Wednesday, February 3, 2021 11:53 PM IST
പഴം-പച്ചക്കറി കർഷകർ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് വിളവെടുപ്പു കാലത്തെ വിലയിടിവ്. ഇപ്പോൾ കേരളത്തിലെ ഏത്തവാഴ, കപ്പ കർഷകർ ഇതു നേരിടുന്നു. കഴിഞ്ഞവർഷം പൈനാപ്പിൾ കർഷകർ നേരിട്ടതും സമാനതകളില്ലാത്ത വിലയിടിവായിരുന്നു. മുടക്കു മുതൽ പോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. കേരളത്തിലെ മൂന്നാമത്തെ വലിയ കാർഷികവിളയാണ് കപ്പ. 4086 കോടി രൂപ വിലവരുന്ന 23,25,007 ടണ്‍ കപ്പയാണ് പ്രതിവർഷം കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.
കേരളത്തിലെ അഞ്ചാമത്തെ വലിയ കാർഷികവിളയാണ് ഏത്തക്ക. 2089 കോടി രൂപ വിലമതിക്കുന്ന 4,29,060 ടണ്‍ ഏത്തക്കായാണ് കേരളത്തിന്റെ വാർഷിക ഉത്പാദനം. ഏത്തക്കായ്ക്ക് കിലോയ്ക്ക് 30 രൂപയും കപ്പയ്ക്ക് 12 രൂപയുമാണ് കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് ഏത്തക്കുലയ്ക്ക് കർഷകനു കിട്ടുന്നത് കിലോക്ക് 12 രൂപയും കപ്പയ്ക്ക് എട്ടു രൂപയുമാണ്. താങ്ങുവില പ്രഖ്യാപിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും അവ സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ വഴി താങ്ങുവിലയിൽ സംഭരിച്ചാൽ മാത്രമേ പ്രയോജനമുള്ളൂവെന്നും ഇതു വ്യക്തമാക്കുന്നു. മുമ്പ് നാളികേരത്തിനു വിലയിടിവുണ്ടായപ്പോൾ കൃഷിഭവൻ വഴി പച്ചത്തേങ്ങ സംഭരിച്ച് കർഷകർക്കു താങ്ങായ അനുഭവവും കേരളത്തിനുണ്ട്.
സ്റ്റോറേജ് സംവിധാനം
എന്നാൽ പഴം-പച്ചക്കറി ഉത്പന്നങ്ങൾ സംഭരിക്കണമെങ്കിൽ കേടുകൂടാതെ സൂക്ഷിക്കുന്നതിനും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സംവിധാനങ്ങൾ വേണം. കേരളത്തിൽ ഇല്ലാത്തതും ഇതാണ്. കേരളത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ട ഏത്തക്കുലയും കപ്പയും പൈനാപ്പിളുമെല്ലാം മികച്ച ശീതീകരണ സംവിധാനങ്ങൾ വഴി ദീർഘകാലം കേടുകൂടാതെ സംഭരിച്ചു വയ്ക്കാൻ സംവിധാനമുണ്ടായിരുന്നെങ്കിൽ എത്ര കോടി രൂപ കർഷകർക്ക് അധിക വരുമാനം ഉണ്ടാകുമായിരുന്നു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും കോർപറേറ്റുകൾക്ക് അടക്കം ഇത്തരം സംവിധാനങ്ങളുണ്ട്. കേരള സർക്കാർ മുൻകൈയെടുത്ത് സഹകരണ മേഖലയുടെയും ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികളുടെയും സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ ആവശ്യാനുസരണം സ്റ്റോറേജ് സംവിധാനം ഒരുക്കുകയാണ് ആദ്യം വേണ്ടത്.
ശാസ്ത്രീയ സംസ്കരണം
കാർഷിക വിളകൾ സംസ്കരണത്തിലൂടെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുമ്പോഴാണ് കാർഷികാധിഷ്ഠിത വ്യവസായങ്ങൾ വളരുന്നത്. ഇതുവഴി കൂടുതൽപ്പേർക്കു തൊഴിലും കർഷകർക്കു കൂടുതൽ വരുമാനവും ലഭിക്കും. കേരളത്തിൽ ഓരോ വിളകളും കൂടുതലായി ഉത്പാദിപ്പിക്കുന്ന ജില്ലകൾ കേന്ദ്രീകരിച്ച് സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കണം.
