ഏഴെണ്ണം ഏകദിന സമ്മേളനങ്ങളായിരുന്നു. സോളാർ കേസിലെ ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി പോലും പിണറായി നിയമസഭയുടെ ഏകദിന സമ്മേളനം കൂടി. പൗരത്വനിയമ ഭേദഗതി, കാർഷിക ബിൽ എന്നീ കേന്ദ്ര നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാനും സഭ കൂടി.
സഭ വിളിച്ചു കൂട്ടാനുള്ള മന്ത്രിസഭയുടെ നിർദേശം ഒരുവട്ടം ഗവർണർ നിരാകരിച്ച അപൂർവ സംഭവം ഉണ്ടായി. ഗവർണർക്കെതിരേ സഭയിൽ പ്രമേയം കൊണ്ടുവരുന്ന സാഹചര്യവും ഉണ്ടായി. പക്ഷേ എല്ലാ സംഘർഷ സാഹചര്യങ്ങളെയും പിണറായി വളരെ ആത്മസംയമനത്തോടെ നേരിട്ടു. അവസാനദിവസം സിഎജിക്കെതിരേ വരെ പ്രമേയം പാസാക്കിയാണ് സഭ പിരിഞ്ഞത്.
സുപ്രീം കോടതിയിൽ അഞ്ചു വർഷം മുന്പ് കൊടുത്ത ഒരു അപ്പീൽ കേസിലൂടെ പിണറായിക്കു കാലാവധി പൂർത്തിയാക്കാനാവാതെ പിരിയേണ്ടിവരും എന്നു കരുതിയവരെ സങ്കടപ്പെടുത്തിക്കൊണ്ട് പിണറായി ഇപ്പോഴും വിലസുന്നു. കേസു കൊടുത്ത സിബിഐ തന്നെ സുപ്രീം കോടതിയിൽ ഒന്നും വിശദീകരിക്കാനാവാതെ ഒളിച്ചോടുകയാണ്.
അര നൂറ്റാണ്ട്
കേരള നിയമസഭയിൽ തുടർച്ചയായി ഒരു നിയോജക മണ്ഡലത്തിൽനിന്നു തന്നെ എത്തി അരനൂറ്റാണ്ട് പിന്നിട്ട കെ.എം. മാണിക്കു ചരിത്രനേട്ടത്തിൽ അഭിനന്ദനം കുറിച്ച സഭയ്ക്കു തന്നെ അദ്ദേഹത്തിന് അന്ത്യാഞ്ജലിയും അർപ്പിക്കേണ്ടി വന്നു. അദ്ദേഹത്തെപ്പോലെ അര നൂറ്റാണ്ട് കുറിച്ച് ഉമ്മൻ ചാണ്ടിയും ഈ സഭയുടെ തിളക്കമായി.
മാണിക്കൊപ്പം സി.എഫ്, തോമസ്, റസാഖ്, കെ.കെ. രാമചന്ദ്രൻ, എൻ. വിജയൻപിള്ള, വിജയദാസ്, തോമസ് ചാണ്ടി തുടങ്ങിയ എട്ടുപേർക്ക് അന്തിമോപചാരം അർപ്പിക്കേണ്ടതായും സഭയ്ക്കുവന്നു.
കേരളത്തിലെ മഹാരഥന്മാരായ പല നിയമസഭാംഗങ്ങളുടെയും അവസാനത്തെ നിയമസഭയായി ഇത്. അന്തരിച്ച കെ.എം. മാണി, പ്രായാധിക്യം മൂലം അവസാന നാളുകളിൽ സഭയിൽ എത്താൻ പോലും സാധിക്കാതിരുന്ന വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ അടുത്ത സഭയിൽ ഉണ്ടാവില്ല. സിപിഐ മന്ത്രിമാർക്കാർക്കും മത്സരിക്കാൻ സീറ്റ് കൊടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗിലും കോണ്ഗ്രസിലും പലരും അടുത്ത സഭയിൽ ഉണ്ടാവില്ല എന്നു കിംവദന്തികളുണ്ട്. കെ.സി. ജോസഫ് ഇനി ഇരിക്കൂറിനില്ല എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് അവസാന തീരുമാനമായി ആരും കരുതുന്നില്ല.