കപ്പയുടെ കാര്യമെടുത്താൽ പച്ചക്കപ്പ വാട്ടുകപ്പയാക്കി സംസ്കരിച്ചതുകൊണ്ടു മാത്രമായില്ല. വാട്ടുകപ്പ നമ്മുടെ അനുദിന ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാക്കാൻ ആവശ്യമായ പ്രചാരണം നടത്തണം. ചക്കയുടെയും മാങ്ങയുടെയും പൈനാപ്പിളിന്റെയും വിവിധയിനം പച്ചക്കറികളുടെയും കാര്യത്തിലൊക്കെ സമാനമായ സംസ്കരണ യൂണിറ്റുകൾ സംസ്ഥാനത്തൊട്ടാകെ തുടങ്ങണം. പഴങ്ങളൊക്കെ ഉണക്കി ഡ്രൈ ഫ്രൂട്ടാക്കണം. അതിനായി കർഷക ഉത്പാദക കന്പനികളുണ്ടാകണം. അത്തരം കർഷക ഉത്പാദക കന്പനികളുടെ മൂല്യവർധിത ഉത്പന്നങ്ങൾ സംസ്ഥാനത്തൊട്ടാകെ വിപണനം ചെയ്യുന്നതിനും സാധ്യമായിടത്തൊക്കെ കയറ്റുമതി ചെയ്യുന്നതിനും കഴിയണം. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കപ്പയുടെ പകുതി ഉണക്കുകപ്പയാക്കണമെങ്കിൽ 10,000-ൽ പരം ഡ്രൈയറുകളെങ്കിലും സ്ഥാപിക്കപ്പെടണമെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ ജയിംസ് വടക്കൻ നിർദേശിക്കുന്നത്. കപ്പയുടെ സീസണ് കഴിയുന്പോൾ അതിൽ ഡ്രൈ ഫ്രൂട്ട്സ് നിർമിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പണം പ്രശ്നമാകില്ല
സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിലെ എല്ലാ കാർഷിക വിളകളുടെയും മൊത്തം മൂല്യം 35,057.59 കോടി രൂപയാണ്. അതിൽ 6734.55 കോടി രൂപയുടെ മൂല്യമുള്ള റബർ സംഭരണത്തിന് നിലവിൽ തന്നെ പദ്ധതിയും സംഭരണക്കാരുമുണ്ട്. 1780.76 കോടി രൂപ മൂല്യമുള്ള നെൽസംഭരണത്തിനും നിലവിൽ ഫലപ്രദമായ സംഭരണ സംവിധാനമുണ്ട്. 8543.44 കോടി മൂല്യമുള്ള നാളികേര വിപണിയിൽ ആവശ്യാനുസരണം ഇടപെടലുകൾ നടത്തണം. ബാക്കിയുള്ള ഉത്പന്നങ്ങളുടെ മൊത്തം മൂല്യം 17,998.84 കോടി മാത്രമാണ്. ഈ തുക മുടക്കി കാർഷിക വിഭവങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കർഷകരിൽനിന്നു സംഭരിക്കുവാൻ സംവിധാനമുണ്ടാക്കിയാൽ താങ്ങുവിലയ്ക്കു മുകളിൽതന്നെ കേരളത്തിലെ എല്ലാ കാർഷിക വിളകൾക്കും ആദായകരമായ വില നൽകാനാകും. കർഷകരുടെ വരുമാനം 30 മുതൽ 50 ശതമാനം വരെ കൂടും. വിൽപ്പനയിലൂടെയും കയറ്റുമതിയിലൂടെയും മുടക്കുമുതലും മറ്റുചെലവുകളും ലാഭവും ഉറപ്പാക്കുകയും ചെയ്യാം.
റബർ കർഷകർ
1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂര്‍ ചേർന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാനസമ്മേളനം പുതിയ കേരളം പടുത്തുയര്‍ത്താന്‍ സമർപ്പിച്ച നിര്‍ദേശങ്ങളിൽ വ്യവസായങ്ങൾ എന്ന ശീർഷകത്തിൽ ആറാമതായി പറയുന്നത് ഇപ്രകാരമാണ്: ‘ടയര്‍ ഫാക്ടറി - ഇന്ത്യയിലെ റബറിന്റെ 97 ശതമാനം ഉത്പാദിപ്പിക്കുന്ന കേരളത്തില്‍ തന്നെയാണു റബര്‍ ഫാക്ടറി സ്ഥാപിക്കാന്‍ അര്‍ഹതയുള്ളത്. പൊതുമേഖയില്‍ 75 ലക്ഷം രൂപ മുടക്കി തിരുവനന്തപുരത്തെ റബര്‍ ഫാക്ടറി വികസിപ്പിച്ച് ടയര്‍ നിർമാണം കൂടി അവിടെ തുടങ്ങാന്‍ തിരു-കൊച്ചി സര്‍ക്കാരിന്റെ കരടു പഞ്ചവത്സരപദ്ധതിയില്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ആ നിര്‍ദേശം തള്ളപ്പെട്ടിരിക്കുകയാണിപ്പോള്. പൊതുമേഖലയില്‍ തന്നെ കേരളത്തില്‍ എവിടെയെങ്കിലും ഒരു റബര്‍-ടയര്‍ ഫാക്ടറി സ്ഥാപിക്കണം. 65 വർഷങ്ങൾക്കു ശേഷം അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റിൽ ഇതിനുള്ള പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇക്കുറി ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പറയുന്നത് ഇങ്ങനെ: ടയർ അടക്കമുള്ള റബറധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് സ്ഥാപിക്കുന്നതിനുവേണ്ടി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബർ ലിമിറ്റഡ് രൂപീകരിക്കും. 1050 കോടി രൂപയാണ് പ്രതീക്ഷിത മുതൽമുടക്ക്. അമുൽ മോഡലിൽ റബർ സംഭരിക്കുന്നതിനുള്ള സഹകരണ സംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി 4.5 കോടി രൂപ നീക്കിവയ്ക്കുന്നു. കേരളത്തിലെ റബർ കർഷകരുടെ പ്രയാസങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും കേരളപ്പിറവി മുതലുള്ളതാണെന്നും വ്യക്തമാക്കുന്നതാണ് മേൽവിവരിച്ച പ്രസ്താവനകൾ.
സംഘടിതരായ ടയർ ലോബിയുടെ ചൂഷണത്തിൽനിന്നു ഇനിയെങ്കിലും കേരളത്തിലെ ഒമ്പതു ലക്ഷത്തോളം വരുന്ന ചെറുകിട റബർ കർഷകരെ മോചിപ്പിക്കുക എന്നതാണ് കേരളത്തിലെ അടുത്ത സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. അതിനാവശ്യം പൊതുമേഖലയിൽ റബർ കർഷകരുടെകൂടി പങ്കാളിത്തമുള്ള റബർ ഫാക്ടറിയാണ്. അതിനുള്ള ഇഛാശക്തി പ്രകടനപത്രികയിൽത്തന്നെ മുന്നണികൾ പ്രകടിപ്പിക്കുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്.
ചൈനയിലുണ്ട് മാതൃക
കാർഷിക മേഖലയിലെ സ്ഥിരതയാർന്ന വളർച്ചയ്ക്ക് ചൈനയാണ് മാതൃകയെന്ന് ജയിംസ് വടക്കൻ ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ കാർഷികമേഖലയ്ക്കു നേതൃത്വം നൽകുന്നത് ‘ഓൾ ചൈന ഫെഡറേഷൻ ഓഫ് സപ്ലൈകോ മാർക്കറ്റിംഗ് കോ-ഓപറേറ്റീവ്’ ആണ്. 6,10,000 ഔട്ട്ലെ റ്റുകളും 50,000 കൃഷിസംഘങ്ങളും 2,20,000 ഗ്രാമതല സർവീസ് സെന്ററുകളുമുള്ള സംഘടനയാണിത്. കൃഷിക്കാരുടെ മാത്രം പ്രഫഷണൽ കൂട്ടായ്മാസംരംഭം. ചൈനീസ് കാർഷികമേഖലയിലെ ഉത്പാദന വർധനവിനും കൃഷിക്കാരുടെ സർവതോന്മുഖമായ ഉന്നമനത്തിനും വേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിൽവരുത്തുകയും ചെയ്യുന്നത് ഈ സംഘടനയിലൂടെയാണ്. കാർഷികമേഖലയിൽ കർഷകനടക്കമുള്ള ഉത്പാദകനു കിട്ടുന്ന ഉത്പന്നവിലയും മൂല്യവർധനവൊന്നുമില്ലാതെ ഈ കാർഷിക ഉത്പന്നം വിപണിയിൽ വിൽക്കപ്പെടുന്ന വിലയും തമ്മിൽ ഇരട്ടിയിലേറെ വ്യത്യാസമുണ്ടെന്ന് ഇതു സംബന്ധിച്ച് ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സംരംഭത്തിന് ആവശ്യമായ നിയമം നിർമിക്കുകയുമാണ് കേരളം ചെയ്യേണ്ടത്. അതിനുള്ള പ്രഖ്യാപനം കേരളം ഭരിക്കാൻ ആഗ്രഹിക്കുന്ന മുന്നണികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം.
(അവസാനിച്ചു)
മാതൃകയാകണം കാർഷിക കേരളം- 02 / സി.കെ. കുര്യാച്ചൻ